ഒരുപതിറ്റാണ്ടുകാലത്തെ തുടര്‍ഭരണത്തിനു ശേഷം ഡല്‍ഹിയില്‍ ആം ആദ്മിപാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തായിരിക്കുകയാണ്. 70 അംഗ സംസ്ഥാന നി യമസഭയില്‍ 48 സീറ്റുകളുമായി ബി.ജെ.പി ഭരണമുറപ്പിച്ചപ്പോള്‍ ആപ് 22 സീറ്റുകളിലേക്ക് ഒതുങ്ങിയിരിക്കുന്നു. പാര്‍ട്ടിയുടെ സര്‍വസ്വവുമായിരുന്ന അരവിന്ദ് കെജ്രിവാളിന്റെയും പാര്‍ട്ടിയിലെ രണ്ടാമന്‍ മനീഷ് സിസോദിയയുടെയും പരാജയങ്ങള്‍ ഇരട്ട പ്രഹരമായിമാറിയപ്പോള്‍ മുഖ്യമന്ത്രി അതിഷിയുടെ വിജയമാണ് അവര്‍ക്ക് ഏക ആശ്വാസം. 2015ല്‍ 54.3 ശതമാനം വോട്ടും 67 സീറ്റും 2020 ല്‍ 53.57 ശതമാനം വോട്ടും 62 സീറ്റും നേടിയ ‘സാധാരണക്കാരന്റെ പാര്‍ട്ടിക്ക്’ ഇത്തവണ ലഭിച്ചത് 43.57 ശതമാനം വോട്ടും 22 സീറ്റുമാണ്. കേന്ദ്രവും മിക്ക സംസ്ഥാനങ്ങളും കൈവശമുണ്ടായിട്ടും ഡല്‍ഹിയുടെ അസാനിധ്യം അഭിമാനപ്രശ്നമായി കണക്കാക്കിയിരുന്ന ബി.ജെ.പി ഇന്ദ്രപ്രസ്ഥം കൈപ്പിടിയിലൊതുക്കാന്‍ ഇത്തവണ അരയും തലയും മുറുക്കി ഗോദയിലുണ്ടയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും മുന്നണിയില്‍ നിലയുറപ്പിച്ചപ്പോള്‍ അണിയറയില്‍ ആര്‍.എസ്.എസും കഠിനപ്രയത്‌നത്തി ലായിരുന്നു. കോണ്‍ഗ്രസ് കളത്തിലുണ്ടായിരുന്നെങ്കിലും ബി.ജെ.പി തിരിച്ചുവരുമോ ആം ആദ്മി പാര്‍ട്ടി തുടരുമോ എന്നതു തന്നെയായിരുന്നു ജനാധിപത്യ ഇന്ത്യ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്. എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരത്തിലേറ്റിയ ഡല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങള്‍ തന്നെ കെജ്രിവാളിനെയും കൂട്ടരെയും നിഷ്‌കരുണം താഴെയിറക്കിയിരിക്കുകയാണ്. സാധാരണക്കാരന്റെ രാഷ്ട്രീയം പറഞ്ഞ, മധ്യവര്‍ഗത്തിന് വലിയ സ്വപ്നങ്ങള്‍ നല്‍കിയ, രാഷ്ട്രീയത്തിലെ അഴിമതിയും അധാര്‍മികതയും തൂത്തുവാരുമെന്ന് പ്രഖ്യാപിച്ച ആംആദ്മിയെ ഡല്‍ഹി ജനത മാറ്റിനിര്‍ത്തുമ്പോള്‍ ആംആദ്മിയുടെ രാഷ്ട്രീയത്തിന് എവിടെയാണ് പിഴച്ചത് എന്ന ചോദ്യം പ്രസക്തമാവുകയാണ്.
2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ മതേതര ശക്തികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിയുടെ ഗണത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തെ പെടുത്താന്‍ കഴിയില്ലെന്ന സാഹചര്യത്തില്‍ വിശേഷിച്ചും. കാരണം, മഹാരാഷ്ട്രയിലും ഹരിയാനയിലുമെല്ലാം ജനവിധി അട്ടിമറിക്കലും വര്‍ഗീയ ധ്രുവീകരണവുമെല്ലാമാണ് വര്‍ഗീയ ശക്തികളുടെ വിജയത്തിനും മതേതര ശക്തികളുടെ പരാജയത്തിനും കാരണമായി പറയാവുന്നതെങ്കില്‍ ഡല്‍ഹിയില്‍ ഈരണ്ടു ഘടകങ്ങളും മുഖ്യവിഷയമായി ഉയര്‍ത്തിക്കാണി ക്കാനുള്ള സാഹചര്യം നിലവിലില്ല എന്നതുതന്നെ. ഇ ലക്ട്രിക് വോട്ടിങ് മെഷിനുകളുമായി ബന്ധപ്പെട്ടുള്ള പൊരുത്തക്കേടുകളൊന്നും ഒരു പാര്‍ട്ടിയും ചൂണ്ടിക്കാണിച്ചിട്ടില്ല എന്നതിനോടൊപ്പം പതിവില്‍ നിന്ന് വിഭിന്നമായി ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തേക്കാള്‍ ഊന്നല്‍ നല്‍കിയത് മറ്റുപല വിഷയങ്ങള്‍ക്കുമാണെന്നതും യാഥാര്‍ത്ഥ്യവുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ പരീക്ഷണമായിരുന്ന ആംആദ്മിക്ക് സംഭവിച്ചിരിക്കുന്നത് രാഷ്ട്രീയമായ പരാജയം തന്നെയാണെന്ന് ന്യായമായും വിലയിരുത്താവുന്നതാണ്.
2015ല്‍ സാധാരണക്കാരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും ആരോഗ്യം, വിദ്യാഭ്യാസം, വെള്ളക്കരം, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ അവ പ്രാവര്‍ത്തികമാക്കാനും സാധിച്ചിരുന്നുവെങ്കില്‍ 2020 ല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ അവ പാലിക്കാനോ സാധിക്കാത്ത അവസ്ഥയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകളും മാലിന്യം നിറഞ്ഞ തെരുവുകളും പാതിവഴിയിലായ പദ്ധതികളുമെല്ലാം ഇവിടെയൊരു ഭരണമുണ്ടോ എന്ന ചോദ്യം ജനങ്ങളില്‍ ഉയര്‍ത്തുന്ന സാഹചര്യങ്ങള്‍ സംജാതമാക്കി. ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുപകരം അന്വേഷണങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും സര്‍ക്കാരിനെ പ്രതിരോധിക്കുകയെന്ന ചുമതലയായിരുന്നു ഇക്കഴിഞ്ഞ കാലയളവില്‍ കെജ്രിവാളിനും സംഘത്തിനുമുണ്ടായിരുന്നത്. മദ്യ അഴിമതിയും, കെജ്രിവാളിന്റെ്‌റെ ഔദ്യോഗിക വസതിയായ ശീഷ് മഹലിന്റെ നവീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആംആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ക്കുമേല്‍ തന്നെ പതിക്കുന്നതായിരുന്നു. ധാര്‍മികതയും അഴിമതി വിരുദ്ധതയും പറഞ്ഞ് അധികാരത്തിലെ ത്തിയവര്‍ ഇതേ വിഷയങ്ങളുടെ പേരില്‍ ജയിലറകളിലേക്ക് പോകുന്ന സാഹചര്യം ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു.
ആശയപരമായ വ്യക്തതയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പിന്റെ ആധാരം എന്നതാണ് ആം ആദ് മി പാര്‍ട്ടിയുടെ പരാജയം നല്‍കുന്ന ഏറ്റവും വലിയ പാഠം. മതേതരത്വ ആശയങ്ങളോട് എത്രമാത്രം കൂറ് പുലര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് ചിന്തനീയമാണ്. പ്രായോഗികമായും സൈദ്ധാന്തികമായുമുള്ള നിലപാടുകള്‍ ഇക്കാര്യത്തില്‍ സംശയത്തിന്റെ കരിനിയല്‍ ആ പാര്‍ട്ടിയുടെ മേല്‍ വീഴ്ത്തിയിട്ടുണ്ട് എന്നത് നിസംശയമാണ്. നാട് കലാപാഗ്‌നിയില്‍ കത്തിച്ചാമ്പലാവുകയും ഒരു വിഭാഗം ജനങ്ങള്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെടുമ്പോള്‍ ഭരണാധികാരികളെ ആ വഴിക്ക് കാണാതിരിക്കുന്നതിന്റെ അര്‍ത്ഥം തങ്ങള്‍ കലാപകാരികളോടൊപ്പമാണ് എന്ന പ്രഖ്യാപനമല്ലാതെ മറ്റെന്താണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോര ട്ടത്തിന്റെ കേന്ദ്രമായി ഡല്‍ഹി മാറിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളിനെ പോലും ആ വഴിക്കൊന്നും കണ്ടില്ലെന്നത് അത്ര നിസാരമായി തള്ളിക്കളയാവുന്ന ഒന്നായിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മതേതര പക്ഷത്ത് വിള്ളല്‍ സൃഷ്ടിക്കുന്ന നീക്കങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായതും ഡല്‍ഹിയില്‍പോലും മതേതര സഖ്യം രൂപപ്പെടുത്തുന്നതില്‍ വിമുഖത കാണിച്ചതും അവര്‍ സ്വയം കു ഴിതോണ്ടിയതിനുള്ള ഉദാഹരണങ്ങളാണ്. വര്‍ഗീയത ക്കെതിരായ പോരാട്ടത്തില്‍ മതേതര പക്ഷത്ത് വിട്ടുവി ഴ്ച്ചയില്ലാതെ നിലയുറപ്പിക്കുകയെന്നതാണ് ആപിന്റെ തിരിച്ചുവരവിനുള്ള ഏക മാര്‍ഗം.