Connect with us

More

രാഹുല്‍ ഗാന്ധിയെയും കെജ്‌രിവാളിനെയും തടഞ്ഞു, വിട്ടയച്ചു

Published

on

ന്യൂഡല്‍ഹി: സൈന്യത്തിലെ ഒരു പദവി, ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് വൈകിയതില്‍ പ്രതിഷേധിച്ച്് ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ ബന്ധുക്കളെ കാണാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. നാലു മണിക്കൂറിനിടെ രണ്ടു തവണയാണ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. രാഹുലിനെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലും കെജ്‌രിവാളിനെ, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയ ലേഡി ഹര്‍ദിന്‍ജെ ആസ്പത്രിയിലുമാണ് തടഞ്ഞത്.

70 മിനിറ്റ് തടഞ്ഞുവെച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പൊലീസ് വിട്ടയച്ചത്. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം വിളിച്ചുവരുത്തിയ നടപടിയെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിച്ചു. വിമുക്തഭടന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കാനെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിമുക്ത ഭടന്റെ ബന്ധുക്കളെയും പൊലീസ് തടഞ്ഞുവെച്ചു. ആത്മഹത്യ ചെയ്ത സുബേദാര്‍ രാം കിഷന്‍ ഗ്രേവാളിന്റെ ബന്ധുക്കളെ കാണാന്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ന്യൂഡല്‍ഹിയിലെ ബാബാ ഖരഗ് സിങ് മാര്‍ഗിലുള്ള രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ രാഹുലെത്തിയത്. ആസ്പത്രി ഗേറ്റിനു മുമ്പില്‍ രാഹുലിനെ പൊലീസ് തടഞ്ഞു.

സുരക്ഷാ കാരണങ്ങളാല്‍ അകത്തേക്ക് കടത്തിവിടാന്‍ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. രാഹുലിനൊപ്പമുണ്ടായിരുന്ന പാര്‍ട്ടി നേതാക്കളായ രാണ്‍ദീപ് സുര്‍ജേവാലയും കിരണ്‍ ചൗധരിയും പൊലീസുമായി വാക്കു തര്‍ക്കങ്ങളും ഉന്തും തള്ളുമുണ്ടായി. വൈകിട്ട് ആറു മണിയോടെയാണ് കുടുംബത്തെ കാണാന്‍ വീണ്ടും രാഹുലെത്തിയത്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പൊലീസ് വീണ്ടും തടഞ്ഞ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതോടെ രാഹുലിനെയും സിന്ധ്യയെയും തിലക്മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അടക്കമുള്ള നേതാക്കള്‍ രാഹുലിനെ കാണാനെത്തി. വൈകിട്ട് ഏഴേകാലോടെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ മോചിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ സൈനികന്റെ കുടുംബത്തോട് മാപ്പു പറയണമെന്ന് രാഹുല്‍ പറഞ്ഞു. എന്തിനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് ഭടന്റെ കുടുംബത്തെ പൊലീസ് തടഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ, വിമുക്ത ഭടന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച എ.എ.പി നേതാക്കള്‍ ധാരാളം പ്രശ്‌നങ്ങളുണ്ടാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് അഴിമതി വിരുദ്ധ വിഭാഗം മേധാവി എം.കെ മീണ പറഞ്ഞു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നിട്ടും അദ്ദേഹം മറ്റു നേതാക്കള്‍ക്കൊപ്പം ആസ്പത്രിയിലെത്തുകയായിരുന്നു.

ആസ്പത്രിയില്‍ തടസ്സമുണ്ടാക്കുന്നതല്ല ജനാധിപത്യം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാരെ വിളിച്ചതു കൊണ്ടാണ് വിമുക്തഭടന്റെ ബന്ധുക്കളെ തടഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
തടഞ്ഞുവെച്ച രാഹുലിനെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസുകാര്‍ നല്‍കിയ സീറ്റിലിരുന്ന് ‘ഒരു മുന്‍ സൈനികനെ അറസ്റ്റു ചെയ്യാന്‍ നിങ്ങള്‍ക്ക് നാണമുണ്ടോ?’ എന്ന് ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അദ്ദേഹം രോഷാകുലനായി. ഉപാധ്യക്ഷനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുമ്പില്‍ തടിച്ചുകൂടി. ഇതോടെ, നാലു മണിയോടെ രാഹുലിനെ വിട്ടയക്കുകയായിരുന്നു. അതിനിടെ, തന്റെ കുടുംബത്തെ പൊലീസ് മര്‍ദിച്ചതായി ആത്മഹത്യ ചെയത് വിമുക്തഭടന്‍ രംഗത്തുവന്നത് പൊലീസിനെ പ്രതിരോധത്തിലാക്കി.

ബന്ധുക്കള്‍ സ്‌റ്റേഷനില്‍ രാഹുലുമായി സംസാരിച്ചു. ഈ വേളയിലായിരുന്നു നിങ്ങള്‍ക്ക് നാണമില്ലേ? ഇങ്ങനെയാണോ ഒരു വിമുക്ത ഭടനോട് പെരുമാറേണ്ടത്? നിങ്ങള്‍ എന്തു ജോലിയാണ് ചെയ്യുന്നത് എന്ന് രാഹുല്‍ ചോദിച്ചത്. സ്റ്റേഷനു പുറത്ത് കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച രാഹുല്‍, ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പട്ടാളക്കാരന്റെ ബന്ധുക്കളെ കാണാന്‍ കോണ്‍ഗ്രസിനെ അനുവദിക്കാതിരുന്നില്ലെന്ന് പറഞ്ഞു. ഏതു തരത്തിലുള്ള രാഷ്ട്രമാണ് രൂപപ്പെടുന്നത്. ഇതൊരു മാനസിക നിലയാണ്. ജനാധിപത്യരഹിതമായ മനോനില- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെന്ന നിലയില്‍ ആത്മഹത്യ ചെയ്ത സൈനികന്റെ ബന്ധുക്കളെ സന്ദര്‍ശിക്കേണ്ടത് തന്റെ ബാധ്യതയാണ് എന്നായിരുന്നു തടഞ്ഞുവെക്കപ്പെട്ട ശേഷം അരവിന്ദ് കെജ്‌രിവാളി ന്റെ പ്രതികരണം. പൊലീസുകാര്‍ അപമര്യാദയോടെ പെരുമാറിയെന്ന് സൈനികന്റെ മകന്‍ തന്നോട് പറഞ്ഞു. പൊലീസുകാര്‍ക്ക് തോന്നിയത് ചെയ്യാനാകുമോ? ഇവിടെ പൊലീസ് ഭരണമാണോ?- അദ്ദേഹം ചോദിച്ചു.
നേതാക്കളെ തടങ്കലില്‍ വെച്ചതിനെതിരെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. കോണ്‍്ഗ്രസ് നേതാക്കളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതുമായി ബന്ധപ്പെട്ട് ഗുലാംനബി ആസാദ്, സജ്ജന്‍ കുമാര്‍, ജ്യോതിരാദിത്യ സിന്ധ്യ, അജയ്മാക്കന്‍, രാജ് ബബ്ബര്‍, ഭൂപേന്ദ്രസിങ് ഹൂഡ, ഷക്കീല്‍ അഹമ്മദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് നേതാക്കളെ കൂട്ടമായി തടങ്കലില്‍ വെച്ചതോടെ, ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന്് ഡല്‍ഹി പൊലീസ് പത്രക്കുറിപ്പിറക്കി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസില്‍ നിന്ന് വിശദീകരണം ചോദിച്ചു. പൊലീസ് ചെയ്യേണ്ടത് ചെയ്തു എന്നായിരുന്നു നേതാക്കളെ തടഞ്ഞതിനെ കുറിച്ച ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം.

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു

സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

Published

on

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.

ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Continue Reading

News

മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല

ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

Published

on

ന്യൂഡല്‍ഹി: വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്‌നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.

വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.

ഇപ്പോള്‍ വാട്‌സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.

യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.

Continue Reading

Trending