Connect with us

Video Stories

അയോഗ്യരെ യോഗ്യരാക്കി കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ നിയമനം

Published

on

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍(ഡി.എം.സി) നിയമനത്തില്‍ വ്യാപക തിരിമറി. ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നിയമിച്ച ഇന്റര്‍വ്യൂ ബോര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് അയോഗ്യരെ യോഗ്യരാക്കിയാണ് പുതിയ നിയമനം. സ്വന്തക്കാരെ തിരുകിക്കയറ്റിയില്ലെന്ന കാരണത്താല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് ഐ.എ.എസ് ചെയര്‍മാനായ ഇന്റര്‍വ്യൂ ബോര്‍ഡ് തയ്യാറാക്കിയ ലിസ്റ്റ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് ചെയര്‍മാനെ ഒഴിവാക്കി, ഇടതുപക്ഷ സര്‍വ്വീസ് സംഘടനയിലെ വ്യക്തിയുള്‍പ്പെടുന്ന പുതിയ ബോര്‍ഡുണ്ടാക്കിയാണ് സര്‍ക്കാര്‍ ജില്ലാ കമ്മിറ്റികള്‍ നല്‍കിയ ലിസ്റ്റ് അതേപടി അംഗീകരിച്ച് ഉത്തരവിറക്കിയത്. നേരത്തേ എ.ഡി.എം.സി(അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍) തസ്തികയിലേക്ക് പോലും യോഗര്യല്ലെന്ന് കണ്ടെത്തിയവര്‍ പോലും ഇങ്ങനെ രണ്ടാം ലിസ്റ്റില്‍ കോഡിനേറ്റര്‍മാരായി നിയമിതരായിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷം പേരും അതത് ജില്ലാ സി.പി.എം കമ്മിറ്റികളുടെ നേരിട്ടുള്ള നോമിനികളുമാണ്.
വിദ്യാഭ്യാസ യോഗ്യത, ഫീല്‍ഡ് സ്റ്റഡി റിപ്പോര്‍ട്ട്, എഴുത്തുപരീക്ഷയിലെ പ്രകടനം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 10നാണ് ടി.കെ ജോസ് ചെയര്‍മാനായ ഇന്റര്‍വ്യൂ ബോര്‍ഡ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാരെ നിയമിച്ചുകൊണ്ടുള്ള ലിസ്റ്റ് പുറത്തിറക്കിയത്. ഇതില്‍ എട്ടു ജില്ലകളിലേക്ക് ഡി.എം.സിമാരായി യോഗ്യതയുള്ളവരുടെ പേരുകള്‍ നല്‍കിയപ്പോള്‍ ബാക്കി ആറു ജില്ലകളില്‍ യോഗ്യരായി ആരുമില്ല എന്നായിരുന്നു ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇത് പ്രകാരം ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലേക്ക് റീനോട്ടിഫൈ ചെയ്ത് യോഗ്യരായവരെ കണ്ടെത്തണമെന്നും ചെയര്‍മാനും ഇന്റര്‍വ്യൂ ബോര്‍ഡ് മെമ്പറും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എസ്. ഹരികിഷോറും ഒപ്പിട്ട ലിസ്റ്റില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റി നല്‍കിയ ലിസ്റ്റിലുള്ള പലരും വെട്ടിപ്പോയതോടെ ഈ ബോര്‍ഡ് തന്നെ വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അഭിമുഖത്തിന് ശേഷം കുടുംബശ്രീ മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് ഉന്നത ഇടപെടലുകളെ ത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിക്കുകയും ചെയ്തു. അതിന് ശേഷം പുതിയ നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് വകുപ്പ് പുനരാരംഭിച്ചിട്ടുമില്ല. സെപ്തംബര്‍ 20ന് നടന്ന അഭിമുഖത്തില്‍ എ.ഡി.എം.സി തസ്തികയിലേക്ക് നിയമിക്കാന്‍ മാത്രം യോഗ്യതയുള്ളയാളെന്ന് വിധിയെഴുതിയ പിണറായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനാണ് രണ്ടാം അഭിമുഖത്തിന് ശേഷം കണ്ണൂര്‍ ഡി.എം.സിയുടെ ചുമതല നല്‍കിയത്. ടി.കെ ജോസ് ചെയര്‍മാനായ ബോര്‍ഡ് ഡി.എം.സി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചയാളെ അവഗണിച്ചായിരുന്നു ഈ നിയമനം. വയനാട്ടില്‍ ആദ്യ അഭിമുഖത്തില്‍ എ.ഡി.എം.സി തസ്തികയിലേക്കുള്ള യോഗ്യത പോലും ലഭിക്കാത്തയാളെ രണ്ടാമത്തെ അഭിമുഖത്തിന് ശേഷം മിഷന്‍ കോഡിനേറ്റായി നിയമിക്കുകയും ചെയ്തു. പാലക്കാട്, ഇടുക്കി ജില്ലകളിലും ഡി.എം.സി യോഗ്യതയില്ലെന്ന്, ഇടതുപക്ഷം നിയമിച്ച ബോര്‍ഡ് വിധിയെഴുതിയവര്‍ തന്നെയാണ് നിലവില്‍ ജില്ല മിഷന്‍ കോഡിനേറ്ററുടെ ചുമതല വഹിക്കുന്നത്. പാലക്കാട് ജില്ലയില്‍ നേരത്തെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഡി. എം. സിയായിരുന്നയാളെ ഇത്തവണയും അഭിമുഖത്തിനയച്ചിരുന്നുവെങ്കിലും ബോര്‍ഡ് നിരാകരിക്കുകയായിരുന്നു. എന്നാല്‍ എ. ഡി. എം. സി തസ്തികയിലുള്ള ഈ ഉദ്യോഗസ്ഥന് തന്നെ ഡി. എം. സിയുടെയും ചുമതല നല്‍കാനായിരുന്നു വകുപ്പിന്റെ തീരുമാനം. കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലും ഡി. എം. സി നിയമനത്തില്‍ രാഷ്ട്രീയം മാത്രമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മാനദണ്ഡമാക്കിയത്.
സര്‍ക്കാര്‍ സര്‍വ്വീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അപേക്ഷകരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിസ്റ്റ് കാരണമൊന്നുമില്ലാതെ തള്ളിക്കളഞ്ഞ് ചെയര്‍മാനെ ഒഴിവാക്കി പുതിയ അഭിമുഖം നടത്തിയതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നത് വ്യക്തമാണ്. പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ വകുപ്പ് നിയമിച്ച ബോര്‍ഡിനെപോലും തദ്ദേശസ്വയംഭരണവകുപ്പിന് ഒഴിവാക്കേണ്ടി വന്നു. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ കീഴില്‍ തന്നെയുള്ള ന്യൂനപക്ഷ വകുപ്പിലെ നിയമനത്തിലും വ്യാപക രാഷ്ട്രീയ ഇടപെടലുണ്ടായതും വാര്‍ത്തയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending