Connect with us

Video Stories

കെ.എന്‍.എം വിഭാഗങ്ങളുടെ ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്

Published

on

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: കേരളത്തിലെ സലഫി പ്രസ്ഥാനങ്ങളായ കെ.എന്‍.എം വിഭാഗങ്ങളുടെ ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്. 2002ല്‍ വേറിട്ട് പോയ വിഭാഗങ്ങളുടെ യോജിപ്പിനുള്ള പ്രധാന കടമ്പകളെല്ലാം തരണം ചെയ്തതോടെ ഐക്യ ചര്‍ച്ചകള്‍ ആശാവഹമായ പുരോഗതിയിലാണ്. ടി.പി അബ്ദുല്ലക്കോയ മദനി പ്രസിഡന്റും പി.പി ഉണ്ണീന്‍കുട്ടി മൗലവി ജനറല്‍ സെക്രട്ടറിയുമായ കെ.എന്‍.എമ്മിന്റെ ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന സമ്പൂര്‍ണ്ണ കൗണ്‍സില്‍ ലയന ചര്‍ച്ചകള്‍ക്ക് അംഗീകാരം നല്‍കി. സി.പി ഉമര്‍ സുല്ലമി പ്രസിഡന്റും എം സലാഹുദ്ദീന്‍ മദനി ജനറല്‍ സെക്രട്ടറിയുമായ കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ വിഭാഗത്തിന്റെ കൗണ്‍സില്‍ ഈ മാസം 27ന് കോഴിക്കോട് സ്പാനില്‍ നടക്കും.
ഇരു പക്ഷത്തു നിന്നും അഞ്ചു വീതം അംഗങ്ങളെയാണ് ഐക്യ ചര്‍ച്ചക്കായി ചുമതലപ്പെടുത്തിയത്. ആദര്‍ശപരമായ യോജിപ്പ് സാധ്യമായി എന്നതാണ് ഇതുവരെയുള്ള ചര്‍ച്ചയുടെ നേട്ടം. ഇനി സംഘടനാ പദവികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ധാരണയാവാനുള്ളത്. ഇരു പക്ഷത്തു നിന്നും ചുമതലപ്പെടുത്തിയ പാലത്ത് അബ്ദുറഹ്മാന്‍ മദനി, ഒ അഹമ്മദ് കുട്ടിഹാജി എന്ന നാണി, എം അബ്ദുറഹ്മാന്‍ സലഫി, എം.ടി അബ്ദുസമദ് സുല്ലമി, നാസര്‍ സുല്ലമി എടത്തനാട്ടുകര (കെ.എന്‍.എം), എ അസ്ഗറലി, അബ്ദുല്‍ലതീഫ് കരുമ്പിലാക്കല്‍, അലി മദനി മൊറയൂര്‍, പ്രൊഫ.കെ.പി സഖരിയ്യ, സി മുഹമ്മദ് സലീം സുല്ലമി വണ്ടൂര്‍ (കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ) എന്നിവരാണ് തുടര്‍ ചര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുക.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആശീര്‍വാദത്തോടെ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍വഹാബ് എന്നിവര്‍ ഇടപെട്ട് മൂന്നു വര്‍ഷത്തോളമായി ഐക്യ ശ്രമങ്ങള്‍ തുടരുകയായിരുന്നു. ഇന്നലെ ചേര്‍ന്ന സമ്പൂര്‍ണ്ണ കൗണ്‍സിലില്‍ കെ.എന്‍.എം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് പുറമെ പോഷക ഘടകം ഭാരവാഹികളും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്‌ലാഹീ സെന്റര്‍ ഭാരവാഹികളും സംബന്ധിച്ചു. ഐകകണ്‌ഠ്യേനയാണ് ചര്‍ച്ചക്ക് പച്ചക്കൊടി കാണിച്ചത്. ഈ മാസം 26ന് പെരിന്തല്‍മണ്ണയില്‍ ചേരുന്ന ശാഖാ-മണ്ഡലം-ജില്ല ഭാരവാഹികളായ 5000 പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ ചര്‍ച്ചയുടെ പുരോഗതിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യും.
കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ വിഭാഗം കഴിഞ്ഞ ആറിന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ ഐക്യ ചര്‍ച്ചയുമായി മുന്നോട്ടു പോവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് 26ന് നടക്കുന്ന കൗണ്‍സില്‍. ഈ വിഭാഗം ഇന്നലെ കോട്ടക്കലില്‍ സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ ഇതാദ്യമായി എതിര്‍ വിഭാഗത്തിലെ പ്രൊഫ.മായിന്‍കുട്ടി സുല്ലമിയും വിസ്ഡം നേതാവ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരും പങ്കെടുത്തതും നിലമ്പൂരില്‍ നടന്ന ഡോ.ഉസ്മാന്‍ അനുസ്മരണ സെമിനാറില്‍ എന്‍ ഉസ്മാന്‍ മദനി പങ്കെടുത്തതും മാറ്റത്തിന്റെ സൂചനയാണ്.
സംഘടനാ-സ്ഥാപന ചുമതലകള്‍ ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ സംയുക്ത ഐക്യ പ്രഖ്യാപനം പുറപ്പെടുവിക്കാനും ഇതിന്റെ അനുകൂല സാഹചര്യത്തില്‍ താഴെ തട്ടിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുമാണ് നീക്കം. ഒന്നര പതിറ്റാണ്ടോളമായി ഭിന്നിച്ച് നിന്ന ഇസ്‌ലാഹി സംഘടനകള്‍ ദേശീയ-അന്തര്‍ ദേശീയ പ്രാധാന്യം ഉള്‍ക്കൊണ്ട് ഒന്നാവുന്നത് കേരള മുസ്‌ലിം ഐക്യത്തിന്റെ നാഴികക്കല്ലാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending