india

മുഖത്ത് ഷൂകൊണ്ട് ചവിട്ടി; ഉത്തരാഖണ്ഡില്‍ മുസ്‌ലിം വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു

By webdesk18

September 16, 2025

ഉത്തരാഖണ്ഡില്‍ ഏഴു വയസുകാരനായ മുസ്‌ലിം വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു. രണ്ട് ദിവസം സ്‌കൂളിലെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മര്‍ദനം. കൈക്കും ഇടുപ്പിലും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലാണ്.

ഹരിദ്വാറിലെ ജാബ്രേര ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ രാകേശ് സൈനി, രവീന്ദ്ര എന്നീ അധ്യാപകരാണ് ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുട്ടിയെ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞെന്നും, മുഖത്ത് ഷൂസുകൊണ്ട് ചവിട്ടിയെന്നും പരാതിയില്‍ പറയുന്നു. കൈക്കും, ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലാണ്.

സ്‌കൂള്‍ അധികൃതരുടെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന്, കുട്ടിയുടെ പിതാവ് ജാബ്രേര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മര്‍ദന വിവരം പ്രിന്‍സിപ്പാളിനെ അറിയിക്കാനെത്തിയപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ അച്ഛന്‍ ആരോപിക്കുന്നു.

2015 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ സെക്ഷന്‍ 75 ബിഎന്‍എസിലെ സെക്ഷന്‍ 115 ,351 എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.