Connect with us

Video Stories

ലോ അക്കാദമി മാനേജ്‌മെന്റിന് വേണ്ടി വാദിച്ച സര്‍ക്കാറിനും മുഖ്യമന്ത്രിക്കും തിരിച്ചടി

Published

on

തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കും ലോ അക്കാദമി മാനേജ്‌മെന്റിനും വേണ്ടി വിദ്യാര്‍ത്ഥി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടി നല്‍കിയാണ് സമരം അവസാനിച്ചത്.

അക്കാദമിക്ക് മുന്നിലെ സമരപ്പന്തലില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കൊളുത്തിവിട്ട പ്രതിഷേധ ജ്വാല കേരളത്തിലെമ്പാടും ആളിപ്പടര്‍ന്നുവെന്ന് മാത്രമല്ല, സര്‍ക്കാറിനെ വരെ പിടിച്ചുലക്കുന്നതലത്തിലേക്ക് വളരുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥി സമരത്തോട് മുഖ്യമന്ത്രി പ്രകടിപ്പിച്ച ധാര്‍ഷ്ട്യമാണ് സമരാഗ്നിയില്‍ കത്തിയമര്‍ന്നത്. ഒപ്പം, 29 ദിവസം നീണ്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം നൂറില്‍ നൂറുമാര്‍ക്ക് നേടി വിജയിക്കുകയും ചെയ്തു.

വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്ത് ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയതിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് വിദ്യാര്‍ത്ഥി പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചത്. നേരത്തെ മാനേജ്‌മെന്റുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ച എസ്.എഫ്.ഐ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയുമായി രണ്ടാംഘട്ട ചര്‍ച്ചക്ക് എത്തിയപ്പോഴും വിദ്യാര്‍ത്ഥികള്‍ തുടക്കത്തില്‍ ഉന്നയിച്ച നിലപാടില്‍ തന്നെ ഉറച്ചുനിന്നു.

എസ്.എഫ്.ഐയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ലക്ഷ്മിനായര്‍ അഞ്ചുവര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നുവെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ഇനി ഒരു തിരിച്ചുവരവില്ലാത്ത രീതിയില്‍ ലക്ഷ്മി നായരെ മാനേജ്‌മെന്റിന്റെ ഗവേണിംഗ് ബോഡിയുടെ തീരുമാനപ്രകാരം പുറത്താക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പകരം യു.ജി.സി യോഗ്യതയുള്ളയാളെ പുതിയ പ്രിന്‍സിപ്പലായി നിയമിക്കണം.

ലക്ഷ്മിനായരെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് രേഖാമൂലം മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. പുതുതായി നിയമിക്കുന്ന പ്രിന്‍സിപ്പലിനെ മാറ്റാനുള്ള അധികാരം മാനേജ്‌മെന്റിന് നല്‍കരുത്. ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഈ ആവശ്യങ്ങള്‍ അംഗീകരിച്ച് അത് രേഖാമൂലം എഴുതി നല്‍കാമെന്നും കാലാവധിയില്ലാതെയാണ് പുതിയ പ്രിന്‍സിപ്പലിന്റെ നിയമനമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചത്.

അക്കാദമി ഡയരക്ടര്‍ എന്‍. നാരായണന്‍ നായര്‍, അഡ്വ.ടി.കെ ശ്രീനാരായണദാസ്, അഡ്വ. വി.എസ് ജോയി (കെ.എസ്.യു), മന്‍സൂര്‍ ബാഫഖി (എം.എസ്.എഫ്), ശുഭേഷ് സുധാകരന്‍ (എ.ഐ.എസ്.എഫ്), ആര്യാ വി. ജോണ്‍ (വിദ്യാര്‍ത്ഥി പ്രതിനിധി), എ. ഷൈജു (എ.ഐ.ഡി.എസ്.ഒ), പി. ശ്യാംരാജ് (എ.ബി.വി. പി) എന്നിവര്‍ക്ക് പുറമേ, നേരത്തെ സമരം അവസാനിപ്പിച്ച് പിരിഞ്ഞ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. വിജിനും വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ തയാറാക്കിയ കരാറില്‍ ഒപ്പുവെച്ചു.

ഈ കരാര്‍ ലംഘിക്കപ്പെട്ടാല്‍ ശക്തമായ സമരം തുടങ്ങുമെന്ന മുന്നറിയിപ്പോടെ ഇപ്പോഴത്തെ സമരം അവസാനിപ്പിക്കുകയാണെന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും സംയുക്ത സമര സമിതി പ്രതിനിധികളും മന്ത്രിയെ അറിയിച്ചതോടെയാണ് ലോ അക്കാദമിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പരിസമാപ്തിയായത്. ചൊവ്വാഴ്ച രാത്രി ലോ അക്കാദമിക്ക് മുന്നില്‍ നടന്ന സംഘര്‍ഷരംഗങ്ങള്‍ കണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ജബ്ബാര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ ദേഹത്ത് പെട്രോളൊഴിച്ചും ഒരു വിദ്യാര്‍ത്ഥി മരത്തിന് മുകളില്‍ കയറിയും ആത്മഹത്യാശ്രമം നടത്തുകയും ചെയ്തത് സര്‍ക്കാരിനെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടിരുന്നു. ഉടന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുക കൂടി ചെയ്തതോടെ മുഖ്യമന്ത്രി ലോ അക്കാദമി ഡയരക്ടര്‍ നാരായണന്‍ നായരെ ഫോണില്‍ ബന്ധപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഒരു ഫോര്‍മുല ഉണ്ടാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ലക്ഷ്മിനായരെ മാറ്റി, പകരം യോഗ്യതയുള്ള പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുകയാണ് ഉചിതമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഒരു പത്രത്തില്‍ പുതിയ പ്രിന്‍സിപ്പലിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ലോ അക്കാദമിയുടെ പരസ്യം പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാവിലെ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി മന്ത്രി വി.എസ് സുനില്‍കുമാറും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ സമരം വിജയിക്കുമെന്നാണ് മന്ത്രി സുനില്‍കുമാര്‍ പ്രതികരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കൊങ്കണ്‍ ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമത്തില്‍ മാറ്റം

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്

Published

on

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. മണ്‍സൂണ്‍ കാല സമയക്രമത്തിലാണ് മാറ്റം.

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്. ശനിയാഴ്ചകളില്‍ ഉച്ചക്ക് 1.25 നുള്ള എറണാകുളം- നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) രാവിലെ 10.10ന് സര്‍വിസ് ആരംഭിക്കും.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15നുള്ള തിരുവനന്തപുരം-നിസാമുദ്ദീൻ രാജനാധി എക്സ്പ്രസ് ഉച്ചക്ക് 2.40ന് പുറപ്പെടും. ഞായര്‍, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ നിസാമുദ്ദീനില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജധാനി രാത്രി 1.50ന് എത്തും. രാത്രി 11.35നാണ് എത്തിയിരുന്നത്.

ഞായര്‍, വെള്ളി ദിവസങ്ങളില്‍ എറണാകുളത്തുനിന്നുള്ള പുണെ എക്സ്പ്രസ് 2.15ന് പുറപ്പെടും. 5.15 ആണ് നിലവിലെ സമയം. ബുധനാഴ്ചകളില്‍ പുലര്‍ച്ച 5.15ന് എറണാകുളത്തുനിന്നുള്ള എറണാകുളം- നിസാമുദ്ദീൻ വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 2.15ന് പുറപ്പെടും.

തിങ്കള്‍, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍നിന്ന് രാവിലെ 9.10നുള്ള കൊച്ചുവേളി- ചണ്ഡിഗഢ് സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. ബുധനാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള അമൃത്സര്‍ വിക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ തിരുനെല്‍വേലിയില്‍നിന്ന് രാവിലെ എട്ടിനുള്ള ഹംസഫര്‍ സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 5.15ന് പുറപ്പെടും.

വെള്ളിയാഴ്ചകളില്‍ രാവിലെ 11.10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ടിരുന്ന ഇൻഡോര്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് രാവിലെ 9.10ന് പുറപ്പെടും. തിങ്കളാഴ്ചകളില്‍ രാവിലെ 10.40ന് എറണാകുളത്തുനിന്നുള്ള മഡ്ഗോവ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് ഉച്ച 1.25ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 7.30ന് മഡ്ഗോവയില്‍നിന്ന് എറണാകുളത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് രാത്രി ഒമ്ബതിന് പുറപ്പെടും.

തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ചകളില്‍ രാത്രി 12.50ന് പുറപ്പെട്ടിരുന്ന നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസ് വെള്ളിയാഴ്ച രാത്രി 10.40ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 8.25ന് എറണാകുളത്തുനിന്ന് അജ്മീറിലേക്ക് പോകുന്ന മരുസാഗര്‍ വീക്ക്ലി എക്സ്പ്രസ് വൈകുന്നേരം 6.50ന് പുറപ്പെടും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ എട്ടിന് തിരുനെല്‍വേലിയില്‍നിന്നുള്ള ജാംനഗര്‍ എക്സ്പ്രസ് പുലര്‍ച്ച 5.15ന് പുറപ്പെടും. വെള്ളിയാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്ന് ഋഷികേശിലേക്കുള്ള വിക്ക്ലി എക്സ്പ്രസ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള ഗരീബ്രഥ് രാവിലെ 7.45ന് പുറപ്പെടും.

Continue Reading

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Trending