Connect with us

Video Stories

പരിഹാര ക്രിയയില്ലാത്ത പാതകം

Published

on

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

അഹമ്മദ് സാഹിബിന്റെ മരണത്തോടനുബന്ധിച്ചുണ്ടായ സംഭവങ്ങള്‍ രാജ്യത്തിനകത്തും പുറത്തും വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മരണത്തിന്റെ കാരണമല്ല, അതിനു ശേഷം നടന്ന കാര്യങ്ങള്‍ തുല്യതയില്ലാത്ത നീതികേടിന്റെയും മനുഷ്യത്വമില്ലായ്മയുടെയും തുറന്ന വെളിപ്പെടലായിരിക്കുന്നു.പാര്‍ലമെന്റിന്റെ ഇരു സഭകളും രാഷ്ട്രപതിയുടെ പ്രസംഗം ശ്രവിച്ചു കൊണ്ടിരിക്കെയാണ് ഇ. അഹമ്മദ് സാഹിബ് കുഴഞ്ഞു വീണത്. കാല്‍ നൂറ്റാണ്ടുകാലം ഇന്ത്യന്‍ പാര്‍ലമെന്റിനകത്തുണ്ടായിരുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. വിദേശകാര്യവകുപ്പിലും മാനവ വിഭവശേഷി, റെയില്‍വെ വകുപ്പുകളിലും മന്ത്രിയായിരുന്ന ഒരു വ്യക്തി.

ഏതൊരാള്‍ക്കും മരണമുണ്ടെങ്കിലും അഹമ്മദ് സാഹിബിന്റെ മരണവും അതിന് ശേഷം അദ്ദഹത്തോട് ഗവണ്‍മെന്റും രാം മനേഹര്‍ ലോഹ്യ ആസ്പത്രി അധികൃതരും സ്വീകരിച്ച നിലപാട് വിഷയമറിഞ്ഞവരെയെല്ലാം ഞെട്ടിച്ചിരിക്കുന്നു. ഇത്ര കിരാതമായ ഒരു സംഭവത്തില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് പങ്കില്ലെന്ന് വിശ്വസിക്കാന്‍ വലിയതോതില്‍ ഈ സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ക്കു പോലും സാധിക്കുമെന്ന് തോന്നുന്നില്ല. അഹമ്മദ് സാഹിബിന്റെ വേര്‍പാടില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള ആയിരങ്ങള്‍ ദു:ഖം രേഖപ്പെടുത്തുമ്പോള്‍ ഈ രാജ്യം ഭരിക്കുന്നവരാണ് ചോദ്യം ചെയ്യപ്പെടുന്നത്.

രാഷ്ട്രപതിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെ കുഴഞ്ഞുവീണ ഇ. അഹമ്മദിനെ 11.40നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമത്തിലായിരുന്നു. അതിനിടെ പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി സഹമന്ത്രി ജീതേന്ദ്ര സിങ് ആസ്പത്രിയിലെത്തി. ഡോക്ടര്‍മാരുടെ അതുവരെയുണ്ടായിരുന്ന സമീപനം അതോടെ മാറി. മരണം നടന്ന ഉടനെത്തന്നെ ഐ.സി.യുവില്‍ അഹമ്മദ് സാഹിബിന്റെ കൂടെയുണ്ടായിരുന്ന ഞങ്ങളെയെല്ലാവരേയും മാറ്റി ഡോക്ടര്‍മാരോട് കുറച്ച് നേരം സംസാരിച്ച് പെട്ടെന്ന് അവിടെ നിന്ന് മടങ്ങി.

അവിടെ കൂടിയിരുന്ന കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങള്‍ അടങ്ങുന്ന ഞങ്ങളോട് ഇതോടെ മറ്റൊരു സമീപനമാണ് കാണാനായത്. ഇ. അഹമ്മദിനെ തൊട്ടടുത്ത കെട്ടിടത്തിലെ ട്രോമ ഐ.സി.യുവിലേക്ക് മാറ്റുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു ഒളിച്ചുകളി പിന്നീട് കാണാമായിരുന്നു. അദ്ദേഹത്തെ മറ്റൊരു കെട്ടിടത്തിന് മുകളിലുള്ള ട്രോമ കെയര്‍ ഐ.സി.യുവിലേക്ക് കൊണ്ട് പോവുന്നതെന്നത് അപ്പോഴെ ഞങ്ങളുടെയെല്ലാം മനസ്സില്‍ ഒരു മറുപടി കിട്ടാത്ത ചോദ്യമായിരുന്നു. മെഡിക്കല്‍ ഐ.സി.യുവില്‍ കിട്ടുന്ന പരിചരണത്തേക്കാള്‍ വലുതൊന്നും ട്രോമകെയര്‍ യൂണിറ്റില്‍ നിന്ന് കിട്ടാനില്ലല്ലോ.

എന്നാലും തീര്‍ത്തും ആശങ്കയിലും പ്രതിസന്ധിയിലും നില്‍ക്കുന്ന സമയത്ത് സാഹചര്യത്തിനനുസരിച്ചല്ലേ പ്രവര്‍ത്തിക്കാനാവൂ. ഈ സാഹചര്യം ആരൊക്കെയേ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. ശ്വാസോച്ഛാസം പുനര്‍ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സി.പി.ആറിന് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ട്രോമാകെയറില്‍ നടന്ന രംഗങ്ങള്‍ രാജ്യത്തിനു തന്നെ നാണക്കേടാണ്. നീണ്ട 15 മണിക്കൂര്‍ അവിടെ കിടന്നിട്ടും സീനിയറായ ഒരു ഡോക്ടര്‍ പോലും അതിനുള്ളില്‍ കയറിയിട്ടില്ല. ട്രോമ കെയര്‍ യൂണിറ്റിലെത്തിയ ശേഷം ഡോക്ടര്‍മാരോ സ്റ്റാഫോ ആരും പിന്നെ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ആരേയും അകത്ത് കയറ്റിയില്ല.

ട്രോമാകെയറിനകത്തെന്താണെന്നറിയിക്കാന്‍ ഒരു നോട്ടീസ് പതിച്ചാണ് ഡോക്ടര്‍മാര്‍ തടിതപ്പിയത്്. അഹമ്മദ് എന്ന രോഗിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിന്റേയും പേസ്‌മേക്കറിന്റേയും ബലത്തിലാണെന്നും പറഞ്ഞായിരുന്നു അത്.
രാജ്യത്തെ വലിയ രാഷ്ട്രീയ നേതൃത്വമെല്ലാം ആ സമയത്ത് അവിടെയെത്തി. അവരാരോടെങ്കിലും വന്ന് ഒരു വാക്ക് പറയാനോ അഹമ്മദ് സാഹിബിന്റെ സ്ഥിതി വ്യക്താക്കാനോ അകത്ത് നിന്ന് ഒരു ഡോക്ടറും പുറത്തേക്ക് വന്നതു കണ്ടില്ല. അപ്പോഴും സി.പി.ആര്‍ മുഖേന നെഞ്ച് അമര്‍ത്തുന്ന പ്രക്രിയ യന്ത്രം മുഖേനെ തുടരുകയായിരുന്നു.

ആരേയും അകത്ത് കടത്തുകയോ ഡോക്ടര്‍മാര്‍ പുറത്ത് വന്ന് കാര്യങ്ങള്‍ പറയാത്ത സാഹചര്യവും തുടര്‍ന്നപ്പോള്‍ മക്കള്‍ വന്നാലും ഇത് സംഭവിക്കുമല്ലോ എന്നത് കൊണ്ട് ഞാനും പി.വി അബ്ദുല്‍ വഹാബ് എം.പിയും എം.കെ. രാഘവന്‍ എം.പിയും താഴെ പോയി മെഡിക്കല്‍ സൂപ്രണ്ടിനെ കണ്ട് സംസാരിച്ചു. അഹമ്മദ് സാഹിബിന്റെ മകള്‍ ഫൗസിയയും (അവര്‍ പത്തോളജി വിഭാഗത്തിലെ ഡോക്ടറും മെഡിക്കല്‍ അധ്യാപികയുമാണ്) അവരുടെ ഭര്‍ത്താവ് ബാബു ഷര്‍ഷാദും എട്ടര മണിയാവുമ്പോഴേക്കും വരുമെന്നും മറ്റു രണ്ടാണ്‍ മക്കളും ഉടനെയെത്തുമെന്നും അവരെയെങ്കിലും കാണാനനുവദിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു. തീര്‍ച്ചയായും അത് ചെയ്യാമെന്ന് സൂപ്രണ്ട് പറഞ്ഞു.

രാത്രിയോടെ മക്കള്‍ വന്നപ്പോഴും കാണാന്‍ സമ്മതിച്ചില്ല. അത് കണ്ടപ്പോള്‍ സൂപ്രണ്ടിനെ ഫോണില്‍ വിളിച്ചു ഹോസ്പിറ്റലില്‍ മുഴുവന്‍ തിരഞ്ഞു. ഒന്നിനും ഫലമുണ്ടായില്ല. അദ്ദേഹം ഫോണ്‍ പോലുമെടുക്കാതെ എവിടെയോ മറഞ്ഞിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പുറത്ത് നില്‍ക്കുന്ന ഞങ്ങളെല്ലാം കുറെ കര്‍ക്കശമായി സംസാരിച്ചപ്പോള്‍ മകളേയും ഭര്‍ത്താവിനേയും സെക്യൂരിറ്റിക്കാര്‍ അകത്തേക്ക് കൊണ്ടു പോയി ഒരു മിനുറ്റിനുള്ളില്‍ അവര്‍ തിരിച്ചു വന്നു. നിങ്ങള്‍ കണ്ടോ എന്നവരോട് ചോദിച്ചു. ദൂരെ നിന്നേ കാണാന്‍ സമ്മതിച്ചുള്ളൂവെന്ന് അതാവട്ടെ ചില്ല് ജനാലക്കകത്തുകൂടെ കാണാന്‍ അനുവദിച്ചുള്ളൂവെന്ന് അവര്‍ കരഞ്ഞ് പറഞ്ഞു.

ആസ്്പത്രിയില്‍ പ്രവേശിപ്പിച്ച സമയം മുതല്‍ പുലര്‍ച്ചെ 3 മണി വരെ ദീര്‍ഘ നേരം എല്ലാ വിഭാഗത്തിലുംപെട്ട ഒട്ടനവധി പ്രമുഖര്‍ സ്ഥലത്തെത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അഹമ്മദ് സാഹിബിനുണ്ടായിരുന്ന ഇടം മനസ്സിലാക്കിത്തരുന്നതായിരുന്നു അത്്. ഒട്ടനവധി നേതാക്കള്‍ അഹമ്മദ് സാഹിബിന്റെ മക്കള്‍ക്കുള്ള സാന്ത്വന സാന്നിധ്യമായി ഐ.സി.യുവിന്റെ മുമ്പില്‍ കാത്തുനിന്നു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, അടക്കം പാര്‍ലമെന്റിലെ എല്ലാ പാര്‍ട്ടിയിലേയും സമുന്നത നേതാക്കള്‍ കാണിച്ച സ്‌നേഹ വായ്പിന് ഞങ്ങളുടെ പ്രസ്ഥാനത്തിനോ അഹമ്മദ് സാഹിബിന്റെ കുടുംബത്തിനോ ഉള്ള നന്ദി പറഞ്ഞ് വീട്ടാന്‍ കഴിയുന്ന ഒന്നല്ല.

രാത്രി പന്ത്രണ്ടരയോടടുത്തപ്പോള്‍ ബ്രൈന്‍ സ്റ്റംബിള്‍ ടെസ്റ്റ് നടത്താന്‍ വിദഗ്ധന്‍ വരുന്നുണ്ടെന്ന് ഒരു ഡോക്ടര്‍ വന്ന് പറഞ്ഞു. എന്നാല്‍ ഒന്ന്-ഒന്നര മണിയായപ്പോഴും ആരും അതിനകത്തേക്കു പോയില്ല. ക്ഷമയുടെ എല്ലാ അതിരുകളും നഷ്ടപ്പെട്ട ഞങ്ങള്‍ സെക്യൂരിറ്റി ഗാര്‍ഡിനോട് ഡോക്ടര്‍ ഉടനെ ഞങ്ങളുടെ അടുത്ത് വന്ന് വിവരം പറയണമെന്നും ഇല്ലെങ്കില്‍ അത് വലിയ അനന്തരഫലമുണ്ടാക്കുമെന്നും താക്കീത് നല്‍കി. ഏതാണ്ട് ഒന്നര മണിയായപ്പോള്‍ ഡോക്ടര്‍ മക്കളെ അകത്ത് കടക്കാന്‍ സമ്മതിച്ചു. അവരോട് ഡോക്ടര്‍ ആ സമയം മരണ വിവരം അറിയിച്ചു.

അഹമ്മദ് സാഹിബിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കാര്യങ്ങളില്‍ നമ്മുടെ സര്‍ക്കാര്‍ പലതും വ്യക്തമാക്കാനുണ്ട്. മറ്റൊരു കാര്യം മനുഷ്യത്വമില്ലായ്മയുടെ നഗ്ന ദൃശ്യങ്ങളായിരുന്നു. ലോകമാകെ ചാനലുകള്‍ ആ മൃഗീയ മനസ്സിനെ പ്രദര്‍ശിപ്പിച്ചിരുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകനും തലേദിവസം തങ്ങളോടൊപ്പം ഇരുന്ന അംഗവുമായ ഒരാള്‍ തങ്ങള്‍ക്കു മുന്നില്‍ കുഴഞ്ഞു വീണ ഒരാളുടെ മൃതശരീരം പാര്‍ലമെന്റ് ഹൗസിന്റെ ഏതാനും മീറ്റര്‍ അകല കിടക്കുന്നു. ഇതെല്ലാം അറിയുന്ന ധനകാര്യ വകുപ്പ് മന്ത്രി സംസാരിക്കുന്നു. തുടരെ തുടരെ കയ്യടിച്ചും പ്രോത്സാഹിപ്പിച്ചും ആഹ്ലാദിച്ചും പ്രധാനമന്ത്രിയടക്കം വലിയൊരു വിഭാഗം. എത്ര മനുഷ്യത്വരഹിതമായ സംസ്‌കാരമാണിത്.

ആര്‍.എം.എല്‍ ഡോക്ടര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ ആഘോഷത്തിനായി കൂട്ടുനില്‍ക്കുകയായിരുന്നില്ലേ. ആര്‍.എം.എല്ലിലെ ഡോക്ടര്‍മാര്‍ ദിവ്യമായ മെഡിക്കല്‍ പ്രൊഫഷന് വലിയ നാണക്കേടല്ലേ ഉണ്ടാക്കിയത്. ഹൃദയ സ്തംഭനമുണ്ടാകുന്ന ഒരു രോഗിയുടെ ശരീരത്തില്‍ 20 മിനുട്ട് മുതല്‍ പരമാവധി അര മണിക്കൂര്‍ വരെ ചെയ്യാന്‍ പാടുള്ള സി.പി.ആര്‍ പ്രക്രിയ നീണ്ട 15 മണിക്കൂര്‍ അഹമ്മദ് സാഹിബിന്റെ ചേതനയറ്റ ശരീരത്തില്‍ ഡോക്ടര്‍മാര്‍ പ്രയോഗിച്ച നടപടി ഡോക്ടര്‍മാര്‍ നടത്തിയ ക്രിമിനല്‍ കുറ്റമാണ്.

രോഗിയുടെ സ്ഥിതി അതിശയോക്തി കലര്‍ത്തി പറയാനോ കുറച്ച് കാണിക്കാനോ ഡോക്ടര്‍മാര്‍ക്ക് പാടില്ലെന്നും രോഗിയുടെ സ്ഥിതിയെന്താണെന്ന് ഓരോ ഘട്ടത്തിലും രോഗിയുടെ ബന്ധുകളെ അറിയിച്ചിരിക്കണമെന്നുമുള്ള മെഡിക്കല്‍ എത്തിക്ക്‌സ് കോഡിനെ പരസ്യമായി ലംഘിച്ച് ഡോക്ടര്‍മാര്‍ ചെയ്ത മഹാപാപത്തിന് പരിഹാര ക്രിയയുണ്ടോ.
തുടര്‍ന്നുണ്ടായ സംഭവങ്ങളും ഒരാള്‍ക്കും ന്യായീകരിക്കാവതല്ല. അഹമ്മദ് സാഹിബിന്റെ മൃതദേഹത്തോടുണ്ടായ അനാദരവ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരോടും കുടുംബത്തോടും വീണ്ടും തുടരുകയാണ്.

ഈ വിഷയവുമായുള്ള ശബ്ദങ്ങളെല്ലാം പാര്‍ലമെന്റില്‍ അടിച്ചമര്‍ത്തുന്നു. സഭ്യേതരമായ ഭാഷയില്‍ അതിനെ നേരിടുന്നു. വീണ്ടും ഈ വിഷയത്തില്‍ മനുഷ്യത്വമില്ലായ്മയില്‍ നിന്നു മനുഷ്യത്വമില്ലായ്മയിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്. അതിനെ പിന്തുണക്കാന്‍ ആര്‍.എം.എല്ലിലെ ഡോക്ടര്‍മാരും കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. രാജ്യത്തെ നാണിപ്പിക്കുന്നതാണ് ഈ നാടകങ്ങള്‍. വിഷയം ദേശീയ രാഷ്ട്രീയത്തില്‍ അത്ര പെട്ടെന്ന് മറക്കാന്‍ അനുവദിക്കുമെന്ന് ആരും കരുതണ്ട. കേന്ദ്രം ഭരിക്കുന്നവരെ ഈ വിഷയം വിടാതെ പിടികൂടും. ഈ സര്‍ക്കാരിന്റെ പിന്നിലുള്ള ക്രൂരതകളുടെയും മൃഗീയതയുടെയും പ്രത്യക്ഷ നിദര്‍ശനമായി ആ സംഭവങ്ങള്‍ നിലനില്‍ക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending