Connect with us

Video Stories

മാനേജ്‌മെന്റുകള്‍ക്കും ഒറ്റുകാര്‍ക്കുമുള്ള മറുപടി

Published

on

തിരുവനന്തപുരം പേരൂര്‍ക്കടയിലെ ലോ അക്കാദമി ലോകോളജ് പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ക്കെതിരെ അവരെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി വിദ്യാര്‍ഥികള്‍ ജനകീയ പിന്തുണയോടെ നടത്തിവന്ന സമരത്തിന്റെ വിജയം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ തങ്ക ലിപികളില്‍ കോര്‍ത്തുവെക്കാവുന്ന ഒന്നാണ്. വിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന വിധത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി സ്വകാര്യ വിദ്യാഭ്യാസ മാനേജ്‌മെന്റുകള്‍ നടത്തിവരുന്ന പ്രതിലോമകരമായ നടപടികള്‍ക്കും അതിന് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ പകല്‍മാന്യന്മാര്‍ക്കുമുള്ള ചുട്ട മറുപടിയായിരിക്കുന്നു ഈ സമര വിജയം.

ഇതിന് കാരണക്കാര്‍ ത്യാഗപൂര്‍ണമായി സമരം നടത്തിയ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളോടൊപ്പം കേരളത്തിന്റെ പൊതുമനസ്സുമാണ്. വിദ്യാഭ്യാസ മേഖലയെ സേവനത്തിനു പകരം കച്ചവടമായും വിദ്യാര്‍ഥികളെ ഉത്പന്നമായും കാണുന്നവര്‍ക്കുള്ള കനത്ത മുന്നറിയിപ്പ്്. സ്വകാര്യ കോളജ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ നിയമമില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനഹിതത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നിരിക്കുന്നു. ജനകീയ സമരത്തെ പിന്നില്‍ നിന്ന് കുത്തുന്നതായിപ്പോയി സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടെയും നടപടി.

ഈ വഴിക്കു തന്നെയാണ് ബി.ജെ.പിയും നീങ്ങുന്നതെന്ന സൂചനയാണ് ലോ കോളജില്‍ നിരാഹാരമനുഷ്ഠിച്ചതിന്റെ ക്ഷീണം മാറും മുമ്പ് ബി.ജെ.പി നേതാവ് വി. മുരളീധരന്‍ വിദ്യാര്‍ഥി മരിച്ച പാമ്പാടി നെഹ്‌റു കോളജിന്റെ മാനേജുമെന്റുമായി ഇന്നലെ നടത്തിയ അനുരഞ്ജന ചര്‍ച്ച.
വിദ്യ അര്‍ഥിച്ചെത്തുന്നവരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെടുത്ത ശേഷം അവരെ ജാതിപ്പേരു വിളിച്ചും ഹോട്ടല്‍ പണിയെടുപ്പിച്ചും ഒളിക്യാമറ വെച്ചും ഇടിമുറിയിലിട്ടും ചൂഷണം ചെയ്യുന്നവര്‍ക്കുള്ള താക്കീതാണ് ലോ കോളജ് സമരത്തിന്റെ വിജയം.

ഇത്തരക്കാരുമായി രഹസ്യമുറിയില്‍ ഒത്തുതീര്‍പ്പുണ്ടാക്കി വിദ്യയെ വില്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന ഒറ്റുകാര്‍ക്കുള്ള മറുപടി കൂടിയാണിത്. ഒരു വനിതയുടെ ധന ധാര്‍ഷ്ട്യത്തിനുമുന്നിലെ പെണ്ണൊരുമയുടെ വിജയവും. എങ്കിലും ഒരാള്‍ റോഡില്‍ കൊല്ലപ്പെടുകയും രണ്ടു വിദ്യാര്‍ഥികള്‍ ആത്മഹത്യാഭീഷണി മുഴക്കുകയും വേണ്ടി വന്നു ജനഹിതത്തിന് വഴങ്ങാനെന്നത് വിജയാരവങ്ങള്‍ക്കിടയിലും ഉയരുന്ന ആശങ്കയാണ്. വിശേഷിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പരാജയം കൂടിയാണ് ഇതിലൂടെ വ്യക്തമായത്. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ, ബി.ജെ.പി നേതാക്കളായ വി. മുരളീധരന്‍, വി.വി രാജേഷ് എന്നിവരുടെ നിരാഹാരവും ഫലം കണ്ടിരിക്കുന്നു.

കുറ്റക്കാരിയായ പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തുകയും പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു വര്‍ഷത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ട പ്രിന്‍സിപ്പല്‍ ഇടക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പ്‌വരുത്തേണ്ടത് ഇനി സര്‍ക്കാരിന്റെ ചുമതലയാണെന്ന് കരാറില്‍ പറയുന്നു. സമരം കത്തിനില്‍ക്കുന്നതിനിടെ എല്ലാം ശരിയാക്കിയെന്നവകാശപ്പെട്ട് കോളജ് മാനേജ്‌മെന്റിന് അനുകൂലമായ നിലപാടെടുത്ത് സമരത്തില്‍ നിന്ന് പിന്മാറിയ എസ്.എഫ്.ഐക്ക് ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുമായുള്ള മൂന്നാംവട്ട ചര്‍ച്ചയില്‍ പുതിയ കരാറിലും ഒപ്പിടാന്‍ തോന്നിയതിലെ രാഷ്ട്രീയ വിരുത് അല്‍ഭുതം തന്നെ.

കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ് എന്നീ സംഘടനകളാണ് ആദ്യം സമരവുമായി രംഗത്തിറങ്ങുന്നത്. ഇവരും എ.ബി.വി.പിയും ‘വിദ്യാര്‍ഥി ഐക്യ’വുമാണ് ഇന്നലെനടന്ന ഒത്തുതീര്‍പ്പിന് തയ്യാറായത്. കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി പി.നായരെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവുമായായിരുന്നു മേല്‍സംഘടനകള്‍ ജനുവരി ഒമ്പതിന് കോളജ് പടിക്കല്‍ പന്തല്‍ കെട്ടി സമരം ആരംഭിച്ചത്. ശേഷം അപമാനം ഭയന്ന് എസ്.എഫ്.ഐയും സമര രംഗത്തേക്ക് കടന്നുവന്നു.

ഇടക്കുണ്ടായ ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തുമെന്ന് കരാറില്‍ പറഞ്ഞിരുന്നെങ്കിലും അത് ലംഘിച്ച് പ്രിന്‍സിപ്പല്‍ കോടതിയെ സമീപിക്കാനുള്ള സാധ്യത മറ്റു വിദ്യാര്‍ഥികള്‍ ഉന്നയിച്ചെങ്കിലും കരാറിന് വഴങ്ങുകയാണ് ഏറെക്കാലത്തെ വിദ്യാര്‍ഥി സംഘടനാപാരമ്പര്യമുള്ള എസ്.എഫ്.ഐ ചെയ്തത്.

സമാന നിലപാടായിരുന്നു കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തിലെ സി.പി.എം പ്രതിനിധികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും. ഇത് വിദ്യാര്‍ഥി സമരം മാത്രമാണെന്ന വാദമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിയതെങ്കിലും വി.എസ് അച്യുതാനന്ദനും മുന്നണി ഘടകക്ഷിയായ സി.പി.ഐയും പ്രശ്‌നം കത്തിച്ചുനിര്‍ത്തിയതിന് സി.പി.എമ്മില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും അവര്‍ക്ക് കണക്കിന് കിട്ടി.

തൃശൂര്‍ പാമ്പാടിയിലെ നെഹ്‌റു എഞ്ചിനിയറിങ് കോളജില്‍ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ജനുവരി ഏഴിന് കോളജ് ഹോസ്റ്റലില്‍ ദുരൂഹ നിലയില്‍ മരണപ്പെട്ടതാണ് ലോ കോളജിലെ സമരത്തിനും പ്രചോദനമായത്.

പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് പറഞ്ഞ് കോളജ് മാനേജ്‌മെന്റ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതാണ് മരണത്തിന് ഹേതു. സമ്മര്‍ദത്തെതുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കോട്ടയം മറ്റക്കരയിലെ ടോംസ് എഞ്ചി. കോളജ്, കണ്ണൂര്‍ വിമല്‍ ജ്യോതി എഞ്ചി. കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാനമായ പ്രതിഷേധമുയരുകയുണ്ടായെങ്കിലും ലോകോളജ് സമരത്തിന് മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും നല്‍കിയ പിന്തുണ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്.

1968ല്‍ സര്‍ക്കാര്‍ നല്‍കിയ 11.49 ഏക്കറിലാണ് ലോ അക്കാദമി ട്രസ്റ്റ് എന്ന രീതിയിലാരംഭിച്ച കോളജ് പ്രവര്‍ത്തിച്ചുവന്നിരുന്നതെന്നും ഇവിടെ സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും മാര്‍ക്ക് ദാനം പതിവായിരുന്നുവെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരിക്കയാണ്. വനിതാപ്രിന്‍സിപ്പലും അവരുടെ പിതാവും സഹോദരങ്ങളുമടങ്ങുന്ന ട്രസ്റ്റിനാണ് കോളജ് ചുമതല. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പിയാണ് സ്വാതന്ത്ര്യ സമര സേനാനിയും തിരുകൊച്ചി മന്ത്രിയുമായിരുന്ന നടരാജപിള്ളയില്‍ നിന്ന് ഈ ഭൂമി പിടിച്ചെടുത്തത്.

പിന്നീട് ഇ.എം.എസ്, കെ. കരുണാകരന്‍ മന്ത്രിസഭകള്‍ സദുദ്ദേശ്യത്തോടെ ഭൂമി കൈമാറുകയായിരുന്നു. കരാറിനു വിരുദ്ധമായി ഇതിലിപ്പോള്‍ ഹോട്ടലും സഹകരണ ബാങ്കുമൊക്കെയാണ് കോളജിനുപുറമെ പ്രവര്‍ത്തിച്ചുവരുന്നത്. ഫലത്തില്‍ കേരളത്തെ മുഴുവന്‍ വഞ്ചിക്കുകയാണ് അക്കാദമി ചെയതത്. റവന്യൂ വകുപ്പ് അന്വേഷിക്കുന്ന ഭൂമിയുടെ കാര്യത്തിലും വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ചതിന് പട്ടിക വര്‍ഗ കമ്മീഷന്‍ നിര്‍ദേശ പ്രകാരം എടുത്ത കേസിന്റെ കാര്യത്തിലും സി.പി.എമ്മും സര്‍ക്കാരും ഇനിയും ഒളിച്ചുകളി നടത്തരുത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ പരാതിക്കും നെഹ്‌റു കോളജ് അടക്കമുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥി പീഡനങ്ങള്‍ക്കും അറുതിവരുത്താനാകണം ഇനി സര്‍ക്കാര്‍ ശ്രമം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

“ഇത്രകാലം നടത്തിയത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും” കെ. മുരളീധരൻ

കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

Published

on

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. “കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

“ഇത്രകാലം ഞങ്ങൾ നടത്തി വന്നത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും,” എന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.

കിഫ്ബി ഫണ്ടിന്‍റെ സഹായത്തോടെ നിർമിക്കുന്ന റോഡുകളിൽ ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഈ വിഷയത്തിൽ സർക്കാരിനെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. “ജനങ്ങൾക്ക് കൂടി ഭൂഷണമായി ഈടാക്കുന്ന ടോൾ സ്വീകരിക്കാനാകില്ല. സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധവുമായി തെരുവുകളിലിറങ്ങും,” എന്നായിരുന്നു സുധാകരന്‍റെ വാക്കുകൾ.

വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലും, ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ നിന്നും ഇടത് മുന്നണിയും സർക്കാരും പിന്നോട്ട് നീങ്ങാത്തത് ശ്രദ്ധേയമാണ്. ടോൾ ചുമത്തുന്നത് എൽഡിഎഫ് തത്വപരമായി അംഗീകരിച്ചതായി മുന്നണി കൺവീനർ വ്യക്തമാക്കി.

എന്നിരുന്നാലും, ഈ വിഷയത്തിൽ മുന്നണി യോഗത്തിൽ വ്യക്തമായ ചർച്ച നടന്നില്ലെന്ന് ചില ഘടകകക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. ടോൾ പിരിവിന് ആവശ്യമായ നിയമനിർമ്മാണത്തിനുള്ള കരട് ഇപ്പോൾ ധനവകുപ്പിന്‍റെ പരിഗണനയിൽ കഴിയുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Continue Reading

kerala

‘ധനസ്ഥിതി മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു’: ധനമന്ത്രി ബാലഗോപാലിന്‍റെ അവകാശവാദം

പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം.

Published

on

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. വിചിത്ര അവകാശവാദം ഉന്നയിച്ചത് ഇന്നത്തെ ബജറ്റ് അവതരണത്തിലായിരുന്നു. കേരളം ഇപ്പോൾ അതിവേഗ വളർച്ചയുടെ പാതയിലാണ് യാത്രചെയ്യുന്നതെന്നും സംസ്ഥാനത്തെ ധനകാര്യ സാഹചര്യം സ്ഥിരതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായിരിക്കുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. “കേരളം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയെങ്കിലും ഇനി ടേക്ക് ഓഫ് ഘട്ടത്തിലാണ്” ഇതായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ഇന്നും പരിഹരിക്കപ്പെടാത്ത നിരവധി സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നിട്ടും എന്ത് ആത്മവിശ്വാസത്തിലാണ് മന്ത്രിയുടെ അവകാശവാദം എന്നതാണ് അദ്ഭുതം നല്‍കുന്നത്.

സംസ്ഥാനത്ത് കടുത്ത ധന ക്ഷാമം തുടരുന്നുവെന്നും, ജീവനക്കാർക്കും പെൻഷൻദാരർക്കുമുള്ള സമയബന്ധിത പണം വിതരണം പോലും അനിശ്ചിതമാവുന്നതുമാണ് യഥാർത്ഥ സ്ഥിതി. കുടിശ്ശിക ഇല്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തില്‍ ഉണ്ടാകുമോ എന്നതാണ് ഇന്ന് ഭരണപക്ഷം അന്വേഷിക്കേണ്ടത്. വളർച്ചയുടെ വാചകങ്ങൾ ആവർത്തിച്ചുകൊണ്ടാണ് സർക്കാർ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധിയെ മറയ്ക്കുന്നത് എന്ന് തന്നെ പറയാന്‍ സാധിക്കും. ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തിലേ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് ലഭിച്ച നികുതി വിഹിതം വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉയര്‍ത്തുന്നതിൽ മാത്രം കേന്ദ്രഭരണകക്ഷി പരിമിതമാവുകയാണ്. സ്വന്തം ധനകാര്യ വീഴ്ചകള്‍ മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉപയോഗിക്കുന്നത് എന്ന് പോലും കരുതാം.

മാധ്യമങ്ങളോട് രാവിലെ സംസാരിക്കുമ്പോഴും ധനമന്ത്രി സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടതായി ആവർത്തിച്ചു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക ഉറവിടങ്ങൾ എവിടെയാണ് എന്ന് വ്യക്തമല്ല. പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം. കിഫ്ബി പദ്ധതികളിൽ നിന്ന് പണം കണ്ടെത്തുന്നതിനായി ടോൾ ഫീസ് അടക്കമുള്ള അധിക ഭാരം പൊതുജനങ്ങൾക്ക് മേൽ തള്ളുന്നതിനെതിരായ പ്രതികരണങ്ങളും ഇനി ശക്തമാകും. സർവീസ് പെൻഷൻ വർദ്ധന സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന്‍റെ നിലപാട് കൃത്യമായി ഇല്ലെന്നാണ് വിമർശനം.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഗുണമാകുന്നതിന്‍റെ പേരിൽ വലിയ വാഗ്ദാനങ്ങൾ നടത്തുമ്പോഴും, ഭൂരിഭാഗം ജനങ്ങൾക്ക് അതിന്‍റെ ഫലങ്ങൾ യഥാർത്ഥത്തിൽ ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.  “വികസനത്തിന്‍റെ ടേക്ക് ഓഫിന്” തുടക്കം കുറിച്ചെന്ന് സർക്കാരിന്‍റെ അവകാശം ആവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ പൊതു ജനങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങൾ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.

Continue Reading

News

ട്രംപ് ഇതെന്ത് ഭാവിച്ചാണ്

അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

അധികാരത്തിലേറിയശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ലോകത്തെ അമ്പരപ്പിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് പദവിയിലേറിയ അന്നുതന്നെ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ രണ്ടാമൂഴത്തില്‍ തന്റെ നയം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. കുടിയേറ്റ വിരുദ്ധനയങ്ങളുടെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ തലങ്ങുംവിലങ്ങും സഞ്ചരിക്കുകയാണ്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിര ത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. സൈനിക വിമാനമായ സി 17 യില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലാണ് എത്തിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് പറന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. ട്രംപിന്റെ കണക്കുപ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.

ഇതേ ഘട്ടത്തില്‍ തന്നെയാണ് ഇസ്രാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ട്രംപ് അടുത്തവെടി പൊട്ടിക്കുന്നത്. ഗസ്സയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യു.എസ് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗസ്സ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭി ച്ചതിനു തൊട്ടു പിന്നാലെയാണ് സമാധാന കാംക്ഷികളെയെല്ലാം നിരാശപ്പെടുത്തുന്ന പ്രസ്താവന വന്നിരിക്കുന്നത്. ‘ഗസ്സയെ യു.എസ് ഏറ്റെടുക്കും. അതിന്റെ പുനര്‍നിര്‍മാണം നടത്തും. തൊഴിലുകളും പുതിയ ഭവനങ്ങളും യു.എസ് ഗസ്സയില്‍ സൃഷ്ടിക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവച്ച എല്ലാ വര്‍ക്കും ഇത് വലിയ ഇഷ്ടമായി. ഗസ്സയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യും’. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍. ഫലസ്തീന്‍ പൗരന്മാര്‍ ഗസ്സയില്‍ നിന്ന് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ പോകണമെന്ന തന്റെ മുന്‍ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹം മറന്നില്ല. ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും ചിന്തി ക്കേണ്ടതാണെന്ന് കുട്ടിച്ചേര്‍ത്ത് നെതന്യാഹുവും തന്റെ ആവേശം പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഫലസ്തീനില്‍ നിന്നുമാത്രമല്ല, അമേരിക്കയില്‍ നിന്നുതന്നെ പരസ്യപ്രതിഷേധം രൂപപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.

ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായം യു.എസ് പുനരാരംഭിക്കില്ലെന്ന തീരുമാനവും ട്രംപ് കൈക്കൊണ്ടു കഴിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രാഈലില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഹമാസ് തീവ്രവാദികള്‍ക്ക് ഫലസ്തീന്‍ അഭയം നല്‍കിയതായി ഇസ്രാഈല്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുഎന്നിന്റെ പതിവ് പ്രവര്‍ത്തന ബജറ്റിന്റെ 22 ശതമാനം നല്‍കുന്നുണ്ടായിരുന്നു. ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലെ 2.5 ദശലക്ഷം ഫലസ് തീനികള്‍ക്കും സിറിയ, ജോര്‍ദാന്‍, ലെബനന്‍ എന്നിവിട ങ്ങളിലെ മൂന്നു ദശലക്ഷം പേര്‍ക്കും യു.എന്‍ റിലീഫ് വര്‍ക്ക് ഏജന്‍സി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തുടങ്ങിയ സേവനങ്ങള്‍ എന്നിവ നല്‍കിവരുന്നുണ്ട്. എന്നാല്‍ അമേരിക്ക ബൈഡന്റെ കാലത്തുതന്നെ കൗണ്‍സിലില്‍ നിന്ന് പുറത്തുവന്നതിനാല്‍ ട്രംപിന്റെ ഉത്തരവ് കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് കൗണ്‍സില്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രിയമായ നീക്കങ്ങള്‍ക്കു പുറമെ ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവയില്‍ വന്‍വര്‍ധന നടത്തി സാമ്പത്തിക രംഗത്തേക്കുകൂടി തന്റെ നയങ്ങളെ ട്രംപ് വ്യാപിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ഈ തീ രുമാനത്തില്‍ നിന്ന് അദ്ദഹം ഏതാണ്ട് പിന്മാറിയിരിക്കുകയാണ്.

അമേരിക്ക ആദ്യം അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി കണ്ണില്ലാത്ത തീരുമാനങ്ങളുമായി ട്രംപ് മുന്നോട്ടുപോകുമ്പോള്‍ ഒരു ഏകധ്രുവലോകത്തിലേക്ക് മടങ്ങിപ്പോവുകയെന്നതാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നത്. എന്നാല്‍ തന്റെ നീക്കങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ അതേ പൊലെ തിരിച്ചടി നല്‍കുമ്പോള്‍ ചൂളിപ്പോകുന്നതിലൂടെ പുതിയ നയങ്ങള്‍ താന്‍ ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന്‍ കഴിയുന്ന ലോകസാഹചര്യമല്ല നിലവിലുള്ളതെന്ന് അദ്ദേഹത്തിനു തന്നെ സ്വയം ബോധ്യമാവുകയാണ്. ഏതായാലും ആഗോള യാഥാര്‍ത്ഥ്യങ്ങളെ മറന്നുകൊണ്ടുള്ള അന്താ രാഷ്ട്ര നയങ്ങളുമായി മുന്നോട്ടുപോകാന്‍ നിലവില്‍ അമേരിക്കക്ക് സാധ്യമല്ലെന്നുറപ്പാണ്. അതുള്‍ക്കൊള്ളാന്‍ ആ രാഷ്ട്രം തയാറാകാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ ഊഹങ്ങള്‍ക്കുമപ്പുറത്തായിരിക്കും.

Continue Reading

Trending