Connect with us

Film

രാജമൗലിയും ജെയിംസ് കാമറൂണും ഒരേ വേദിയിൽ; ‘വാരണാസി’ ഷൂട്ടിങ്ങിലേക്ക് ക്ഷണം ചോദിച്ച് കാമറൂൺ

വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും സംവദിച്ചത്. ഹൈദരാബാദ് ഐമാക്സ് തിയറ്ററിൽ ‘അവതാർ’ ഒരു വർഷത്തിലേറെ പ്രദർശിപ്പിച്ചതും ചിത്രത്തിന്റെ സാങ്കേതിക മികവും കഥാപറച്ചിൽ ശൈലിയുമടക്കം രാജമൗലി അഭിമുഖത്തിൽ പ്രശംസിച്ചു.

Published

on

ഇന്ത്യൻ സിനിമാലോകത്തെയും ആരാധകരെയും ആവേശത്തിലാഴ്ത്തി സംവിധായകരായ എസ്.എസ്. രാജമൗലിയും ജെയിംസ് കാമറൂണും തമ്മിലുള്ള അഭിമുഖ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും സംവദിച്ചത്. ഹൈദരാബാദ് ഐമാക്സ് തിയറ്ററിൽ ‘അവതാർ’ ഒരു വർഷത്തിലേറെ പ്രദർശിപ്പിച്ചതും ചിത്രത്തിന്റെ സാങ്കേതിക മികവും കഥാപറച്ചിൽ ശൈലിയുമടക്കം രാജമൗലി അഭിമുഖത്തിൽ പ്രശംസിച്ചു.

രാജമൗലിയുടെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വാരണാസി’യെക്കുറിച്ചും ജെയിംസ് കാമറൂൺ സംസാരിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് തന്നെ ക്ഷണിക്കുമോയെന്ന് കാമറൂൺ ചോദിച്ചതും ശ്രദ്ധേയമായി. രാജമൗലിയുടെ സിനിമാറ്റിക് കാഴ്ചപ്പാടിനെയും ശക്തമായ കഥപറച്ചിലിനുള്ള കഴിവുകളെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ സിനിമയുടെയും രാജമൗലിയുടെ ചിത്രങ്ങളുടെയും ലൊക്കേഷനുകൾ നേരിട്ട് സന്ദർശിക്കാനുള്ള ആഗ്രഹവും കാമറൂൺ പങ്കുവച്ചു.

ജനപ്രിയ പരമ്പരയായ ‘അവതാർ’യുടെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ ഡിസംബർ 19ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇന്ത്യയിൽ വലിയ ആരാധകവൃന്ദമുള്ളതിനാൽ ചിത്രം വൻതോതിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് രാജമൗലിയും ജെയിംസ് കാമറൂണും തമ്മിലുള്ള അഭിമുഖം നടന്നത്.

തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വാരണാസി’. 1000 കോടിയിലധികം ബജറ്റുള്ള ചിത്രത്തിൽ പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രം 2027ൽ തിയറ്ററുകളിലെത്തുമെന്നാണ് വിവരം.

Film

കർമ്മയോദ്ധ തിരക്കഥ അപഹരണം: റെജി മാത്യുവിന് മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്.

Published

on

കോട്ടയം: മോഹൻലാൽ നായകനായ കർമ്മയോദ്ധ സിനിമയുടെ തിരക്കഥ അപഹരിച്ചതാണെന്ന് കോട്ടയം കൊമേഴ്സ്യൽ കോടതി വിധി. തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്. മേജർ രവി തിരക്കഥ മോഷ്ടിച്ചുവെന്ന് കണ്ടെത്തിയ കോടതി, റെജി മാത്യുവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചു.

മേജർ രവിയുടെ ആവശ്യപ്രകാരം കഥ എഴുതിയതായും, തനിക്കറിയാതെ തന്നെ തിരക്കഥ മറ്റൊരാൾക്ക് കൈമാറി സിനിമയാക്കിയതായും റെജി മാത്യു പ്രതികരിച്ചു. വീണ്ടും സിനിമാരംഗത്ത് സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. വംശം, ആയിരം മേനി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് റെജി മാത്യു.

2012 ഡിസംബർ 21നാണ് കർമ്മയോദ്ധ തിയറ്ററുകളിലെത്തിയത്. റിലീസിന് തൊട്ടുമുമ്പ് ചിത്രം നിയമക്കുരുക്കിലാകുകയും, തുടർന്ന് അഞ്ച് ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണമെന്ന് നിർദേശിച്ച് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഉപാധികളോടെ റിലീസിന് അനുമതി നൽകുകയും ചെയ്തിരുന്നു. തിരക്കഥ മോഷ്ടിച്ചത് റെജിയാണെന്നായിരുന്നു അന്ന് മേജർ രവിയുടെ ആരോപണം.

ചിത്രത്തിൽ മോഹൻലാൽ മാധവ മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആശ ശരത്, ഐശ്വര്യ ദേവൻ, ബിനീഷ് കൊടിയേരി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായിരുന്നു. കർമ്മയോദ്ധ ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു.

Continue Reading

kerala

ഡിജിറ്റല്‍ തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയില്‍ ഹാജരാക്കി

കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Published

on

കോഴിക്കോട്: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കി. കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറന്‍സികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തല്‍. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു കേസുകളുടെ എണ്ണം കൂടിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി വിവി ബെന്നിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.  കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ മാസം 9 നാണ് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് വന്‍തോതില്‍ ഹവാല പണമിടപാട് നടക്കുന്നുണ്ടെന്ന് നേരത്തെ പൊലീസ് മനസിലാക്കിയിരുന്നു. താമരശ്ശേരി, കാക്കൂര്‍, കോടഞ്ചേരി മേഖലകളില്‍ പരാതി കൂടിയതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ജൂണ്‍മാസം മുതല്‍ നടത്തുന്ന അന്വേഷണത്തിനിടെ സംഘത്തില്‍ ഉള്‍പ്പെട്ട പലരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കേസില്‍ പ്രതിചേര്‍ത്ത എട്ടോളം പേര്‍ വിദേശത്തേക്ക് കടന്നെന്നാണ് കണ്ടെത്തല്‍. കംബോഡിയ, ചൈന എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ സാന്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങളിലേക്കാണ് ബ്ലെസ്ലി ഉള്‍പ്പെടെയുള്ളവര്‍ ക്രിപ്‌റ്റോ രൂപത്തിലാക്കി പണമെത്തിക്കുന്നത്. സംഘത്തിലെ ഉന്നതര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണം സംഘം പറഞ്ഞു.

 

Continue Reading

kerala

തടി ലോറി ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടി ലോറിയുമായി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.

Published

on

എടത്വ: എടത്വ-കോതമംഗലം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ തടി കയറ്റിവന്ന ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. പുതുപ്പാടി കോളേജിലെ ബി.സി.എ അവസാന വര്‍ഷ വിദ്യാര്‍ഥിയായ എടത്വ തലവടി ആനപ്രമ്പാല്‍ കറുത്തേരില്‍ കുന്നേല്‍ വീട്ടില്‍ വിഷ്ണു (21) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ കാരക്കുന്നം പള്ളിക്ക് സമീപമായിരുന്നു അപകടം. ഹോസ്റ്റലില്‍ നിന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയാണ് മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടി ലോറിയുമായി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്. ഉടന്‍ നാട്ടുകാര്‍ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കിലുണ്ടായിരുന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി കാരാട്ടില്‍ ആദിത്യന്‍ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കല്‍ ആരോമല്‍ (20) എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിന്റെ മൃതദേഹം മൂവാറ്റുപുഴ എം.സി.എസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മാതാവ് സിന്ധു (തലവടി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗം), പിതാവ് കൊച്ചുമോന്‍. ഏക സഹോദരന്‍ വിവേക് (എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി). പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകുന്നേരം സ്വദേശമായ തലവടിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം പിന്നീട് നടക്കും.

 

Continue Reading

Trending