kerala
കോഴിക്കോട് ബീച്ച്റോഡില്‍ ബൈക്ക് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
സൗത്ത് ബീച്ച് പെട്രോള്‍ പമ്പിനു സമീപം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട്: ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്വദേശി മര്വാന്, കോഴിക്കോട് കക്കോടി സ്വദേശി ജൂബൈദ് എന്നിവരാണ് മരിച്ചത്. സൗത്ത് ബീച്ച് പെട്രോള്‍ പമ്പിനു സമീപം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍പ്പെട്ട ബൈക്കുകള്‍ ഇരുവശത്തുനിന്നും മുഖാമുഖം വേഗത്തില്‍ വന്നതാണ് കൂട്ടിയിടിത്തത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പൊലീസ് സ്ഥലത്തെത്തുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പാലിച്ച് പതുക്കെ വാഹനമോടിക്കണം എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
kerala
സിപിഎം മൂടുതാങ്ങികളുടെ പാര്‍ട്ടിയായി മാറി -മുന്‍ എംഎല്‍എ കെസി രാജഗോപാലന്‍
മെഴുവേലി പഞ്ചായത്തില്‍ ഭരണം നഷ്ടമായതിലും തന്റെ ഭൂരിപക്ഷം കുറഞ്ഞതിലുമാണ് സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ മുന്‍ എംഎല്‍എ കൂടിയായ കെസി രാജഗോപാലന്‍ രംഗത്തുവന്നത്.
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പത്തനംതിട്ടയിലെ സിപിഎമ്മില്‍ പൊട്ടിത്തെറി്. സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ രാജഗോപാലന്‍ (കെസിആര്‍) രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മെഴുവേലി പഞ്ചായത്തില്‍ ഭരണം നഷ്ടമായതിലും തന്റെ ഭൂരിപക്ഷം കുറഞ്ഞതിലുമാണ് സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ മുന്‍ എംഎല്‍എ കൂടിയായ കെസി രാജഗോപാലന്‍ രംഗത്തുവന്നത്.
കെ.സി. രാജഗോപാലന്‍ മെഴുവേലി പഞ്ചായത്തിലെ എട്ടാംവാര്‍ഡിലാണ് ഇക്കുറി ജനവിധി തേടിയത്. ഫലം പുറത്തുവന്നപ്പോള്‍ കഴിഞ്ഞതവണ 92 വോട്ടിന് എല്‍ഡിഎഫ് ജയിച്ച വാര്‍ഡില്‍ വെറും 28 വോട്ടിന്റെ ഭൂരിപക്ഷമാണ് കെസിആറിന് കിട്ടിയത്. മെഴുവേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണവും നഷ്ടമായി. നേതാവിനെ സുഖിപ്പിക്കല്‍ എന്നതാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ ശൈലിയെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറിക്കെതിരേ പാര്‍ട്ടി നേതൃത്വത്തിന് പരാതിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
”ഞാന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നെ തോല്‍പ്പിക്കാന്‍ പല ബാഹ്യകക്ഷികളും ഇടപെട്ടു. 2024 ഡിസംബര്‍ 30-ന് നടന്ന ജില്ലാ സമ്മേളനത്തില്‍ എന്നെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. അന്ന് ഏരിയ സെക്രട്ടറിയുടെ മകനടക്കമുള്ള സിപിഎമ്മുകാര്‍ പടക്കം പൊട്ടിച്ചു. മെഴുവേലി പഞ്ചായത്തില്‍ പരാജയപ്പെട്ടപ്പോഴും അതേ ആള്ക്കാര് പടക്കം പൊട്ടിച്ചു. പാലം വലിച്ചത് പാര്ട്ടിക്കാര് തന്നെയാണ്. ഉന്നതനേതൃത്വത്തില്‍നിന്നുള്ള ഇടപെടല്‍ ഉള്‍പ്പെടെയുണ്ട്.
ഏരിയ സെക്രട്ടറിയെ അടക്കം ഇക്കാര്യത്തില്‍ സംശയിക്കുന്നു. ഏരിയ സെക്രട്ടറിക്ക് ഒരു കെല്പും പ്രാപ്തിയുമില്ല. ഇപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ഒരു ശൈലിയെന്ന് പറയുന്നത് നേതാവിനെ സുഖിപ്പിച്ചാല്‍ മതി എന്നതാണ്. ജനങ്ങളുമായിട്ട് ഒരു ബന്ധവുമില്ലാതെ മേല്‍ക്കമ്മിറ്റിയെ സുഖിപ്പിച്ചു പോകുന്ന ശൈലി. അതാണ് ഞങ്ങളുടെ ഏരിയ സെക്രട്ടറിയുടെ ശൈലി. താഴെ ആരുണ്ടെന്ന് അറിയില്ല. മോന് എവിടെ പോകുന്നെന്ന് അറിയില്ല. അല്ലെങ്കില്‍ 75 വയസ്സായ എന്നെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ മോന് അടക്കം വന്ന് പടക്കം പൊട്ടിക്കണോ. അദ്ദേഹം അക്കാര്യം ചോദിച്ചോ മോനോട്. അദ്ദേഹം പത്രവും വായിക്കുകയില്ല. പാര്‍ട്ടി സാഹിത്യവും വായിക്കുകയില്ല. യാതൊരു വിവരവുമില്ല. എന്റെ തണലില്‍വന്ന് ഏരിയ സെക്രട്ടറിയായി. ഈ പറഞ്ഞ കാര്യങ്ങളെല്ലാം സഹിതം ഞാന്‍ ഒരു പരാതി പാര്‍ട്ടിക്ക് കൊടുക്കും. സ്റ്റാലിന് എന്ന ഏരിയ സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ച് തന്നെ പരാതി കൊടുക്കും. ഉറപ്പായും കൊടുക്കും”, കെ.സി. രാജഗോപാലന്‍ പറഞ്ഞു.
kerala
ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം ആലപിക്കണം; ആവശ്യവുമായി ബി എംഎസ്
തിരുവനന്തപരും: ക്രിസ്മസ് ആഘോഷങ്ങളില്‍ ഗണഗീതം ആലപിക്കണം എന്നാവശ്യപ്പെട്ട് ബിഎംഎസ് കത്തു നല്കി. തപാല്‍ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നാളെയാണ് ക്രിസ്മസ് ആഘോഷം. വന്ദേ ഭാരത് ഉദ്ഘാടന വേളയില്‍ കുട്ടികള്‍ പാടിയ ദേശഭക്തി ഗാനം ആലപിക്കണമെന്നാണ് ആവശ്യം. ഇതിനായി എല്ലാ പ്രവര്‍ത്തകരും ആഘോഷ വേളയില്‍ പങ്കെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സെക്രട്ടറി എസ് രാജേന്ദ്ര പ്രസാദ് ആണ് കത്ത് അയച്ചത്. എന്നാല്‍ വിഷയത്തില്‍ എതിര്‍പ്പുമായി ഇടത് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്തെത്തി.
kerala
പേര് മാറ്റിയാല്‍ ചരിത്രം മായില്ല
പേരുകള്‍ മാറ്റിയാല്‍ ചരിത്രം മാറ്റിക്കളയാമെന്ന തെറ്റായ ധാരണയാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
എ.പി. അബ്ദുള്ള ആരിഫ്
ഹാശിമി കളത്തൂര്‍
രാജ്യത്തിന്റെ ചരിത്രം പേരുകളിലോ ഫലകങ്ങളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളും ത്യാഗങ്ങളും ജനകീയ സമരങ്ങളും ചേര്‍ന്നാണ് ഒരു രാഷ്ട്രത്തിന്റെ ആത്മാവ് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഇന്ന് രാജ്യത്ത് നടക്കുന്ന പേരുമാറ്റ ശ്രമങ്ങളും ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കങ്ങളും ഗൗരവമായ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്.
പേരുകള്‍ മാറ്റിയാല്‍ ചരിത്രം മാറ്റിക്കളയാമെന്ന തെറ്റായ ധാരണയാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്യത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം. ഗ്രാമീണ ഇന്ത്യയുടെ ജീവനാടിയായ ഒരു പദ്ധതിയില്‍ നിന്ന് സ്വാതന്ത്ര്യസമരത്തിന്റെ മുഖചിഹ്നമായ ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാനുള്ള ശ്രമം, കേവലം ഭരണപരമായ തീരുമാനമായി മാത്രം കാണാന്‍ കഴിയില്ല. അത് ഭരണഘടനാ മൂല്യങ്ങളെ തന്നെ വെല്ലുവിളിക്കുന്ന ഒരു സമീപനമാണ്. ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നതിലൂടെ ഗാന്ധിജിയെ ചരിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
ചരിത്രത്തെ വളച്ചൊടിക്കാനും സമരസ്മരണകളെ മായ്ക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള പേരുമാറ്റങ്ങള്‍ തകൃതിയായി നടപ്പിലാക്കപ്പെടുന്നത്. എന്നാല്‍ രാജ്യത്തിന് വേണ്ടി ജീവന് പോലും പണയപ്പെടുത്തി പോരാടിയവര്‍, പേപ്പറിലോ സര്‍ട്ടിഫിക്കറ്റിലോ സ്വന്തം പേര് വരണമെന്നോ ഫോട്ടോ പതിക്കണമെന്നോ ആഗ്രഹിച്ചവരായിരുന്നില്ല. അവരുടെ പോരാട്ടം അധികാരത്തിനായിരുന്നില്ല, മറിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനുമായിരുന്നു.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പോലും സ്വന്തം മുഖം അച്ചടിച്ച് അഭിമാനം കൊള്ളുന്ന ഭരണാധികാരന്മാരുടെ കാലത്ത്, ത്യാഗത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയാത്തത് തന്നെയാണ് ഏറ്റവും വലിയ ദുരന്തം.ഇന്ന് രാജ്യത്ത് സ്വകാര്യവത്കരണ ശ്രമങ്ങള്‍ അതിവേഗം മുന്നേറുകയാണ്. പൊതുസമ്പത്തുകള്‍ ഒന്നൊന്നായി സ്വകാര്യകൈകളിലേക്ക് കൈമാറപ്പെടുമ്പോള്‍, അതിന്റെ ആഘാതം സാധാരണ ജനജീവിതത്തിലാണ് പതിക്കുന്നത്. തൊഴിലില്ലായ്മ വര്‍ധിക്കുന്നു, പട്ടിണിമരണങ്ങളുടെ വാര്‍ത്തകള്‍ ഇടയ്ക്കിടയ്ക്ക് പുറത്തുവരുന്നു, വിദ്യാഭ്യാസ മേഖലയിലെ അസമത്വങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാന്‍ ചരിത്രപാഠങ്ങള്‍ മാറ്റിയെഴുതുകയും സമരസേനാനികളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത്, രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമായി മാത്രം കാണാനാകും.
രാജ്യത്തിനു വേണ്ടി പൊരുതിയവരെ നിരന്തരം അവഹേളിക്കുന്നതും ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതും അപകടകരമായ പ്രവണതയാണ്. ഭരണഘടനയെ മാനിക്കുകയും അതിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്വമാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നീതിയുക്തമായ നടപടികള്‍ സ്വീകരിക്കപ്പെടേണ്ടതുണ്ട്.
ചരിത്രത്തെ വളച്ചൊടിച്ച് പുതിയ കഥകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍, രാജ്യത്തിന്റെ ഐക്യത്തെയും ബഹുസ്വരതയെയും തകര്‍ക്കുന്നതിലേക്ക് മാത്രമാണ് നയിക്കുക. നമ്മള് ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മതസൗഹാര്‍ദ്ദവും, പൂര്‍വികരുടെ പതറാത്ത പോരാട്ടവീര്യത്തിന്റെ ഫലമാണ്. വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്കാരങ്ങളും ചേര്‍ന്നുനില്‍ക്കുന്ന ഇന്ത്യ എന്ന ആശയം, അനേകം രക്തസാക്ഷിത്വങ്ങളുടെ മേല്‍ പടുത്തുയര്‍ത്തപ്പെട്ടതാണ്. ആ ബഹുസ്വരതയെ പിച്ചി ചീന്താന്‍ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി നേരിടേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
സ്വാതന്ത്ര്യസമരസേനാനികള്‍ ഉയിര് സമര്‍പ്പിച്ചത്, രാജ്യത്ത് ജീവിക്കുന്ന എല്ലാ മനുഷ്യര്‍ക്കും സ്വാതന്ത്ര്യത്തോടെയും മനസ്സമാധാനത്തോടെയും ഏകോദര സഹോദരങ്ങളായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനായിരുന്നു. ഏതെങ്കിലും സംഘടനയുടെ പുസ്തകത്തില്‍ നിന്ന് പേരൊഴിവാക്കിയാല്‍ അവരുടെ ത്യാഗവും രക്തസാക്ഷിത്വവും മാഞ്ഞുപ്പോകുമെന്ന് കരുതുന്നത് മൗഢ്യമാണ്. ചരിത്രം ജനങ്ങളുടെ മനസ്സിലുണ്ട്, അത് മായ്ക്കാന്‍ ആരെക്കൊണ്ടും കഴിയില്ല.
സ്വതന്ത്ര ഇന്ത്യയുടെ ചന്തവും കാന്തിയും കാത്തുസൂക്ഷിക്കേണ്ടത് ഭരണാധികാരികളുടെ മാത്രം ബാധ്യതയല്ല, നമ്മളൊരൊരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉപ്പുരസമുള്ള ഇന്നത്തെ ഇന്ത്യയെ മധുരമുള്ളതാക്കാന്‍, പേരുമാറ്റങ്ങളും ചിഹ്നമാറ്റങ്ങളും മതിയാകില്ല. രാജ്യത്തിന്റെ യഥാര്‍ത്ഥ പുരോഗതിക്കായി ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസം ശക്തിപ്പെടുത്തണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം, പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ സുതാര്യമായ നയങ്ങള്‍ നടപ്പിലാക്കണം.
ഭരണവും പ്രതിപക്ഷവും പരസ്പരം കുറ്റപ്പെടുത്തുന്നതില്‍ ഒതുങ്ങാതെ, ക്രമസമാധാനവും സാമൂഹിക ഐക്യവും നിലനിര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട കാലമാണിത്. ചരിത്രത്തില്‍ ചായം പൂശേണ്ടതിന്റെ ആവശ്യം രാജ്യത്തിനില്ല. കേള്‍ക്കേണ്ടവരെ കേള്‍ക്കുകയും, ചേര്‍ത്തുപിടിക്കേണ്ടവരെ ചേര്‍ത്തുപിടിക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യ എന്ന ബഹുസ്വരതയുടെ യഥാര്‍ത്ഥ മൂല്യവും തിളക്കവും കൂടുതല്‍ ശക്തമാകൂ. പേരുകള്‍ മാറാം, ഫലകങ്ങള്‍ മാറാം, പക്ഷേ ചരിത്രം മാറില്ല. അത് ജനങ്ങളുടെ ഓര്‍മ്മകളിലും പോരാട്ടങ്ങളിലുമാണ് എഴുതപ്പെട്ടിരിക്കുന്നത്.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
kerala20 hours agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
