kerala
പേര് മാറ്റിയാല്‍ ചരിത്രം മായില്ല
പേരുകള്‍ മാറ്റിയാല്‍ ചരിത്രം മാറ്റിക്കളയാമെന്ന തെറ്റായ ധാരണയാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
എ.പി. അബ്ദുള്ള ആരിഫ്
ഹാശിമി കളത്തൂര്‍
രാജ്യത്തിന്റെ ചരിത്രം പേരുകളിലോ ഫലകങ്ങളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളും ത്യാഗങ്ങളും ജനകീയ സമരങ്ങളും ചേര്‍ന്നാണ് ഒരു രാഷ്ട്രത്തിന്റെ ആത്മാവ് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഇന്ന് രാജ്യത്ത് നടക്കുന്ന പേരുമാറ്റ ശ്രമങ്ങളും ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കങ്ങളും ഗൗരവമായ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്.
പേരുകള്‍ മാറ്റിയാല്‍ ചരിത്രം മാറ്റിക്കളയാമെന്ന തെറ്റായ ധാരണയാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്യത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം. ഗ്രാമീണ ഇന്ത്യയുടെ ജീവനാടിയായ ഒരു പദ്ധതിയില്‍ നിന്ന് സ്വാതന്ത്ര്യസമരത്തിന്റെ മുഖചിഹ്നമായ ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാനുള്ള ശ്രമം, കേവലം ഭരണപരമായ തീരുമാനമായി മാത്രം കാണാന്‍ കഴിയില്ല. അത് ഭരണഘടനാ മൂല്യങ്ങളെ തന്നെ വെല്ലുവിളിക്കുന്ന ഒരു സമീപനമാണ്. ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നതിലൂടെ ഗാന്ധിജിയെ ചരിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
ചരിത്രത്തെ വളച്ചൊടിക്കാനും സമരസ്മരണകളെ മായ്ക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള പേരുമാറ്റങ്ങള്‍ തകൃതിയായി നടപ്പിലാക്കപ്പെടുന്നത്. എന്നാല്‍ രാജ്യത്തിന് വേണ്ടി ജീവന് പോലും പണയപ്പെടുത്തി പോരാടിയവര്‍, പേപ്പറിലോ സര്‍ട്ടിഫിക്കറ്റിലോ സ്വന്തം പേര് വരണമെന്നോ ഫോട്ടോ പതിക്കണമെന്നോ ആഗ്രഹിച്ചവരായിരുന്നില്ല. അവരുടെ പോരാട്ടം അധികാരത്തിനായിരുന്നില്ല, മറിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനുമായിരുന്നു.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പോലും സ്വന്തം മുഖം അച്ചടിച്ച് അഭിമാനം കൊള്ളുന്ന ഭരണാധികാരന്മാരുടെ കാലത്ത്, ത്യാഗത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയാത്തത് തന്നെയാണ് ഏറ്റവും വലിയ ദുരന്തം.ഇന്ന് രാജ്യത്ത് സ്വകാര്യവത്കരണ ശ്രമങ്ങള്‍ അതിവേഗം മുന്നേറുകയാണ്. പൊതുസമ്പത്തുകള്‍ ഒന്നൊന്നായി സ്വകാര്യകൈകളിലേക്ക് കൈമാറപ്പെടുമ്പോള്‍, അതിന്റെ ആഘാതം സാധാരണ ജനജീവിതത്തിലാണ് പതിക്കുന്നത്. തൊഴിലില്ലായ്മ വര്‍ധിക്കുന്നു, പട്ടിണിമരണങ്ങളുടെ വാര്‍ത്തകള്‍ ഇടയ്ക്കിടയ്ക്ക് പുറത്തുവരുന്നു, വിദ്യാഭ്യാസ മേഖലയിലെ അസമത്വങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാന്‍ ചരിത്രപാഠങ്ങള്‍ മാറ്റിയെഴുതുകയും സമരസേനാനികളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത്, രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമായി മാത്രം കാണാനാകും.
രാജ്യത്തിനു വേണ്ടി പൊരുതിയവരെ നിരന്തരം അവഹേളിക്കുന്നതും ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതും അപകടകരമായ പ്രവണതയാണ്. ഭരണഘടനയെ മാനിക്കുകയും അതിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്വമാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നീതിയുക്തമായ നടപടികള്‍ സ്വീകരിക്കപ്പെടേണ്ടതുണ്ട്.
ചരിത്രത്തെ വളച്ചൊടിച്ച് പുതിയ കഥകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍, രാജ്യത്തിന്റെ ഐക്യത്തെയും ബഹുസ്വരതയെയും തകര്‍ക്കുന്നതിലേക്ക് മാത്രമാണ് നയിക്കുക. നമ്മള് ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മതസൗഹാര്‍ദ്ദവും, പൂര്‍വികരുടെ പതറാത്ത പോരാട്ടവീര്യത്തിന്റെ ഫലമാണ്. വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്കാരങ്ങളും ചേര്‍ന്നുനില്‍ക്കുന്ന ഇന്ത്യ എന്ന ആശയം, അനേകം രക്തസാക്ഷിത്വങ്ങളുടെ മേല്‍ പടുത്തുയര്‍ത്തപ്പെട്ടതാണ്. ആ ബഹുസ്വരതയെ പിച്ചി ചീന്താന്‍ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി നേരിടേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
സ്വാതന്ത്ര്യസമരസേനാനികള്‍ ഉയിര് സമര്‍പ്പിച്ചത്, രാജ്യത്ത് ജീവിക്കുന്ന എല്ലാ മനുഷ്യര്‍ക്കും സ്വാതന്ത്ര്യത്തോടെയും മനസ്സമാധാനത്തോടെയും ഏകോദര സഹോദരങ്ങളായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനായിരുന്നു. ഏതെങ്കിലും സംഘടനയുടെ പുസ്തകത്തില്‍ നിന്ന് പേരൊഴിവാക്കിയാല്‍ അവരുടെ ത്യാഗവും രക്തസാക്ഷിത്വവും മാഞ്ഞുപ്പോകുമെന്ന് കരുതുന്നത് മൗഢ്യമാണ്. ചരിത്രം ജനങ്ങളുടെ മനസ്സിലുണ്ട്, അത് മായ്ക്കാന്‍ ആരെക്കൊണ്ടും കഴിയില്ല.
സ്വതന്ത്ര ഇന്ത്യയുടെ ചന്തവും കാന്തിയും കാത്തുസൂക്ഷിക്കേണ്ടത് ഭരണാധികാരികളുടെ മാത്രം ബാധ്യതയല്ല, നമ്മളൊരൊരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉപ്പുരസമുള്ള ഇന്നത്തെ ഇന്ത്യയെ മധുരമുള്ളതാക്കാന്‍, പേരുമാറ്റങ്ങളും ചിഹ്നമാറ്റങ്ങളും മതിയാകില്ല. രാജ്യത്തിന്റെ യഥാര്‍ത്ഥ പുരോഗതിക്കായി ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസം ശക്തിപ്പെടുത്തണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം, പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ സുതാര്യമായ നയങ്ങള്‍ നടപ്പിലാക്കണം.
ഭരണവും പ്രതിപക്ഷവും പരസ്പരം കുറ്റപ്പെടുത്തുന്നതില്‍ ഒതുങ്ങാതെ, ക്രമസമാധാനവും സാമൂഹിക ഐക്യവും നിലനിര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട കാലമാണിത്. ചരിത്രത്തില്‍ ചായം പൂശേണ്ടതിന്റെ ആവശ്യം രാജ്യത്തിനില്ല. കേള്‍ക്കേണ്ടവരെ കേള്‍ക്കുകയും, ചേര്‍ത്തുപിടിക്കേണ്ടവരെ ചേര്‍ത്തുപിടിക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യ എന്ന ബഹുസ്വരതയുടെ യഥാര്‍ത്ഥ മൂല്യവും തിളക്കവും കൂടുതല്‍ ശക്തമാകൂ. പേരുകള്‍ മാറാം, ഫലകങ്ങള്‍ മാറാം, പക്ഷേ ചരിത്രം മാറില്ല. അത് ജനങ്ങളുടെ ഓര്‍മ്മകളിലും പോരാട്ടങ്ങളിലുമാണ് എഴുതപ്പെട്ടിരിക്കുന്നത്.
kerala
ഐഎഫ്എഫ്കെ 2025; ഫലസ്തീന് 36 ഉള്‍പ്പടെ 12 ചിത്രങ്ങള്‍ക്ക് അനുമതി നല്കി കേന്ദ്രം
മൊത്തം 19 സിനിമകള്‍ക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നത്. ഇപ്പോള്‍ അനുമതി ലഭിച്ച സിനിമകള്‍ക്ക് പുറമെ ഏഴ് സിനിമകള്‍ക്ക് കൂടി അനുമതി ലഭിക്കാന്‍ ബാക്കിയുണ്ട്.
ഐഎഫ്എഫ്കെയില് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ കേന്ദ്രം കൂടുതല്‍ സിനിമകള്‍ക്ക് അനുമതി നല്കി. ഇന്നലെ രാത്രിയോടെ ഒമ്പത് സിനിമകള്‍ക്കും ഇന്ന് മൂന്ന് സിനിമകള്‍ക്കും അനുമതി ലഭിച്ചു. ഫലസ്തീന് 36 ഉള്‍പ്പടെ മൊത്തം 12 ചിത്രങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. മൊത്തം 19 സിനിമകള്‍ക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നത്. ഇപ്പോള്‍ അനുമതി ലഭിച്ച സിനിമകള്‍ക്ക് പുറമെ ഏഴ് സിനിമകള്‍ക്ക് കൂടി അനുമതി ലഭിക്കാന്‍ ബാക്കിയുണ്ട്.
അതേസമയം, നടപടിക്രമങ്ങളിലെ വീഴ്ചകളെ രാഷ്ട്രീയമായ ലക്ഷ്യങ്ങളായി തെറ്റായി ചിത്രീകരിക്കുന്നത് യഥാര്‍ത്ഥ പ്രശ്നമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതില്‍ നിന്ന് ശ്രദ്ധ തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സിനിമ പ്രവര്‍ത്തകയായിട്ടുള്ള ദീപിക സുശീലന് പറഞ്ഞു. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമക്കായി കൃത്യ സമയത്ത് അനുമതിക്കായി സമര്‍പ്പിച്ചില്ല എന്നാണ് ദീപിക സുശീലന് ഉന്നയിക്കുന്ന വിമര്‍ശനം. എന്നാല്‍ മുന്‍പും ഡോക്യുമെന്ററികള്‍ വിലക്കുന്ന പതിവ് സര്‍ക്കാരിന് ഉണ്ടായിരുന്നതായി മുന്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞു.
kerala
ദുബായ് തിരുവനന്തപുരം എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; യാത്രക്കാര്‍ ദുരിതത്തില്‍
രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 530 വിമാനമാണ് വൈകുന്നത്.
ദുബായ്: ദുബായില്‍നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 530 വിമാനമാണ് വൈകുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള 150-ഓളം യാത്രക്കാര്‍ ദുരിതത്തിലായി.
അതേസമയം, തിരുവനന്തപുരത്തുനിന്നും എത്തേണ്ട വിമാനം മോശം കാലാവസ്ഥമൂലം റാസല്‍ഖൈമയില്‍ ഇറക്കിയെന്നും ഇതിനാലാണ് ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വൈകുന്നതെന്നുമാണ് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം. പ്രാദേശികസമയം പത്തരയോടെ വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന പുതിയ അറിയിപ്പ്.
kerala
വനിതാ പൊലീസുകാരിക്കെതിരെ ലൈംഗികാതിക്രമം; സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
പുലര്‍ച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോയ വനിതാ പൊലീസുകാരിയെയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചതെന്ന് പരാതിയില്‍ പറയുന്നു.
കൊല്ലം: കൊല്ലത്ത് വനിതാ പൊലീസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. നവംബര്‍ ആറിന് പുലര്‍ച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോയ വനിതാ പൊലീസുകാരിയെയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചതെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ വനിതാ പൊലീസുകാരി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചവറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സേനയുടെ അന്തസ്സിനും വിശ്വാസ്യതയ്ക്കും ഗുരുതരമായ കളങ്കം ഉണ്ടാക്കുന്ന പ്രവര്‍ത്തനമാണ് നവാസില്‍ നിന്നുണ്ടായതെന്ന് വിലയിരുത്തിയാണ് സസ്പെന്ഷന് നടപടിയെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ നിയമപരമായ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
kerala18 hours agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
