Connect with us

india

ഹിമാചല്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായ സുഖ്‌വീന്ദര്‍ സിങിനെ പരിചയപ്പെടാം വിശദമായി

ഹിമാചല്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി സുഖ്‌വീന്ദര്‍ സിങ് സുഖു അധികാരമേല്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥി കാലം തൊട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പം നടന്ന ഒരു നേതാവിന് ലഭിക്കുന്ന ചരിത്ര നിയോഗം കൂടിയാണത്.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി സുഖ്‌വീന്ദര്‍ സിങ് സുഖു അധികാരമേല്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥി കാലം തൊട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പം നടന്ന ഒരു നേതാവിന് ലഭിക്കുന്ന ചരിത്ര നിയോഗം കൂടിയാണത്. സാധാരണ കുടുംബത്തില്‍ ജനിച്ച് സംസ്ഥാന രാഷ്ട്രീയത്തോളം ഉയര്‍ന്ന മികച്ച നേതൃപാടവത്തിന് ഉടമയാണദ്ദേഹം. പാല്‍ക്കച്ചവടക്കാരനായ പിതാവിന്റെ മകനായി 1964 മാര്‍ച്ച് 27നായിരുന്നു ജനനം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍.എസ്.യു.ഐയിലൂടെയാണ് സുഖ്‌വീന്ദര്‍ സുഖു രാഷ്ട്രീയ രംഗത്തെത്തുന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുക്കുകയും മികച്ച സംഘാടകനായി പേരെടുക്കുകയും ചെയ്തു. 1980കളില്‍ എന്‍.എസ്.എയുവിന്റെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

ഇതിനിടെ നിയമ പഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്‌തെങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരാനായിരുന്നു അപ്പോഴും തീരുമാനം. 2000ത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി. ഇതിനിടെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. 2008ല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി. ഇതിനിടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യം വീര്‍ഭദ്ര സിങിന്റെ നിഴലായിരുന്നെങ്കിലും പിന്നീട് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ എതിര്‍ പക്ഷത്ത് നിലയുറപ്പിച്ചപ്പോഴും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കറകളഞ്ഞ പടയാളിയായിരുന്നു സുഖ്‌വീന്ദര്‍ സിങ് സുഖു. 2013-19 കാലയളവില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. ഹിമാചലില്‍ കോണ്‍ഗ്രസിന് അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള എല്ലാ വഴികളും ഇക്കാലത്ത് അദ്ദേഹം വെട്ടിയെടുത്തിരുന്നു.

വീര്‍ഭദ്ര സിങിനു ശേഷം പാര്‍ട്ടിയെ ആരു നയിക്കും എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് പറയാതെ പറഞ്ഞ ഉത്തരമായിരുന്നു സുഖ്‌വീന്ദര്‍ സിങ് സുഖു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം പ്രചാരണ കാമ്പയിന്‍ കമ്മിറ്റിയുടെ തലവനായി നിയോഗിക്കുക വഴി തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ഉത്തരവാദിത്തം കൂടിയാണ് ഹൈക്കമാന്‍ഡ് സുഖുവിനെ ഏല്‍പ്പിച്ചത്. അത് അദ്ദേഹം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. രാഷ്ട്രീയ അട്ടിമറികളിലൂടെയും കുതിരക്കച്ചവടങ്ങളിലൂടെയും അധികാരം പിടിക്കുന്ന ബി. ജെ.പിയുടെ പതിവ് ഓപ്പറേഷന്‍ താമരയെ അതിജീവിക്കുക എന്നതു തന്നെയായിരിക്കും സുഖുവിനു മുന്നിലെ പ്രധാന വെല്ലുവിളി. ഒപ്പം പഴയ പെന്‍ഷന്‍ പദ്ധതി അടക്കം തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ വാഗ്ദാനങ്ങള്‍ നിറവേറ്റുക എന്നതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി; മഴ തുടരും, 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്

24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകും.

Published

on

ശ്രീലങ്കയില്‍ നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറി.തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തേയ്ക്ക് സഞ്ചരിയ്ക്കുന്ന ഡിറ്റ് വാ, ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ന്യൂനമര്‍ദമായി മാറിയത്. 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകും. തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ മഴ തുടരുകയാണ്. ചെന്നൈ,ചെങ്കല്‍പേട്ട്,തിരുവള്ളൂര്‍,കാഞ്ചീപുരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഈ ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

അതേസമയം, ഇന്നലെ രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ ഭൂരിഭാഗം ഇടങ്ങളിലെയും വെള്ളം കോര്‍പറേഷന്‍ ജീവനക്കാര്‍ പമ്പ് ചെയ്ത് ഒഴിവാക്കി. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്താല്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Continue Reading

india

വിവാഹം വൈകിപ്പിക്കാന്‍ കുടുംബനിര്‍ദേശം; 19കാരന്‍ ആത്മഹത്യ ചെയ്തു

വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു.

Published

on

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 19കാരന്‍ ആത്മഹത്യ ചെയ്ത് മരിച്ച സംഭവത്തില്‍ വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. നവംബര്‍ 30നാണ് ദുരന്തം വെളിവായത്.

ഝാര്‍ഖണ്ഡില്‍ നിന്നുള്ള യുവാവ് അവിടെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള നിയമപരമായ പ്രായപരിധിയായ 21 വയസ്സ് വരെ കാത്തിരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ നിര്‍ദേശം. ഈ തീരുമാനം യുവാവില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

നവംബര്‍ 30ന് വീട്ടിലെ സീലിങില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കുടുംബാംഗങ്ങള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

india

ചെന്നൈയില്‍ മെട്രോ ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയ സംഭവം; യാത്രക്കാര്‍ നടന്ന് സ്‌റ്റേഷനിലെത്തി

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്.

Published

on

ചെന്നൈ: ചെന്നൈ മെട്രോയില്‍ സാങ്കേതിക തകരാര്‍ കാരണം ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിലച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍ പാതയിലൂടെ നടന്ന് സുരക്ഷിതമായി സ്‌റ്റേഷനിലെത്തേണ്ടി വന്ന സംഭവമാണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്. ട്രെയിനിനുള്ളിലെ വൈദ്യുതി പെട്ടെന്ന് നിലച്ചതോടെ ഏകദേശം പത്ത് മിനിറ്റോളം യാത്രക്കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം യാത്രക്കാരെ ട്രെയിനില്‍നിന്നിറക്കി തുരങ്കത്തിലൂടെ 500 മീറ്റര്‍ അകലെയുള്ള ഹൈക്കോടതി മെട്രോ സ്‌റ്റേഷനിലേക്കാണ് നടന്ന് കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു. വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലുലൈന്‍ ഭാഗത്താണ് തകരാര്‍ ഉണ്ടായത് എന്നു മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു. തകരാറിലായ ട്രെയിന്‍ ഉടന്‍ ലൈനില്‍നിന്ന് മാറ്റിനിര്‍ത്തുകയും രാവിലെ 6.20 ഓടെ സര്‍വീസ് പൂര്‍ണ്ണമായും സാധാരണ നിലയിലാക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം രേഖപ്പെടുത്തിയതായി ചെന്നൈ മെട്രോ റെയില്‍ അറിയിച്ചു

Continue Reading

Trending