Connect with us

kerala

അനുദിനം ആവശ്യക്കാരേറുന്ന മെസ്സി ബിഷ്ത് വില്‍പ്പന ഓണ്‍ലൈനിലേക്ക്

എട്ടുകോടിയിലധികം രൂപ നല്‍കാമെന്ന് വാഗ്ദാനം; വിപണി അമേരിക്കയിലേക്കും യൂറോപ്പിലേക്കും

Published

on

അശ്‌റഫ് തൂണേരി

ദോഹ: ഖത്തര്‍ ലോകകപ്പ് വിജയകരീടമണിഞ്ഞ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ട്രോഫി കൈമാറ്റച്ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ധരിപ്പിച്ച അറബ് മേല്‍ക്കുപ്പായത്തിന് അനുദിനം ആവശ്യക്കാരേറുന്നു. ഖത്തറിലെ പരമ്പരാഗത അങ്ങാടിയായ സൂഖ് വാഖിഫിലാണ് അര്‍ജന്റീനന്‍ ആരാധകര്‍ ബിഷ്ത് അന്വേഷിച്ചെത്തുന്നത്. തിങ്കളാഴ്ച കാലത്തുമുതല്‍ ബിഷ്ത് അന്വേഷിച്ച് ആളുകളെത്തിത്തുടങ്ങിയിരുന്നു. ഇന്നലേയും അര്‍ജന്റീനന്‍ ആരാധകരെത്തിയെന്ന് സൂഖിലെ ബിഷ്ത് കച്ചവടക്കാര്‍ പറഞ്ഞു. അര്‍ജന്റീനക്കാരായവരും അര്‍ജന്റീനന്‍ ആരാധകരും ആവശ്യക്കാരിലുണ്ട്. അതിനിടെ എട്ടുകോടിയിലധികം രൂപ നല്‍കാമെന്ന് വാഗ്ദാനവുമായി ഒമാനിലെ പ്രമുഖന്‍ രംഗത്തെത്തി.

ഒമാനി ഷൂറ കൗണ്‍സില്‍ അംഗവും ഒമാനി ലോയേഴ്‌സ് അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റുമായ അഹമ്മദ് അല്‍ ബര്‍വാനിയാണ് മെസിയുടെ ബിഷ്ത് സ്വന്തമാക്കാന്‍ പത്തുലക്ഷം ഡോളര്‍ (ഏതാണ്ട് 8,28,42,600 ഇന്ത്യന്‍ രൂപ) ട്വിറ്ററിലൂടെ വാഗ്ദാനം ചെയ്തത്. മെസ്സിക്ക് ബിഷ്ത് ലഭിച്ചതിലൂടെ വിദേശികളായ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഇതിന് ആവശ്യക്കാര്‍ ഏറിയെന്നും ഖത്തറിലേയും സഊദിഅറേബ്യയിലേയും ബിഷ്ത് വിപണിയിലെ പ്രമുഖര്‍ വ്യക്തമാക്കി. ബിഷ്ത് വാങ്ങാനെത്തുന്നവരും ധരിച്ചവരും സാമൂഹിക മാധ്യമങ്ങളിലൂടേയും മാധ്യമങ്ങളിലൂടേയും വൈറലായതോടെ അനുദിനം ആവശ്യക്കാരും വര്‍ധിക്കുകയാണ്.

പലരും ഗൂഗിളില്‍ പരതി ഓണ്‍ലൈനില്‍ കിട്ടുമോ എന്ന അന്വേഷണം ആരംഭിച്ചു. യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ വിപണനം ചെയ്യാന്‍ പദ്ധതിയുള്ളതായി സഊദി അറേബ്യയിലെ അല്‍ഹസയിലെ ബിഷ്ത് വ്യാപാരി അലി മുഹമ്മദ് അല്‍ഖത്താന്‍ വെളിപ്പെടുത്തി. ഖത്തറില്‍ മാത്രമല്ല മറ്റ് അറബ് രാജ്യങ്ങളിലെത്തുന്ന വിദേശികളും ബിഷ്ത് വാങ്ങാനാഗ്രഹിക്കുകയാണ്. വൈകാതെ ആവശ്യം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് കരുതുന്നത്. ബിഷ്തിന്റെ മോഡലുകളില്‍ ഒന്നിന് മെസ്സി ബിഷ്ത് എന്ന് പേരിട്ടുവെന്നും അല്‍ഖത്താന്‍ പറയുന്നു. സഊദി അല്‍ഹസയിലെ ചില ബിഷ്ത് നിര്‍മാണ കേന്ദ്രങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ സ്‌റ്റോറുകളുണ്ട്. യൂറോപ്പിലും അമേരിക്കയിലും മറ്റും വില്‍പ്പന നടത്താന്‍ ഈ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളും പ്രയോജനപ്പെടുത്തും.

വ്യത്യസ്ത രാജ്യങ്ങളില്‍നിന്നും ബിശ്തിനുള്ള ഡിമാന്റും ഉപയോക്താക്കളുടെ ആഗ്രഹങ്ങളും നിര്‍ണയിക്കാനും ഓരോ രാജ്യത്തെയും സ്ത്രീപുരുഷന്മാര്‍ക്കും വ്യത്യസ്ത പ്രായവിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പ്രത്യേക രൂപകല്‍പനകളിലുള്ള കൂടുതല്‍ ബിഷ്തുകള്‍ രൂപകല്‍പന ചെയ്യാനും നിര്‍മാണ, വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആളുകളുമായി ചേര്‍ന്ന് വരും ദിവസങ്ങളില്‍ സമഗ്ര പഠനം നടത്താനും ആലോചനയുണ്ട്. ഓരോ രാജ്യങ്ങളുടെയും എംബ്ലങ്ങളും നിറങ്ങളും ഉപയോഗിച്ച് പ്രത്യേക ബിഷ്തുകളും ഉടന്‍ വരും. മെസ്സിയുടെ ബിഷ്ത് ധാരണം ലോക വിപണികളിലേക്കുള്ള ബിഷ്ത് പ്രവേശനം എളുപ്പമാക്കുകയും ഒരു അന്താരാഷ്ട്ര ട്രേഡ്മാര്‍ക്ക് ആക്കി മാറ്റുകയും ചെയ്തുവെന്നും വിപണിയിലുള്ളവര്‍ വിശദീകരിക്കുന്നു.

പുതിയ ഉപയോക്താക്കളെ കണ്ടെത്താനും അന്താരാഷ്ട്ര വിപണികളില്‍ എത്താനും വില്‍പന വര്‍ധിപ്പിക്കാനും ഉല്‍പാദന യൂനിറ്റുകളുടെ ശേഷി വികസിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും മറ്റും ബിഷ്ത് കയറ്റുമതി സഹായിക്കുമെന്നും അലി മുഹമ്മദ് അല്‍ഖത്താന്‍ എടുത്തുപറഞ്ഞു. അല്‍ഹസയിലെ ബിഷ്ത് വിവിധ രാജ്യങ്ങളില്‍ വിപണനം ചെയ്യാന്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം നടത്തുന്ന സൗദി വിദ്യാര്‍ഥികളുടെ സേവനവും പ്രയോജനപ്പെടുത്താനും സഊദി ബിസിനസ്സ് രംഗത്തുള്ളവര്‍ ആലോചിക്കുന്നു. രാജകീയതയുടെയും അന്തസ്സിന്റെയും ബഹുമാനത്തിന്റെയും ഉയര്‍ന്ന പദവിയുടെയും പ്രതീകമായ ബിഷ്ത് ഔദ്യോഗിക ചടങ്ങുകള്‍ക്കും മറ്റും ധരിക്കുന്ന അറബ് പരമ്പരാഗത മേല്‍ വസ്ത്രമാണ് ബിഷ്ത്.

വിശേഷ സന്ദര്‍ഭങ്ങളില്‍ രാജാക്കന്‍മാര്‍, മുതിര്‍ന്ന മത വ്യക്തികള്‍, രാഷ്ട്രീയ പദവിയിലുള്ളവര്‍, ഗോത്ര നേതാക്കള്‍, മതപണ്ഡിതന്മാര്‍ എന്നിവര്‍ ധരിച്ചുവരുന്നു. ഏറ്റവും കുറഞ്ഞ ബിഷ്തിന് ഇരുന്നൂറ് ഖത്തര്‍ റിയാല്‍ വിലവരും. കൂടിയതിന് പതിനായിരം ഖത്തര്‍ റിയാല്‍ വരെ വില ഉയരും. സൂഖിലെ ബിഷ്ത് അല്‍സാലെം വര്‍ക്ക് ഷോപ്പിലാണ് മെസ്സിക്ക് ഖത്തര്‍ അമീര്‍ അണിയിച്ച ബിഷ്ത് തയ്യാറാക്കിയത്. 2,200 ഡോളറാണ് മെസ്സി ബിഷ്തിന്റെ വില. രണ്ട് ബിഷ്തായിരുന്നു ഇവിടെ നിന്നും ഖത്തര്‍ ഫിഫ ലോകകപ്പ് സംഘാടകര്‍ വാങ്ങിയത്. ഏറ്റവും ഭാരം കുറഞ്ഞതും സുതാര്യവുമായ തുണികൊണ്ടുള്ള ബിഷ്ത് നിര്‍മ്മിച്ചു തരണമെന്നായിരുന്നു ആവശ്യം. ആര്‍ക്കു വേണ്ടിയാണ് എന്ന് വ്യക്തമാക്കിയുമില്ല. ജര്‍മനിയില്‍ നിന്നുള്ള സ്വര്‍ണ നൂലിലും ജപ്പാനില്‍ നിന്നുള്ള നജാഫി കോട്ടര്‍ തുണിയും ചേര്‍ത്ത് കൈകൊണ്ട് തുന്നിയതാണ് മെസ്സി ബിഷ്ത്. സാധാരണ ഓരോ ബിഷ്തും തയ്യാറാക്കാന്‍ ഒരാഴ്ചയാണ് വേണ്ടത്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി

എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രവീൺ (35) എന്നിവരാണ് പിടിയിലായത്.

വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവും അടങ്ങുന്ന രണ്ടുകോടിയിൽ അധികം വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടികൾക്കുള്ളിൽ കറുത്ത കവറിൽ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കു മരുന്ന് മാഫിയയുടെ ഇടയിൽ ഡോൺ എന്നാണ് സഞ്ജു അറിയപ്പെടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ടുപോകാനായെത്തിയ ഉണ്ണിക്കണ്ണനെയും പ്രവീണിനെയും കല്ലമ്പലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ഇന്നലെ രാത്രിയാണ് കല്ലമ്പലം ജംഗ്ഷനിൽ വച്ച് ഇന്നോവ കാറിലും പിക് അപ് ലോറിയിലുമായി എത്തിയ ലഹരി സംഘത്തെ പിടികൂടിയത്.

Continue Reading

kerala

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു

Published

on

വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. മലയാളിയുള്‍പ്പെടെ രണ്ട് വിദ്യാര്‍ഥികള്‍ പറത്തിയ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി സ്വദേശിയായ ശ്രീഹരി സുകേഷ് ആണ് അപകടത്തില്‍പ്പെട്ട മലയാളി. സാവന്ന മെയ് റോയ്സ് എന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥി.

കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയില്‍ ചൊവ്വാഴ്ച ആയിരുന്നു അപകടം. പരിശീലന പറക്കലിനിടെ ഇരുവരും ഒരേ സമയം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പരിശീനത്തിന് ഉപയോഗിക്കുന്ന ചെറിയ റണ്‍വേയില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലെ ആയിരുന്നു അപകടം.

ഹാര്‍വ്‌സ് എയര്‍ പൈലറ്റ് പരിശീലന സ്‌കൂളിന്റെ സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളായ സെസ്‌ന 152, സെസ്‌ന 172 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ ഹാര്‍വ്‌സ് എയറിൻ്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മുതല്‍ മഴ കൂടുതല്‍ വ്യാപകമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ഇന്നു രാവിലെ 05.30 മുതല്‍ നാളെ രാവിലെ 02.30 വരെ 1.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് (നീരോടി മുതല്‍ ആരോക്യപുരം വരെ) ഇന്നുരാത്രി 11.30 വരെ 1.4 മുതല്‍ 1.5 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

അറിയിച്ചു. കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ KSEB യുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

Continue Reading

Trending