india

വിവാഹമോചനം നിരസിച്ചതില്‍ കൊലപാതകം; ഭര്‍ത്താവിനെ കത്തിച്ച് കേസില്‍ ഭാര്യയുമടക്കം നാലുപേര്‍ അറസ്റ്റില്‍

By webdesk18

December 05, 2025

മുംബൈ: വിവാഹമോചന അപേക്ഷ നിരസിച്ചതില്‍ പ്രകോപിതയായി ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്‍ ഉപേക്ഷിച്ച കേസില്‍ ഭാര്യയെയും സഹോദരനെയും അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ റൂറല്‍ പൊലീസ് ആണ് സംഭവം പുറത്തുകൊണ്ടുവന്നത്.

താനെയിലെ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫായിസ് സാക്കിര്‍ ഹുസൈന്‍, കൂടെ പ്രവര്‍ത്തിച്ച രണ്ട് കൂട്ടാളികള്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നവംബര്‍ 25-ന് മുംബൈനാസിക് ഹൈവേയിലെ ഷഹാപൂരിന് സമീപം പാതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഹസീനയുടെ ഭര്‍ത്താവും കര്‍ണാടക ബെല്ലാരി ജില്ലയിലെ സിരുഗുപ്പ സ്വദേശിയുമായ ടിപ്പണ്ണയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കുടുംബവഴക്കത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിന് ഇടയില്‍ വിവാഹമോചനം ആവശ്യപ്പെട്ട ഹസീനയുടെ ആവശ്യം ടിപ്പണ്ണ നിരസിച്ചതോടെ, ഭാര്യ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

നവംബര്‍ 17-ന് ഹസീനയുടെ നിര്‍ദേശപ്രകാരം ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരന്‍ ഫായിസും കൂട്ടാളികളും ടിപ്പണ്ണയെ വിളിച്ചുകൊണ്ടുപോയി ഷഹാപൂരിലെ വനപ്രദേശത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹം കത്തിക്കുകയും ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു.

സംഭവത്തില്‍ ഭാരതീയ ന്യായ് സംഹിതയിലെ 103(1) (കൊലപാതകം), 238 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരി ഹസീനയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന ഫായിസ് നല്‍കിയ മൊഴിയും പൊലീസ് സ്ഥിരീകരിച്ചു.