Connect with us

kerala

വീട് നഷ്ടമായത് 35000 കുടുംബങ്ങള്‍ക്ക്; മത്സ്യത്തൊഴിലാളികള്‍ പെരുവഴിയില്‍

Published

on

 

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ ഉള്‍പെടെ 35,000 കുടുംബങ്ങള്‍ പെരുവഴിയില്‍. ടൗട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് പൂര്‍ണമായും ഭാഗികമായും വീടുകള്‍ തകര്‍ന്നവരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനര്‍ഗേഹം പദ്ധതി അവതാളത്തിലായി. സര്‍ക്കാര്‍ കണക്കെടുത്തതിന്റെ രണ്ട് ശതമാനം പേര്‍ മാത്രമാണ് പുനര്‍ഗേഹം പദ്ധതിക്കായി അപേക്ഷ നല്‍കിയത്. പുനര്‍ഗേഹത്തില്‍ 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതിന്റെ രജിസ്റ്റേഷനു മാത്രം ഒരു ലക്ഷത്തിലധികം രൂപയാണ് ചിലവാകുന്നത്. പ്രായോഗികമല്ലാത്ത പദ്ധതി വേണ്ടെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍.

ഭവനങ്ങള്‍ നഷ്ടപ്പെട്ടവരായി സര്‍ക്കാരിന്റെ കണക്കിലുള്ളത് 18,685 കുടുംബങ്ങള്‍ മാത്രമാണ്. തിരുവനന്തപുരം- 3339, കൊല്ലം- 1580, ആലപ്പുഴ-4660, എറണാകുളം- 1618, തൃശൂര്‍- 408, മലപ്പുറം- 1806, കോഴിക്കോട്- 2609, കണ്ണൂര്‍- 1512, കാസര്‍കോട്- 1153 എന്നിങ്ങനെയാണ് ഒന്‍പത് തീരദേശ ജില്ലകളില്‍ ചുഴലിക്കാറ്റില്‍ വീടുകള്‍ നഷ്ടപ്പെട്ടവരായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് വേലിയേറ്റമേഖലയില്‍ നിന്നും അമ്പത് മീറ്ററിനുളളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ മാത്രം കണക്കാണ്. ഇതില്‍ പെടാത്തവരും വീടുകള്‍ തകര്‍ന്നവരുമായ 16,315 കുടുംബങ്ങളുണ്ട്. ഇവര്‍ സര്‍ക്കാരിന്റെ ഒരു പട്ടികയിലും ഉള്‍പെടുന്നില്ല. പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1398 കോടിയും ഫിഷറീസ് വകുപ്പിന്റെ ഫണ്ടില്‍ നിന്നും 1398 കോടിയുമാണ് നീക്കിവെച്ചിട്ടുള്ളത്. ഫിഷറീസ് വകുപ്പിന്റെ ഫണ്ടാകട്ടെ മൂന്നുവര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നാണ് അനുവദിക്കുക. ഇതനുസരിച്ച് ആദ്യഗഡു ആയി 998.61 കോടിയും രണ്ടാം ഗഡുവായി 796.54 കോടിയും മൂന്നാം ഗഡുവായി 654.85 കോടിയുമാണ് നല്‍കാന്‍ പദ്ധതിയിട്ടത്. അപേക്ഷകര്‍ ഉണ്ടായാല്‍ പോലും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുന്ന സ്ഥിതിയല്ല. പത്ത് ലക്ഷം രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂമിയുടെ വില ആറ് ലക്ഷമായും വീടിന് നാല് ലക്ഷമായും കണക്കാക്കിയിട്ടുണ്ടെങ്കിലും ഭൂമി വിലയില്‍ ഇളവ് ലഭിക്കുന്ന സാഹചര്യമില്ലെന്നാണ് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നത്.

തുടര്‍ച്ചായായുണ്ടാകുന്ന ചുഴലിക്കാറ്റുകളും പ്രകൃതിക്ഷോഭവും കാരണം മത്സ്യമേഖയില്‍ പട്ടിണി തുടരുകയാണ്. ടൗട്ട ചുഴലിക്കാറ്റിനു ശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനായത് 20 ദിവസം മാത്രമാണ്. മത്സ്യബന്ധനത്തിന് പോകരുതെന്നുള്ള നിരന്തരമായ മുന്നറിയിപ്പ് നല്‍കുന്ന സര്‍ക്കാര്‍, ഇവരുടെ നിത്യജീവിതത്തിന് യാതൊരു സഹായവും ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. ഇന്നലെയുള്‍പെടെ മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 12ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ കൊച്ചിയില്‍ തീരദേശ മണ്ഡലങ്ങളിലെ എം.എല്‍.എമാരുടെ യോഗം വിളിച്ചിരുന്നു. യോഗത്തിലെ തീരുമാനം അനുസരിച്ച് കടലില്‍ പോകാന്‍ കഴിയാത്ത ദിവസം 200 രൂപ വെച്ച് നല്‍കാനും ഇതനുസരിച്ച് ഒരു മത്സ്യത്തൊഴിലാളിക്ക് 1200 രൂപ അനുവദിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായ ഒരു കുടുംബത്തിലെ ഒരംഗത്തിന് മാത്രമാണ് ഈ ആനുകൂല്യം അനുവദിച്ചത്.
ഒരു റേഷന്‍ കാര്‍ഡില്‍ ഒരാള്‍ക്കുമാത്രമേ 1200 രൂപക്ക് അര്‍ഹതയുള്ളൂ. സാധാരണ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ മിക്കവരും മത്സ്യബന്ധനം തൊഴിലാളി സ്വീകരിച്ചവരാണ്. മത്സ്യത്തൊഴിലാളികളെ പൂര്‍ണമായി വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിന് ഇളവുണ്ടായാല്‍ സംസ്ഥാനത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending