Connect with us

kerala

സ്വര്‍ണ നിധി തട്ടിപ്പ് : മൂന്നു പേര്‍ തൃശൂര്‍ സിറ്റി പോലീസിന്റെ പിടിയില്‍.

വീട് പണിയുന്നതിന് പറമ്പ് കുഴിച്ചപ്പോള്‍ അതില്‍ നിന്നും നിധികിട്ടിയെന്നും, അത് രഹസ്യമായി വില്‍പ്പന നടത്താമെന്നും പറഞ്ഞ് തട്ടിപ്പിനു ശ്രമിച്ച മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികളെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു

Published

on

വീട് പണിയുന്നതിന് പറമ്പ് കുഴിച്ചപ്പോള്‍ അതില്‍ നിന്നും നിധികിട്ടിയെന്നും, അത് രഹസ്യമായി വില്‍പ്പന നടത്താമെന്നും പറഞ്ഞ് തട്ടിപ്പിനു ശ്രമിച്ച മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികളെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് അഹമ്മദാബാദ് ശാന്തിനഗര്‍ സ്വദേശി ശങ്കര്‍ (34), ഗുജറാത്ത് അഹമ്മദാബാദ് ടക്ക നഗര്‍ സ്വദേശി രാജു (30), മൈസൂര്‍ മാണ്ഡ്യ നഗറില്‍ ഇപ്പോള്‍ താമസിക്കുന്ന ഗിരിപ്പട്ട വിനോദ് (35) എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് പിടികൂടിയത്. നിധികിട്ടിയതെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാനുപയോഗിക്കുന്ന രണ്ട് കിലോഗ്രാം തൂക്കമുള്ള വ്യാജ സ്വര്‍ണമാലയും ഇവരില്‍ നിന്നും കണ്ടെടുത്തു.

തട്ടിപ്പ് ഇങ്ങനെ:

ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം ചെറുസംഘങ്ങളായി തിരിഞ്ഞ് തട്ടിപ്പ് നടത്തുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തി, ഒന്നോ രണ്ടോ ദിവസം താമസിച്ച് പരിസരങ്ങള്‍ വീക്ഷിക്കുന്നു. തങ്ങള്‍ക്ക് തട്ടിപ്പ് നടത്തുന്നതിന് അനുയോജ്യമായ ഇരയെകണ്ടെത്തുന്നതിനുവേണ്ടി ചെറിയ കച്ചവട സ്ഥാപനങ്ങളും കടകളുമാണ് തിരഞ്ഞെടുക്കുന്നത്. പരിചയപ്പെടുന്നതിനും വിശ്വാസത്തില്‍ എടുക്കുന്നതിനും വേണ്ടി, ഇരയുടെ സ്ഥാപനത്തില്‍ അല്‍പ്പസമയം ചിലവഴിക്കുകയും, വിലകുറഞ്ഞ എന്തെങ്കിലും സാധനങ്ങള്‍ പണം നല്‍കി വാങ്ങിക്കുകയും ചെയ്യും. കടയുടമ ഇവരുമായി സംസാരിക്കുന്നതിനിടയില്‍ വളരെ അനുനയത്തില്‍ രഹസ്യമായി ഒരു കാര്യം പറയാനുണ്ടെന്നും മറ്റും പറഞ്ഞ് വിശ്വാസം ആര്‍ജ്ജിക്കാന്‍ ശ്രമിക്കും.

ഉത്തരേന്ത്യയിലെ തങ്ങളുടെ സ്വന്തം സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിനായി കുഴിയെടുത്തപ്പോള്‍ ഒരു കുടം നിറയെ നിധി ലഭിച്ചു എന്നും, സ്വര്‍ണാഭരണങ്ങളും, സ്വര്‍ണ നാണയങ്ങളും ഉണ്ട് എന്നും തങ്ങളുടെ സ്വന്തം നാട്ടില്‍ ഇവ വില്‍ക്കുവാന്‍ പറ്റില്ലെന്നും, അവിടെ വില്‍പ്പന നടത്തിയാല്‍ ഗവണ്‍മെന്റും പോലീസും പിടികൂടുമെന്നും, അതിനാലാണ് ഇവിടെ വില്‍പ്പന നടത്തുന്നതിന്റെ ആവശ്യത്തിലേക്ക് വന്നതെന്നും, വില്‍പ്പന നടത്തുന്നതിന് സഹായിക്കാമോ എന്നും മറ്റും ചോദിക്കുന്നു. അതിനുശേഷം വളരെ രഹസ്യമായി നിധികിട്ടിയതെന്ന് പറയുന്ന സ്വര്‍ണമാല രഹസ്യമായി കാണിച്ചു കൊടുക്കുന്നു.

ഇര തട്ടിപ്പുകാരുടെ വലയില്‍ വീണു എന്ന് തോന്നുന്നതോടെ സ്വര്‍ണമാലയില്‍ നിന്നും ഒരു ചെറിയ കഷണം സ്വര്‍ണം പൊട്ടിച്ചെടുത്ത്, പരിശോധന നടത്തുന്നതിനും ശുദ്ധ സ്വര്‍ണമാണെന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രം ഇടപാടുകള്‍ നടത്തിയാല്‍ മതിയെന്നും പറയുന്നു. മാത്രവുമല്ല, ഇത് വില്‍പ്പന നടത്തിത്തന്നാല്‍ മതിയായ ലാഭം നല്‍കാം എന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു. അവരെ ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറും നല്‍കുന്നു.

തട്ടിപ്പുകാര്‍ നല്‍കിയ സ്വര്‍ണ സാമ്പിള്‍ ഇടപാടുകാരന്‍, പരിശോധിക്കുമ്പോള്‍ അത് ശുദ്ധ സ്വര്‍ണമാണെന്ന് മനസ്സിലാകുന്നു. ഈ ഇടപാടു നടത്തിയാല്‍ തനിക്ക് ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ കച്ചവടക്കാരന്‍ തട്ടിപ്പുകാര്‍ നല്‍കിയ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ട് ഡീല്‍ ഉറപ്പിക്കുന്നതിനായി അവരെ വിളിക്കുന്നു. സ്വര്‍ണ്ണമാല തരണമെങ്കില്‍ 5 ലക്ഷമോ അതിലധികമോ പണം അഡ്വാന്‍സ് തരണമെന്നും, തങ്ങള്‍ക്ക് ദൈവം നല്‍കിയ നിധിയാണിതെന്നും, ഇതില്‍ നിന്നും കച്ചവടക്കാരന് വലിയ ലാഭം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു. രണ്ട് കിലോഗ്രാമിലധികം തൂക്കം വരുന്ന നിധിയുടെ വിപണി മൂല്യം നോക്കിയാല്‍ ലക്ഷങ്ങളുടെ വിലയാണ് ഉണ്ടാവുക. മാത്രവുമല്ല, ഇടപാടില്‍ നല്ല ലാഭം മനസ്സിലാക്കിയ കച്ചവടക്കാരന്‍ എവിടെ നിന്നെങ്കിലും പണം തരപ്പെടുത്തി, തട്ടിപ്പുകാര്‍ക്ക് കൈമാറുകയും അവരില്‍ നിന്നും സ്വര്‍ണ്ണ മാല സ്വീകരിക്കുകയും ചെയ്യും. തട്ടിപ്പുക്കാര്‍ക്ക് രണ്ടോ മൂന്നോ ലക്ഷം രൂപ നല്‍കിയാലും അവര്‍ ഇടപാടു നടത്തും. ബാക്കി പണം വാങ്ങാന്‍ പിറ്റേ ദിവസം വരാമെന്ന് പറഞ്ഞ് പോകുകയും ചെയ്യും. ഇതിനുശേഷം സ്വര്‍ണമാല കച്ചവടക്കാരന്‍ വില്‍ക്കുവാന്‍ നോക്കുകയോ, പരിശോധിക്കുമ്പോഴോ അതില്‍ സ്വര്‍ണത്തിന്റെ ഒരു അംശം പോലും ഉണ്ടാകുകയില്ല. താന്‍ ചതിക്കപ്പെട്ടു എന്ന് കച്ചവടക്കാരന് മനസ്സിലാകുമ്പോഴേക്കും തട്ടിപ്പുകാര്‍ സ്ഥലം വിട്ടിട്ടുണ്ടായിരിക്കും. മാത്രവുമല്ല, ഇവര്‍ നല്‍കിയ ഫോണ്‍ നമ്പറുകള്‍ വ്യാജവുമായിരിക്കും.

തട്ടിപ്പിനു മുന്നോടിയായി മികച്ച തയ്യാറെടുപ്പ്:

തട്ടിപ്പു നടത്തുന്നതിനും ഇരയെ കണ്ടെത്തുന്നതിനും ഇവര്‍ അനുയോജ്യമായ സ്ഥലങ്ങള്‍ തേടി ദിവസങ്ങളോളം ഇവര്‍ തയ്യാറെടുപ്പ് നടത്തും. തട്ടിപ്പ് നടത്തുന്നതിന് വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലം, നിരന്തരം നിരീക്ഷിച്ച ശേഷം പരിസരങ്ങളിലൊന്നും സിസിടിവി ക്യാമറകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തും. ഇടപാടുകാരനെ നിരീക്ഷിക്കുകയും അയാളുടെ സ്വഭാവ സവിശേഷതകള്‍ വിലയിരുത്തിയ ശേഷവും തങ്ങള്‍ക്ക് വിശ്വസിക്കാം എന്ന് ബോധ്യപ്പെട്ട ശേഷം മാത്രമേ ഇവര്‍ തട്ടിപ്പിന് വേണ്ടി അയാളെ തിരഞ്ഞെടുക്കാറുള്ളൂ. തങ്ങള്‍ കൊണ്ടുവരുന്ന സ്വര്‍ണം മറ്റുള്ളവര്‍ക്ക് കാണിച്ചു നല്‍കരുതെന്നും അങ്ങിനെയാണെങ്കില്‍ ലാഭവിഹിതം നഷ്ടപ്പെടുമെന്നും കച്ചവടക്കാരനോട് പറയും. വളരെ സൌമ്യമായാണ് ഇവരുടെ സംസാര രീതി. തങ്ങള്‍ വളരെ സാധുക്കളാണെന്നും, ദൈവം തന്ന നിധിയാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നതില്‍ ഇവര്‍ക്ക് അപാര വാക് ചാതുരിയാണുള്ളത്. ഡീല്‍ ഉറപ്പിച്ച് പോകുമ്പോള്‍ ഇടപാടുകാരന്റെ കാലില്‍ തൊട്ട് വന്ദിക്കാറുപോലുമുണ്ട്.

അറസ്റ്റ് തൃശൂര്‍ സ്വദേശിയായ കച്ചവടക്കാരന്റെ പരാതിയില്‍:

തൃശൂര്‍ സ്വദേശിയായ ഒരാളുടെ പരാതിയിലാണ് തട്ടിപ്പുകാര്‍ ഷാഡോ പോലീസിന്റെ വലയിലായത്. കച്ചവടക്കാരനായ ഇയാളെ വിശ്വാസത്തിലെടുത്ത ശേഷം നിധി ലഭിച്ച സ്വര്‍ണാഭരണം കാണിച്ചുനല്‍കുകയും ഡീല്‍ ഉറപ്പിക്കുകയും ചെയ്തു. ഇടപാടില്‍ സംശയം തോന്നിയ കച്ചവടക്കാരന്‍ പോലീസിനെ സമീപിക്കുകയും ചെയ്തു. സമാനമായ തട്ടിപ്പ് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നിട്ടുണ്ടെന്നും, ഇത് തട്ടിപ്പാണെന്ന് കച്ചവടക്കാരനെ പോലീസ് ബോധ്യപ്പെടുത്തി. തുടര്‍ന്ന് കച്ചവടക്കാരന്‍ ഇവരെ തന്ത്രപൂര്‍വ്വം ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് വിളിച്ചു വരുത്തിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്. ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ കെണിയില്‍ പലരും പെട്ടുപോയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഓ പി. ലാല്‍കുമാര്‍ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending