Article
ഹയര്‍സെക്കണ്ടറിയില്‍ മലബാര്‍ പരിധിക്ക് പുറത്ത്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവന്നതോടെ വിജയ മുന്നേറ്റങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സന്തോഷം പങ്കുവെക്കുന്നതോടൊപ്പംതന്നെ തുടര്‍ പഠന കാര്യങ്ങളുടെ ആലോചനയില്‍ വലിയ ആശങ്കയുമുയര്‍ത്തിയിട്ടുണ്ട്. മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം തുടര്‍പഠനത്തിന് സര്‍ക്കാര്‍ സംവിധാനം ലഭ്യമാകാതെ കേരളത്തില്‍ അറുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പുറത്തുനില്‍ക്കേണ്ടിവരും എന്നതാണ്. ഇതില്‍ അരലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ മലബാര്‍ മേഖലയിലെ ജില്ലകളില്‍നിന്നു മാത്രമാണ്. കാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം ജില്ലയില്‍മാത്രം സീറ്റുകളുടെ കുറവുണ്ട് .
തുടര്‍പഠനത്തിന് അവസരമൊരുക്കുക എന്നത് സര്‍ക്കാര്‍ ബാധ്യതയാണ്. ജീവിത സാഹചര്യങ്ങളിലെ അടിയന്തിര പ്രാധാന്യമുള്ള പല കാര്യങ്ങളും മാറ്റിവെച്ചാണ് രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളുടെ പഠന കാര്യത്തില്‍ ശ്രദ്ധയൂന്നുന്നത്. അത്തരം ഒരു മുന്‍ഗണന വിദ്യാഭ്യാസ കാര്യത്തില്‍ സര്‍ക്കാറും ആസൂത്രണം ചെയ്യേണ്ടതുണ്ട്. മറ്റെന്തൊക്കെ കാര്യങ്ങള്‍ക്ക് ഫണ്ട് നീക്കിവെക്കുന്നതിനേക്കാള്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ പ്രത്യേക ശ്രദ്ധ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത് അനിവാര്യമാണ്. നാളത്തെ ഇന്ത്യ ഇന്നത്തെ ക്ലാസ്സ് മുറികളിലാണെന്ന കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തിലെ വാചകങ്ങള്‍ ഈ ഘട്ടത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.
മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലടക്കം പുറത്തുനില്‍ക്കേണ്ടിവരുന്ന വിദ്യാര്‍ത്ഥികളുടെ കണക്കാണ് മലബാറിലെ അരലക്ഷം എന്നു പറയുന്നത്. അതുകൊണ്ടുതന്നെ മലബാറില്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ് ഒരുക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയുണ്ടാവേണ്ടതുണ്ട്. എസ്.എസ്.എല്‍.സിക്കു ശേഷം ഹയര്‍സെക്കണ്ടറി സര്‍ക്കാര്‍ മേഖലയില്‍ പ്രവേശനം കിട്ടാതെ സ്വകാര്യ മേഖലയിലും മറ്റു തൊഴിലധിഷ്ഠിത കോഴ്‌സുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളെക്കൂടി മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവരില്‍ സീറ്റില്ലാത്തതുകാരണം പഠനം നിര്‍ത്തേണ്ടിവന്ന വിദ്യാര്‍ത്ഥികളുടെ അവസ്ഥ വളരെ ദയനീയമാണ്. ലോകം മുഴുവന്‍ വിദ്യാഭ്യാസരംഗത്ത് വന്‍ മുന്നേറ്റമുണ്ടായ ഈ കാലത്തും വിദ്യാഭ്യാസ അവകാശ നിയമം നിലവിലുള്ള രാജ്യത്തെ പൊതു വിദ്യാഭ്യാസ യജ്ഞം പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനമായ കേരളത്തില്‍ ഉന്നത പഠനത്തിന് അവസരമില്ലായ്മയുണ്ട് എന്നത് വന്‍ കുറവായി തന്നെയാണ് കാണേണ്ടത്. സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി അനുവദിക്കാത്ത ഹൈസ്‌ക്കൂളുകള്‍തന്നെ ധാരാളമുണ്ട് സംസ്ഥാനത്ത്. പുതിയ ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്തന്നെ പ്രഥമ പരിഗണന നല്‍കേണ്ടതുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ സൗകര്യങ്ങള്‍മാത്രം മതിയാവില്ല നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ എന്നും വ്യക്തമാണ്. ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍വേണ്ടിമാത്രം ആണ്ടുതോറും വഴിപാടുപോലെ സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന പ്രവണതയാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളം കാണുന്നത്. ഘട്ടം ഘട്ടമായി സീറ്റുവര്‍ധനവിലൂടെ ക്ലാസ് മുറികള്‍ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ ഗുണനിലവാരത്തിന് വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനുകള്‍ വിവിധ ഘട്ടങ്ങളിലായി നിര്‍ദ്ദേശിച്ച ക്ലാസ് മുറികളിലുണ്ടാവേണ്ട പരമാവധി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ അതിരുകള്‍ ഏറെ ഭേദിച്ച് പോയിട്ടുണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ പഠന പ്രക്രിയയിലും ആധ്യാപനത്തിലും മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട് എന്ന പരാതികള്‍ ഇതിനകംതന്നെ ഉയര്‍ന്നിട്ടുണ്ട്. ഇതുകൊണ്ട്തന്നെ സീറ്റുകളുടെ വര്‍ധനവ് സ്വീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തയ്യാറാകുന്നില്ല. പ്രത്യക്ഷത്തില്‍ സീറ്റ് വര്‍ധിപ്പിച്ചു എന്ന് പുറമേക്ക് പറയുകയും യാഥാര്‍ത്ഥ്യത്തില്‍ ഒരു ഫലവുമില്ലാതെപോവുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് താല്‍ക്കാലിക സീറ്റ് വര്‍ധനവ്‌കൊണ്ട് പരിഹരിക്കാവുന്ന ഒന്നല്ല ഹയര്‍സെക്കണ്ടറി മേഖലയില്‍ നിലവില്‍ സംസ്ഥാനത്തുള്ളത്.
ഓരോ ജില്ലയിലേയും കൃത്യമായ കണക്കെടുപ്പ് നടത്തി ഹയര്‍സെക്കണ്ടറിയില്ലാത്ത സ്‌കൂളുകള്‍ അടിയന്തിരമായി അപ്‌ഗ്രേഡ് ചെയ്യുകയും നിലവിലുള്ള ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ സാഹചര്യമുണ്ടാക്കുകയും മാത്രമാണ് പരിഹാരം. അത്തരം കണക്കെടുപ്പിലേക്ക് സര്‍ക്കാര്‍ മുന്നോട്ട് വന്നാല്‍ തീര്‍ച്ചയായും മലബാര്‍ മേഖലയില്‍ പ്രത്യേക പാക്കേജ് അനിവാര്യമാണ് എന്ന് ബോധ്യപ്പെടും. അശ്രദ്ധ കാട്ടേണ്ടതോ അലസത കൊണ്ട് നീട്ടി വെക്കേണ്ടതോ പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍മാത്രം കണ്ണ് തുറക്കേണ്ടതോ ആയ വിഷയമല്ല വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍. ഒരു തലമുറയുടെ ഭാവിയെ ബാധിക്കുന്ന അതിപ്രധാന വിഷയമാണിത് എന്ന ബോധ്യമാണ് വേണ്ടത്. ഹയര്‍ സെക്കണ്ടറി രംഗത്ത് അരലക്ഷം വിദ്യാര്‍ത്ഥികള്‍ പുറത്തുനില്‍ക്കുന്ന മലബാറിന് പ്രത്യേക പാക്കേജ് വേണം എന്ന ആവശ്യത്തിന് സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കേണ്ടതുണ്ട്.
അവകാശങ്ങളും ആവശ്യങ്ങളും ഉയര്‍ത്തുന്നവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ നോക്കി തിരിച്ച് വര്‍ത്തമാനങ്ങള്‍ പറയുന്ന പ്രവണത രാഷ്ട്രീയത്തില്‍ വര്‍ധിച്ചിട്ടുണ്ട്. അത്തരമൊരു എതിര്‍ വര്‍ത്തമാനം മലബാറിലെ വിദ്യാഭ്യാസ കാര്യത്തിലും ഇടക്കിടെ ചില ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരാറുണ്ട്. മുസ്‌ലിം ലീഗ് ഭരണത്തിലുള്ള കാലത്ത് എന്തുകൊണ്ട് മലബാറിലെ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ കാര്യത്തില്‍ പരിഹാരമുണ്ടായില്ല എന്ന നിഷ്‌കളങ്ക ചോദ്യങ്ങള്‍ ഉയരാറുണ്ട്. ആ ചോദ്യങ്ങള്‍ അത്ര നിഷ്‌കളങ്കമല്ല, നിരര്‍ത്ഥകമാണ് എന്ന് കൃത്യമായി പരിശോധിച്ചാല്‍ ബോധ്യമാകും. കേരള പിറവി മുതല്‍ 2021 വരെ കാലയളവില്‍ കാല്‍ നൂറ്റാണ്ടിലധികം കാലം വിദ്യാഭ്യാസ മന്ത്രിക്കസേരയില്‍ മുസ്‌ലിംലീഗ് ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം ഹയര്‍സെക്കണ്ടറി വിഷയത്തില്‍ ചോദിക്കുന്നത് ബാലിശമാണ്. കാരണം സര്‍വകലാശാലകളില്‍നിന്നും പ്രീഡിഗ്രി വേര്‍പെടുത്തി സ്‌കൂളുകളില്‍ ഹയര്‍സെക്കണ്ടറി സംവിധാനം ആരംഭിക്കുന്നത് 1998ല്‍ മാത്രമാണ്. 1998 മുതല്‍ 2021 വരെ കാലയളവില്‍ ആറു മന്ത്രിസഭകളാണ് കേരളത്തില്‍ ഉണ്ടായത്. അതില്‍ 1998, 2006, 2016, 2021 നാലു മന്ത്രിസഭകള്‍ ഇടതുപക്ഷവും. 2001, 2011 എന്നീ രണ്ട് ഘട്ടങ്ങളിലാണ് യു.ഡി എഫ് അധികാരത്തില്‍ വന്നത്. ഈ രണ്ട് ഘട്ടങ്ങളില്‍ മാത്രമാണ് മുസ്‌ലിംലീഗ് വിദ്യാഭ്യാസ മന്ത്രിമാര്‍ ഭരണത്തില്‍ ഉണ്ടായത്. രണ്ടു തവണയുണ്ടായ മുസ്‌ലിംലീഗ് വിദ്യാഭ്യാസ മന്ത്രിമാരും നാലു തവണ വന്ന ഇടതുപക്ഷ മന്ത്രിമാരും ചെയ്ത സേവനങ്ങള്‍ ധവളപത്രമായി പുറത്തിറക്കിയാല്‍ ഈ സംശയം തീരും.
ഹയര്‍സെക്കണ്ടറി സംവിധാനം വന്നതിനുശേഷം എസ്.എസ്. എല്‍.സി വിജയ ശതമാനത്തില്‍ വന്ന വര്‍ധനവ് ഏറെ പ്രകടമായ ജില്ലയാണ് മലപ്പുറം. ഹയര്‍സെക്കണ്ടറി നിലവില്‍ വന്ന കാലത്ത് സംസ്ഥാനത്തുതന്നെ വിജയ ശതമാനം എഴുപതു ശതമാനത്തില്‍ താഴെയായിരുന്നു. അതേ കാലത്ത് സംസ്ഥാന ശരാശരിയേക്കാള്‍ വളരെ താഴെയായിരുന്നു മലപ്പുറം ജില്ലയിലെ എസ്.എസ്.എല്‍.സി വിജയ ശതമാനം. ഏറ്റവും അവസാനമായി 2021ലെ എസ്.എസ്.എല്‍.സി ഫലം 99.47 ശതമാനമാണ് സംസ്ഥാന തലത്തില്‍. ഇതേ വിജയം മലപ്പുറം ജില്ലയിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട്തന്നെ ഹയര്‍സെക്കണ്ടറി പഠനത്തിന് യോഗ്യത നേടിയവരുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. പ്രശ്‌നങ്ങളുടെ നിരത്തിവെപ്പല്ല. പരിഹാരങ്ങളുടെ ഇടപെടലുകളാണ് ആവശ്യം. സാമൂഹികമായ മുന്നേറ്റത്തിന് കാലത്തിന്റെ അനിവാര്യതകളോട് സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
kerala3 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india3 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
india5 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india3 days ago‘രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

