X

ആര്‍.ജെ.ഡിക്കും ലാലുവിനും മറുപടിയുമായി നിതീഷ് കുമാര്‍

പട്‌ന: അഴിമതിയും അനീതിയും വെച്ചുപൊറുപ്പിക്കില്ലെന്നും പോരാട്ടം തുടരുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മതേതരത്വം നിലനിര്‍ത്തുക എന്നത് അഴിമതിക്കുള്ള ലൈസന്‍സല്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് തീരുമാനം. ആരെതിര്‍ത്താലും ബിഹാര്‍ ജനതയെ സേവിക്കുന്നത് തുടരും. അഴിമതി ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല. അനധികൃതമായി പണം സമ്പാദിക്കുന്നവരെ ജനങ്ങള്‍ പിന്തുണക്കില്ലെന്നും നിതീഷ് പറഞ്ഞു.

നേരത്തെ മുന്നണി മാറി വീണ്ടും മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെയും ഇതിന് ഒത്താശ ചെയ്ത ബി.ജെ.പിയേയും കടന്നാക്രമിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാജവ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്കൊപ്പം പോകാന്‍ നിതീഷ് നേരത്തെ പദ്ധതിയിട്ടിരുന്നെന്നും ഗാന്ധിജിയുടെ കൊലപാതകികളുമായാണ് അദ്ദേഹം കൂട്ടുകൂടിയിരിക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ഒറ്റക്ക് നില്‍ക്കാനുള്ള ശക്തിയില്ലെന്ന് നിതീഷ് തെളിയിച്ചിരിക്കുന്നു. ആര്‍.ജെ.ഡിയെയോ ബി.ജെ.പിയെയോ ഒപ്പം കൂട്ടി മാത്രമേ അദ്ദേഹത്തിന് ഭരിക്കാനാവൂ. തനിക്കെതിരായ കേസിനെക്കുറിച്ച് പറയുന്ന നിതീഷിന് ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായ സുഷീല്‍ കുമാര്‍ മോദിക്കെതിരെ എത്ര കേസുകളുണ്ടെന്ന് അറിയുമോ എന്നും 27 കാരനായ തേജസ്വി ചോദിച്ചു. തന്റെ രാജിയെക്കുറിച്ച് നിതീഷ് ഒരിക്കലും സംസാരിച്ചിരുന്നില്ല. രാജിക്കാര്യം സൂചിപ്പിച്ചിരുന്നെങ്കില്‍ അതു പരിഗണിക്കുമായിരുന്നു- അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും നിതീഷ് കുമാറിന് ആര്‍.ജെ.ഡി മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കിയതും തേജസ്വി ഓര്‍മ്മിപ്പിച്ചു. അവസരവാദികളെ ബിഹാര്‍ ജനത പാഠം പഠിപ്പിക്കുമെന്നും തന്റെ ചോദ്യങ്ങളില്‍ നിന്ന് നിതീഷ് ഒളിച്ചോടുകയാണെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

chandrika: