Connect with us

kerala

പാര്‍ട്ടിയുടെയോ മതത്തിന്റെയോ പിന്തുണ വേണ്ട; ഒന്നിച്ചു പോരാടണം- ഡോ. നജ്മ

ഇത് ശവപ്പറമ്പാണ് എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പേടിപ്പിക്കരുത്. ഒരു പാര്‍ട്ടിക്കാരും പേടിപ്പിക്കരുത്.

Published

on

കളമശ്ശേരി: കളമശേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ് കാരണം രോഗി മരിച്ചെന്ന ആരോപണത്തില്‍ തനിക്ക് പാര്‍ട്ടിയുടെയോ മതത്തിന്റെയോ പേരിലുള്ള പിന്തുണ വേണ്ടെന്ന് ഡോക്ടര്‍ നജ്മ. എല്ലാവരും ഒന്നിച്ചു പോരാടുകയാണ് വേണ്ടത് എന്നും തന്നെ കരുവാക്കരുത് എന്നും അവര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

‘എല്ലാ സിസ്റ്റര്‍മാരും മോശക്കാരാണ് എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഇത് കൃത്യമായി മനസ്സിലാക്കുന്നവര്‍ ഉണ്ട്. ഇത് രാഷ്ട്രീയവല്‍ക്കരിക്കാനും മതവും ഉള്ളവര്‍ മാത്രമാണ് ഇതിനെ വളച്ചൊടിക്കുന്നത്. എന്നെ സിസ്റ്റര്‍മാര്‍ വിളിച്ചു. വിദ്യാര്‍ത്ഥികള്‍ വിളിച്ചു. അവര്‍ പിന്തുണയറിയിച്ചു. ഞാന്‍ ഒരിക്കലും സിസ്റ്റര്‍മാരെ മൊത്തത്തില്‍ കുറ്റം പറഞ്ഞിട്ടില്ല. ഡോക്ടര്‍മാരെ മൊത്തത്തിലായി കുറ്റം പറഞ്ഞിട്ടില്ല. എന്റെ കോളജ് ഒന്നും ചെയ്തിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇത് ശവപ്പറമ്പാണ് എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പേടിപ്പിക്കരുത്. ഒരു പാര്‍ട്ടിക്കാരും പേടിപ്പിക്കരുത്. എല്ലാവരും ഒന്നിച്ചു നില്‍ക്കുക. ദയവു ചെയ്ത എന്നെ ഇതില്‍ കരുവാക്കരുത്. ഇത് എല്ലാവരും ഒന്നിച്ചു പോരാടി തിരുത്തേണ്ടതാണ്’ – അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ തനിക്കൊപ്പം ആരുമില്ലെന്നും തനിച്ചുള്ള പോരാട്ടമാണ് നടത്തുന്നത് എന്നും പറഞ്ഞ് അവര്‍ വിതുമ്പിയിരുന്നു.

ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘ഉറപ്പായിട്ടും ഉണ്ട്. ഞാന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ ഉണ്ടല്ലോ, ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല. നിങ്ങള്‍ ഒരു സംഘടനയുടെ ബലത്തിലല്ല ഇവിടെ നില്‍ക്കുന്നത്. എനിക്ക് ആരുമില്ല. അങ്ങനെയാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. നാളെ ഞാന്‍ എങ്ങനെ ഡ്യൂട്ടി എടുക്കും എന്ന് എനിക്കറിയില്ല’ – എന്നായിരുന്നു അവരുടെ മറുപടി.

ചര്‍ച്ചയ്ക്കിടെ ഐസിയുവിലെ വീഡിയോ ദൃശ്യങ്ങള്‍ അവര്‍ പുറത്തുവിട്ടു. വീഡിയോവില്‍ അലാറം മുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു. ഇത് അലാറമല്ലേ എന്നും അവര്‍ ചോദിച്ചു.

‘ഇത്രയും നാള്‍ കരയാതെ പിടിച്ചു നിന്നു. നാളെ ഞാന്‍ അനുവദിക്കുകയാണ് എങ്കില്‍ ഡ്യൂട്ടിക്ക് കയറും. എനിക്ക് സ്റ്റാഫ് സിസ്റ്റര്‍മാരോട് ആരോടും ദേഷ്യമില്ല. പക്ഷേ, അവര്‍ക്ക് എന്നോട് ദേഷ്യമുണ്ട്. കാരണം എപ്പോഴും ഞാന്‍ അവരെ ചീത്ത പറയും. അവരുടെ തെറ്റുകുറ്റങ്ങള്‍ പറയുന്നത് കൊണ്ട്. ഇപ്പോഴും അവര്‍ക്ക് എന്റെ കൂടെ ഡ്യൂട്ടി എടുക്കുന്നത് ഇഷ്ടമല്ല. ഞാനൊരു മഹദ് വ്യക്തിയാണ് എന്ന് ആരോടും പറഞ്ഞിട്ടില്ല. നല്ല ഡോക്ടറാണെന്നും ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ഇനിയും രോഗികള്‍ മരിച്ചു വീഴുന്നത് കണ്ടു നില്‍ക്കാന്‍ പറ്റില്ല’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതന്‍ മരിച്ചതുമായി ബന്ധപ്പെട്ട് നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ സന്ദേശം സത്യമാണെന്ന് നജ്മ അഭിപ്രായപ്പെട്ടിരുന്നു. ഓക്‌സിജന്‍ മാസ്‌ക് അഴിഞ്ഞും വെന്റിലേറ്റര്‍ ട്യൂബ് ഘടിപ്പിക്കാതെയും രോഗികള്‍ ഇവിടെ കഷ്ടപ്പെടുന്നതായി നജ്മ പറഞ്ഞിരുന്നു. ഇത്തരത്തില്‍ മരണമടഞ്ഞ ജമീലയുടെയും ബൈഹഖിയുടെയും ബന്ധുക്കള്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ആരോപണങ്ങള്‍ ആശുപത്രിയുടെ യശസ്സിനെ കെടുത്താനുളള ശ്രമമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.

അതിനിടെ, മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ് കാരണം രോഗി മരിച്ചെന്ന ആരോപണത്തില്‍ പൊലീസില്‍ പരാതി ലഭിച്ചു. ആലുവ സ്വദേശി ബൈഹക്കിയുടെ കുടുംബമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം.എല്‍.എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. മരിച്ച ജമീലയുടെ കുടുംബവും ഇന്ന് പൊലീസില്‍ പരാതി നല്‍കും. അതേസമയം, സൈബര്‍ ആക്രമണം നടക്കുന്നുവെന്ന ഡോക്ടര്‍ നജ്മയുടെ പരാതിയിലും പൊലീസ് നടപടി ആരംഭിച്ചു. ജൂലൈ 24 നാണ് ആലുവ എടത്തല സ്വദേശി ബൈഹക്കി മരിച്ചത്.

kerala

പത്തനംതിട്ടയില്‍ 95കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 68കാരന്‍ അറസ്റ്റില്‍

നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Published

on

പത്തനംതിട്ട: വടശ്ശേരിക്കരയില്‍ 95 കാരിയായ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അയല്‍വാസി പത്രോസ് ജോണ്‍ (68)നെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍, വീട്ടുമുറ്റത്ത് ഇരുന്നിരുന്ന വയോധികയെ പ്രതി ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പീഡനശ്രമത്തിനിടെ വയോധികയുടെ വായില്‍ പ്രതി തുണി നിറച്ചു തിരികെ അകത്തേക്ക് തള്ളാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ്. മല്‍പ്പിടുത്തത്തിനിടെ തുണി വായില്‍ നിന്ന് മാറിയതോടെ വയോധിക നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ തടഞ്ഞ് വയോധികയെ രക്ഷപ്പെടുത്തി. കൂടാതെ, സംഭവം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ വയോധികയും മകളും മാത്രമാണ് താമസിക്കുന്നത്. മകള്‍ ജോലിക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Continue Reading

kerala

ഉച്ചതിരിഞ്ഞ് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; വെള്ളിക്കും കുറഞ്ഞു

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,905 ആയി. പവന് 95,240 രൂപയാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് വിപണിവില. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒറ്റദിവസം ആകെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. 18 കാരറ്റിന് 9,790, 14 കാരറ്റ് -7,625, 9 കാരറ്റ് -4,920 എന്നിങ്ങനെയാണ് ഗ്രാമിന്റെ വില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് നേരിയ തോതില്‍ വില താഴ്ന്നത്. തിങ്കളാഴ്ച ഗ്രാമിന് 60 രൂപ കൂടി 11,960 രൂപയായി ഉയര്‍ന്നിരുന്നു. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 31 ഡോളര്‍ ഇടിഞ്ഞ് 4,210 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയുടെ വില 2.5 ശതമാനവും കുറഞ്ഞിട്ടുണ്ട്.

Continue Reading

kerala

ബാര്‍ക് തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്കെതിരെ കേസെടുത്തു

ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥിനെതിരെയും കേസെടുത്തു.

Published

on

കൊച്ചി: ബാര്‍ക്കില്‍ ചാനല്‍ റേറ്റിങ് അട്ടിമറിയുമായി ബന്ധപ്പെട്ട കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്കെതിരെ കേസ്. ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥിനെതിരെയും കേസെടുത്തു. 24 ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് ഹെഡ് ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4), 336(3), 340 (2), 3(5) വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഒന്നാം പ്രതി ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥ് റേറ്റിംഗ് ഡാറ്റയില്‍ തിരിമറി നടത്തിയതായാണ് കണ്ടെത്തല്‍. രണ്ടാം പ്രതിയായ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്ക് ബാര്‍ക് മീറ്റര്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈമാറുകയും ചെയ്തു. അതേസമയം 2025 ജൂലൈ മുതല്‍ പരാതിക്കാരന്റെ റേറ്റിംഗ് കുറച്ചു കാണിച്ചും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയുടെ റേറ്റിംഗ് ഉയര്‍ത്തി കാണിച്ചും പരസ്യ കമ്പനികളില്‍ നിന്നുള്ള പരസ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ഇടയാക്കിയെന്നുമാണ് മൊഴി. ഇത് മൂലം 15 കോടിയുടെ നഷ്ടം പരാതിക്കാരന്റെ ചാനലിന് ഉണ്ടായതായാണ് പരാതി.

കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റും 24 ന്യൂസ് ചാനല്‍ എംഡിയുമായ ശ്രീകണ്ഠന്‍ നായര്‍ ബാര്‍ക് റേറ്റിംഗില്‍ സംഘടിതമായി തട്ടിപ്പ് നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. ഇതിനായി ക്രിപ്‌റ്റോ കറന്‍സി വഴി വലിയ തോതില്‍ കള്ളപ്പണം ഒഴുക്കിയതായും അദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് 24 ചാനലിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ശ്രീകണ്ഠന്‍ നായര്‍ നല്‍കിയ പരാതിയില്‍ റേറ്റിങ്ങില്‍ കൃത്രിമത്വം നടത്താന്‍ ബാര്‍ക് ഉദ്യോഗസ്ഥന്‍ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും കേബിള്‍ ചാനല്‍ ഉടമകളെ സ്വാധീനിച്ചും വന്‍ തുക നല്‍കിയും ലാന്‍ഡിങ് പേജ് കരസ്ഥമാക്കുന്നതിനെതിരെയും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending