Connect with us

More

കോഴിക്കോട്ടെ ബാങ്ക് ലോക്കറിലെ സ്വര്‍ണമോഷണം: ആറ് വര്‍ഷമായിട്ടും കുറ്റപത്രമായില്ല

Published

on

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് മുഖ്യശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ ആറു വര്‍ഷമാകുമ്പോഴും കുറ്റപത്രമായില്ല. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് കേസ് അന്വേഷിക്കുന്നതെങ്കിലും കാര്യമായ നടപടികളൊന്നുമില്ലാത്ത അവസ്ഥയിലാണ്. പരാതിക്കാര്‍ പിന്‍വലിഞ്ഞതായും സൂചനയുണ്ട്. പൊലീസ് കമ്മീഷണര്‍ ആയിരുന്ന ഡി.സാലിയുടെ മകളും മരുമകളും ലോക്കറില്‍ സൂക്ഷിച്ച 65 പവന്‍ ഉള്‍പ്പെടെ 132 പവന്‍ സ്വര്‍ണമാണ് പി.എന്‍.ബിയുടെ മെയിന്‍ ബ്രാഞ്ചിനോട് ചേര്‍ന്ന ലോക്കറില്‍ നിന്ന് കാണാതായത്. 2012 നവംബര്‍ രണ്ടിനാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ലോക്കര്‍ തുറന്ന് കിടക്കുന്ന കാര്യം ബാങ്ക് അധികൃതര്‍ തന്നെയാണ് നിക്ഷേപകരെ അറിയിച്ചത്. ടൗണ്‍ പൊലീസ് ആണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഡി.സാലിയുടെ മകള്‍ക്ക് പുറമെ നഗരത്തിലെ വസന്തവിഹാര്‍ ഹോട്ടല്‍ ഉടമ ശരവണന്‍ ലോക്കറില്‍ സൂക്ഷിച്ച 24 പവനും നഷ്ടമായിരുന്നു. ഇത് കൂടാതെ പ്രവാസിയായ കല്ലായി സ്വദേശി മുസ്തഫയുടെ 43 പവനും ലോക്കറില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇതില്‍ മുസ്തഫ സൂക്ഷിക്കാന്‍ ഏല്‍പിച്ച സ്വര്‍ണത്തില്‍ എട്ട് പവന്റെ സ്വര്‍ണനാണയങ്ങള്‍ മാത്രമാണ് പൊലീസിന് വീണ്ടെടുക്കാന്‍ സാധിച്ചത്. ബാങ്കിലെ ക്ലാര്‍ക്ക് പുതിയറ സ്രാമ്പിക്കല്‍പറമ്പ് അച്യുതത്തില്‍ അനില്‍കുമാറി(54)നെ ചോദ്യം ചെയ്തപ്പോഴാണ് എട്ടുപവന്‍ കണ്ടെടുക്കാന്‍ സാധിച്ചത്. കേസില്‍ അനില്‍കുമാറിനെയും ഭാര്യ മിനിറാണിയെയും അറസ്റ്റ് ചെയ്തിരുന്നു. തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ സാധിക്കാത്തത് പൊലീസിന് വിനയായി. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഏറെ മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന അബ്ദുല്‍കരീമിനായിരുന്നു അന്വേഷണച്ചുമതല. പിന്നീട് പ്രത്യേക വിഭാഗത്തിന് കൈമാറി. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലംമാറി പോയതോടെ അന്വേഷണം നിലച്ച മട്ടായി. പുതിയ ടീമുകള്‍ എത്തിയെങ്കിലും തണുപ്പന്‍മട്ടിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോയത്. അനില്‍കുമാര്‍ ആണ് കേസിലെ ഒന്നാം പ്രതി. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കേസിന്റെ ഭാവി തികച്ചും അനിശ്ചിതത്വത്തിലാണ്. അനില്‍കുമാറിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. 26 ചോദ്യങ്ങളില്‍ 16നും ഇയാള്‍ കളവായ ഉത്തരമാണ് പറഞ്ഞതെന്ന് വ്യക്തമായിരുന്നു. നാര്‍ക്കോ അനാലിസിസ് പരിശോധനക്ക് പൊലീസ് തയാറായെങ്കിലും ഇയാള്‍ സന്നദ്ധനാകാത്തതിനാല്‍ ഉപേക്ഷിച്ചു. അസിസ്റ്റന്റ് മാനേജരും പ്യൂണ്‍ അനില്‍കുമാറുമാണ് ലോക്കറുകള്‍ കൈകാര്യം ചെയ്തിരുന്നത്. അന്വേഷണത്തിനിടെ അസിസ്റ്റന്റ് മാനേജര്‍ തൃശൂരിലെ വസതിയില്‍ ആത്മഹത്യ ചെയ്തു. ലോക്കറിന്റെ പൂട്ടുകള്‍ പരസ്പരം മാറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ​ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്

Published

on

തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി സംഘ്പരിവാർ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

”ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്നാശങ്ക!”- ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രാപ്പോലീത്ത കൂടിയായ ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.

തൃശൂരിൽ മത്സരിക്കുമ്പോൾ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാൻ സുരേഷ് ഗോപി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താൻ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല.

Continue Reading

crime

‘പെന്‍ഷന്‍കാശ് നല്‍കിയില്ല’; കോഴിക്കോട് അമ്മയെ കൊന്ന മകന്‍ അറസ്റ്റില്‍

Published

on

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.

വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്‌റ്റ്‌മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തലയ്ക്കു പിറകിൽ ഏറ്റ മാരകമായ പരുക്കാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ ലിനീഷ് വീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുമായിരുന്നു. പല ദിവസങ്ങളിലും പത്മാവതി അടുത്ത വീട്ടിലായിരുന്നു ഉറങ്ങിയിരുന്നത്. മദ്യപിച്ചെത്തുന്ന മകൻ ലിനീഷ് ഇവരെ ആക്രമിക്കുകയും വീട്ടിൽനിന്നും പുറത്താക്കി വാതിൽ അടയ്ക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പിതാവ് സൈന്യത്തിൽ ആയിരുന്നതിനാൽ ലഭിച്ചിരുന്ന പെൻഷനും സ്വത്തിനും വേണ്ടിയുള്ള പിടിവാശിയായിരുന്നു പ്രശ്‌നങ്ങൾക്ക് കാരണം. അമ്മ സഹോദരന് പണം മുഴുവൻ നൽകുകയാണെന്നും ലിനീഷ് ആരോപിച്ചിരുന്നു. ഇതിന്റെ പേരിലും മർദനം നടന്നതായി നാട്ടുകാർ പറയുന്നു.
തിങ്കളാഴ്ച രാത്രി 9 മണിയോടെ പത്മാവതിയുടെ മാല അഴിച്ചു വാങ്ങിയ ലിനീഷ് അമ്മയെ മാല കൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ശക്തിയിൽ പത്മാവതിക്ക് മുഖത്ത് പരുക്കേറ്റു. പിന്നീട് തല പിടിച്ച് കാൽമുട്ടുകൊണ്ട് നെറ്റിയിലും അടിവയറ്റിലും തൊഴിക്കുകയായിരുന്നു. മുട്ടുകൊണ്ട് വയറിന്റെ മുകൾ ഭാഗത്ത് ഏറ്റ അടിയിലാണ് വാരിയെല്ലുകൾ പൊട്ടിയത്. വോളിബോൾ കളിക്കാരനായ ലിനീഷിന്റെ കൈകളുടെ ശക്‌തിയാണ് അമ്മ പെട്ടെന്ന് അവശയാകാനും മരിക്കാനും കാരണമായതെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Continue Reading

kerala

‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല

Published

on

സാധാരണക്കാര്‍ക്കുള്ള ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തത തുറന്നു പറഞ്ഞതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഹാരിസിനെ വേട്ടയാടാന്‍ ഭരണകൂടം ഇറങ്ങിപ്പുറപ്പെടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വിമര്‍ശിക്കുന്നവരെയും പൊതുജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവരെയും വേട്ടയാടാന്‍ ഫാസിസ്റ്റ്, ഏകാധിപത്യമനസുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ നീതിക്കും മനുഷ്യത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ വീണാ ജോര്‍ജ് തന്നെ ഇത്തരമൊരു വേട്ടയ്ക്കു നേതൃത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണക്കാരായ മനുഷ്യര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത് ഒരു തെറ്റല്ല. അങ്ങനെ ശബ്ദമുയര്‍ത്തുന്നവരെ അംഗീകരിക്കുകയാണ്, അവരെ ചേര്‍ത്തു പിടിക്കുകയാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത്. മനുഷ്യനാവണം എന്നു പാടിയതു കൊണ്ടു മാത്രം കാര്യമില്ല. അങ്ങനെ ആവാന്‍ കൂടി ശ്രമിക്കണം. സ്വന്തം സഹപ്രവര്‍ത്തകരെ തന്നെ ഉപയോഗിച്ചാണ് ഡോ. ഹാരിസിനെ കുടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ഇത്തരം ഭീകരതയ്ക്കു വഴങ്ങാതെ ഡോക്ടര്‍മാരുടെ സംഘടനകള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സ്വന്തം സഹപ്രവര്‍ത്തകന് ഒപ്പം നില്‍ക്കുകയാണ് വേണ്ടത് – അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ തുടര്‍ഭരണം സിപിഐഎമ്മിനെ പൂര്‍ണമായും ഫാസിസ്റ്റ് പാര്‍ട്ടിയും ഫാസിസ്റ്റ് ഭരണകൂടവുമാക്കി മാറ്റിയിരിക്കുന്നുവെന്നും എതിര്‍ക്കുന്നവരെ വേട്ടയാടുകയാണ് ഭരണകൂടവും പാര്‍ട്ടിയുമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒന്നുകില്‍ പെണ്ണുകേസില്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കേസില്‍ കുടുക്കി എതിരാളികളുടെ ഭാവി നശിപ്പിക്കുന്ന തരം താണ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ജനത ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണെന്നത് മറക്കരുതന്നും രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു.

Continue Reading

Trending