Connect with us

Video Stories

അമേരിക്കയിലെ ഭരണസ്തംഭനം

Published

on

‘അമേരിക്ക ഒന്നാമത് ‘ എന്ന മുദ്രാവാക്യവുമായി രണ്ടുവര്‍ഷംമുമ്പ് അധികാരമേറ്റ ഡൊണാള്‍ഡ് ജെ. ട്രംപിനുകീഴില്‍ വൈറ്റ്ഹൗസ് ഭരണംതന്നെ അനിശ്ചിതാവസ്ഥയിലായിട്ട് ഒരുമാസമാകുകയാണ്. മെക്‌സിക്കോ അതിര്‍ത്തിയില്‍ 930 കിലോമീറ്റര്‍ മതില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 22ന് ആരംഭിച്ച തര്‍ക്കമാണ് പ്രതിസന്ധിയിലേക്ക് എത്തിച്ചതെങ്കിലും നിസ്സാരമായൊരു പ്രശ്‌നത്തെ ഊതിവീര്‍പ്പിച്ചിരിക്കുന്നത് പ്രസിഡന്റ് തന്നെയാണെന്നതാണ ്‌ലോകത്തെ ഈ വന്‍ശക്തിരാഷ്ട്രത്തെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു ഫുട്‌ബോള്‍ടീമിന് നല്‍കിയ സ്വീകരണത്തിന്റെ ഭക്ഷണച്ചെലവ് സ്വന്തം കീശയില്‍നിന്നെടുത്ത് ചെലവാക്കേണ്ട ഗതികേടിലായി ട്രംപ്. ശമ്പളമില്ലാത്തതിനാല്‍ വൈറ്റ്ഹൗസിലെ പാചകക്കാര്‍പോലും അവധിയിലായതാണ് ട്രംപിനെ ഇതിന് നിര്‍ബന്ധിതമാക്കിയത്. ഭരണപ്രതിസന്ധിക്കിടെ വേണ്ടിവന്നാല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഭീഷണി മുഴക്കുകയാണ് പ്രസിഡന്റ്.
മെക്‌സിക്കന്‍ അതിര്‍ത്തിമതിലിന് വൈറ്റ്ഹൗസ് ആവശ്യപ്പെട്ട ചെലവ് സെനറ്റ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ കക്ഷിക്കാര്‍ സര്‍ക്കാര്‍ ബില്ലുകളും തടഞ്ഞുവെച്ചിരിക്കുന്നത്. മതിലിനായി ട്രംപ് സര്‍ക്കാര്‍ 5700 കോടി ഡോളറാണ് ആവശ്യപ്പെടുന്നത്. വേണെങ്കില്‍ 1600കോടി ഡോളര്‍ അനുവദിക്കാമെന്ന് ചില സെനറ്റര്‍മാര്‍ ചേര്‍ന്ന് മുന്നോട്ടുവെച്ച നിര്‍ദേശം ട്രംപ് മുഖവിലക്കെടുത്തില്ല. ട്രംപ് പറയുന്നത് തുക പാസാക്കിയില്ലെങ്കില്‍ ഭരണസ്തംഭനം തുടരട്ടെയെന്നാണ്. ഏതാണ്ട് എട്ടുലക്ഷം സര്‍ക്കാര്‍ ജീവനക്കാരെയാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നതെന്നാണ് വിവരം. അമേരിക്കയുടെ ചരിത്രത്തില്‍ ഇത്തരമൊരു സ്ഥിതിവിശേഷം അത്യപൂര്‍വമാണ്. പ്രതിരോധം, മനുഷ്യസേവനം തുടങ്ങിയ വകുപ്പുകളിലെ ചെലവുകള്‍ ഇതിനകം പാര്‍ലമെന്റ് പാസാക്കിയെങ്കിലും അതിര്‍ത്തിരക്ഷാസേന, പൊതുഭരണം, ആഭ്യന്തരസുരക്ഷ, സാമൂഹികനീതി തുടങ്ങിയ ഏഴോളം വകുപ്പുകളിലേക്കുള്ള ബില്ലുകളാണ് തടഞ്ഞുവെക്കപ്പെട്ടിരിക്കുന്നത്. ഇരുവിഭാഗവും തുടരുന്ന തര്‍ക്കം ഇനിയെത്രകാലം നീളുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്. ട്രംപും സ്പീക്കര്‍ നാന്‍സിപെലോസിയും സെനറ്റിലെ നേതാവ് ചാക്ഷൂമറും പങ്കെടുത്ത യോഗത്തില്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് കരുതിയിരുന്നെങ്കിലും ട്രംപിന്റെ കടുംപിടുത്തവും ഇറങ്ങിപ്പോക്കും കാരണം യോഗം വൃഥാവിലാകുകയായിരുന്നു. ഇക്കണക്കിന് ഫെബ്രുവരിയിലെ ബജറ്റവതരണം വരെ പ്രശ്‌നം തുടര്‍ന്നേക്കുമെന്നാണ് നിരീക്ഷകരുടെ പക്ഷം. എട്ടുലക്ഷത്തിലെ 38000 പേര്‍ അവധിയിലും ബാക്കിയുള്ളവര്‍ ശമ്പളമില്ലാതെ ജോലിചെയ്യേണ്ട അവസ്ഥയിലുമാണിപ്പോള്‍. രാജ്യത്തിന്റെ വളര്‍ച്ച ഇതുമൂലം 0.1 ശതമാനം ഇടിയുമെന്നാണ് കണക്ക്. വിമാനയാത്രക്കാരുടെ എണ്ണത്തിലും മറ്റും ഗണ്യമായ കുറവുണ്ടെന്ന് കമ്പനികള്‍ പറയുന്നു. ഇന്ത്യന്‍ വംശജനായ ട്രംപിന്റെ വക്താവ് രാജ്മിശ്ര കഴിഞ്ഞദിവസം രാജിവെച്ചു.
ട്രംപിന്റെ ദുര്‍വാശിയാണ് ഇതിനൊക്കെ കാരണമെന്നാണ് പ്രതിപക്ഷം പറയുന്നതെങ്കില്‍, മെക്‌സിക്കോ വഴിയുള്ള കുടിയേറ്റം ഇനിയും തടയാനായില്ലെങ്കില്‍ രാജ്യം കടുത്തസാമ്പത്തികപ്രതിസന്ധിയിലേക്ക് പോകുമെന്നാണ് ട്രംപ് അനുകൂലികളുടെ പക്ഷം. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയുള്ള വിദേശപൗരന്മാരുടെ കുടിയേറ്റം വലിയ പ്രചാരണവിഷയമായി ഉയര്‍ത്തിയാണ് ട്രംപ് 2017ല്‍ അധികാരത്തിലെത്തിയതെന്നതിനാല്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പിറകോട്ടുപോകാനാകില്ല. എന്നാല്‍ ഇത്രയും വലിയതുക ഖജനാവില്‍നിന്ന് എടുത്തുനല്‍കാനാകില്ലെന്നും ഡ്രോണ്‍ നിരീക്ഷണംപോലെ അത്യാധുനികസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കുടിയേറ്റക്കാരെ തടയണമെന്നുമാണ് ഡോമോക്രാറ്റുകളുടെ വാദം. ‘ശക്തവും ബുദ്ധിപൂര്‍വകവും ഫലപ്രദവുമായ ‘ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാണ് പാര്‍ലമെന്റംഗങ്ങളില്‍ പലരും മുന്നോട്ടുവെക്കുന്ന നിര്‍ദേശം. താന്‍ പിടിച്ചമുയലിന് കൊമ്പ് മൂന്ന് എന്ന നില തുടരുന്നത് ട്രംപിന് മാത്രമല്ല രാജ്യത്തിനുതന്നെ ഇപ്പോള്‍ അപമാനവും ദോഷകരവുമായിരിക്കുകയാണ്. ഒരു മതിലോ കനത്ത വേലിയോ എന്തുവിളിച്ചാലും വേണ്ടില്ല, അത് അനിവാര്യമാണെന്നാണ് ട്രംപ് കഴിഞ്ഞദിവസം ട്ര്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്.
സ്വതസ്സിദ്ധമായ ജനാധിപത്യവിരുദ്ധശൈലികൊണ്ട് പ്രതിപക്ഷത്തെ മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കാരെയും സഹായികളെയും ഭരണകൂടത്തിലെതന്നെ പല ഉന്നതരെയും ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരെയും വെറുപ്പിക്കുകയും ആട്ടിയോടിക്കുകയും ചെയ്ത ട്രംപിനുളള തിരിച്ചടിയാണ് മതില്‍പ്രതിസന്ധിയിലൂടെ അമേരിക്ക ഇപ്പോള്‍ നേരിടുന്നത്. വൈസ്പ്രസിഡന്റ് മൈക്ക്‌പെന്‍സ് അടക്കമുള്ള പലരും ട്രംപിന്റെ മതില്‍നീക്കത്തോട് പൂര്‍ണയോജിപ്പുള്ളവരല്ലെന്ന വിവരമാണ് പുതുതായി പുറത്തുവരുന്നത്. അമേരിക്കക്കാരല്ലാത്തവരെയൊക്കെ അപഹസിക്കാനും അടിച്ചമര്‍ത്താനും സമയവും ഊര്‍ജവും കണ്ടെത്തുന്ന ഡൊണാള്‍ഡ് ട്രംപിന് സ്വന്തംഭരണകൂടത്തെപോലും സംരക്ഷിക്കാനാകുന്നില്ലെന്നത് വലിയ വിരോധാഭാസമായി തീര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.ഇറാഖിലെ അമേരിക്കന്‍ കേന്ദ്രത്തില്‍ ബോംബിട്ടുവെന്ന പരാതിയുടെ പേരില്‍ ഇറാനെ ആക്രമിക്കാന്‍ അമേരിക്ക പദ്ധതിയിട്ട വിവരം കഴിഞ്ഞ ദിവസമാണ ്പുറംലോകം അറിയുന്നത്. സിറിയയിലും തുര്‍ക്കിയിലും യെമനിലും അഫ്ഗാനിസ്ഥാനിലുമൊക്കെ തങ്ങളുടെ ഇടുങ്ങിയ ഇംഗിതം നടപ്പാക്കാന്‍ ആ രാജ്യം കാട്ടിക്കൂട്ടുന്ന തിടുക്കവും അനാവശ്യജാഗ്രതയും തങ്ങളുടെ മേലും അത്തരമൊരു പ്രതിസന്ധി വരുത്തിവെക്കുമെന്ന് തിരിച്ചറിയാന്‍ വൈകിയതാണ് യു.എസ് ഭരണകൂടങ്ങള്‍ക്ക് പറ്റിയ തെറ്റ്. ലോകമഹായുദ്ധങ്ങളിലെ വീരശൂര പരാക്രമികളായിരുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ ലോകവും കാലവും ആരുടെയും കൈപ്പിടിയിലല്ലെന്ന തിരിച്ചറിവ് ഉണ്ടാകുകതന്നെ ചെയ്യും. ബ്രിട്ടനില്‍ തെരേസ മെയ് സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് ബില്ലിനെതിരെ ഇന്നലെ പാര്‍ലമെന്റ് 230 വോട്ടുകളോടെ പരാജയപ്പെടുത്തി എന്നത് കണക്കിലെടുക്കുമ്പോള്‍ വരുംനാളുകള്‍ ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനുപോലും കാലത്തിന്റെ വിളിക്ക് കാതോര്‍ക്കാതിരിക്കാനാകില്ലെന്ന തോന്നലാണ് ഉണ്ടാകുന്നത്. വരുംനാളുകള്‍ ഏഷ്യയുടേതും അതില്‍ ചൈനയുടെയും ഇന്ത്യയുടേതുമാകുമെന്നുമുള്ള വിവരങ്ങള്‍ പങ്കുവെക്കുകയാണ് സാമ്പത്തികലോകം. അതിന് തടയിടാന്‍ ട്രംപും അമേരിക്കയും നടത്തുന്ന നീക്കത്തിനിടയില്‍ സ്വന്തം നിലനില്‍പുതന്നെ അപകടസന്ധിയിലാകുന്നുവെന്ന് മനസ്സിലാക്കി തിരുത്തലുകള്‍ക്ക് തയ്യാറാകുകയാണ് ആധുനിക മതില്‍വാദികള്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുള്ള പാഠം കൂടിയാകണമിത്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending