Connect with us

kerala

ചെന്നെല്ലിന്‍ ചോറുണ്ട്, ചേറിലിറങ്ങി, വയനാടിന്റെ ഹൃദയം കീഴടക്കി രാഹുല്‍

കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കിയായിരുന്നു രാഹുല്‍ഗാന്ധി എം.പിയുടെ ഇത്തവണത്തെ ത്രിദിന വയനാട് സന്ദര്‍ശനം.

Published

on

കെ.എസ് മുസ്തഫ

കല്‍പ്പറ്റ: കാത്തുനിന്നവര്‍ക്ക് മുന്നിലേക്ക് ഹൃദയത്തില്‍ തൊട്ട അഭിവാദ്യവുമായെത്തി, വയനാടന്‍ നെല്‍പാടങ്ങളിലിറങ്ങി, കര്‍ഷകരുടെ കരം ചേര്‍ത്ത് പിടിച്ച്, ചെന്നെല്ലിന്‍ ചോറുണ്ട് മറ്റൊരു മൂന്ന് ദിവസം കൂടി വയനാടിലലിഞ്ഞ് രാഹുല്‍ ഗാന്ധി എം.പി ഡല്‍ഹിക്ക് മടങ്ങി. മൂന്ന് ദിവസവും വേവലാതികളുടെയും നോവുകളുടെയും അനീതികളുടെയും കഥകള്‍ നിവേദനങ്ങളാക്കിയെത്തിയവര്‍ക്ക് മുന്നില്‍ അയാള്‍ ആശ്വാസവും പ്രതീക്ഷയുമായി നിന്നു.

യു.പിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കുടുംബം, പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ഡിഫറന്റ് ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് പ്രവര്‍ത്തകര്‍, അംഗവൈകല്യത്തെ തോല്‍പ്പിച്ച് നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആമിനയെന്ന വിദ്യാര്‍ത്ഥിനി, തൊഴിലാളികള്‍, കര്‍ഷകര്‍, സംഘടനകള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ രാഹുലിനെത്തേടിയെത്തി. തനിക്ക് മുന്നിലെത്തിയവര്‍ക്ക് മുന്നില്‍ സാധ്യമായ എല്ലാ സഹായങ്ങളും രാഹുല്‍ വാഗ്ദാനം നല്‍കി.

ചൊവ്വാഴ്ച വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെത്തിയ രാഹുല്‍, മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം വൈകിട്ടോടെയാണ് വയനാട് ജില്ലയിലെത്തിയത്. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കിയായിരുന്നു രാഹുല്‍ഗാന്ധി എം.പിയുടെ ഇത്തവണത്തെ ത്രിദിന വയനാട് സന്ദര്‍ശനം.

ജൈവ കൃഷി പ്രോത്സാഹനം, വയനാട്ടിലെ തനതു നെല്ലിനങ്ങളുടെ സംരക്ഷണം, കാര്‍ഷികോല്‍പാദന കമ്പനികളുടെയും കാര്‍ഷിക സംരംഭങ്ങളുടെയും ശാക്തീകരണം, വയനാടന്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണന സാധ്യത, ദേശീയവും അന്തര്‍ദേശീയവുമായ സാധ്യതകള്‍ തുടങ്ങിയവയില്‍ ഊന്നിയുള്ള ചര്‍ച്ചകളും നടന്നു. കലക്ടറേറ്റില്‍ നടന്ന ദിശ അവലോകനയോഗത്തില്‍ വയനാടന്‍ നെല്ലിന്റെ സംരക്ഷണത്തിനും ജൈവകൃഷി പ്രോത്സാഹനത്തിനും ഊന്നല്‍ നല്‍കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചു.

നെല്‍പാടങ്ങളിലും തോട്ടം മേഖലയിലും നേരിട്ടെത്തിയ രാഹുല്‍ കര്‍ഷകരോടും തൊഴിലാളികളോടും ആശയവിനിമയം നടത്തി. തൃശ്ശിലേരിയിലെ പരമ്പരാഗത ജൈവ നെല്‍കൃഷിയെ കുറിച്ച് പഠിക്കുന്നതിനും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും രാഹുലെത്തി. പാടത്തിറങ്ങിയ അദ്ദേഹം വയനാടിന്റെ പരമ്പരാഗത പൈതൃക വിത്തുകള്‍ കൃഷി ചെയ്തു ഓരോ സ്ഥലവും കണ്ടു കര്‍ഷകനായ ജോണ്‍സണില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരമ്പരാഗത നെല്‍വിത്ത് സംരക്ഷകനായ ചെറുവയല്‍ രാമനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഇന്നലെ അതിരാവിലെ പനമരം കൊറ്റില്ലം സന്ദര്‍ശിച്ചായിരുന്നു രാഹുലിന്റെ ദിവസം ആരംഭിച്ചത്. ദേശാടനക്കിളികളുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാന സന്ദര്‍ശനകേന്ദ്രങ്ങളിലൊന്നായ കൊറ്റില്ലത്തില്‍ ഒരു മണിക്കൂറോളം ചിലവഴിച്ചാണ് രാഹുല്‍ മടങ്ങിയത്. കലക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകനമുള്‍പ്പെടെയുള്ള യോഗങ്ങളില്‍ പങ്കെടുത്ത രാഹുല്‍, മണ്ഡലത്തിലെ വികസനകാര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

സ്‌കൂള്‍ കെട്ടിട ഉദ്ഘാടന ചടങ്ങ് അവസാന നിമിഷം റദ്ദാക്കുകയും താന്‍ പങ്കെടുക്കുന്ന യോഗത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വിലക്കുകയും ചെയ്ത ഇടതു സര്‍ക്കാരിന്റെ വിലകുറഞ്ഞ രാഷ്ട്രീയത്തോട് പ്രതിഷേധം രേഖപ്പെടുത്തിയ രാഹുല്‍, കേരളത്തിന്റെ പൊതുസ്വഭാവം റദ്ദ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തിലെ കത്തുന്ന തിരിക്കുകള്‍ക്കിടയില്‍ വോട്ടര്‍മാരെ കണ്ട് മണ്ഡലത്തിന്റെ വികസനങ്ങളില്‍ നായകത്വം വഹിച്ചാണ് രാഹുല്‍ മൂന്ന് ദിനരാത്രങ്ങള്‍ക്ക് ശേഷം വയനാട്ടില്‍ നിന്ന് മടങ്ങിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമലയിലെ തിരക്ക് സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേട്; കെ.സി വേണുഗോപാല്‍

ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Published

on

ശബരിമലയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറിയെന്നും നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്കുണ്ടായതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റിവ്യൂ മീറ്റിങുകളൊന്നും നടന്നില്ല. ചെയ്യേണ്ട കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്തില്ല. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

‘സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണമായ നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്ക്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇക്കാര്യം ഇവര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. മുന്‍കാലങ്ങളിലൊക്കെ എത്ര റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എല്ലാ ഏജന്‍സികളെയും വിളിച്ചുകൂട്ടി സാധാരണ റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എന്നാല്‍, ഇത്തവണ അതൊന്നും കണ്ടില്ല.’ കെ.സി പറഞ്ഞു.

തെരഞ്ഞെടുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ആയില്ല, സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള ശ്രമത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേടാണ് ഇന്നത്തെ ശബരിമലയിലെ തിരക്കെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

വൃശ്ചിക പുലരിയില്‍ നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ്. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സതിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പമ്പ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. നടപ്പന്തല്‍, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, എന്നിവിടങ്ങളില്‍ കനത്ത ക്യൂ തുടരുകയാണ്.

Continue Reading

kerala

കേബിള്‍ ടി.വി പങ്കാളിത്ത വാഗ്ദാനത്തില്‍ ഏഴുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍

കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കുമളി: കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി കൊച്ചറ സ്വദേശിയായ വിമോന്‍ (35) ആണ് പിടിയിലായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി, വള്ളക്കടവ് പ്രദേശത്തെ ഗ്ലോബല്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് സ്ത്രീയോട് ഏഴുലക്ഷം രൂപ വാങ്ങിയെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ കരാറനുസരിച്ച് ലാഭവിഹിതം നല്‍കാതിരുന്നതിനാല്‍ തുക ആവശ്യപ്പെട്ടപ്പോള്‍ പോലും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. വണ്ടിപ്പെരിയാര്‍ എസ്.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

Continue Reading

kerala

മരണപ്പെട്ട ഒമ്പതുകാരനെ അവഹേളിച്ച് ഫേസ്ബുക്കില്‍ കമന്റ്; യുവാവിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു

സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്.

Published

on

ആലപ്പുഴ: പുന്നപ്രയില്‍ സൈക്കിളില്‍ പോകുന്നതിനിടെ കാറിടിച്ച് മരിച്ച ഒമ്പതു വയസ്സുകാരനായ മുഹമ്മദ് സഹിലിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ട കേസില്‍ കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ മൂന്നിനായിരുന്നു മുഹമ്മദ് സഹിലിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട അപകടം. സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്. ഇത് കണ്ടതോടെ കുടുംബം ശക്തമായി പ്രതികരിച്ചു. മരണശേഷം നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിദേശത്തായതിനാല്‍ സാധിക്കാതിരുന്ന സഹിലിന്റെ പിതാവ് അബ്ദുസലാം പിന്നീട് നാട്ടിലെത്തിയപ്പോള്‍ സുഹൃത്ത് പങ്കുവെച്ച പോസ്റ്റിന് കീഴെയുള്ള ആക്ഷേപഹാസ്യമൂല്യമായ കമന്റ് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അബ്ദസലാം പുന്നപ്ര പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. പരാതി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

Trending