More
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്… ഇത് ആസിം കാലക്ഷരത്താല്‍ എഴുതുന്നത്…
ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിന്…എനിക്ക് പഠിക്കണം. എന്റെ സ്‌കൂള്‍ ഇപ്പോള്‍ യു.പി സ്‌കൂളാണ്. ഇതിനെ ഹൈസ്‌കൂളായി ഉയര്‍ത്താന്‍ അങ്ങയുടെ പ്രത്യേക ഉത്തരവുണ്ടാകണം. 2014ല്‍ ഞാന്‍ ഉമ്മന്‍ചാണ്ടി സാറിനെ കണ്ട് അപേക്ഷിച്ചപ്പോഴാണ് എല്‍.പി സ്‌കൂളിനെ യു.പി ആയി ഉയര്‍ത്തിയത്. പഠിച്ച് ഉയരങ്ങളിലെത്താന്‍ എന്നെ സഹായിക്കണം. മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന ഇക്കാര്യത്തിലുണ്ടാകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ”- മുഖ്യമന്ത്രി പിണറായി വിജയനുള്ള ഈ അപേക്ഷ കൈകൊണ്ട് എഴുതിയതല്ല, കാല്‍വിരലുകളാലാണ് തയാറാക്കിയത്. ജന്മനാ രണ്ട് കൈകളില്ലാത്ത മുഹമ്മദ് ആസിം എന്ന 12 വയസുകാരന്‍ തന്റെ ആവശ്യം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്നിലെത്തിക്കാനാണ് തിരുവനന്തപുരത്ത് വന്നത്. വിധിയുടെ ക്രൂരതക്ക് മുന്നില്‍ തളരാതെ പഠനവുമായി മുന്നോട്ടുപോവുകയാണ് ആസിം. കോഴിക്കോട് വെള്ളിമണ്ണ ആലത്തുകാവില്‍ വീട്ടില്‍ ഹാഫിള് മുഹമ്മദ് സയ്യിദ് യമാനിയുടെയും ജംസീനയുടെയും മകനായ ആസിമിന് ജന്മനാ വൈകല്യമുണ്ട്. രണ്ടു കൈകളും ഇല്ല. ഒരു കാലിന് നീളക്കുറവുണ്ട്. സ്വന്തമായി ആഹാരം കഴിക്കാനോ പ്രാഥമിക കര്‍മങ്ങള്‍ ചെയ്യാനോ കഴിയില്ല.
എന്നാല്‍ പഠനത്തില്‍ ആസിം ഒട്ടും പിന്നിലല്ല. വീട്ടില്‍ നിന്ന് 300 മീറ്റര്‍ മാത്രം അകലെയാണ് വെള്ളിമണ ഗവണ്‍മെന്റ് മാപ്പിള സ്‌കൂള്‍. ഉച്ചക്ക് ഭക്ഷണം കൊടുക്കാന്‍ കുട്ടിയുടെ ഉമ്മയോ ഉപ്പയോ സ്‌കൂളിലെത്തണം. അടുത്തായതിനാല്‍ ഒന്നാം ക്ലാസുമുതല്‍ ഈ രീതി തുടരുകയാണ്. കുട്ടി നാലാം ക്ലാസില്‍ ആയിരിക്കെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് വിവരം ധരിപ്പിച്ചു. പ്രത്യേക ഉത്തരവ് പ്രകാരം സ്‌കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി. ഇപ്പോള്‍ ആസിം ഏഴാം ക്ലാസിലാണ്. അടുത്ത അധ്യയനവര്‍ഷം പഠനം തുടരണമങ്കില്‍ അഞ്ചു കിലോമീറ്ററിന് അപ്പുറത്ത് മാത്രമാണ് ഹൈസ്‌കൂള്‍ ഉള്ളത്. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് ഇപ്പോള്‍ ആസിം മുഖ്യമന്ത്രിയുടെ സഹായം തേടിയത്. ആസിന്റെ അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി അനുഭാവപൂര്‍ണമായ തീരുമാനം പ്രതീക്ഷിക്കാമെന്ന് അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉപനേതാവ് മുനീറിനെയും കണ്ട് ഈക്കാര്യം അറിയിച്ചപ്പോള്‍ ഉടന്‍ തന്നെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കാമെന്ന് ഇരുനേതാക്കളും ആസിന് ഉറപ്പുനല്‍കി.
കോഴിക്കോട് ജില്ലാ പഞ്ചായത്തും ഓമശേരി ഗ്രാമപഞ്ചായത്തും സ്‌കൂളിന്റെ ഗ്രേഡ് ഉയര്‍ത്തണമെന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. തന്റെ മുന്നോട്ടുള്ള യാത്രക്ക് വൈകല്യം തടസമാണെന്ന് ആസിം കരുതുന്നില്ല. അതുകൊണ്ടുതന്നെയാണ് ഈ കൊച്ചുമിടുക്കന്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരില്‍ക്കണ്ട് തന്റെ ആവശ്യം അവതരിപ്പിച്ചത്. മന്ത്രിമാരായ കെ.കെ ശൈലജ, സി. രവീന്ദ്രനാഥ്, കെ.ടി ജലീല്‍, തോമസ് ഐസക്, ടി.പി രാമകൃഷ്ണന്‍ എന്നിവരെ നേരില്‍ക്കണ്ട് ‘എന്റെ സ്‌കൂളിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയോട് ശിപാര്‍ശ ചെയ്യണേ…’ എന്ന് അഭ്യര്‍ത്ഥിച്ചു. എം.എല്‍.എമാരായ കെ.എം മാണി, പി. അബ്ദുല്‍ ഹമീദ്, പി.കെ ബഷീര്‍, പി.സി ജോര്‍ജ്, ഇ.പി ജയരാജന്‍ എന്നിവരെയും കണ്ടു. കോഴിക്കോട്ടേക്ക് മടങ്ങുന്നതിന് മുന്‍പ് എം.എല്‍.എ ഹോസ്റ്റലില്‍ കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിമിന്റെ മുറിയില്‍ ഇരിക്കുമ്പോള്‍ ആസിമിന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം. ‘എനിക്ക് ഇനി എട്ടിലും ഒന്‍പതിലും പത്തിലും പഠിക്കാം’….
india
ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻവലിച്ച് അധികൃതർ
ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു
മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.
ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.
പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്‌മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.
ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.
വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
india
പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്യുടെ റോഡ് ഷോ ഒഴിവാക്കും
ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.
സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.
kerala
പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍
തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
-
kerala1 day agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
kerala3 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍

