Connect with us

EDUCATION

വഴിവിട്ട നിയമനങ്ങള്‍ക്ക് തിരിച്ചടി; കണ്ണൂര്‍ വി.സി ഡോ.ഗോപിനാദ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കി, സുപ്രീംകോടതിയുടേതാണ് വിധി

സർക്കാരിനും കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണായകമായിരുന്ന ഹ‍ര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.

Published

on

ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി വിധി. സ‍ര്‍ക്കാരിനും ഗവര്‍ണ‍ര്‍ക്കും വിമര്‍ശനം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

സർക്കാരിനും കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണായകമായിരുന്ന ഹ‍ര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വി.സിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു.

60 വയസ് കഴിഞ്ഞ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് സർക്കാര്‍ പുന‍ര്‍ നിയമനം നൽകിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയ‍ര്‍ന്നത്. സര്‍ക്കാര്‍ ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയെന്നായിരുന്നു ആരോപണം. 2021 നവംബര്‍ 23 നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശുപാര്‍ശ അംഗീകരിച്ച് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് നാലു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയത്.

കീഴ്‌വഴക്കങ്ങൾ ലംഘിച്ച നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി.ജോസ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 2021 ഡിസംബര്‍ 15ന് വിസിയുടെ പുനര്‍നിയമനം ഹൈക്കോടതി ശരിവച്ചു.

2021 ഡിസംബര്‍ 16 ന് ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഹര്‍ജിക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. 2021 ഡിസംബര്‍ 17 ന് നൽകിയ അപ്പീലില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ് നൽകി. സംസ്ഥാന സര്‍ക്കാരിനോടും നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. പുനര്‍നിയമനത്തിന് രാജ്ഭവന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. താന്‍ നിര്‍ദേശിച്ചതുകൊണ്ടാണ് പുനര്‍നിയമനത്തിന് ഗോപിനാഥിന്‍റെ പേര് ശുപാര്‍ശ ചെയ്ത് കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നതെന്ന വാര്‍ത്തയും ഗവര്‍ണര്‍ നിഷേധിച്ചു.

പിന്നാലെ പുനര്‍ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. പിന്നാലെ ഹൈക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി.ജോസ് എന്നിവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പുനര്‍ നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും കണ്ണൂര്‍ സര്‍വകലാശാലയ്ക്കും വി.സിക്കും സുപ്രീംകോടതി നോട്ടീസ് നൽകി. യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തനിക്ക് പുനര്‍നിയമനം നല്‍കിയതെന്ന് ഗോപിനാഥ് രവീന്ദ്രന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. വാദം പൂര്‍ത്തിയായ ശേഷം ഇന്ന് വിധി പറയുകയായിരുന്നു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി

കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി:-കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എളാമ്പ്രയില്‍ എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലീല്‍ ആണ് സുപ്രീം കോടതിയുടെ നിര്‍ണായ നിര്‍ദേശം.
മഞ്ചേരി എളാമ്പ്രയില്‍ ഒരു എല്‍പി സ്‌കൂള്‍ എന്ന ആവശ്യവുമായി നാട്ടുകാര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുയും അനുകൂല വിധി നേടുകയും ചെയ്തു. എളാമ്പ്രയിലെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ഇല്ലെന്നും അവിടെ വിദ്യാഭ്യാസത്തിന് സാധ്യതയില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ എളാമ്പ്രയില്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നെന്നും അവിടെ ഒരു സ്‌കൂളിന്റെ ആവശ്യമില്ലെന്നും അഥവാ വിദ്യാര്‍ഥികള്‍ക്ക് മറ്റ് എവിടെയെങ്കിലും പോയി പഠിക്കണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
വിദ്യാഭ്യാസമേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം നൂറ് ശതമാനം സാക്ഷരത കരസ്ഥമാക്കിയത്. എളമ്പ്രയില്‍ അടിന്തരമായി സ്‌കൂള്‍ സ്ഥാപിക്കണം. കൂടാതെ കേരളത്തില്‍ എവിടെയെങ്കിലും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്‌കൂള്‍ സ്ഥാപിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം.

Continue Reading

EDUCATION

കടല്‍നിരപ്പിലെ മാറ്റം പഠിക്കാന്‍ നാസയൂറോപ്യന്‍; സ്പേസ് ഏജന്‍സികളുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചു

കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.

Published

on

ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഏറ്റവും ദ്രുതഗതിയില്‍ ബാധിച്ചത് സമുദ്രങ്ങളെയാണ്. കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.

ഇതിന്റെ ഭാഗമായി, നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സംയുക്തമായി പുതിയൊരു സമുദ്രനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. ‘സെന്റിനല്‍-6ബി’ എന്ന പേരിലുള്ള ഈ ഉപഗ്രഹം, വരുംദിവസങ്ങളില്‍ ഭൂമിയിലെ സമുദ്രനിരപ്പ്, കാറ്റ്, തിരമാലകള്‍ തുടങ്ങിയ ഘടകങ്ങളെ അത്യന്തം കൃത്യതയോടെ പരിശോധിക്കും.

സെക്കന്‍ഡില്‍ 7.2 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഉപഗ്രഹം 112 മിനിറ്റില്‍ ഒരിക്കല്‍ ഭൂമിയെ പൂര്‍ണ്ണമായി വലംവയ്ക്കും. ഇതിലൂടെ ലോകത്തിന്റെ മുഴുവന്‍ സമുദ്ര ഉപരിതലത്തെയും നിരന്തരമായി നിരീക്ഷിക്കാനുള്ള കഴിവ് ഈ ഉപഗ്രഹത്തിനുണ്ടാകും.

സെന്റിനല്‍-6 മിഷന്‍ മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സെന്റിനല്‍-6അയുടെ തുടര്‍ച്ചയാണെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഗ്ലോബല്‍ വാര്‍മിംഗിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ കടല്‍നിരപ്പ് എത്രമാത്രം ഉയരാം, അതിനുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കാം എന്നിവ വിലയിരുത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ ഉപകരണമാകും പുതിയ ഉപഗ്രഹം.

Continue Reading

EDUCATION

പത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ, യുഎഇയിൽ പരീക്ഷ നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം

Published

on

കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ട് വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.

മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം യു എ ഇ യിലെ പഠിതാക്കൾ തുല്യതാപഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പത്താംതരാം തുല്യതാപരീക്ഷയ്ക്കുണ്ട്.

കേരളത്തിലും യുഎഇയിലുമായി 181 പരീക്ഷാകേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളാണ് യുഎഇയിലെ ഏക പരീക്ഷാകേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.

ഒമ്പത് പേപ്പറുകൾ ഉൾപ്പെടുന്ന പരീക്ഷയിൽ എല്ലാ പേപ്പറുകൾക്കും എഴുത്തുപരീക്ഷയും തുടർമൂല്യനിർണ്ണയവും ഉണ്ടായിരിക്കും. 2025ൽ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മുഴുവൻ പേപ്പറുകളും എഴുതണം.

കേരളസർക്കാരിന്റെ തുടർ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ 2005ലാണ് തുല്യതാപഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വർഷത്തെ പഠിതാക്കൾക്കുള്ള പരീക്ഷയാണ് നിലവിൽ നടക്കാൻ പോകുന്നത്.

ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങൾക്കോ പത്താംതരാം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റ് എസ് എസ് എൽ സിക്ക് തുല്യമായി കേരളസർക്കാർ അംഗീകരിച്ചിട്ടുണ്ട്.

Continue Reading

Trending