X

ട്വീറ്റ് മുക്കിയതിന് പിന്നാലെ ട്രോളില്‍ മുങ്ങി മോദിയുടെ ക്ലൗഡ് തിയറി

രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന രൂപേണ ബിജെപി കൊട്ടിഘോഷിച്ച ബലാകോട്ട് വ്യോമാക്രമണത്തിലെ രഹസ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയ ‘മേഘസിദ്ധാന്ത’ത്തില്‍ വെട്ടിലായി ബി.ജെ.പി. ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട ചാനല്‍ അഭിമുഖത്തിനിടെയാണ് പാക്കിസ്ഥാനെതിരായ ആക്രമണം തന്റെ ബുദ്ധിപരമായ നീക്കം കൊണ്ടാണ് സാധ്യമായതെന്ന നിലയില്‍ മോദി ക്ലൗഡ് തിയറി പുറത്താക്കിയത്. മേഘങ്ങള്‍ ഉള്ളപ്പോള്‍ പാകിസ്താന് റഡാര്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയില്ലെന്നും, കനത്തമഴയുള്ള സമയം വ്യോമാക്രമണം നടത്താന്‍ പറ്റിയ സമയമാണെന്ന് തീരുമാനിച്ചത് തന്റെ ‘ബുദ്ധിപരമായ നീക്ക’ത്തിലൂടെയായിരുന്നെന്നായിരുന്നു മോദിയുടെ അവകാശവാദം.

എന്നാല്‍ മോദിയുടെ മേഘസിദ്ധാന്തം ഉടന്‍ ട്വീറ്റ് ചെയ്ത ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ട് പുലിവാല് പിടിച്ച ഗതിയായി. മേഘങ്ങളുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പരിഹാസമാണ് ഉയര്‍ന്നത്. പറഞ്ഞ മോദിയുടെ വാദം ശുദ്ധ വിവരക്കേടാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയതോടെ ബി.ജെ.പിക്ക് ട്വീറ്റ് പിന്‍വലിക്കേണ്ട ഗതികേടിലായി.

‘അന്ന് രാത്രി ശക്തമായ മഴ പെയ്യുന്നു. നിറയെ കാര്‍മേഘങ്ങള്‍. പ്രതികൂല കാലാവസ്ഥയില്‍ ആക്രമണം മാറ്റിവെച്ചാലോ എന്ന് വിദ്ഗദര്‍ ആലോചിച്ചു. ഞാന്‍ പറഞ്ഞു, ഇതാണ് പറ്റിയ അവസരം. ഈ മേഘങ്ങള്‍ മൂലം പാക് റഡാറുകള്‍ക്ക് നമ്മുടെ വിമാനങ്ങളെ കണ്ടെത്താനാവില്ല. ഇപ്പോള്‍ തന്നെ ആക്രമണം നടത്താന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കി,’ എന്നായിരുന്നു മോദി പറഞ്ഞത്. ന്യൂസ് നേഷന്‍ എന്ന ചാനലിന്റെ ക്യാമറകള്‍ക്കമുന്നിലായിരുന്നു മോദിയുടെ അവകാശവാദം.

എയര്‍ സ്‌ട്രൈക്കിന് തെരഞ്ഞെടുത്ത ദിവസം കാലാവസ്ഥ മോശമായിരുന്നെന്നും ആക്രമണവുമായി മുന്നോട്ടു പോകണോ എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ആശങ്കാകുലരായിരുന്നെന്നും മോദി പറയുന്നു. മേഘങ്ങളുള്ള കാലാവസ്ഥയില്‍ ആക്രമണം നടത്തിയാല്‍ പാക് റഡാറില്‍ പെടാതെ നമ്മുടെ വിമാനങ്ങള്‍ക്ക് രക്ഷപ്പെടാമെന്നായിരുന്നു മോദിയുടെ ‘ബുദ്ധി’.

അതേസമയം മോദിയുടെ വിവരക്കേടിനെ പരിഹസിച്ച് രൂക്ഷ കമന്റുകളാണ് നിറയുന്നത്. റഡാറുകളുടെ പ്രവര്‍ത്തനം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാന്‍ ഇവിടെ ആരുമില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു.

ബാലാകോട്ട് ആക്രമണം മോദിയുടെ നിക്ഷിപ്ത താത്പര്യത്തില്‍ നിന്നും ഉണ്ടായതാണെന്നും വ്യോമാക്രമണ ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടും അതിന് അനുവദിക്കാതെ അവരെ മോദി നിര്‍ബന്ധിക്കുകയായിരുന്നെന്നും വ്യോമാക്രമണം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ഇപ്പോള്‍ ബോധ്യമായെന്നും ഇത് ഗൗരവമുള്ളതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

ആധുനിക റഡാര്‍ സംവിധാനത്തില്‍ കാലാവസ്ഥാ മാറ്റത്തിന് പ്രസക്തിയില്ലെന്നും മോദിയുടെ ഇത്തരമൊരു നിര്‍ദേശം തികച്ചും തെറ്റായിരുന്നെന്നും ഇന്ത്യന്‍ മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഖാലിദ് എഹ്സാന്‍ ചൂണ്ടിക്കാട്ടി. പ്രതികൂല കാലാവസ്ഥ ഇന്ത്യന്‍ സേനക്കാകും തിരിച്ചടിയാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മേഘങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്ക വിമാനങ്ങളെ കണ്ടുപിടിക്കത്തക്ക രീതിയിലുള്ള റഡാറുകള്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തന്നെ ഉണ്ടെന്നും അങ്ങനെ ഇല്ലായിരുന്നെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എന്നേ നമ്മുടെ ആകാശം കൈയടക്കിയേനെയെന്നും കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയും മോദിയെ പരിഹസിച്ചു.

chandrika: