Connect with us

gulf

ലുലു ഗ്രൂപ്പില്‍ വന്‍ നിക്ഷേപത്തിന് കളമൊരുങ്ങുന്നു; നിക്ഷേപമിറക്കുന്നത് സൗദി കമ്പനി

സഊദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലുലു ഗ്രൂപ്പിന്റെ എത്ര ഓഹരികള്‍ വാങ്ങുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ഓഹരി സ്വന്തമാക്കാന്‍ സഊദി അറേബ്യയും രംഗത്തെന്ന് സൂചന. സഊദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് ലോകമാകമാനം വ്യാപിച്ചു കിടക്കുന്ന ലുലുവിന്റെ ഓഹരികള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ചെയര്‍മാന്‍.

ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട ഒരു മാസത്തോളമായി തുടര്‍ന്നുവരുന്ന ചര്‍ച്ച പുരോഗമിക്കുന്നതായി റോയിട്ടേഴ്‌സ് ആണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന നിക്ഷേപങ്ങളിലാണ് പി ഐ എഫ് ഓഹരികള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തയുമായി ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സഊദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലുലു ഗ്രൂപ്പിന്റെ എത്ര ഓഹരികള്‍ വാങ്ങുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.മധ്യപൗരസ്ത്യ ദേശത്തും ഏഷ്യയിലും അമേരിക്കയിലും യൂറോപ്പിലുമായി 22 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രതിവര്‍ഷ വില്‍പന 740 കോടി ഡോളറിലെത്തിയിട്ടുണ്ട്. സഊദിയിലും യു.എ.ഇയിലും ബഹ്‌റൈനിലും കുവൈത്തിലും ഒമാനിലും ഈജിപ്തിലും ഇന്ത്യയിലും മലേഷ്യയിലും ഇന്തോനേഷ്യയിലും ലുലു ഗ്രൂപ്പിനു കീഴില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യ, അമേരിക്ക, യൂറോപ്പ്, മധ്യപൗരസ്ത്യ രാജ്യങ്ങള്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ഗ്രൂപ്പിനു കീഴില്‍ വിതരണ കമ്പനികളുമുണ്ട്. 194 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലു ഗ്രൂപ്പിന് 15 രാജ്യങ്ങളില്‍ ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളുമുണ്ട്. ഇതിനു പുറമെ വന്‍കിട ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവയും ഗ്രൂപ്പിനുണ്ട്. 55,800 കോടി രൂപയാണ് വാര്‍ഷിക വിറ്റുവരവ്. ഗ്രൂപ്പിലെ 58,000 ജീവനക്കാരില്‍ 30,000 പേരും മലയാളികളാണ്. സഊദിയിലെ വിവിധ നഗരങ്ങളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ് ലുലു മാനേജ്‌മെന്റ്.

രാജ്യത്തിന്റെ പ്രാദേശിക വികസന ലക്ഷ്യത്തോടെ 1971 ലാണ് സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്ഥാപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നാണ് ഇത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫണ്ടുകളാണ് സോവറിന്‍ ഫണ്ടുകള്‍. 2015 ല്‍ ഫണ്ടിന്റെ നയപരിപാടികളിലും ഡയറക്ടര്‍ ബോര്‍ഡിലും മാറ്റം വരുത്തി. മുന്‍ ദശകങ്ങളില്‍ ഫണ്ടിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ലോകത്തെ മറ്റു പരമാധികാര ഫണ്ടുകളുടെ പ്രവര്‍ത്തനവും അനുഭവങ്ങളും പഠിക്കുകയും ചെയ്താണ് ഫണ്ടിന്റെ നയപരിപാടികളില്‍ ഭേദഗതികള്‍ വരുത്തി ആറു നിക്ഷേപ പോര്‍ട്ട്‌ഫോളിയോകള്‍ക്ക് രൂപം നല്‍കിയത്. ഇതില്‍ നാലെണ്ണം പ്രാദേശിക നിക്ഷേപ പോര്‍ട്ട്‌ഫോളിയോകളും രണ്ടെണ്ണം അന്തര്‍ദേശീയ പോര്‍ട്ട്‌ഫോളിയോകളുമാണ്.

നിലവില്‍ ആഗോള തലത്തില്‍ 18 മുതല്‍ 20 ശതമാനം വരെയും പ്രാദേശിക തലത്തില്‍ 82 ശതമാനം വരെയുമാണ് ഫണ്ടിന്റെ നിക്ഷേപങ്ങള്‍. ഫണ്ടിന്റെ ആസ്തികള്‍ 360 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2015 ല്‍ ഇത് 150 ബില്യണ്‍ ഡോളറായിരുന്നു. ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്കിയോ പോലുള്ള ലോക നഗരങ്ങളില്‍ ശാഖകള്‍ തുറക്കാനും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് നീക്കമുണ്ട്.സഊദിയുടെ വിഷന്‍ 2030 യുടെ ഭാഗമായുള്ള സാമ്പത്തിക പരിവര്‍ത്തനത്തില്‍ രാജ്യത്തിന്റെ വികസനം ലക്ഷ്യം വെച്ചുള്ള പി ഐ എഫിന്റെ നീക്കങ്ങള്‍ നിര്‍ണ്ണായകമായിരിക്കും.

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

FOREIGN

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.

Published

on

കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

Trending