Connect with us

kerala

കപ്പല്‍ അപകടം; 20 പേരെ രക്ഷപ്പെടുത്തി, നാല് പേര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു

24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

Published

on

കൊച്ചിയില്‍ കപ്പല്‍ അപകടത്തില്‍ പെട്ടുണ്ടായ സംഭവത്തില്‍ 20 ജീവനക്കാരെ രക്ഷപ്പെടുത്തി. നാലു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എംഎസ്സി എല്‍സ3 ആണ് അപകടത്തില്‍പ്പെട്ടത്. 9 പേര്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടിരുന്നു.

അപകടത്തില്‍ 8 കാര്‍ഗോകളാണ് അറബിക്കടലില്‍ വീണത്. കോസ്റ്റ് ഗാഡിന്റെ രണ്ട് കപ്പലും നേവിയുടെ ഒരു കപ്പലും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നേവിയുടെ ഒരു ഡോര്‍ണിയര്‍ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മറൈന്‍ ഗ്യാസ് അടക്കം കടലില്‍ വീണതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു. കേരള തീരത്ത് കാര്‍ഗോയും എണ്ണയും അടിയാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ ഇതിനടുത്തേക്ക് പോകരുതെന്നും സ്പര്‍ശിക്കരുതെന്നും നിര്‍ദേശമുണ്ട്.

ഉച്ചയ്ക്ക ഒന്നരയോടെ കൊച്ചിയില്‍ നിന്നും 38 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ എംഎസ് സി കമ്പനി അധികൃതര്‍ ഇന്ത്യയുടെ സഹായം തേടി.

തീരത്ത് എണ്ണപ്പാടയടക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം.

kerala

പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

Published

on

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാവാമെന്നാണ് പൊലീസ് നിഗമനം.

പടിയൂര്‍ കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാര്‍ കൊലപാതകത്തിനു ശേഷം രക്ഷപ്പെടുകയായിരുന്നു.

അതേസമയം മുന്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കൂടിയാണ് പ്രേംകുമാര്‍. മുന്‍ ഭാര്യയെ കൊലപ്പെടുത്തി കാട്ടില്‍ തള്ളിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. അതിന് ശേഷം രേഖയെ വിവാഹം കഴിക്കുകയായിരുന്നു.

ജൂണ്‍ മൂന്നിനാണ് ഇരുവരെയും പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. എന്നാല്‍ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്.

Continue Reading

kerala

തീപിടിച്ച വാന്‍ ഹായ് കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കും

മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ മൊഴി എടുത്തതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

Published

on

തിരുവനന്തപുരം: കേരള പുറംകടലില്‍ വെച്ച് തീപിടിച്ച വാന്‍ ഹായ് കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കും. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ മൊഴി എടുത്തതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോസ്റ്റല്‍ പോലീസ് തേടിയിട്ടുണ്ട്.

അതേസമയം കപ്പലിലെ തീയണക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. രാസവസ്തുക്കള്‍ ഹെലികോപ്റ്ററിന്റെ സാഹയത്തോടെ കപ്പലില്‍ വിതറി തീയണക്കാനാണ് ശ്രമം. നിലവില്‍ അഞ്ച് കപ്പലുകളും രണ്ട് ഡൊര്‍ണിയര്‍ വിമാനങ്ങളും ഒരു ഹെലിക്കോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. കപ്പല്‍ 15 ഡിഗ്രിയോളം ചെരിഞ്ഞ അവസ്ഥയിലാണുള്ളത്. എന്നാല്‍ ഇത് രക്ഷാപ്രവര്‍ത്തനത്തിന് വന്‍ വെല്ലുവിളിയാകുന്നുണ്ട്. കപ്പലിനെ ടഗ് ബോട്ടിന്റെ സഹായത്തോടെ ഉള്‍കടലിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.

കൊളംബോയില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ബേപ്പൂരില്‍ നിന്ന് 163 കിലോമീറ്റര്‍ മാറി പുറം കടലില്‍ വെച്ചാണ് കപ്പലിന് തീപിടിച്ചത്. അപകടത്തിന് പിന്നാലെ നാല് പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ രക്ഷപ്പെടുത്തിയ പതിനെട്ടുപേര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.
അതേസമയം കപ്പല്‍ പത്ത് ഡിഗ്രിയിലേറെ ചെരിഞ്ഞതിനാല്‍ കടലിലേക്ക് കണ്ടെയ്നറുകള്‍ വീഴാനും താപ, വാതക അപകടങ്ങള്‍ ഉണ്ടാവാനുമുള്ള സാധ്യതയും കൂടുകയാണ്.
കപ്പലില്‍ നിന്ന് വീണ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയാനുള്ള സാധ്യത കുറവാണെങ്കിലും അത് മറ്റു കപ്പലുകളില്‍ പോയി ഇടിക്കുമോ എന്ന ആശങ്കയുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമാവാനുള്ള സാധ്യതയും കാണുന്നുണ്ട്.

Continue Reading

india

കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി

മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Published

on

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ എംഎസ്‌സി എല്‍സ 3 ചരക്കു കപ്പല്‍കടലില്‍ മുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. എം.എസ്.സി എല്‍സ 3 ചരക്കുകപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.

നിയമനടപടി വൈകരുതെന്ന് ടി.എന്‍. പ്രതാപന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസെടുക്കാന്‍ അധികാരമുണ്ടെന്നും അതു പ്രകാരമാണ് മുന്നോട്ടു പോകുന്നതെന്നും അഡ്വക്കറ്റ് ജനറലും വ്യക്തമാക്കി.

കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് എത്രതുക കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കിയിട്ടുണ്ടെന്ന് ഹൈകോടതി ചോദിച്ചു. ജനങ്ങളുടെ നികുതി പണമാണ്. മത്സ്യ, സാമ്പത്തിക മേഖലകള്‍ അടക്കം ഏതെല്ലാം തരത്തില്‍ നഷ്ടപരിഹാരം ഈടാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി അപകടത്തില്‍ എണ്ണച്ചോര്‍ച്ചയാണ് പ്രധാന പ്രശ്‌നമെന്നും സിവില്‍, ക്രിമിനല്‍ നടപടിയുമായി മുന്നോട്ടു പോകുന്നതില്‍ എന്താണ് പ്രശ്‌നമെന്നും ഹൈകോടതി സംസ്ഥാന സര്‍ക്കാറിനോട് ചോദിച്ചു.

അതേസമയം കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും ഹൈക്കോടതി പറഞ്ഞു. കണ്ണൂര്‍ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹര്‍ജിയുടെ ഭാഗമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

നേരത്തെ എംഎസ്‌സി കമ്പനിക്കെതിരെ കേസിനില്ലെന്നും നഷ്ട പരിഹാരം മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്.

കൊച്ചി പുറംകടലില്‍ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പലാണ് മുങ്ങിയത്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട കപ്പല്‍ മെയ് 25നാണ് അപകടത്തില്‍ പെട്ടത്. കപ്പലിലെ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതോടെ കൊല്ലം, ആലപ്പുഴ, തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ അടിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു.

കപ്പല്‍ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്ത് സംസ്ഥാനം അപകടത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

Continue Reading

Trending