kerala

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി 16 ലേക്ക് മാറ്റി

By Test User

October 08, 2020

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഈ മാസം 16ലേക്ക് മാറ്റി. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനാ ബഞ്ചിന്റേതാണ് നടപടി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാമെന്ന് സിബിഐക്ക് വേണ്ടി ഇന്ന് ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പതിനാറിലേക്ക് മാറ്റിയത്.

രണ്ട് കോടതികളില്‍ വാദം കേട്ട കേസാണിതെന്ന് കോടതി പറഞ്ഞു. വിശദമായ വാദങ്ങള്‍ വേണമെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. കേസ് അതീവ ഗൗരവമുള്ളതാണെന്നും വേഗത്തില്‍ തീര്‍പ്പാക്കണമെന്നും കഴിഞ്ഞ ആഴ്ച സിബിഐ കോടതിയെ അറിയിച്ചിരുന്നു.

2017 ഒക്ടോബറിലാണ് കേസ് സുപ്രിം കോടതിയിലെത്തിയത്. കേസില്‍ ഏഴാം പ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.