crime

പറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത്, മക്കള്‍ തിരിച്ചറിഞ്ഞു; ശർമിളയും മാത്യൂസും ഒളിവിൽ

By webdesk13

September 10, 2024

കലവൂരില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്ര(73)യുടേത് തന്നെയെന്ന് സ്ഥിരീകരണം. സുഭദ്രയുടെ മക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇവര്‍ മുട്ടു വേദനയ്ക്ക് ഉപയോഗിച്ചിരുന്നു ബാന്‍ഡേജ് കണ്ടാണ് മക്കള്‍ സുഭദ്രയാണെന്നു തിരിച്ചറിഞ്ഞത്.

മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ഒളിവിലാണ്. കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ കവരാനാണെന്ന് സംശയം. സുഭദ്രയുടെ കഴുത്തില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് കൈക്കലാക്കാനാകാം സുഭദ്രയെ കൊലപ്പെടുത്തിയതെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

കാണാതാകുമ്പോള്‍ സുഭദ്ര ആഭരണങ്ങള്‍ ധരിച്ചിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ ആഭരണങ്ങളുണ്ടായിരുന്നില്ല. സുഭദ്ര ശര്‍മിളയ്ക്കൊപ്പം പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സ്വര്‍ണം ആലപ്പുഴയിലും ഉടുപ്പിയിലും വിറ്റുവെന്നാണ് പൊലീസ് നിഗമനം.

മാത്യൂസും ശര്‍മിളയും താമസിക്കുന്ന ആലപ്പുഴ കലവൂരിലെ വാടക വീട്ടില്‍ സുഭദ്ര സ്ഥിരമായി വരാറുണ്ട്. ഇവിടെ നിന്നാണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുഭദ്രയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് മാത്യൂസും ശര്‍മിളയും പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും വീട് പൂട്ടി മടങ്ങിയിരുന്നു.