kerala

മാനേജരെ മര്‍ദ്ദിച്ചെന്ന കേസ്; ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി ഉണ്ണി മുകുന്ദന്‍

By webdesk17

May 29, 2025

മാനേജരെ മര്‍ദിച്ചെന്ന കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍.

ഈ മാസം 26നായിരുന്നു വിപിന്‍ കുമാര്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് വിപിന്‍ കുമാര്‍ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

തന്റെ ഫ്‌ളാറ്റിലെത്തി പാര്‍ക്കിംഗ് ഏരിയയില്‍ വിളിച്ച് വരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന്റെ ദേഷ്യമാണ് ഉണ്ണി മുകുന്ദനെ പ്രകോപിച്ചതെന്ന് മാനേജര്‍ വിപിന്‍ ആരോപിച്ചു. സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിപിന്‍ പറഞ്ഞിരുന്നു.

എന്നാല്‍ വിപിന്‍ കുമാറിന്റെ പരാതിക്കു പിന്നാലെ വിവാദങ്ങളില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിപിന്‍ കുമാറിനെ തന്റെ പേഴ്‌സണല്‍ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

2018 ല്‍ തന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യ സിനിമാ ജോലികള്‍ ആരംഭിക്കുന്ന സമയത്താണ് വിപിന്‍ കുമാറിനെ പരിചയപ്പെട്ടതെന്നും ഉണ്ണി പറഞ്ഞു. മാര്‍ക്കോയുടെ ചിത്രീകരണ വേളയിലാണ് വിപിനുമായുള്ള ആദ്യ പ്രശ്നം ഉണ്ടായതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.