Connect with us

columns

സി.പി.എമ്മിന്റെ വനിതാ സ്‌നേഹം

വിവാഹിതയായാലും അല്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു താമസിക്കാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും അവകാശമുള്ള നാടാണിത്. എല്ലാ ധാര്‍മിക ബോധങ്ങളെയും വൈരുദ്ധ്യാധിഷ്ടിത ബൗധികവാദത്തില്‍ മുക്കിക്കൊല്ലുന്ന സി.പി.എമ്മാണ് ദലിത് വെറിയുടെ പുതിയ മതിലുകള്‍ പണിയുന്നത്.

Published

on

ലുഖ്മാന്‍ മമ്പാട്‌

സ്വന്തം കുഞ്ഞിനെ വീണ്ടുകിട്ടണമെന്ന അനുപമയുടെ ആവശ്യം പരിഹരിക്കാന്‍ കഴിയാത്തതില്‍ കുറ്റബോധമുണ്ട്. പരാതി അറിഞ്ഞത് വൃന്ദാകാരാട്ടിലൂടെയാണ്. അനുപമയുമായി ഫോണിലൂടെയും നേരിട്ടും മണിക്കൂറുകളോളം സംസാരിച്ചു. പാര്‍ട്ടിയിലെ വനിതാനേതാക്കളെ വിളിച്ചുനോക്കിയിരിക്കുന്നതില്‍ നാണമില്ലെയെന്ന് ചോദിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ വിളിച്ചും കേസെടുക്കാന്‍ ആവശ്യപ്പെട്ടു. പരാതി പരിഹരിക്കാന്‍ കഴിയാത്തത് പരാജയമാണ്. കോടതിയെ സമീപിച്ചാലല്ലാതെ നീതി ലഭിക്കില്ല

മുന്‍ മന്ത്രി പി.കെ ശ്രീമതി
(സി.പി. എം കേന്ദ്രകമ്മിറ്റിം അംഗം)

ഇംഗ്ലീഷ് സാഹിത്യകാരി ഡാഫ്‌നെ ഡു മോറിയറിന്റെ ‘നോ മോട്ടീവ്’ എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി പവിത്രന്‍ സംവിധാനം ചെയ്ത ഉത്തരം എന്ന സിനിമ 1989ലാണ് പുറത്തുവരുന്നത്. നല്ല കുടുംബജീവിതം നയിക്കവെ മാത്യു ജോസഫിന്റെ (സുകുമാരന്‍) ഭാര്യയും കവയിത്രിയുമായ സെലീന (സുപര്‍ണ്ണ) സ്വയം വെടിവെച്ച് മരിക്കുന്നു. സുഹൃത്ത് പത്രപ്രവര്‍ത്തകനായ ബാലചന്ദ്രന്‍ (മമ്മൂട്ടി) ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി നടത്തുന്ന അന്വേഷണത്തിനൊടുവില്‍ ഞെട്ടിക്കുന്ന ഉത്തരത്തിലെത്തിച്ചേരുന്നു. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ ആകസ്മികമായി മയക്കുമരുന്ന് സംഘത്തിലെത്തിപ്പെട്ട് അബോധാവസ്ഥയില്‍ ഉറങ്ങുമ്പോള്‍ സെലീന ഗര്‍ഭിണിയാവുന്നു. പ്രസവിക്കപ്പെട്ട് ദിവസങ്ങള്‍ക്കകം പിതാവ് കൈമാറിയ ആ കുഞ്ഞിനെ പത്തു വര്‍ഷത്തിനിപ്പുറം ആക്രിപൊറുക്കാന്‍ തന്റെ വീട്ടില്‍ വന്നവരുടെ കൂട്ടത്തില്‍ കണ്ടെത്തിയ മനോവിഷമത്തിലാണ് സെലീനയുടെ മരണം. ഉദ്വേഗം നിറഞ്ഞ ഈ സിനിമ കഥയെയും വെല്ലുംവിധം പേരൂര്‍കടയില്‍ നിന്നുള്ള അമ്മയുടെ സെക്രട്ടേറിയറ്റ് നടയില്‍നിന്ന് നിലവിളിയെ ഞങ്ങളും അമ്മയാണെന്ന കോറസ് കൊണ്ട്മുക്കിക്കളയാന്‍ സി. പി.എമ്മും ദാസ്യം ചെയ്യുന്ന മാധ്യമങ്ങളും പിത്തലാട്ടവും തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം പേരൂര്‍ക്കട ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റായിരുന്ന അജിത്തുമായി പ്രണയത്തിലായിരുന്നു എസ്.എഫ്.ഐ നേതാവായ അനുപമ. ദലിതനായ അജിത്തുമായുള്ള ബന്ധം സി.പി.എം നേതാക്കളായ അനുപമയുടെ മാതാപിതാക്കള്‍ എതിര്‍ത്തു. ഗര്‍ഭിണിയായി എട്ടാം മാസമാണ് വീട്ടിലറിഞ്ഞത്. വിവാഹത്തിന്മുമ്പ് ഗര്‍ഭം ധരിച്ചതറിഞ്ഞ വീട്ടില്‍ ബഹളമായി. അനുപമ കോവിഡ് പോസിറ്റീവായ സമയം, 2020 ഒക്ടോബര്‍ 19ന് പ്രസവിക്കുന്നു. ഇതുകൊണ്ടുതന്നെ കുഞ്ഞിനെ മുലയൂട്ടാനോ, ഉമ്മവെക്കാനോ ഒരിക്കല്‍പോലും കഴിഞ്ഞിട്ടില്ല. പിന്നീട് വീട്ടുതടങ്കലിലെന്ന പോലെയായിരുന്നു. സഹോദരിയുടെ വിവാഹത്തിന് വസ്തുവില്‍ക്കാനെന്ന പേരില്‍ കുറച്ച് പേപ്പറില്‍ തന്നെ കൊണ്ട് ഒപ്പിടുവിച്ചു. സഹോദരിയുടെ വിവാഹം കഴിയുംവരെ കുഞ്ഞിനെ മാറ്റിനിര്‍ത്തുകയാണ്, അത് കഴിഞ്ഞ് തിരികെ തരുമെന്ന് വീട്ടുകാര്‍ ഉറപ്പുപറഞ്ഞപ്പോള്‍ സമ്മതിച്ചു.
അജിത്തിനെയും അനുപമയെയും കുടുംബത്തെയും നേരിട്ടറിയുന്ന എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റും ഡി.വൈ.എഫ്.ഐ സെക്രട്ടേറിയറ്റ് അംഗവുമായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ നിര്‍ദ്ദേശപ്രകാരം ഒക്ടോബര്‍ 22 രാത്രി 12.30ന് അമ്മത്തൊട്ടിലിന്റെ മുന്നില്‍നിന്ന് കുഞ്ഞിനെ ജീവനക്കാര്‍ ഏറ്റുവാങ്ങുന്നു. രാത്രി 12.45ന് തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞ് ‘പെണ്‍കുട്ടി’യാണെന്ന് വ്യാജമായി രേഖപ്പെടുത്തുന്നു. 23ന് പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ സമിതിക്ക് കൈമാറിക്കിട്ടിയ ‘പെണ്‍കുഞ്ഞിന്’ മലാല എന്നു പേരിട്ടതായി ഷിജുഖാന്റെ പത്രക്കുറിപ്പ്. എന്നാല്‍, തൈക്കാട് ആശുപത്രിയിലെ ചില ജീവനക്കാര്‍ സത്യം പുറത്തുവിട്ടതോടെ, അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് കുട്ടിക്ക് ‘എഡ്‌സണ്‍ പെലെ’ എന്നു പേരിട്ടതായി അടുത്തദിവസം തിരുത്തിയ പത്രക്കുറിപ്പിറക്കുന്നു. എന്നാല്‍, 23ന് രാത്രിയില്‍ ലഭിച്ച മറ്റൊരു കുട്ടിക്കാണ് ‘എഡ്‌സണ്‍ പെലെ’ എന്നു പേരിട്ടത്. അനുപമയുടെ കുഞ്ഞിന് സിദ്ധാര്‍ത്ഥ് എന്നു പേരിട്ടതുള്‍പ്പെടെയെല്ലാം രഹസ്യമാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ചേച്ചിയുടെ വിവാഹം കഴിഞ്ഞശേഷവും കുഞ്ഞിനെ തിരികെ ലഭിച്ചില്ല. കുഞ്ഞിനെ എങ്ങോട്ടോ മാറ്റിയെന്ന് ബോധ്യമായതോടെ മാര്‍ച്ചില്‍ അജിത്തിനെ വിളിച്ച്‌വരുത്തി വീട്ടില്‍ നിന്നിറങ്ങി, പ്രസവിച്ച് മൂന്ന് ദിവസത്തിന്‌ശേഷം കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയി എന്നും വിട്ടുകിട്ടാന്‍ നടപടി ഉണ്ടാവണമെന്നും അനുപമ സി.പി.എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പനെയും പി.ബി അംഗം കോടിയേരി ബാലകൃഷ്ണനെയും സംസ്ഥാന സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എ വിജയരാഘവനെയും സന്ദര്‍ശിച്ച് പരാതി നല്‍കി. പി.ബി അംഗമായ വൃന്ദ കാരാട്ടിനും പരാതി നല്‍കി. പരാതി ടേക്കപ്പ് ചെയ്യാന്‍ വൃന്ദ പി.കെ ശ്രീമതി ടീച്ചറെ ചുമതലപ്പെടുത്തി. ആദ്യം പിന്തുണച്ചെങ്കിലും അവര്‍ പിന്‍വലിഞ്ഞു.

ഇതിനിടെ നീതി തേടി പാര്‍ട്ടിക്കോടതിയിലെത്തിയ അനുപമയെയും അജിത്തിനെയും സി. പി.എം പുറത്താക്കി. ഇതോടെ കുഞ്ഞിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഏപ്രിലില്‍ പൊലീസിന് പരാതി കൊടുത്തു. അതില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ഒടുവില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി കൊടുത്തു. ഡി.ജി. പി ഓഫീസില്‍നിന്ന് കൈമാറിക്കിട്ടിയ പരാതിയില്‍ പേരൂര്‍ക്കട സി.ഐ മൊഴിയെടുത്തു. പാര്‍ട്ടിയുടെയും അച്ഛന്റെയും സ്വാധീനം കാരണം കേസെടുക്കാതിരുന്നപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചു. ശിശുക്ഷേമ സമിതിക്കാണ് അച്ഛന്‍ കുട്ടിയെ കൈമാറിയതെന്ന് പൊലീസിനോട് പറഞ്ഞതായി അറിഞ്ഞതോടെ ഓഗസ്റ്റ് 11ന് അവിടെയെത്തി. സ്വന്തം കുഞ്ഞായ സിദ്ധാര്‍ത്ഥ് അവിടെ ഉണ്ടായിട്ടും ‘എഡ്‌സണ്‍ പെലെയെ’ കാണിച്ച് കബളിപ്പിച്ചു മടക്കിയയച്ചു. സംശയത്തിന്റെ പേരില്‍ ഡി.എന്‍.എ ടെസ്റ്റിന് അപേക്ഷ നല്‍കി. ഒന്നര മാസത്തിന്‌ശേഷം ഫലം വന്നപ്പോള്‍ നെഗറ്റീവ്. അനുപമയുടെയും അജിത്തിന്റെയും പരാതി നിലനില്‍ക്കെ സിദ്ധാര്‍ത്ഥിന്റെ എല്ലാ വിവരങ്ങളും അറിയുന്ന ഷിജുഖാനും സമിതിയും കുട്ടിയെ ആന്ധ്ര സ്വദേശികള്‍ക്ക് ദത്ത് നല്‍കി.

പാര്‍ട്ടിയിലും നേതാക്കളിലും പൊലീസിലും പരാതി നല്‍കിയിട്ടും നീതികിട്ടാതെ വന്നപ്പോഴാണ് മാധ്യമങ്ങളെ സമീപിച്ചതും ഒരു വര്‍ഷത്തെ നൊമ്പരം പൊതുജനം അറിയുന്നതും. ഇതോടെയാണ് പൊലീസ് കേസ് എടുത്തത്. ഇപ്പോഴും മൊഴിയെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ സി.പി.എം കോടതിയെ മറികടന്നു പൊലീസിനു കഴിയുന്നില്ല. കുഞ്ഞിന്റെ മുഖം മൂന്ന് ദിവസം മാത്രമാണ് ഞാന്‍ കണ്ടതെന്നും മുലയൂട്ടാനോ ഉമ്മ കൊടുക്കാനോ കോവിഡ് പോസിറ്റീവ് ആയതിനാല്‍ സാധിച്ചിരുന്നില്ലെന്നും അനുപമ സങ്കടപ്പെടുന്നു. ‘എനിക്കെന്റെ കുഞ്ഞിനെ വേണം. ആന്ധ്രയിലുണ്ടെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. അതു തന്റെ കുഞ്ഞാണോയെന്ന് ഉറപ്പില്ല. ആവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍, എന്റെ കുഞ്ഞിനെ അവര്‍ എന്തു ചെയ്തിട്ടുണ്ടാവുമെന്ന് ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നുവെന്നും അനുപമ കണ്ണീരണിയുമ്പോള്‍ സി.പി.എം മാതൃത്വത്തിന് നല്‍കുന്ന വില എത്രയെന്ന ചോദ്യം ബാക്കിയാവുന്നു. എസ്.എഫ്.ഐയിലെ ഒന്നിച്ചുള്ള പ്രവര്‍ത്തനം മൂലം നാസിയയുമായി അജിത്തിന് ആദ്യ വിവാഹം ഏര്‍പ്പാടാക്കിയതും ഇപ്പോള്‍ രണ്ടു മക്കളോടൊപ്പം അവരെ അനാഥമാക്കിയതും സി.പി.എമ്മാണ്.

വിവാഹിതയായാലും അല്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു താമസിക്കാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും അവകാശമുള്ള നാടാണിത്. എല്ലാ ധാര്‍മിക ബോധങ്ങളെയും വൈരുദ്ധ്യാധിഷ്ടിത ബൗധികവാദത്തില്‍ മുക്കിക്കൊല്ലുന്ന സി.പി.എമ്മാണ് ദലിത് വെറിയുടെ പുതിയ മതിലുകള്‍ പണിയുന്നത്. പാര്‍ട്ടിയും ഭരണകൂടവും ഒന്നാകെ ചേര്‍ന്ന് കുട്ടികടത്തു സംഘമാവുമ്പോള്‍ പുരോഗമനം ജനാധിപത്യം സ്ത്രീ സംരക്ഷണം തുടങ്ങിയ പദങ്ങളുടെ മൊത്തക്കുത്തക നെറ്റിയിലൊട്ടിച്ച് നടക്കുന്നവരുടെ തനിനിറമാണ് തൊലിയുരിക്കപ്പെടുന്നത്. ‘ഒരാളെ ഒറ്റയ്ക്ക് ആക്രമിക്കുന്നതാണോ എസ്.എഫ്.ഐയുടെ ജനാധിപത്യം, എന്ത് ജനാധിപത്യമാണ് ഇവര്‍ക്കുള്ളത്, ആദ്യം ജനാധിപത്യമെന്ന് എഴുതി പഠിക്കെടാ…ആര്‍.എസ്.എസുകാരാവല്ലെടാ എന്ന് കോട്ടയത്ത് യൂണിവേഴ്‌സിറ്റി കോളജ് അങ്കണത്തില്‍ എ.ഐ. എസ്.എഫ് സംസ്ഥാന ജോ.സെക്രട്ടറി മുഖത്തു ചൂണ്ടി പൊട്ടിത്തെറിക്കുന്നത് ഇതോട് ചേര്‍ത്തുവെക്കണം.
‘(ചില പദങ്ങള്‍ ഇവിടെ ചേര്‍ക്കാനാവില്ല, അത്രയും മോശമാണ്) , ഇനിയും എസ്.എഫ്.ഐയെ എതിര്‍ത്താല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും…’ കോട്ടയം യൂണിവേഴ്‌സിറ്റി കോളജിലെ എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷയുടെ പരാതിയില്‍ നിന്നുള്ള വരികളാണ്. ഈ ഹിനകൃത്യത്തെ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായിത്തന്നെ ന്യായീകരിച്ച് രംഗത്തുവന്നപ്പോഴാണ് അവളുടെ മാറില്‍ കടന്നുപിടിച്ചതുമൊരു വിപ്ലവമാണെന്ന് പലര്‍ക്കും ബോധ്യപ്പെട്ടത്. ‘ദേഹത്ത് കടന്ന് പിടിക്കുകയും വസ്ത്രം വലിച്ച് കീറാന്‍ ശ്രമിക്കുകയും ചെയ്തു. കഴുത്തിലും മാറിലും കയറിപ്പിടിച്ചു. ശരീരത്തില്‍ പാടുകളുണ്ട്. നടുവില്‍ ചവിട്ടേറ്റു. ആക്രമിച്ചവരില്‍ ഒരാള്‍ തന്റെ സഹപാഠിയായിരുന്നു. കൂട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ്് കെ.എം അരുണുമുണ്ട്’. എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ സമ്മതമില്ലാതെ നോമിനേഷന്‍ കൊടുത്തതാണ് എ.ഐ.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ ചെയ്ത തെറ്റ്. കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കാത്ത സ്വാതന്ത്ര്യം സ്വന്തം മുന്നണിയിലായാലും എ.ഐ.എസ്.എഫിനും ലഭിക്കില്ല.

സെനറ്റ് പോളിങ് അവസാനിച്ച് മടങ്ങിപോകാന്‍ തയ്യാറെടുക്കുമ്പോള്‍ യാതൊരു പ്രകോപനവും കൂടാതെ സംഘം ചേര്‍ന്നെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പ്രവര്‍ത്തകനെ വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ രക്ഷിക്കാനാണ് സംസ്ഥാന നേതാവുകൂടിയായ നിമിഷ എത്തുന്നത്. സി.പി.എം തിട്ടൂരം ചെവിക്കൊള്ളാതെ പ്രസവിച്ചൊരു എസ്.എഫ്.ഐക്കാരി പാര്‍ട്ടിക്കോടതി നിര്‍ദേശ പ്രകാരം കടത്തിക്കൊണ്ടുപോയ സ്വന്തം കുഞ്ഞിനെ തേടി അലമുറയിട്ട് കരയുമ്പോള്‍ തന്നെയാണ് ചവിട്ടേറ്റ് വീണ എ.ഐ.എസ്.എഫുകാരിയായ നിമിഷ, എസ്.എഫ്.ഐക്കാരാല്‍ ബലാല്‍സംഗ ഭീഷണി നേരിടുന്നത്.

സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍ അനുപമ നൊന്തു പെറ്റ കുഞ്ഞിനെ തേടി ജില്ലാ സെക്രട്ടറി മുതല്‍ പി.ബി അംഗമായ മുഖ്യമന്ത്രിവരെയുള്ളവര്‍ക്ക്മുമ്പില്‍ കൈകൂപ്പി യാചിച്ച് അലമുറയിട്ട് കരയുമ്പോഴാണ് സ്വന്തം മുന്നിയിലെ പെണ്‍കുട്ടി സംസ്ഥാന മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള എസ്.എഫ്. ഐക്കാര്‍ക്കെതിരെ കേരളീയരോട് തുറന്നുപറയുന്നത്. ഇരു സംഭവത്തിലെയും മൂല കാരണവും സമാനതയും കമ്യൂണിസ്റ്റ് ഉപബോധത്തില്‍ കുത്തിനിറക്കപ്പെട്ട ജാതീയതയാണ്. ഗൗരിയമ്മ ഇ.എം.എസിനെതിരെ ഉന്നയിച്ച സവര്‍ണ ആണധികാര കേന്ദ്രീകൃതയില്‍ അഭിരമിക്കുന്ന അപകര്‍ഷകത്വം എസ്.എഫ്.ഐ മുതല്‍ സി.പി.എം വരെ തലമുറകളെ ഗ്രസിച്ചതിന്റെ ജീര്‍ണ്ണതയാണ് പുറത്തുവരുന്നത്.

മുന്നണി മര്യാദ പോലും മറന്ന് തരം കിട്ടിയപ്പോള്‍ ചവിട്ടി നടുവൊടിച്ച് ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്നവന്റെ ജാതി മനം പുരട്ടി പുറത്തുചാടുന്നതും താഴ്ന്ന ജാതിയായി ഗണിക്കപ്പെടുന്നവന്റെ കുഞ്ഞിനെ മകളില്‍ നിന്ന് തട്ടിപ്പറിച്ചെറിയുന്നതും തലമുറ കൈമാറുന്ന സി.പി.എം മാടമ്പിത്തരമല്ലാതെ മറ്റെന്താണ്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വര്‍ഗീയതയും ഭൂര്‍ഷ്വാസിയും ജാതി വെറിയും അമിത ഡോസില്‍ കുത്തിവെക്കപ്പെട്ടവരില്‍നിന്ന് പുറംപൂച്ചിനപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടെന്നാണ് സി.പി.എം-സി.പി. ഐ നേതാക്കള്‍ പുലര്‍ത്തുന്ന മൗനം. പാര്‍ട്ടിക്കോടതി വിധിയെ തുടര്‍ന്ന് എതിരാളികളെ ആസൂത്രിതമായി കൊന്നുതള്ളുകയും പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാന പൊതു ഖജനാവിലെ കോടികള്‍ ഒഴുക്കുകയും ചെയ്യുന്ന സി. പി.എമ്മിന്റെ വളര്‍ച്ചയുടെ അടയാളപ്പെടുത്തല്‍ കൂടിയാണ് എസ്.എഫ്.ഐ നേതാവ് അനുപമയുടെ കുഞ്ഞിനെത്തേടിയുള്ള അലച്ചില്‍.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending