Connect with us

columns

മുസ്‌ലിം ലീഗിന്റെ പ്രതിഷേധവും മുഖ്യമന്ത്രിയുടെ അസ്വസ്ഥതയും

വഖഫ് വിഷയം സംസാരിക്കാന്‍ ലീഗ് മതസംഘടനയാണോ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. വഖഫ് വിഷയം ചര്‍ച്ച ചെയ്ത് ബില്ല് പാസാക്കിയത് നിയമസഭയാണെന്ന കാര്യം അദ്ദേഹം മറന്നു പോയോ?
വഖഫ് വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭ പള്ളിയോ ഏതെങ്കിലും മതസംഘടനയുടെ ഓഫീസോ ആണോ എന്നാരെങ്കിലും തിരിച്ചു ചോദിച്ചാല്‍?

Published

on

വഖഫ് വിഷയത്തില്‍ മുസ്‌ലിംലീഗ് മുസ്‌ലിം സമുദായത്തിന്റെ വന്‍മതില്‍ തീര്‍ത്തതിന് കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തിനാണിത്ര അസ്വസ്ഥനാകുന്നത്? കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഓരോ സമുദായവും അവരുടേതായ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളും സമരങ്ങളും ജനാധിപത്യ സംവിധാനത്തില്‍ അവകാശങ്ങള്‍ പിടിച്ചുവാങ്ങാനുള്ള മാര്‍ഗങ്ങളാണ്. മുസ്‌ലിംലീഗ് വഖഫ് വിഷയത്തില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ എവിടെയും വര്‍ഗീയതയുടെയോ അക്രമത്തിന്റെയോ പാത സ്വീകരിച്ചിട്ടില്ല. പ്രതിഷേധങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളോ വാഹനങ്ങളോ ആക്രമിച്ചിട്ടില്ല. പൊതുമുതല്‍ നശിപ്പിച്ചിട്ടില്ല. സമാധാനപരമായ പ്രതിഷേധങ്ങള്‍ മാത്രമാണ് മുസ്‌ലിംലീഗും ഇതര മുസ്‌ലിം സംഘടനകളും വഖഫ് വിഷയത്തില്‍ നടത്തിയിട്ടുള്ളത്. സമരമാര്‍ഗത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി അടക്കം പലരും പ്രകോപനങ്ങളുമായി വന്നിട്ടും ലക്ഷ്യത്തിലൂന്നി നിന്നുകൊണ്ടുള്ള ചിട്ടയോടെ, അച്ചടക്കത്തോടെയുള്ള പ്രതിഷേധങ്ങള്‍ മാത്രം സംഘടിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞെങ്കില്‍ അത് ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നൈതികതയുടെ ബഹിര്‍പ്രകടനം മാത്രമാണ്.

പ്രതിഷേധങ്ങള്‍ സമാധാനപരമെന്നു പറയുമ്പോള്‍ അത് ഭരണഘടനക്ക് വിധേയമാണെന്ന അര്‍ത്ഥത്തിലാണ് അതിനെ മനസിലാക്കേണ്ടത്. രാജ്യം ഭരിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഏകാധിപത്യപരമോ ജനവിരുദ്ധമോ ആയ ഏതൊരു നടപടിക്കെതിരെയും നാവുകൊണ്ടും തൂലികകൊണ്ടും പ്രതിഷേധിക്കാന്‍ എല്ലാ സമൂഹങ്ങള്‍ക്കും സമുദായങ്ങള്‍ക്കും അവകാശമുണ്ട്. ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ ഏതൊക്കെ സമൂഹങ്ങളും സമുദായങ്ങളുമുണ്ടോ, അവ മത ന്യൂനപക്ഷങ്ങളായിരുന്നാലും ഭാഷ ന്യൂനപക്ഷങ്ങളായിരുന്നാലും പിന്നാക്കജാതികളായിരുന്നാലും അവയെല്ലാം ഓരോ സമൂഹമോ സമുദായമോ ആണ്. അവരുടെയെല്ലാം സ്വത്വങ്ങളെയും അടയാളങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടി അവര്‍ക്ക് ഇന്ത്യന്‍ ഭരണഘടന കനിഞ്ഞരുളിയ ആധിപത്യത്തിന്റെ പേരാണ് ‘ഇന്ത്യന്‍ ജനാധിപത്യം’.

മുസ്‌ലിം സമുദായത്തിനും ഇതര സമുദായങ്ങളെപ്പോലെ അവകാശങ്ങളുണ്ട്. സമുദായത്തിന്റെ അവകാശങ്ങളെ കുറിച്ച് മുസ്‌ലിം ലീഗ് സംസാരിക്കുമ്പോള്‍ മാത്രം വര്‍ഗീയതയുടെ ചാര്‍ത്ത് നല്‍കാന്‍ ശ്രമിക്കുന്നത് വഖഫ് വിഷയത്തില്‍ മുസ്‌ലിംലീഗും ഇതര മുസ്‌ലിം സംഘടനകളും ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് സര്‍ക്കാറിന്റെ പക്കല്‍ മറുപടി ഇല്ലാത്തതുകൊണ്ടാണ്. ഇടതുപക്ഷം എല്ലാകാലങ്ങളിലും മുസ്‌ലിം അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും വിഷയങ്ങളില്‍ കടുത്ത വര്‍ഗീയ നിലപാട് സ്വീകരിച്ചതാണ് ചരിത്രം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ അവശവിഭാഗങ്ങളായിരുന്ന മുല്ലമാര്‍ക്കും മുക്രിമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള 1982 ലെ കെ. കരുണാകരന്‍ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കേരളമാകമാനം വര്‍ഗീയ പ്രചാരണം നടത്തിയവരാണ് സി.പി.എമ്മും ഇടതുപക്ഷവും. വഖഫ് ബോര്‍ഡില്‍ നിന്ന് ഇവര്‍ക്ക് ആനുകൂല്യം നല്‍കണമെന്നായിരുന്നു മുസ്‌ലിംലീഗ് ആവശ്യപ്പെട്ടിരുന്നത്. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ ഇത്തരത്തില്‍ മുസ്‌ലിം സമുദായത്തിലെ മുല്ലമാര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കിയിരുന്ന കാര്യവും അന്ന് മുസ്‌ലിംലീഗ് ചൂണ്ടിക്കാണിച്ചിരുന്നു. വഖഫ് ബോര്‍ഡിലൂടെ മുല്ല മുക്രി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന 1980 കളിലെ ആവശ്യത്തെ എതിര്‍ക്കാന്‍ സി.പി.എമ്മിന്റെ കൂടെ ഉണ്ടായിരുന്നത് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാവ് പി. പരമേശ്വരനായിരുന്നു എന്ന കാര്യം ആര്‍ക്ക് ഓര്‍മ്മയില്ലെങ്കിലും പിണറായി വിജയന്‍ മറക്കാനിടയില്ല. മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുസ്‌ലിംലീഗിനെ ഒറ്റപ്പെടുത്തി മുസ്‌ലിം സംഘടനകളെ പ്രീതിപ്പെടുത്താനുള്ള ചില കുതന്ത്രങ്ങളാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍സമുദായത്തിന് പണ്ഡിതോചിതമായി നേതൃത്വം നല്‍കുന്ന മതസംഘടനകളോട് പോലും വര്‍ഗീയനിലപാട് സ്വീകരിച്ച പാരമ്പര്യമാണ് സി.പി.എമ്മിനുള്ളത്. കേരളത്തിലെ മുസ്‌ലിം ജനസാമാന്യങ്ങളില്‍ ഏറെ സ്വാധീനമുള്ള സുന്നി, മുജാഹിദ് സംഘടനകളെല്ലാം വിദേശപണം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മുഖപ്രസംഗങ്ങള്‍ എഴുതിയ കാര്യം സി.പി.എമ്മിന്റെ മുഖപത്രത്തിന് മറക്കാന്‍ സാധിക്കുമോ?. പാര്‍ട്ടി പത്രത്തെ തിരുത്താന്‍ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, മുസ്‌ലിം സ്വത്വ അടയാളങ്ങളെ സ്‌കൂളുകളില്‍ നിന്നും കലാലയങ്ങളില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചിരുന്ന കെ.ജി.ടി.എ, കെ.പി. ടി.യു തുടങ്ങിയ സി.പി.എം അധ്യാപക സംഘടനകളുടെയും ശാസ്ത്ര സാഹിത്യപരിഷത്തിന്റെയും ശ്രമങ്ങളെ വഴി വിട്ടു പ്രോത്സാഹിപ്പിക്കുകയായിരുന്നു സി.പി.എം എന്ന് മുഖ്യമന്ത്രി മറന്നുപോകരുത്.

മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാം എന്നുകരുതുന്ന മുഖ്യമന്ത്രി ഒരു കാര്യം മറന്നുപോകുന്നു. വളരെ നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ രൂപപ്പെട്ട മുസ്‌ലിം ലീഗിനകത്തുണ്ടായ ഭിന്നത ഇല്ലാതാവുകയും ഇരു മുസ്‌ലിംലീഗുകളെ ഒന്നിപ്പിക്കുകയും ചെയ്തത് ശരീഅത്ത് വിഷയത്തില്‍ ഹിന്ദുത്വ ഫാസിസ്റ്റുകളോട് ചേര്‍ന്നുനിന്നുകൊണ്ട് സി.പി.എം എടുത്ത മുസ്‌ലിം വിരുദ്ധ നിലപാട് കാരണമായിരുന്നു എന്ന 1985 ലെ ചരിത്രം ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ.

അന്ന് മുസ്‌ലിം സമുദായത്തിലെ ചിലരെ അടര്‍ത്തിയെടുക്കാന്‍ ഇ.എം.എസ് അടക്കമുള്ള സി.പി.എമ്മിന്റെ ബുദ്ധിരാക്ഷസന്മാര്‍ ശ്രമിച്ചിട്ട് എന്തുണ്ടായി എന്ന കാര്യമെങ്കിലും ഓര്‍ക്കേണ്ടതില്ലേ? മുസ്‌ലിംലീഗ് ആരാധനാലയങ്ങളെ കേന്ദ്രീകരിച്ച് സമരം നടത്തുകയോ പ്രസംഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാറില്ല. മുസ്‌ലിം സമുദായത്തില്‍ പെട്ട ഏതു വിഭാഗത്തിനാണോ ആരാധനാലയങ്ങളുടെ കൈകാര്യകര്‍ത്തൃത്വമുള്ളത്, അവരാണ് അവിടങ്ങളില്‍ ബോധവല്‍ക്കരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വഖഫ് വിഷയത്തില്‍ പിണറായി സര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധ നിലപാടിനെതിരെ മുസ്‌ലിം സംഘടനകള്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തിക്കുന്നു എന്നുകണ്ടപ്പോള്‍ അതിനെ തകര്‍ക്കാന്‍ വേണ്ടി ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കി സമുദായത്തെ ഭിന്നിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.വഖഫ് വിഷയം സംസാരിക്കാന്‍ ലീഗ് മതസംഘടനയാണോ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. വഖഫ് വിഷയം ചര്‍ച്ച ചെയ്ത് ബില്ല് പാസാക്കിയത് നിയമസഭയാണെന്ന കാര്യം അദ്ദേഹം മറന്നു പോയോ? വഖഫ് വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭ പള്ളിയോ ഏതെങ്കിലും മതസംഘടനയുടെ ഓഫീസോ ആണോ എന്നാരെങ്കിലും തിരിച്ചു ചോദിച്ചാല്‍?. വളരെ ദുര്‍ബലമായ വാദഗതികള്‍ ഉച്ചത്തില്‍ ഗര്‍വോടെ പറഞ്ഞാല്‍ ജനങ്ങള്‍ അംഗീകരിക്കുമെന്നാണോ അദ്ദേഹം മനസിലാക്കിയിട്ടുള്ളത്. നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍ നിയമസഭയില്‍ തന്നെ അത് പിന്‍വലിക്കുന്നത് വരെ സമരം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചിട്ടുള്ളത് ഈ അടിസ്ഥാനത്തിലാണ്. മുസ്‌ലിം സമുദായം പഴയപോലെയല്ല, ഇപ്പോള്‍ കുറെ പുരോഗമിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, എത്ര പുരോഗമിച്ചാലും സമുദായത്തിന്റെ മതപരമായ സ്വത്വത്തെയും അവകാശത്തെയും ഉപേക്ഷിക്കാന്‍ മുസ്‌ലിം സമുദായം സന്നദ്ധമല്ല എന്ന കാര്യം മനസിലാക്കാന്‍ കമ്യൂണിസ്റ്റ് റഷ്യയില്‍ സമുദായം നടത്തിയ സമരങ്ങളിലേക്കൊന്നും പോവേണ്ടതില്ല, ഇങ്ങ് കേരളത്തില്‍ തന്നെ ഒന്നിച്ചണിനിരന്ന കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലേക്ക് കണ്ണോടിച്ചാല്‍ മതി. ഈ പോരാട്ടങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ സി.പി.എം ശ്രമിക്കുമെന്ന് സമുദായത്തിന് നന്നായറിയാം.

ഓരോ സമുദായത്തിനും ഭരണഘടന അനുവദിച്ചുനല്‍കിയ അവകാശങ്ങളുടെ മേല്‍ വിവിധ സര്‍ക്കാറുകള്‍ നിയന്ത്രണങ്ങളോ നിരോധനങ്ങളോ കൊണ്ടുവരുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട്. വഖഫ് മുസ്‌ലിം സമുദായത്തിന്റെ അവകാശമാണ്. അത് സമുദായം കൈകാര്യം ചെയ്യുണ്ടുന്ന വിഷയമാണ്. വഖഫിന്റെ അസ്തിത്വത്തെയും അടിസ്ഥാന സ്വഭാവത്തെയും ഉന്മൂലനം ചെയ്യുന്ന വിധത്തിലുള്ള ബില്ലുകള്‍ ഏതെങ്കിലും സര്‍ക്കാര്‍ കൊണ്ടുവന്നാല്‍ അതിനെതിരെ ശബ്ദിക്കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട്.

മുസ്‌ലിംലീഗ് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള പിന്നാക്ക മത ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണമാണ് മുസ്‌ലിംലീഗ് മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അജണ്ട. ഒരു സമുദായത്തിന്റെ അവകാശത്തിന് വേണ്ടി മുന്നില്‍ നിന്നുപ്രവര്‍ത്തിക്കുന്നവരോട് നിങ്ങള്‍ മത സംഘടനയാണോ എന്ന് ചോദിക്കുന്നതിനേക്കാള്‍ വലിയ അല്‍പത്വം വേറെ എന്തുണ്ട്? കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിമാര്‍ക്കോ വക്താക്കളോ അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിലെ ‘രാഷ്ട്രീയം’ മനസിലാക്കാം. പക്ഷേ സംസ്ഥാനത്തിന്റെ സമുന്നത പദവിയായ മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് സംസ്ഥാനത്തിന് അപമാനമാണ്. പ്രതിഷേധങ്ങള്‍ക്ക് മേല്‍ അസ്വസ്ഥനായി എന്തെങ്കിലും വിളിച്ചുപറയുകയല്ല വേണ്ടത്, സമുദായത്തിന്റെ മൊത്തത്തിലുള്ള വികാരം മനസിലാക്കി നിയമസഭയില്‍ കൊണ്ടുവന്ന ബില്ല് പിന്‍വലിക്കാനുള്ള മാന്യത കാണിക്കുകയാണ് വേണ്ടത്.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending