kerala

സമരം തുടര്‍ന്ന് ആശമാരും, കൂടെച്ചേര്‍ന്ന് അംഗനവാടി ജീവനക്കാരും

By webdesk13

March 23, 2025

സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന ആശാ പ്രവര്‍ത്തകരുടെയും അംഗനവാടി ജീവനക്കാരുടെയും സമരം കൂടുതല്‍ ശക്തമാകുകയാണ്. ആശാ പ്രവര്‍ത്തകരുടെ നിരാഹാര സമരം നാലാം ദിനത്തിലേക്കും രാപ്പകല്‍ സമരം 42-ാം ദിവസത്തിലേക്കും കടന്നു. അതേസമയം നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ കൂട്ട ഉപവാസം അനുഷ്ഠിക്കാനാണ് തീരുമാനം.

പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് ആശ വര്‍ക്കര്‍മാര്‍. ഈ മാസം 24 ന് സമര കേന്ദ്രത്തില്‍ ആശ വര്‍ക്കമാര്‍ കൂട്ട ഉപവാസമിരിക്കും. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.

ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 42ആം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മൂന്നാം ദിവസമാണ്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആര്‍ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശ വര്‍ക്കമാര്‍മാരുടെ സമരം വളരെ ശക്തമായി മുന്നോട്ട് പോകുമ്പോഴും സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം തുടരുകയാണ്. അതേസമയം, വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിരുന്നുവെന്നും ഇനി മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.