Connect with us

More

വണ്ടി വൈകിയോടുന്നതറിയാന്‍; “ട്രെയിന്‍ ടൈം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്”

Published

on

പി. അബ്ദുല്‍ ലത്തീഫ്

വടകര: ട്രെയിന്‍ വൈകിയോടുന്നതറിയാതെ റെയില്‍വേ സ്‌റ്റേഷനില്‍ ഓടിക്കിതച്ചെത്തി മണിക്കൂറുകള്‍ പാഴാക്കേണ്ടി വരുന്ന അനുഭവം എന്താണെന്നറിയാത്തവരാണ് ട്രെയിന്‍ ടൈം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍. ട്രെയിന്‍ ഒരു മിനുട്ട് വൈകിയാല്‍ ട്രെയിന്‍ ടൈം വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അപ്‌ഡേറ്റുകള്‍ വരും. കാഞ്ഞങ്ങാട് മുതല്‍ ഷോര്‍ണൂര്‍ വരെയുള്ള ഏത് ട്രെയിനുകളെ കുറിച്ചുള്ള സംശയങ്ങള്‍ക്കും നൊടിയിട കൊണ്ട് ഗ്രൂപ്പില്‍ നിന്ന് മറുപടി ലഭിക്കും. ക്യാന്‍സല്‍ ചെയ്ത ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളും ട്രെയിന്‍ പിടിച്ചിട്ടിട്ടുണ്ടെങ്കില്‍ അത്തരം കാര്യങ്ങളുമൊക്കെ ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിക്കും.
2013 ല്‍ വടകര സ്വദേശി പി.കെ.സി ഫൈസല്‍ ആണ് ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന് തുടക്കമിട്ടത്. സ്ഥിരം യാത്രക്കാരനായതിനാല്‍ പലരും ട്രെയിന്‍ സമയം ഫോണില്‍ വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. ട്രെയിന്‍ ടൈമിനെ കുറിച്ച് ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പെന്ന ആശയം സ്ഥിരമായി ഒപ്പം യാത്ര ചെയ്യുന്ന സുഹൃത്തുക്കളുമായി പങ്കു വെച്ചപ്പോള്‍ വലിയ പിന്തുണയാണ് ഫൈസലിന് ലഭിച്ചത്. 30 അംഗങ്ങളായിരുന്നു തുടക്കത്തില്‍ ഗ്രൂപ്പില്‍ മെമ്പര്‍മാരായി ഉണ്ടായിരുന്നത്. ദിവസവും കോഴിക്കോട്ട് പോയി വരുന്നവരായിരുന്നു മെമ്പര്‍മാര്‍. പിന്നീട് അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഗ്രൂപ്പുകളുടെ എണ്ണവും വര്‍ധിപ്പിച്ചു.

പി.കെ.സി ഫൈസല്‍

ഇപ്പോള്‍ 11 ഗ്രൂപ്പുകളിലായി 2600 ലേറെ മെമ്പര്‍മാര്‍ ട്രെയിന്‍ ടൈം ഗ്രൂപ്പുകളിലായി ഉണ്ട്. ഫൈസല്‍ ചെള്ളത്ത്, മുഹമ്മദ് ലുഖ്മാന്‍ സി.എച്ച് എന്നിവരാണ് മറ്റു അഡ്മിനുകള്‍. 11 ഗ്രൂപ്പുകളില്‍ ഒന്ന് ലേഡീസ് ഓണ്‍ലി ഗ്രൂപ്പാണ്. സ്ത്രീകളുടെ സ്വകാര്യത മാനിച്ചാണ് സ്ത്രീകള്‍ക്കായി പ്രത്യേക ഗ്രൂപ്പ് ആരംഭിച്ചത്. അതേസമയം മറ്റ് ഗ്രൂപ്പുകളിലും സ്ത്രീകള്‍ അംഗങ്ങളായുണ്ട്.
ട്രെയിന്‍ ടൈം ഗ്രൂപ്പിലെ സജീവ അംഗങ്ങള്‍ സ്ഥിര യാത്രക്കാരാണെങ്കിലും അല്ലാത്ത മെമ്പര്‍മാര്‍ക്കും വലിയ സഹായമാണ് ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്. റെയില്‍വേ ഉദ്യോഗസ്ഥര്‍, ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍, തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ട്രെയിന്‍ ടൈം ഗ്രൂപ്പിലുണ്ട്. വിലപ്പെട്ട വസ്തുക്കള്‍ ഉള്‍പ്പെടെ ട്രെയിനില്‍ മറന്നു വെച്ച സാധനങ്ങള്‍ ഉടമയെ തിരിച്ചേല്‍പ്പിക്കുന്നതിനും ട്രെയിന്‍ ടൈം ഗ്രൂപ്പ് വഴി സാധിച്ചിട്ടുണ്ട്. സ്ഥിര യാത്രക്കാരുടെ ഗ്രൂപ്പ് ആയതിനാല്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ എല്ലാ ട്രെയിനുകളിലുമുണ്ടാകും. മറന്നു വെച്ച സാധനത്തെ കുറിച്ച് കൃത്യമായ വിവരം നല്‍കിയാല്‍ ആ ട്രെയിനിലുള്ള ഗ്രൂപ്പ് അംഗങ്ങള്‍ അവ വീണ്ടെടുക്കുന്നു. കൊയിലാണ്ടി സ്വദേശിയുടെ സ്വര്‍ണ്ണ മാല അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടത് കണ്ണൂരില്‍ വെച്ച് ഗ്രൂപ്പ് അംഗത്തിന് ലഭിച്ചിരുന്നു. ഇതുവരെ 36 ഓളം വസ്തുക്കള്‍ ഗ്രൂപ്പില്‍ വിവരം നല്‍കിയ പ്രകാരം കണ്ടെത്തി ഉടമകളെ ഏല്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
ട്രെയിന്‍ യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് ഫോറം(എം.ടി.പി.എഫ്) എന്ന പേരില്‍ സംഘടനക്കും രൂപം നല്‍കിയിട്ടുണ്ട്. ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ പൊതുവായ ആവശ്യങ്ങള്‍ക്കായി എം.ടി.പി.എഫ് ശബ്ദമുയര്‍ത്തുന്നു.

kerala

പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം

സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്

Published

on

കോഴിക്കോട്: പിതാവിൻ്റെ മരണത്തിൽ മകന്‍ നല്‍കിയ പരാതിയിൽ പയ്യോളിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം. പയ്യോളി സ്വദേശി മുഹമ്മദിന്റെ (58) മൃതദേഹമാണ് പോലീസ് സാന്നിധ്യത്തിൽ പുറത്തെടുത്തത്. സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്.

27 വര്‍ഷമായി കുടുംബവുമായി അകന്ന് തനിച്ചു താമസിച്ചു വരികയായിരുന്ന പയ്യോളി അങ്ങാടി സ്വദേശി 58 കാരൻ മുഹമ്മദ് കഴിഞ്ഞ മാസം 26 നാണ് മരിച്ചത്. വീട്ടിലെ കസേരയിൽ മരിച്ച നിലയിൽ അയൽവാസി കാണുകയും സഹോദരൻ ഇസ്മയിലിനെ വിവരം അറിയിക്കുകയും ചെയ്തു. ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. മുഹമ്മദിൻ്റെ മൃതദ്ദേഹം ചെരിച്ചില്‍ പളിളിയിൽ ഖബറടക്കി.

പിതാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ട മകൻ മുഫീദാണ് ദുരൂഹത ചൂണ്ടിക്കാട്ടി പയ്യോളി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഖബർ തുറന്ന് പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിച്ചു. വടകര ആർ ഡി ഒ അൻവർ സാദത്തിന്റെ സാനിധ്യത്തിലായിരുന്നു നടപടി. മരണകാരണം വ്യക്തമാകണമെന്നതിനാലാണ് പരാതി നൽകിയതെന്ന് മകൻ മുഫീദ് പറഞ്ഞു. എന്നാൽ മുഫീദിൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് മരിച്ച മുഹമ്മദിൻ്റെ സഹോദരൻ ഇസ്മയിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.

Continue Reading

kerala

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടിയെ കൊലക്ക് കൊടുത്തത് സര്‍ക്കാരാണ്: പിഎംഎ സലാം

അനന്ദുവിന്റെ വീട്ടിൽ പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു

Published

on

നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച അനന്ദുവിന്റെ വീട്ടിൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വിദ്യാർത്ഥിയെ കൊലക്ക് കൊടുത്തത് സർക്കാറാണെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്രിസിറ്റി വകുപ്പിൽ നേരിട്ട് പോയി മാസങ്ങൾക്ക് മുമ്പ് പരാതി പറഞ്ഞിട്ടും ഒന്നും ചെയ്തിട്ടില്ല. വിദ്യുച്ഛക്തി വകുപ്പും വനം വകുപ്പും ഉൾപ്പെടുന്ന കേരള സർക്കാർ തന്നെയാണ് ഈ കുട്ടിയെ കൊലക്ക് കൊടുത്തത്. ഇലക്ട്രിക് ലൈനുകളെല്ലാം കേബിൾ സിസ്റ്റത്തിലേക്ക് മാറ്റണം. എത്രയോ കാലമായി ഇത് ആവശ്യപ്പെടുന്നുണ്ട്.

മാംസക്കച്ചവടത്തിന് വേണ്ടി ഇത് ദുരുപയോഗം ചെയ്യുകയാണ്. പാവപ്പെട്ട ഈ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണം. മരണത്തിന് പകരം ഒന്നും ചെയ്യാനാവില്ലെങ്കിലും നിർധനമായ ആ കുടുംബത്തിന് നഷ്ടപരിഹാരവും താമസിക്കാൻ സ്ഥലവും വീടും സർക്കാർ നൽകണം.- പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്

Published

on

ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അതേസമയം കടുവയും ആനയും സംരക്ഷിത പട്ടികയില്‍ തുടരുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്. ഷെഡ്യൂള്‍ രണ്ടിലുള്ള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു വരികയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാന്‍ അനുവാദം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

എന്നാല്‍ നിലവിലെ നിയമ പ്രകാരം, ഷെഡ്യൂള്‍ഡ് രണ്ടിലെ മൃഗങ്ങളെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നപക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇത്തരത്തില്‍ കേരളത്തില്‍ അടക്കം നടപടിയെടുത്തിട്ടുണ്ട്. നിയമത്തില്‍ ഇത്തരമൊരു ക്ലോസ് നിലവിലുള്ളപ്പോള്‍, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാന്‍ അനുമതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. കടുവ, കുരങ്ങ്, ആന തുടങ്ങി സംരക്ഷിത പട്ടികയിലുള്ള മൃഗങ്ങള്‍ ആ പട്ടികയില്‍ തന്നെ തുടരും. നിലവില്‍ ഷെഡ്യൂള്‍ ഒന്നിലുള്ള ഒരു ജീവിയേയും ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Continue Reading

Trending