Connect with us

kerala

മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫിന് സമ്പൂർണ ആധിപത്യം; എല്ലാ പഞ്ചായത്തുകളും ബ്ലോക്കും ജില്ലാ ഡിവിഷനുകളും സ്വന്തമാക്കി

നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും യുഡിഎഫിനൊപ്പം എത്തിയതോടെ തദ്ദേശതലത്തിൽ വൻ മുന്നേറ്റമാണ് മുന്നണി കൈവരിച്ചത്.

Published

on

മലപ്പുറം: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് സമ്പൂർണ ആധിപത്യം ഉറപ്പിച്ചു. മണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം പിടിച്ചെടുത്തു. നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും യുഡിഎഫിനൊപ്പം എത്തിയതോടെ തദ്ദേശതലത്തിൽ വൻ മുന്നേറ്റമാണ് മുന്നണി കൈവരിച്ചത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ സീറ്റുകളുടെ എണ്ണം ഇരട്ടിയായി വർധിപ്പിച്ചും യുഡിഎഫ് ശക്തി തെളിയിച്ചു.

2020ൽ മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിൽ മൂന്ന് പഞ്ചായത്തുകളിൽ മാത്രമായിരുന്നു യുഡിഎഫിന് ഭരണം. എന്നാൽ ഇത്തവണ എട്ട് പഞ്ചായത്തുകളിലും വിജയം സ്വന്തമാക്കി മുന്നണി ചരിത്രവിജയം രേഖപ്പെടുത്തി. എൽഡിഎഫിന്റെ കുത്തകയായി കണക്കാക്കിയിരുന്ന പുത്തിഗെ പഞ്ചായത്തിലും യുഡിഎഫ് മിന്നുന്ന വിജയം നേടി. രണ്ട് സീറ്റുകൾ മാത്രമുണ്ടായിരുന്ന പുത്തിഗെയിൽ ഇത്തവണ ഒമ്പത് സീറ്റുകൾ നേടിയാണ് ഭരണം ഉറപ്പിച്ചത്.

മറ്റ് പഞ്ചായത്തുകളിലും യുഡിഎഫിന്റെ നേട്ടം ശ്രദ്ധേയമാണ്. മൂന്ന് സീറ്റുകൾ ഉണ്ടായിരുന്ന പൈവളിഗെയിൽ 11 സീറ്റുകൾ നേടി അധികാരം പിടിച്ചു. നാല് സീറ്റുകൾ ഉണ്ടായിരുന്ന വോർക്കാടിയിൽ 10 സീറ്റുകളും, മീഞ്ചയിൽ നാല് സീറ്റുകളിൽ നിന്ന് ഒമ്പത് വാർഡുകളും നേടി. മഞ്ചേശ്വരത്ത് എട്ട് വാർഡുകളിൽ നിന്ന് 13 സീറ്റുകളിലേക്കും കുമ്പളയിൽ 10ൽ നിന്ന് 15 സീറ്റുകളിലേക്കും യുഡിഎഫ് മുന്നേറ്റം നടത്തി. മംഗൽപാടിയിൽ 16ൽ നിന്ന് 19 വാർഡുകളായും സീറ്റുകൾ വർധിപ്പിച്ചു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 2020ൽ ലഭിച്ചിരുന്ന ആറ് ഡിവിഷനുകൾ ഇത്തവണ 11 ആയി ഉയർത്തി. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കിയത്. മണ്ഡലത്തിലെ നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും യുഡിഎഫ് വിജയം നേടി. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ വിജയം നേടുകയും ചെയ്തു.

kerala

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

സ്വർണ്ണപ്പാളികൾ ഇളക്കിമാറ്റിയ സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന് ജാമ്യാപേക്ഷയിൽ വാസു വ്യക്തമാക്കിയിട്ടുണ്ട്.

Published

on

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വർണ്ണപ്പാളികൾ ഇളക്കിമാറ്റിയ സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന് ജാമ്യാപേക്ഷയിൽ വാസു വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

ശബരിമല സ്വർണക്കൊള്ള വിഷയം പാർലമെന്റിൽ സജീവമായി ഉന്നയിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാർ ഇന്ന് രാവിലെ 10.30ന് പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം.

കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ആന്റോ ആന്റണി എംപി വ്യക്തമാക്കി. അന്വേഷണത്തിൽ പലവിധ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. “ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്,” എന്നും ആന്റോ ആന്റണി കൂട്ടിച്ചേർത്തു.

കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ മൊഴി നൽകി. സ്വർണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹം ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയത്. തനിക്കറിയാവുന്ന വിവരങ്ങൾ അന്വേഷണ സംഘവുമായി പങ്കുവെച്ചതായും രമേശ് ചെന്നിത്തല പ്രതികരിച്ചു.

Continue Reading

kerala

നടിയെ ആക്രമിച്ച കേസിലെ വിധി കടുത്ത നിരാശയെന്ന് ഡബ്ല്യുസിസി

എട്ടരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വന്ന വിധി കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി.

Published

on

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). എട്ടരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വന്ന വിധി കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. ഈ പോരാട്ടത്തിൽ തങ്ങളുടെ സഹപ്രവർത്തകയ്ക്ക് മുന്നിൽ ബാക്കിവെച്ചത് നീതിയല്ലെന്നും കരുതലല്ലെന്നും സംഘടന വിമർശിച്ചു.

പെൺകേരളത്തിന് ഈ വിധി നൽകുന്ന സാമൂഹ്യപാഠം, ഇനി പരാതിയുമായി മുന്നോട്ട് വരരുത് എന്ന അത്യന്തം നിരാശാജനകമായ സന്ദേശമാണെന്നും ഡബ്ല്യുസിസി പറഞ്ഞു. വിധി സൂക്ഷ്മമായി പഠിച്ച ശേഷം തുടർനടപടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും പോരാട്ടം തുടരുമെന്നും സംഘടന അറിയിച്ചു.

ഇതിനിടെ, വിധിയിൽ അത്ഭുതമില്ലെന്നും വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഒന്നാം പ്രതി തന്റെ ഡ്രൈവറാണെന്ന വാദം ശുദ്ധ നുണയാണെന്നും അവർ പറഞ്ഞു. 2020ന്റെ അവസാനം തന്നെ ചില അന്യായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും, കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അന്വേഷണം അടുക്കുമ്പോൾ മാത്രം കേസ് കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം സംഭവിച്ചുവെന്നത് പ്രോസിക്യൂഷനും മനസിലായിരുന്നുവെന്നും അതിജീവിത ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Continue Reading

kerala

‘ഒപ്പമുണ്ട്’ അതിജീവിതയുടെ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്

വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ അത്ഭുതമില്ലെന്നും അതിജീവിത സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്തത്

Published

on

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ അത്ഭുതമില്ലെന്നും അതിജീവിത സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്തത്. നേരത്തെയും അതിജീവിതയുടെ ഒപ്പമാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

”നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നുനിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല. ഈ തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായാധിപന്മാര്‍ ഉണ്ടാകുമെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് അതിജീവിത തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

അതേസമയം, അതിജീവിതയെ പിന്തുണച്ച് നടി മഞ്ജു വാര്യരും രംഗത്തെത്തി. കുറ്റം ചെയ്തവര്‍ മാത്രമാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടതെന്നും, ആക്രമണം ആസൂത്രണം ചെയ്തവര്‍ ഇപ്പോഴും പകല്‍വെളിച്ചത്തില്‍ പുറത്തുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണെന്നും മഞ്ജു സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും തൊഴില്‍സ്ഥലങ്ങളിലും തെരുവുകളിലും ജീവിതത്തിലും ഭയമില്ലാതെ തല ഉയര്‍ത്തി നടക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും മഞ്ജു ആവശ്യപ്പെട്ടു.

 

Continue Reading

Trending