Connect with us

kerala

മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി പിന്‍വലിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈ നടപടി.

Published

on

നിയമസഭാ മന്ദിരത്തില്‍ സ്പീക്കറുടെ ഓഫീസിനു മുന്നിലുണ്ടായ സംഘര്‍ഷം മൊബൈലില്‍ ചിത്രീകരിച്ചതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി പിന്‍വലിക്കണമെന്ന് നിയമസഭാ സ്പീക്കറോട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട വ്യവസ്ഥകളുടെ സാങ്കേതിക നൂലാമാലകള്‍ ആയുധമാക്കി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കാനുളള ശ്രമം ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്.

പൊടുന്നനെ അസാധാരണ സംഭവം ഉണ്ടായപ്പോള്‍ തൊഴിലിന്റെ ഭാഗമായി അത് ചിത്രീകരിക്കുക എന്ന സ്വാഭാവിക പ്രവര്‍ത്തനമാണ് മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. അതിലെ ശരിതെറ്റുകള്‍ സ്പീക്കര്‍ തന്നെ നിയമസഭയില്‍ ചൂണ്ടിക്കാട്ടുകയും വിഷയം അവസാനിച്ചതായി അറിയിക്കുകയും ചെയ്തതാണ്. അതിനു ശേഷമാണ് ചില മാധ്യമങ്ങളെ മാത്രം തിരഞ്ഞു പിടിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല അവിടെ ഉണ്ടായിരുന്ന ഭരണ- പ്രതിപക്ഷ അംഗങ്ങളും അവരുടെ സ്റ്റാഫ് അംഗങ്ങളും ഈ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ അടക്കം ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില മാധ്യമങ്ങളെ മാത്രം കുറ്റക്കാരായി കണ്ട് അവര്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈ നടപടി. കോവിഡ് കാലത്ത് ഒഴിവാക്കിയ നിയമസഭാ ചോദ്യോത്തര വേള ചിത്രീകരിക്കാനുളള അനുമതി പുനസ്ഥാപിക്കണം എന്ന ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. ലോകമാകെ ജനാധിപത്യം ഭീഷണി നേരിടുന്ന പുതിയ കാലത്ത് സുതാര്യവും സര്‍ഗാത്മകവുമായ ജനാധിപത്യമാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധം. സുരക്ഷയുടെ ഭാഗമായി ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തിയിരുന്ന പഴയ കാല രീതികള്‍ നവീന സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് അപ്രസക്തവുമാണ്. നിശ്ചിത സമയത്ത് മാത്രമല്ല നിയമസഭാ നടപടികള്‍ പൂര്‍ണമായും ചിത്രീകരിക്കാനും തത്സമയം ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുന്ന സുതാര്യതയിലേക്ക് മാറേണ്ട കാലമാണിതെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ചൂണ്ടിക്കാട്ടി.

ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്ക് നിയമസഭാ പ്രവര്‍ത്തനങ്ങള്‍ അറിയാനും അവകാശമുണ്ട്. അങ്ങനെ വന്നാല്‍ കൂടുതല്‍ ഫലപ്രദവും ഉത്തരവാദിത്തപൂര്‍ണവുമായ ഇടപെടലുകള്‍ ജനപ്രതിനിധികളില്‍ നിന്നുണ്ടാകും. മറ്റ് പല മേഖലകളിലും എന്ന പോലെ ജനാധിപത്യ സുതാര്യതയില്‍ രാജ്യത്തിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാവാന്‍ കേരള നിയമസഭയ്ക്ക് കഴിയും. നിയമസഭാ സംവിധാനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്ന അത്തരം ഒരു മഹനീയ മാതൃകയ്ക്ക് സ്പീക്കര്‍ നേതൃത്വം നല്‍കണം എന്നും പത്രപ്രവര്‍ത്തക യൂണിയന്‍ അഭ്യര്‍ത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending