Culture

കശ്മീര്‍; പാകിസ്താനും ചൈനക്കും യു.എന്നില്‍ തിരിച്ചടി

By chandrika

August 17, 2019

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം അന്താരാഷ്ട്ര വല്‍ക്കരിക്കാനുള്ള പാകിസ്താന്റെയും ചൈനയുടേയും ശ്രമത്തിന് യു.എന്‍ രക്ഷാ സമിതിയില്‍ തിരിച്ചടി. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ അപലപിച്ച് യു.എന്‍ രക്ഷാ സമിതിയെക്കൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിപ്പിക്കാനുള്ള ചൈനയുടേയും പാകിസ്താന്റേയും ശ്രമമാണ് പരാജയപ്പെട്ടത്. കശ്മീര്‍ വിഷയം രാജ്യാന്തര വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഇരു രാഷ്ട്രങ്ങളുടേയും ശ്രമം ഇതോടെ പരാജയപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഉയര്‍ത്തിക്കാട്ടിയാണ് രക്ഷാ സമിതിയില്‍ പാകിസ്താനെ ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. ഭീകരവാദം അവസാനിപ്പിച്ചാല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ തുറന്നിടാമെന്ന നിര്‍ദേശവും ഇന്ത്യ മുന്നോട്ടു വച്ചു. ഈ നിര്‍ദേശത്തെ റഷ്യ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയതോടെ മറ്റു രാജ്യങ്ങളും ഇന്ത്യന്‍ നിലപാടിനൊപ്പം നില്‍ക്കുകയായിരുന്നു. ഇതോടെ 15 അംഗ യു.എന്‍ രക്ഷാ സമിതിയില്‍ പാകിസ്താനും ചൈനയും പൂര്‍ണമായി ഒറ്റപ്പെട്ടു. കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന വാദത്തെ ഭൂരിഭാഗം അംഗരാഷ്ട്രങ്ങളും പിന്തുണച്ചു.