columns
പന്തുകൊണ്ടൊരു ഒറ്റക്കാല്‍പ്പോര്
തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്തവന് മുന്നില്‍ ഏത് പ്രതിസന്ധിയും വഴിമാറുമെന്ന് തെളിയിക്കുകയാണ് പേരാമ്പ്ര കുട്ടോത്ത് സ്വദേശി വൈശാഖ്

നൗഫല്‍ പനങ്ങാട്
തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്തവന് മുന്നില്‍ ഏത് പ്രതിസന്ധിയും വഴിമാറുമെന്ന് തെളിയിക്കുകയാണ് പേരാമ്പ്ര കുട്ടോത്ത് സ്വദേശി വൈശാഖ്. അപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ടിട്ടും ഉള്ളില്‍ കനലായികത്തുന്ന സ്വപ്നത്തിലേക്ക് ഇച്ഛാശക്തിയോടെ നടന്നുകയറുകയായിരുന്നു വൈശാഖ്. ഒറ്റക്കാലില്‍ തോല്‍പ്പന്ത് തട്ടി മൈതാനത്ത് ആരവം നിറക്കുമ്പോള്‍ ഉള്ളിലൂറുന്ന സന്തോഷത്തിന് അതിരില്ലാതാവുന്നത്, എതിരാളികളുടെ പ്രതിരോധക്കാലുകള്‍ക്കിടയിലൂടെ പന്തുതട്ടി ഗോള്‍പോസ്റ്റിലേക്ക് മുന്നേറുന്ന അതേ ആവേശത്തിലാണ് പ്രതിസന്ധികളെ മറികടന്ന് കളിമൈതാനത്തെത്തിയത് എന്നതിനാലാണ്.
വായു നിറച്ച തുകല്‍പന്തിനു പിറകെ സ്വപ്നവുമായി പറക്കുമ്പോഴാണ് പതിമൂന്ന് വയസ്സുകാരന്റെ കാലിടറിയത്. ബൂട്ട് കെട്ടിയ രണ്ട് കാലുകളില്‍ ഒന്നു മുറിച്ചുമാറ്റേണ്ടിവന്നു. ആസ്പത്രിയില്‍ കിടക്കുമ്പോഴും ഉള്ളുനിറയെ മൈതാനത്തെ ആരവങ്ങളായിരുന്നു. വീട്ടിനുള്ളില്‍ അടച്ചിരുന്ന് മടുത്തു. മുറിച്ചുമാറ്റിയ കാലിന്റെ ഭാഗത്ത് വല്ലാത്ത ഭാരം. അവിടെ ഒരു കാലുണ്ടെന്ന് സങ്കല്‍പ്പിച്ച് സ്വപ്നത്തില്‍ പന്തുകളിച്ചു. പന്തിനുള്ളില്‍ കാറ്റുനിറയും പോലെ ശരീരത്തിലേക്ക് ആവേശം പതച്ചുകയറി. അതിജീവിക്കാന്‍ തന്നെ തീരുമാനിച്ചു. അത്രക്കിഷ്ടമായിരുന്നു ഫുട്ബാള്‍. അപാരമായ പരിശ്രമം കൊണ്ട് തന്റെ സ്വപ്നത്തിലേക്ക് അവന്‍ നടന്നുകയറി. ആഗ്രഹത്തിന്റെ തീവ്രതകൊണ്ടായിരുന്നു കളിക്കളത്തിലേക്കുള്ള തിരിച്ചുനടത്തം. ഇന്ത്യന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായി മാറിയതും ഇതേ ഇച്ഛാശക്തികൊണ്ടായിരുന്നു. അതുകൊണ്ടാണ് പേരാമ്പ്ര കുട്ടോത്ത് തിരുമംഗലത്ത് ശശിധരന്റെയും രജനിയുടെയും മൂത്തമകന്‍ വൈശാഖിന്റെ ജീവിതം പ്രചോദനത്തിന്റെ വലിയപാഠമാവുന്നത്. തോല്‍ക്കാന്‍ മനസ്സില്ലാത്തവര്‍ക്ക് മുന്നില്‍ ലോകം വിശാലമാണെന്ന് വൈശാഖ് ജീവിച്ചുകാണിക്കുന്നു.
പാതിയില്‍ മുറിഞ്ഞ സ്വപ്നം
‘രണ്ട് സ്വപ്നങ്ങളായിരുന്നു ചെറുപ്പത്തിലുണ്ടായിരുന്നത്. ഫുട്‌ബോള്‍ കളിക്കാരനാവുക, പട്ടാളത്തില്‍ ചേരുക’. എന്നാല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍, പതിമൂന്നാമത്തെ വയസ്സില്‍ ഒരു വെക്കേഷന്‍ കാലത്താണ് ജീവിതത്തെ മാറ്റിയ അപകടമുണ്ടാവുന്നത്. ജൂനിയര്‍ ടീമിന്റെ സെലക്ഷന്‍ നടക്കുന്ന ദിവസം. ബന്ധു വീട്ടില്‍ നിന്നും നാടായ കുട്ടോത്തേക്ക് വരുന്ന സമയത്ത് പേരാമ്പ്ര ടൗണില്‍ വെച്ച് കെ.എസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു. അമ്മയുടെ സഹോദരിയുടെ മകനൊപ്പമായിരുന്നു യാത്ര. ബസിനടിയില്‍പെട്ട് വലതുകാല്‍ നഷ്ടപ്പെട്ടു. കുട്ടോത്തെ മണ്‍കോര്‍ട്ടുകളിലെ ഗോള്‍ പോസ്റ്റിലേക്ക് കൂറ്റന്‍ ഷോട്ടുകള്‍ പായിച്ച ആ കാല്‍ തനിക്കൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. നീണ്ട കാലത്തെ ആസ്പത്രിക്കിടക്കയായിരുന്നു പിന്നീടുള്ള എന്റെ ലോകം. ആശുപത്രിയില്‍ മുത്തച്ഛനോട് കാല് തടവി തരാന്‍ പറഞ്ഞപ്പോള്‍ ആ കാല്‍ അവിടെ ഇല്ലെന്ന് പറയാന്‍ മടിച്ച് കരഞ്ഞുകൊണ്ട് അദ്ദേഹം റൂമില്‍ നിന്നിറങ്ങിപ്പോയത് കണ്ണീര്‍കണങ്ങള്‍ ചാലിട്ടുകൊണ്ട് ഓര്‍മയിലേക്ക് വരുന്നുണ്ട്. ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കത്തിനിടെയായിരുന്നു അപകടം.
ജൂനിയര്‍ കപ്പ് കളിക്കുകയെന്ന സ്വപ്നം അവിടെ ഉപേക്ഷിക്കേണ്ടിവന്നു. കരയണമോ സങ്കടപ്പെട്ടിരിക്കണമോ എന്നറിയാത്ത സമയം. ഒരു കാര്യത്തെക്കുറിച്ച് ഒരുപാട് തവണ ചിന്തിക്കുകയും സങ്കടപ്പെടുകയും ചെയ്യരുതെന്നുള്ള ബോധം രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. ക്രച്ചസില്‍ റൂമിലൂടെ നടക്കാന്‍ തുടങ്ങിയതോടെ കടലാസുകൊണ്ട് കെട്ടിയുണ്ടാക്കിയ പന്ത് തട്ടിക്കളിക്കാന്‍ തുടങ്ങി. ഉണര്‍വ്വിലും ഉറക്കത്തിലും കളിമൈതാനത്തെ ആരവങ്ങള്‍ മാത്രമായിരുന്നു. ഫുട്‌ബോള്‍ കളിക്കുകയെന്ന സ്വപ്നം വിട്ടുകളയാനായില്ല. രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടെനിന്നപ്പോള്‍ പതിയെ ആഗ്രഹങ്ങള്‍ക്ക് ചിറകുവെക്കാന്‍ തുടങ്ങി. ചെസ്സ് കളിക്കാനും കാരംബോഡ് കളിക്കാനും വീല്‍ചെയറില്‍ പുറത്തുകൊണ്ടുപോകാനുമെല്ലാം അവര്‍ എപ്പോഴും ഒരുക്കമായിരുന്നു.
വീല്‍ചെയറിലിരുന്ന് ഷട്ടില്‍ കളിക്കാന്‍ തുടങ്ങി. കൂട്ടുകാര്‍ വീല്‍ചെയര്‍ ഉരുട്ടി പറമ്പിലൂടെ നടന്നു. ആ ഇരുപ്പില്‍ വോളിബോള്‍ കളിക്കാന്‍ തുടങ്ങി. ആര്‍ട്ടിഫിഷ്യല്‍ ലിംപ് വെച്ചപ്പോള്‍ ക്രിക്കറ്റും വോളിബോളും കളിക്കാന്‍ തുടങ്ങി. അപ്പോഴും മനസ്സില്‍ കാല്‍പ്പന്തുമായി മൈതാനത്തിറങ്ങണമെന്ന ആഗ്രഹമായിരുന്നു വലുത്. തുകല്‍പന്തിനു പിറകെ പായുന്നത് മാത്രമായിരുന്നു ഉള്ളില്‍. കാലില്ലാതെ എങ്ങനെ മൈതാനത്തുകൂടെ ഓടും. സ്റ്റിക്കിന്റെ നടത്തത്തിന് വേഗത കൂടിയതോടെ പന്ത് കയ്യിലെടുത്തു. അത് ചുമരിലേക്കിട്ട് പിടിക്കാന്‍ തുടങ്ങി. സഹോദന്‍ നന്ദകിഷോറും ബോള്‍ തട്ടിക്കളിക്കാന്‍ കൂടെ നിന്നു.സ്‌കൂളില്‍ പോകാന്‍ തുടങ്ങിയ വൈശാഖിന് വെറുതെയിരിക്കാന്‍ തോന്നിയില്ല. സൈക്കിളെടുത്ത് ഒന്നുപുറത്തിറങ്ങാന്‍ നോക്കിയതായിരുന്നു. തെന്നിവീണ് മുട്ടിന് സാരമായി പരിക്കേറ്റു. വീണ്ടും കിടപ്പിലായി. പിന്നെയും ദുരിതകാലം. ബൂട്ട് കെട്ടി മൈതാനത്ത് ഒന്ന് നില്‍ക്കാന്‍ പറ്റിയെങ്കില്‍ എന്നായിരുന്നു ചിന്ത. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വൈശാഖ് ദേവഗിരി കോളജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു. ദേവഗിരിയിലെ ഫുട്‌ബോള്‍ മൈതാനങ്ങള്‍ തന്നെ മാടിവിളിക്കുന്നതായി അവന് തോന്നി. മനസ്സെത്തുന്നിടത്തേക്ക് ഊന്നുവടികളെ ചലിപ്പിക്കാനുള്ള കഠിനമായ ശ്രമമായിരുന്നു പിന്നീട്. ഉരുളുന്ന പന്തിനു പിറകെ മനസ്സ് പായുകയായിരുന്നു. നാട്ടിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കൊപ്പം പന്തു തട്ടി പ്രതീക്ഷകളിലേക്ക് നടന്നടുക്കുകയായിരുന്നു. ഫാല്‍ക്കണ്‍സ് കുട്ടോത്ത് എന്ന സ്വന്തം ക്ലബ് വൈശാഖിനെ ടീമിനൊപ്പം കൂട്ടി.
പിന്നീട് നിരവധി അവസരങ്ങളാണ് ഈ താരത്തെ തേടിയെത്തിയത്. ഒരിക്കല്‍ നാഗ്ജി ഫുട്‌ബോള്‍ കോഴിക്കോട് നടന്നപ്പോള്‍ അര്‍ജന്റീനയുടെ അണ്ടര്‍ 20 ഒളിമ്പിക്‌സ് ടീം ക്യാംപസിന്റെ ഗ്രൗണ്ടില്‍ പരിശീലനത്തിന് വന്നപ്പോള്‍ അധ്യാപകര്‍ അവര്‍ക്കു പരിചയപ്പെടുത്തി. പരിശീലനത്തിന്റെ ഭാഗമായി അവര്‍ക്കൊപ്പം പന്തുതട്ടി. ടീം കോച്ച് തനിക്കന്ന് സമ്മാനിച്ച തൊപ്പി ഇന്നും നിധി പോലെ സൂക്ഷിക്കുന്നുണ്ട്. ബഹറൈനില്‍ യുവ കേരളക്ക് വേണ്ടി ജഴ്‌സിയണിഞ്ഞു. മലബാര്‍ എഫ്.സി കോഴിക്കോടിന്റെ കൂടെയും കളിക്കാന്‍ സാധിച്ചു. കല്ലാനോട് വെച്ച് നടന്ന ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയപ്പോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ കോച്ച് ഈ വീഡിയോ കാണാനിടയാവുകയും നോര്‍ത്ത് ഈസ്റ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. താരങ്ങള്‍ക്കൊപ്പം പരീശീലനത്തില്‍ പങ്കെടുക്കാനും ഐ.എസ്.എല്‍ വേദിയില്‍ വിളിച്ചുവരുത്തുകയും ഒപ്പിട്ട ബോള്‍ സമ്മാനിക്കുകയും ചെയ്തത് ഏറെ സന്തോഷമായി. വിങ്ങിലാണ് കളിക്കുക. നല്ല വേഗത വേണം ഓടിയെത്താന്‍. സ്‌ക്രച്ചസില്‍ പരിമിതികളുണ്ട്. എന്നാല്‍ കളത്തിലിറങ്ങിയാല്‍ എല്ലാ പരമിതിയുമങ്ങ് മറക്കും. പിന്നെ പന്തിനുപിന്നിലാണ് എല്ലാം. നല്ല പരീശീലനം വേണമെന്നതിനാല്‍ ഇതിനായി കുറെ സമയം മാറ്റിവെക്കാറുണ്ട്. കിട്ടാവുന്ന അവസരങ്ങളൊക്കെ ഉപയോഗപ്പെടുത്താറുമുണ്ട്. ഒരു കോച്ചായി മാറണമെന്നുണ്ട്. അതിനുള്ള ചില ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍ ഒരുപാട് കഴിവുള്ള കളിക്കാര്‍ അവസരങ്ങളില്ലാത്തതുകൊണ്ട് എങ്ങുമെത്താതെ പോവുകയാണ്. അവര്‍ക്കു വേണ്ടി ഒരു അക്കാദമി തുടങ്ങുകയെന്നത് വലിയ സ്വപ്നമായി കൊണ്ടുനടക്കുന്നുണ്ട്. ഫുട്‌ബോള്‍ കളിക്കാന്‍ മൈതാനങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. വെറുതെ കിടക്കുന്ന സ്‌കൂള്‍ മൈതാനങ്ങള്‍ പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. ശരിയായ പരിശീലനം വേണ്ട സമയത്ത് ലഭിക്കുകയാണെങ്കില്‍ നല്ല കഴിവുള്ള താരങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്നു തന്നെ വളര്‍ന്നുവരും. അധികൃതര്‍ ഇതിലേക്ക് ശ്രദ്ധ തിരിക്കണം. ഞാന്‍ കളിച്ചുവളര്‍ന്ന ഫാല്‍ക്കണ്‍സ് കുട്ടോത്ത് ടീമിനു വേണ്ടി നല്ലൊരു ഗ്രൗണ്ട് നിര്‍മിക്കുകയെന്നത് വലിയൊരു ആഗ്രഹമാണ്.
രണ്ടാം നമ്പറുകാരന്‍
രണ്ടാം നമ്പറുകാരനല്ല, ഒന്നാം നമ്പറുകാരന്‍ തന്നെയാണ് കളത്തിലിറങ്ങിയാല്‍ ഈ താരം. വൈശാഖിന്റെ ഭാഷയില്‍ പറഞ്ഞാല്‍, തന്റെ കാല്‍ സ്വര്‍ഗത്തില്‍ പോയ ദിവസമായ രണ്ടാം തിയ്യതിയുടെ ഓര്‍മയാണ് രണ്ടെന്ന നമ്പര്‍. രണ്ടാം നമ്പര്‍ ജഴ്‌സിയിലാണ് കളത്തിലിറങ്ങാറ്. സ്റ്റിക്കിന്റെ മുകളിലും ഈ നമ്പര്‍ പതിച്ചിട്ടുണ്ട്. ഖത്തര്‍ ഫുട്‌ബോള്‍ ടീം അയച്ചുകൊടുത്ത ജഴ്‌സിയിലും രണ്ടാം നമ്പര്‍ എന്നു പതിച്ചിട്ടുണ്ട്. അവസരങ്ങളെ മുതലെടുക്കുമ്പോഴാണ് യഥാര്‍ത്ഥ കളിക്കാരന്‍ പിറവിയെടുക്കുന്നത്. അത് ജീവിതത്തിലായാലും കളിക്കളത്തിലായാലും എന്നാണ് വൈശാഖിന്റെ പക്ഷം. ഈയൊരു ഉറച്ച മനസ്സുകൊണ്ടാണ് ആംപ്യൂട്ട് ഫുട്‌ബോള്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് വൈശാഖിനെ പരിഗണിച്ചതും ഇന്ത്യക്കായി ജഴ്‌സിയണിയാന്‍ സാധിച്ചതും. ആംപ്യൂട്ട് ഫോട്‌ബോളില്‍ ഇന്ത്യയുടെ ആദ്യയോഗ്യതാ മത്സരം ലോക റാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള കെനിയയോടായിരുന്നു. കളിയില്‍ തോറ്റെങ്കിലും ഏറെ അഭിമാനം തോന്നിയിരുന്നു. ഏഴു പേരടങ്ങുന്നതാണ് ആംപ്യൂട്ട് ടീം. ക്രച്ചസോ സ്റ്റിക്കോ ഒന്നും പന്ത് തട്ടാന്‍ ഉപയോഗിക്കരുത്. കാല്‍കൊണ്ട് മാത്രമേ തട്ടാവൂ. ഗോളിക്ക് രണ്ട് കാലുകളും ഉണ്ടാവും. പക്ഷെ കൈ ആംപ്യൂട്ട് ചെയ്ത ആളായിരിക്കണം. 50 മിനിറ്റാണ് മത്സരം. 2022 ലെ ആംപ്യൂട്ട് ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കണമെന്നതാണ് വൈശാഖിന്റെ മനസ്സില്‍. ഉള്ളിലെ കനല്‍ കെടാതെ സൂക്ഷിക്കാന്‍ കഴിയുന്ന വൈശാഖിന് ഇത് സാധിക്കും. ഇന്ത്യന്‍ പാരാലിമ്പിക് വോളീബോള്‍ ടീമിലും വൈശാഖ് കളിച്ചിട്ടുണ്ട്. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ബിരുദത്തിനു ശേഷം കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്ന് ഫാര്‍മസി കോഴ്‌സ് പൂര്‍ത്തിയാക്കിയ വൈശാഖ് ഇപ്പോള്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുന്നു. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഭയമാണ് ലോകത്തിലെ ഏറ്റവും വലിയ രോഗമെന്നാണ് വൈശാഖ് പറയുന്നത്. ഭയം നിറച്ചമനസ്സുമായി നിങ്ങള്‍ക്ക് ഈ ലോകത്തെ കാണാന്‍ കഴിയില്ല. സാധ്യമാകുമെന്ന മനസ്സുണ്ടെങ്കില്‍ ലോകം നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ തുടങ്ങും. വിജയവും പരാജയവും നിങ്ങളില്‍ തന്നെയാണുള്ളത്. മുന്‍വിധിയോടുകൂടി ഏത് കാര്യത്തെയും സമീപിക്കാതിരിക്കുക. തന്നെപ്പോലെ അനുഭവമുള്ള നിരവധി പേരെ കാണാനിടയായിട്ടുണ്ട്. അതിജീവനത്തിന്റെ കഥ അവര്‍ ആവേശത്തോടെയാണ് കേള്‍ക്കാറ്. എന്നാല്‍ പലരും പരിമിതിയുടെ കള്ളികളില്‍ നിന്ന് പുറത്തുകടക്കാന്‍ സ്വയം തയ്യാറാവുന്നില്ലെന്നത് ഏറെ സങ്കടകരമാണ്. ഭയമാണ് അവരെ പിറകോട്ടടിപ്പിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ഉള്ളിലെ കഴിവ് കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുന്നത് നമ്മളോട് തന്നെ ചെയ്യുന്ന തെറ്റാണ്. ജീവിതം എത്ര മനോഹരമാണ്. എന്നാല്‍ അത് തിരിച്ചറിയാതെ പരിതികളില്‍ മാത്രം നോക്കിയിരിക്കുന്നവര്‍ക്ക് ജീവിതം ആസ്വദിക്കാനാവില്ല. തിരിച്ചുപിടിച്ച ജീവിതം കൊണ്ട് നഷ്ടമായ കാലുനോക്കി മനോഹരമായ പുഞ്ചിരിതൂകി വൈശാഖ് പറയുമ്പോള്‍ ആരിലാണ് ആത്മവിശ്വാസം വളരാതിരിക്കുക.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
india2 days ago
പ്രതിപക്ഷ മാര്‍ച്ച്: പ്രതിഷേധിക്കുന്ന എംപിമാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു
-
india2 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ