Culture
വേങ്ങര ഉപതെരഞ്ഞെടുപ്പ്: പിണറായി സര്‍ക്കാറിനെതിരായ വിധിയെഴുത്താകുമെന്ന് ഉമ്മന്‍ചാണ്ടി

മലപ്പുറം: ഐക്യജനാധിപത്യ മുന്നണിയുടെ ജനകീയ മുഖം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകര്‍ന്ന് വേങ്ങരയില്‍. വോട്ടര്‍മാരില്‍ ആവേശ തിരയേറ്റം തീര്‍ത്ത പ്രിയ നേതാവിന്റെ പര്യടനം അഡ്വ. കെ.എന്‍.എ ഖാദറിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഇന്നലെ മൂന്ന് പഞ്ചായത്ത് കണ്‍വന്‍ഷനുകളിലാണ് ഉമ്മന്‍ ചാണ്ടി പങ്കെടുത്തത്. മൂന്ന് കണ്‍വന്‍ഷനുകളിലും വന്‍ ജനാവലിയാണ് തടിച്ചു കൂടിയത്. കേന്ദ്രസര്‍ക്കാറിന്റെ ഫാസിസ്റ്റ് മുഖവും കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ മുഖവും തുറന്ന് കാട്ടിയ പ്രഭാഷണം പ്രചാരണത്തിന് ഏറെ കരുത്തു പകരുന്നതായി. ഇന്നലെ ഒതുക്കുങ്ങല്‍, കണ്ണമംഗലം, എ.ആര്‍ നഗര്‍ പഞ്ചായത്തുകളിലെ യു.ഡി.എഫ് കണ്‍വന്‍ഷനുകളിലാണ് ഉമ്മന്‍ചാണ്ടി പങ്കെടുത്തത്. ഒതുക്കുങ്ങല്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഭരണത്തിലിരിക്കുന്നവര്‍ക്ക് ആത്മാഭിമാനത്തോടെ വേങ്ങര തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
അധികാരഗര്‍വില്‍ അഹങ്കരിച്ചിരുന്ന മോദിയിപ്പോള്‍ പരാജിതനെന്ന് സ്വയം സമ്മതിച്ച് രാജ്യത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണ്. ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയും നോട്ട് നിരോധനത്തിലൂടെയും ദീര്‍ഘവീക്ഷണമില്ലാതെ ജി.എസ്.ടി നടപ്പിലാക്കിയതിലൂടെ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുകയും ചെയ്ത ഒരു ഭരണാധികാരിക്കും സര്‍ക്കാറിനും എങ്ങിനയെണ് തലയുയര്‍ത്തി ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കുക. രാജ്യാന്തര വിപണയില്‍ എണ്ണവില മൂന്നിലൊന്നായി കുറഞ്ഞിട്ടും ജനങ്ങള്‍ ഇതിന്റെ പ്രയോജനം ലഭ്യമാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, കോര്‍പറേറ്റുകളുടെ കൈകളിലേക്ക് രാജ്യത്തിന്റെ സമ്പത്ത് എത്തിക്കുന്ന നയനിലപാടുകളാണ് സ്വീകരിക്കുന്നത്. ഇതില്‍ നിന്നെല്ലാം ശ്രദ്ധതിരിക്കുന്നതിനാണ് ആസൂത്രിതമായി ജനങ്ങളെ തമ്മിലടിപ്പിച്ച് വിഭാഗീയത വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ആത്മവിശ്വാസം നഷ്ടപ്പെട്ട് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിരുന്ന സി.പി.എം മാസങ്ങള്‍ക്കിപ്പുറം വേങ്ങരയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍പോലും ധൈര്യം കാണിക്കുന്നില്ല. 15 മാസംകൊണ്ട് തങ്ങള്‍ സമ്പൂര്‍ണ പരാജയമായിരുന്നെന്ന് കുറ്റസമ്മതമാണ് ഇടതുപക്ഷത്തിന്റേത്. ഭരണ നേട്ടങ്ങള്‍ പറഞ്ഞ് ജനങ്ങളോട് വോട്ടുചോദിക്കാന്‍ ധാര്‍മികാവകാശമില്ലാത്തത് കൊണ്ടാണ് സി.പി.എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുസ്്‌ലിംലീഗില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുപ്രചരണങ്ങള്‍ നടത്തുന്നത്. മുസ്്‌ലിംലീഗ് എത്രയോ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിച്ചിട്ടുണ്ട്. പാണക്കാട്ടെ തങ്ങള്‍ പറഞ്ഞിടത്ത് മുഴുവന്‍ വോട്ടുകളും വീണിട്ടുള്ള ചരിത്രമാണ് മുസ്്‌ലിംലീഗിനുള്ളതെന്ന് ആരും മറക്കണ്ട. വികസന രംഗത്ത് വട്ടപ്പൂജ്യമാണ് ഇടതു പക്ഷ സര്‍ക്കാര്‍. ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും തകര്‍ത്തു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് സ്വാശ്രയ കോളജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ധിച്ചത് കേവലം 47,000 രൂപ മാത്രമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ ഇന്നത് 11 ലക്ഷം രൂപ വരെയായി വര്‍ധിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും ഭരണ പരാജയത്തിനെതിരെ പ്രതികരിക്കാന്‍ കിട്ടിയ അവസരം വേങ്ങരയിലെ വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം വികസനം നടന്ന മണ്ഡലങ്ങളിലൊന്നാണ് വേങ്ങരയെന്നും ഈ വികസന തുടര്‍ച്ചക്ക് കെ.എന്‍.എ ഖാദറിനെപ്പോലെ പരിചയസമ്പന്നര്‍ തന്നെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പിന്‍ഗാമിയായി അസംബ്ലിയിലെത്തേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെ.എന്‍.എ ഖാദറിനെ വേങ്ങര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ മുസ്‌ലിംലീഗിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വി.യു കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം.പി, എം. എല്‍.എമാരായി പി.അബ്ദുല്‍ ഹമീദ്, അനൂബ് ജേക്കബ്, കെ.സി. ജോസഫ്, എ.പി അനില്‍കുമാര്‍, ഡി.സി.സി പ്രസിഡന്റ്, വി.വി പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, അഡ്വ.യു.എ ലത്തീഫ്, കെ.പി അബ്ദുല്‍ മജീദ്, ഇ.മുഹമ്മദ് കുഞ്ഞി, അഡ്വ.സി.കെ അബ്ദുറഹ്്മാന്‍, എം.എം കുട്ടി മൗലവി, ടി.കെ മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ഡി.സി.സി സെക്രട്ടറി ഹരിപ്രിയ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
india3 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
-
News3 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്
-
kerala3 days ago
നിപ; പാലക്കാട് സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
kerala3 days ago
നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്
-
kerala3 days ago
കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവം; പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്