Film

വിജയ് ചിത്രം ‘ജനനായകൻ’ വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു

By sreenitha

January 09, 2026

ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ‘ജനനായകൻ’ വീണ്ടും നിയമപ്രതിസന്ധിയിൽ. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ റിലീസ് അനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സെൻസർ ബോർഡ് സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഇടപെടൽ. ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകും.

ഇന്ന് രാവിലെ തന്നെ സിനിമ റിലീസ് ചെയ്യാൻ അനുവദിച്ച് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ വിധിക്ക് പിന്നാലെ സെൻസർ ബോർഡ് അപ്പീൽ നൽകിയതോടെയാണ് ചിത്രം വീണ്ടും തടസ്സത്തിലായത്. ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ അവതരിപ്പിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കാമെന്നും മതവികാരം വ്രണപ്പെടുത്താമെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. ഈ വാദങ്ങൾ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് അടിയന്തര സ്റ്റേ ഉത്തരവിട്ടത്.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയിൽ ‘ജനനായകൻ’ വലിയ പ്രതീക്ഷയിലായിരുന്നു. സ്റ്റേ ഉത്തരവ് ആരാധകരെയും സിനിമാ ലോകത്തെയും നിരാശയിലാഴ്ത്തി. വിദേശ രാജ്യങ്ങളിലടക്കം മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരികെ നൽകേണ്ടി വരുന്നതോടെ നിർമാതാക്കൾക്ക് 50 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെ അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കാനാണ് നിർമാണ കമ്പനിയുടെ തീരുമാനം. അതേസമയം, സമാനമായ സെൻസർ പ്രശ്നങ്ങൾ നേരിട്ടിരുന്ന ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയതും ശ്രദ്ധേയമാണ്. നിർദേശിച്ച മാറ്റങ്ങൾ വരുത്താൻ അണിയറപ്രവർത്തകർ തയ്യാറായതോടെ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു.

‘ജനനായകൻ’ നിയമപോരാട്ടത്തിൽ കുടുങ്ങിനിൽക്കുമ്പോൾ മറ്റൊരു സിനിമയ്ക്ക് അനുമതി ലഭിച്ചതിന് പിന്നിൽ രാഷ്ട്രീയ പ്രേരണയുണ്ടെന്ന ആരോപണവും വിജയ് ആരാധകർ ശക്തമാക്കുന്നുണ്ട്.