Connect with us

Video Stories

വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ നിലനിര്‍ത്തിയത് കോലിയുടെ ആത്മവിശ്വാസം; യുവരാജ്

Published

on

കട്ടക്: ഏറെ നാള്‍ ദേശീയ ടീമില്‍നിന്ന് പുറത്തായപ്പോള്‍ ക്രിക്കറ്റ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചിരുന്നതായി യുവരാജ് സിങ്. ഏകദിന കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ കുറിച്ച് ഇംഗ്ലണ്ടിനെതിരെ ടീമിന് വിജയം സമ്മാനിച്ച ശേഷമാണ് ഒരു ഘട്ടത്തില്‍ വിരമിക്കുന്നതിനെക്കുറിച്ചുപോലും താന്‍ ചിന്തിച്ചിരുന്നെന്ന് യുവരാജ് വെളിപ്പെടുത്തിയത്. ധോണിയുമൊത്തുള്ള കൂട്ടുകെട്ടിനെക്കുറിച്ചും യുവി പ്രതികരിച്ചു. മികച്ചൊരു കൂട്ടുകെട്ട് രൂപപ്പെടുത്തുന്നതിലായിരുന്നു ഇത്തവണ ഞങ്ങളുടെ ശ്രദ്ധ. വളരെയേറെ പരസ്പര ധാരണയോടെ കളിക്കാന്‍ കഴിഞ്ഞു. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലൊക്കെ ഇത് വളരെ ഉപകാരപ്പെട്ടു. ഇന്ത്യയ്ക്കായി ഒരുപിടി മല്‍സരങ്ങളില്‍ വിജയങ്ങള്‍ നേടിക്കൊടുക്കാന്‍ എനിക്കും ധോണിക്കും സാധിച്ചിട്ടുണ്ട്. വളരെയേറെ അനുഭവസമ്പത്തുള്ള താരമാണ് ധോണി. ഈ അനുഭവങ്ങളെ അദ്ദേഹം ടീമിനായി ഉപയോഗപ്പെടുത്തുന്നത് സുന്ദരമായൊരു കാഴ്ചയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലി അര്‍പ്പിച്ച വിശ്വാസമാണ് ഇപ്പോഴും താന്‍ ടീമില്‍ തുടരാന്‍ കാരണമെന്നും യുവരാജ് വ്യക്തമാക്കി. കോലി എന്റെ കഴിവുകളില്‍ ഒരുപാട് വിശ്വാസമര്‍പ്പിച്ചു. 150 എന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. ടീമിന്റെയും ക്യാപ്റ്റന്റെയും പിന്തുണയുണ്ടെങ്കില്‍ സ്വാഭാവികമായും നിങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിക്കും. വിരാടും ഡ്രസിങ് റൂമിലെ എന്റെ സഹതാരങ്ങളും തന്നെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും തന്നില്‍ വിശ്വസിക്കുകയും ചെയ്‌തെന്ന് യുവരാജ് ചൂണ്ടിക്കാട്ടി. അര്‍ബുദത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയശേഷം വളരെ കഠിനമായിരുന്നു എനിക്കു മുന്നിലുള്ള വഴി. മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയതോടെ ഞാന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടു. ക്രിക്കറ്റ് മതിയാക്കുന്നതിനേക്കുറിച്ചായിരുന്നു ഈ ഘട്ടത്തില്‍ എന്റെ ചിന്ത. കായികശേഷി നിലനിര്‍ത്തുന്നതിന് ഞാന്‍ വളരെയേറെ കഷ്ടപ്പെട്ടു. മാത്രമല്ല, ഈ സമയത്ത് ടീമില്‍ വന്നും പോയുമിരിക്കുന്ന അവസ്ഥയുമായിരുന്നു. ടീമില്‍ സ്ഥിരമായി ഇടം കിട്ടാത്തത് തന്നെ വളരെയേറെ വലച്ചുവെന്നും യുവരാജ് പറഞ്ഞു. ക്രിക്കറ്റ് മതിയാക്കുന്നതിനേക്കുറിച്ച് ചിന്തിച്ച നാളുകളില്‍ എനിക്ക് പിന്തുണ നല്‍കിയ ഒട്ടേറെ ആളുകളുണ്ട്. ഉപേക്ഷിച്ചു കളയുക എന്നത് എന്റെ രീതിയല്ല. അതുകൊണ്ടുതന്നെ ആവുന്നിടത്തോളം ഞാന്‍ കഠിനാദ്ധ്വാനം ചെയ്തു. സമയദോഷം മാറുമെന്ന് എനിക്കറിയാമായിരുന്നുവെന്നും യുവി പറഞ്ഞു. ഞാന്‍ പത്രം വായിക്കാറില്ല. ടിവി കാണാറുമില്ല. കൂടുതല്‍ സമ്മര്‍ദ്ദം സ്വയം വലിച്ചുവയ്ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ മാത്രമാണിത്. കളിയില്‍ പരമാവധി ശ്രദ്ധിച്ച് രാജ്യാന്തര ക്രിക്കറ്റിന് എന്നെക്കൊണ്ട് ആവശ്യമുണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. ഇത്തവണ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും യുവരാജ് പറഞ്ഞു. ഇംഗ്ലണ്ടിന്റേത് വളരെ മികച്ച പ്രകനമായിരുന്നെന്നും യുവരാജ് പറഞ്ഞു. അവരുടെ കളി വളരെ മികച്ചതായിരുന്നു. മധ്യനിരയില്‍ വളരെ അപകടകാരികളായ താരങ്ങള്‍ അവര്‍ക്കുണ്ട്. ഏതു ബൗളറേയും തച്ചുതകര്‍ക്കാന്‍ ശേഷിയുള്ളവര്‍. യുവാക്കളുടെ സംഘമാണവര്‍. കൂടുതല്‍ അനുഭവസമ്പത്തു ലഭിക്കുന്നതോടെ അവര്‍ വളരെ അപകടകാരികളാകും. ഭാവിയിലെ ഏറ്റവും അപകടകാരികള്‍ ഇവരാകാനും സാധ്യത വളരെയേറെയാണ്. എല്ലാ തലമുറയിലും വളരെ മികച്ച താരങ്ങളെ സംഭാവന ചെയ്തിട്ടുള്ളവരാണ് ഇംഗ്ലണ്ടുകാര്‍. മുന്‍പ് ഇത് ഹാര്‍മിസണും ഫ്‌ളിന്റോഫുമായിരുന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇംഗ്ലണ്ട് മികച്ച പ്രകടനം നടത്തി. രണ്ടു തവണയും അവര്‍ 350ന് മുകളില്‍ സ്‌കോര്‍ ചെയ്തു യുവരാജ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ യുവരാജ്‌ധോണി സഖ്യത്തിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അഞ്ച് ഓവറില്‍ മൂന്നിന് 25 റണ്‍സെന്ന നിലയില്‍ ഇന്ത്യ പതറുമ്പോള്‍ ക്രീസില്‍ ഒരുമിച്ച ഇരുവരും 38 ഓവറിലധികം ക്രീസില്‍ നിന്നു. 256 റണ്‍സ് നേടി. കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ യുവരാജ് 150 റണ്‍സെടുത്തപ്പോള്‍ കരിയറിലെ 10-ാം സെഞ്ചുറി കുറിച്ച ധോണി 134 റണ്‍സെടുത്തു.

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending