Connect with us

Culture

ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ വീക്ക്‌നെസായ താങ്കളെപ്പോലുള്ളവരുടേത് മാത്രമല്ല ഈ ലോകം; വി.ടി ബല്‍റാം

Published

on

കോഴിക്കോട്: എ.കെ.ജിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് ദേശാഭാമാനിയില്‍ ലേഖനമെഴുതിയ വി.എസ് അച്യുതാനന്ദന് വി.ടി ബല്‍റാമിന്റെ വായടപ്പന്‍ മറുപടി. ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ വീക്ക്‌നെസായ താങ്കളെപ്പോലുള്ള വന്ദ്യവയോധികരുടേത് മാത്രമല്ല ഞങ്ങള്‍ ചെറുപ്പക്കാരുടേത് കൂടിയാണ് ഈ ലോകമെന്ന് തുറന്നടിച്ച ബല്‍റാം താങ്കള്‍ താരതമ്യപ്പെടുത്താനാഗ്രഹിക്കുന്ന ഏത് വലിയ നേതാവിനേക്കാളും എത്രയോ ഇരട്ടി വലുപ്പമുള്ള മഹാമേരുവാണ് ലോകമാദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവെന്നും ഓര്‍മ്മിപ്പിക്കുന്നു.

ബല്‍റാമിന്റെ പോസ്റ്റ്

തന്റെ പൊതുജീവിതത്തിലെ മാത്രമല്ല, വ്യക്തിജീവിതത്തിലേയും ഓരോ നിസ്സാര കാര്യങ്ങളും അങ്ങേയറ്റം സത്യസന്ധമായി പൊതുസമൂഹത്തോട് തുറന്നുപറഞ്ഞ സുതാര്യതയുടെ ഉടമ. അന്നത്തെ നാട്ടാചാരമനുസരിച്ച് സമപ്രായക്കാരിയായ ഒരാളുമായുണ്ടായ അദ്ദേഹത്തിന്റെ വിവാഹത്തേയും മറ്റ് ആരുടേതെങ്കിലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് അതും വേറെന്തെങ്കിലും തമ്മില്‍ കൂട്ടിക്കെട്ടാനുള്ള താങ്കളുടെ ആശ കയ്യില്‍ത്തന്നെ വച്ചോളൂ, അല്ലെങ്കില്‍ പതിവുപോലെ സ്വന്തം നിലക്ക് തന്നെ ആയിക്കോളൂ, എന്നെയതിന് പ്രതീക്ഷിക്കണ്ട.

രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്‌നെസാണെന്ന് കേരളീയ സമൂഹത്തിന് എത്രയോ കാലമായി നേരിട്ടറിയാം. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ധീര സൈനികന്റെ കുടുംബത്തേക്കുറിച്ചും മത്സ്യത്തൊഴിലാളി പശ്ചാത്തലത്തില്‍ നിന്നുയര്‍ന്നുവന്ന പാര്‍ട്ടിയിലെ യുവനേതാവിനേക്കുറിച്ചും മലമ്പുഴയില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതാ നേതാവിനെക്കുറിച്ചുമൊക്കെ താങ്കളുടെ വായില്‍ നിന്ന് പുറത്തുവന്ന മൊഴിമുത്തുകള്‍ മലയാള സാഹിത്യത്തിന് വലിയ മുതല്‍ക്കൂട്ടാണ്.

കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ കസേരയിലിരുന്ന് അന്നത്തെ മുഖ്യമന്ത്രിയേക്കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേക്കുറിച്ചൊക്കെ നിയമസഭയില്‍ അങ്ങ് നടത്തിയ ഹീനമായ അധിക്ഷേപങ്ങള്‍ സഭാരേഖാകളില്‍ ഉണ്ടോ എന്നറിയില്ല, എന്നാല്‍ ഇപ്പുറത്തിരുന്ന് നേരില്‍ കേട്ട ഞങ്ങളുടെയൊക്കെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അന്ന് അശ്ലീലാഭാസച്ചിരിയോടെ അത് കേട്ട് ഡസ്‌ക്കിലടിച്ച് പ്രോത്സാഹിപ്പിച്ച അങ്ങയുടെ പാര്‍ട്ടിക്കാരുടെ മുഖങ്ങളും ഞങ്ങള്‍ക്കോര്‍മ്മയുണ്ട്. പെട്ടെന്നുള്ള ഒരു പ്രകോപനത്താലല്ല, മറിച്ച് സര്‍ക്കാര്‍ ചെലവില്‍ നിയമിക്കപ്പെട്ട പേഴ്‌സണല്‍ സ്റ്റാഫിനേക്കൊണ്ട് എഴുതിത്തയ്യാറാക്കി കൊണ്ടുവന്ന് നിയമസഭയില്‍ നോക്കിവായിച്ച, നീട്ടിയും കുറുക്കിയും ആവര്‍ത്തിച്ച, പ്രസംഗത്തിലായിരുന്നു ഈ ആഭാസഘോഷയാത്ര എന്നതും ഈ നാട് മറന്നുപോയിട്ടില്ല.

എന്നെ അമൂല്‍ ബേബിയെന്ന് വിളിച്ചതില്‍ ഒരു വിരോധവുമില്ല, കാരണം കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അഖിലേന്ത്യാ അധ്യക്ഷനെ അങ്ങനെ വിളിച്ചതിന്റെ തുടര്‍ച്ചയായാണ് എന്നെയും വിളിക്കുന്നതെന്ന് അങ്ങ് തന്നെ പറയുന്നുണ്ടല്ലോ. എനിക്കത് അഭിമാനമാണ്. എന്നാല്‍ ശ്രീ. അച്യുതാനന്ദന്‍ ഒന്നോര്‍ക്കുക, സര്‍ക്കാര്‍ ചെലവില്‍ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ് റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത് മാത്രമല്ല, ഞങ്ങള്‍ ചെറുപ്പക്കാരുടേത് കൂടിയാണ് ഈ ലോകം. അമൂല്‍ ബേബിമാരെ കയര്‍ഫെഡ് എംഡി മുതല്‍ ഐഎച്ച്ആര്‍ഡി ഡയറക്റ്റര്‍ വരെയുള്ള ഉന്നതപദവിയിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന അധികാര സാമീപ്യത്തിന്റെ ആനുകൂല്ല്യമൊന്നും എല്ലാവര്‍ക്കും ഇല്ലെങ്കിലും ഇന്നാട്ടിലെ ചെറുപ്പക്കാര്‍ അവരവരുടെ മേഖലയില്‍ മുന്നോട്ടുപോയിക്കൊണ്ടേയിരിക്കും. കാലം മാറുന്നത് ദയവായി തിരിച്ചറിയുക.

താങ്കളേപ്പോലുള്ളവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കളെ മുഴുവന്‍ ലൈംഗികാരോപണങ്ങളാല്‍ അടച്ചാക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയയിലെ ന്യൂജെന്‍ ഗോപാലസേനക്കാരിലൊരാള്‍ക്ക് ഞാന്‍ അതേനാണയത്തില്‍ നല്‍കിയ മറുപടിയിലെ രാഷ്ട്രീയ ശരിതെറ്റുകളേക്കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും നടക്കട്ടെ. എന്നെ തിരുത്താന്‍ എന്റെ പാര്‍ട്ടിക്കും കേരളീയ പൊതുസമൂഹത്തിനും അര്‍ഹതയുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ മറ്റാരില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാലും താങ്കളില്‍ നിന്നോ സിപിഎമ്മില്‍ നിന്നോ അത് സാധ്യമാവുമെന്ന് തോന്നുന്നില്ല.

Film

30ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 12 മുതല്‍ 19 വരെ; 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്

Published

on

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2025 ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്.

സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്
30ാമത് ഐ.എഫ്.എഫ്.കെയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്. ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു, ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.

കറുത്ത വര്‍ഗക്കാരോടുള്ള വംശീയമുന്‍വിധികള്‍ക്കെതിരെ സിനിമയിലൂടെ പൊരുതുന്ന കെല്ലി ഫൈഫ് മാര്‍ഷലിന്റെ ‘ബ്‌ളാക്ക് ബോഡീസ്'(2020) എന്ന ഹ്രസ്വചിത്രം ടൊറന്‍േറാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മേളയുടെ ആദ്യ ചേഞ്ച്‌മേക്കര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. കറുത്ത വര്‍ഗക്കാരുടെ ജീവിതാനുഭവങ്ങളില്‍ ഊന്നിയുള്ള ഹേവന്‍ (2018) എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അവര്‍ തന്റെ വരവറിയിച്ചത്. കലയിലൂടെ കറുത്ത വര്‍ഗക്കാരുടെ സമുദായത്തെ ശാക്തീകരിക്കുന്നതിനും സാമൂഹികനീതിക്കും വേണ്ടി രൂപംകൊടുത്ത ‘മേക്ക് റിപ്പിള്‍സ്’ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപക കൂടിയാണ് കെല്ലി ഫൈഫ്. ടെലിവിഷന്‍ രംഗത്തും പരസ്യചിത്രനിര്‍മ്മാണരംഗത്തും തന്റെ കൈയൊപ്പ് പതിപ്പിച്ച കെല്ലിയുടെ ‘ബ്‌ളാക്ക് എലിവേഷന്‍ മാപ്പ്’ എന്ന പ്രചാരണചിത്രം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 2025ലെ ടൊറന്‍േറാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ കെല്ലിയുടെ ‘ഡീമണ്‍സ്’ എന്ന ഹ്രസ്വചിത്രം ഔദ്യോഗിക സെലക്ഷന്‍ നേടി. സ്വന്തം ജനതയുടെ അതിജീവനവും സ്‌നേഹവും കരീബിയന്‍ പ്രവാസിജീവിതവും പ്രതിഫലിപ്പിക്കുന്നവയാണ് കെല്ലിയുടെ ചിത്രങ്ങള്‍.

മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍
അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ അറുപതിലധികം സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫിമെയ്ല്‍ ഫോക്കസ്, മിഡ്‌നൈറ്റ് സിനിമ, റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് എന്നീ വിഭാഗങ്ങളിലും സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ നാലു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ ഷാജി എന്‍. കരുണ്‍, സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ഇരുവരുടെയും രണ്ടു ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും.

കണ്‍ട്രി ഫോക്കസ്: വിയറ്റ്‌നാം
വിയറ്റ്‌നാം യുദ്ധത്തിന്റെ അന്‍പതാംവാര്‍ഷികത്തോടനുബന്ധിച്ച് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ വിയറ്റ്‌നാമില്‍നിന്നുള്ള അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റെട്രോസ്‌പെക്റ്റിവ് വിഭാഗത്തില്‍ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയുടെ മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
13000ല്‍പ്പരം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 200ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തുന്നുണ്ട്. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പിന്നണിപ്രവര്‍ത്തകര്‍, ഒഫീഷ്യല്‍സ്, ഗസ്റ്റ്, സ്‌പോണ്‍സര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 15,000ത്തോളം പേരുടെ പങ്കാളിത്തം 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ടാവും.

എക്‌സിബിഷന്‍
മേളയുടെ ഭാഗമായി മൂന്ന് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. മേളയുടെ മൂന്നു പതിറ്റാണ്ടു നീണ്ട ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ‘ഐ.എഫ്.എഫ്.കെ എക്‌സ്പീരിയന്‍സിയ’, ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബംഗാളിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ എന്നിവ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സജ്ജീകരിക്കും. ചലച്ചിത്രകലാസംവിധായകന്‍ കൂടിയായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ലൊക്കേഷന്‍ സ്‌കെച്ചുകള്‍ ന്യൂ തിയേറ്റര്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കും. കേരള ലളിതകലാ അക്കാദമിയുടെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് ഈ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

അനുബന്ധ പരിപാടികള്‍
മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്ടര്‍, അരവിന്ദന്‍ സ്മാരക പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും. കലാസാംസ്‌കാരിക പരിപാടികള്‍ നഗരത്തിലെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയില്‍ സംഘടിപ്പിക്കും.

പുരസ്‌കാരങ്ങള്‍
ഡിസംബര്‍ 19ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധായക പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകപ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ഫിപ്രസ്‌കി, നെറ്റ്പാക് അവാര്‍ഡുകളും സമാപനച്ചടങ്ങില്‍ സമ്മാനിക്കും.

ഐ.എഫ്.എഫ്.കെയുടെ ഹ്രസ്വചരിത്രം
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോട് വെച്ചാണ് ആദ്യ ചലച്ചിത്രമേള നടന്നത്. രണ്ടാമത്തെ ഐ.എഫ്.എഫ്.കെ 1995 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടന്നു. വിദേശത്തുനിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആദ്യമേളയായിരുന്നു അത്. 1998 ഏപ്രില്‍ 5 മുതല്‍ 12 വരെ നടന്ന മൂന്നാമത്തെ മേളയില്‍ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ തീരുമാനപ്രകാരം നാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 1999 ഏപ്രില്‍ മൂന്നു മുതല്‍ 10 വരെ കൊച്ചിയില്‍ നടന്നു. നാലാംമേളയില്‍ എത്തുമ്പോഴേക്കും ചലച്ചിത്ര നിര്‍മ്മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്റെ അംഗീകാരം ഐ.എഫ്.എഫ്.കെക്ക് ലഭിച്ചിരുന്നു. മല്‍സരവിഭാഗം ആരംഭിച്ചത് ഈ മേളയിലാണ്. 2000 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴുവരെ കോഴിക്കോട് നടന്ന അഞ്ചാമത് ചലച്ചിത്രമേളക്കു ശേഷം തിരുവനന്തപുരം സ്ഥിരം വേദിയായി നിശ്ചയിക്കുകയായിരുന്നു. 25ാമത് ഐ.എഫ്.എഫ്.കെ, കോവിഡിന്റെ പശചാത്തലത്തില്‍ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നീ നാലിടങ്ങളിലായാണ് നടത്തിയത്.

Continue Reading

entertainment

ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു- മമ്മൂട്ടി

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്.

Published

on

നമ്മുടെ സാമൂഹിക മൂലധനം എന്നത് മനുഷ്യരുടെ സ്‌നേഹവും പരസ്പര വിശ്വാസവുമാണെന്ന് മമ്മൂട്ടി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്. എനിക്ക് വേണ്ടി പ്രാര്‍ഥിക്കാത്ത, എനിക്ക് വേണ്ടി പള്ളിയിലൊരു മെഴുകുതിരി കത്തിക്കാത്ത, ഒരു വഴിപാട് കഴിക്കാത്ത, ഒരു സമയം പ്രാര്‍ഥിക്കുമ്പോള്‍ എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികളില്ല എന്നാണ് മമ്മൂട്ടി പറയുന്നത്.

ഞാന്‍ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ഗര്‍വ് ഉള്ളവനാണ്, ക്ഷിപ്ര കോപിയാണ് എന്നൊക്കെ പലരും വിമര്‍ശിച്ചിരുന്നെങ്കില്‍ പോലും ഈ പറഞ്ഞവരൊക്കെ തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

താന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിരുന്നുവെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടി , വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കളങ്കാവല്‍. ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസെത്തുന്നത്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബര്‍ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.

Continue Reading

Health

ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിള്‍ഡോസ് വാക്സിനിന് ബ്രസീല്‍ അംഗീകാരം; 91.6% ഫലപ്രാപ്തി

2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

on

ബ്രസീലി ല്‍ ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ സിംഗിള്‍ഡോസ് വാക്സിനായ Butantan-DV്ക്ക്  ഔദ്യോഗിക അംഗീകാരം നല്‍കി. ഉയര്‍ന്ന താപനില കാരണം ആഗോളതലത്തില്‍ ഡെങ്കി വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വന്‍ ആശ്വാസവാര്‍ത്തയാണിത്. 2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാവോ പോളോയിലെ Butantan Institute ആണ് പുതിയ വാക്സിന്‍ വികസിപ്പിച്ചത്. 12 മുതല്‍ 59 വയസുവരെയുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം. എട്ട് വര്‍ഷം നീണ്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 6,000ത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. പരീക്ഷണ ഫലങ്ങളില്‍ വാക്സിനിന് 91.6% ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തി. ഇത് ബ്രസീലിന്റെ ശാസ്ത്രആരോഗ്യരംഗത്തെ ഒരു ചരിത്ര നേട്ടമാണെന്ന് Butantan Institute ഡയറക്ടര്‍ എസ്പര്‍ കല്ലാസ് പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രകാരം നിലവില്‍ ലഭ്യമായ ഏക ഡെങ്കി വാക്സിന്‍ TAK-003 ആണ്. എന്നാല്‍ അതിന് മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകള്‍ ആവശ്യമാണ്. പുതിയ സിംഗിള്‍ഡോസ് വാക്സിന്‍ ഈ രംഗത്ത് വലിയ മുന്നേറ്റമായി കരുതപ്പെടുന്നു. ശുദ്ധ ജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കി പകര്‍ന്നുപിടിപ്പിക്കുന്നത്. പകല്‍ സമയങ്ങളിലാണ് ഇവ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 3 മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. പെട്ടെന്ന് തുടങ്ങുന്ന ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, പേശി-സന്ധി വേദന, നെഞ്ച്-മുഖം മേഖലയില്‍ ചുവന്ന തടിപ്പ്, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

 

Continue Reading

Trending