Connect with us

crime

ബസിനു മുന്നിലെ വടിവാള്‍ വീശല്‍; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

മോട്ടോര്‍ വാഹന വകുപ്പും നടപടിക്ക്

Published

on

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ പുളിക്കലില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വടിവാള്‍ വീശിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ ഷംസുദ്ദീന്‍ (27) നെതിരെയാണ് ബസ് ജീവനക്കാരുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഇയാളെ പിടികൂടാനായിട്ടില്ല.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പുളിക്കല്‍ മുതല്‍ കൊളത്തൂര്‍ വിമാനത്താവള ജംഗ്ഷന്‍ വരെയായിരുന്നു നിറയെ യാത്രക്കാരുള്ള ബസിനു നേരെ യുവാവിന്റെ പരാക്രമം. യാത്രക്കാര്‍ പകര്‍ത്തിയ ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രതിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പുളിക്കലില്‍ യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയപ്പോള്‍ പിറകിലെത്തിയ ഓട്ടോറിക്ഷ തുടരെ ഹോണ്‍ മുഴക്കിയിരുന്നു. യാത്രക്കാരെ സ്റ്റോപ്പിലിറക്കി മുന്നോട്ടെടുത്തപ്പോള്‍ പിന്തുടര്‍ന്ന ഓട്ടോ കൊട്ടപ്പുറത്തിനടുത്തുവെച്ച് ബസിനെ മറികടക്കുകയും മാര്‍ഗതടസമുണ്ടാക്കുന്ന
വിധത്തില്‍ വാഹനം ഓടിക്കുകയുമായിരുന്നെന്ന് ബസ് ജീവനക്കാരുടെ പരാതിയില്‍ പറയുന്നു. തൊട്ടടുത്ത സ്റ്റോപ്പായ തലേക്കരയെത്തുന്നതിനു മുമ്പെയാണ് ഓട്ടോയില്‍ നിന്ന് വടിവാള്‍ പുറത്തേക്ക് വീശി ഭീഷണിയുണ്ടായത്. കൊളത്തൂരിലെ വിമാനത്താവള ജംഗ്ഷന്‍ വരെ പലതവണ ഇത് ആവര്‍ത്തിക്കുകയും അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ബസിലുണ്ടായവര്‍ പകര്‍ത്തിയത്.

നേരത്തെ കഞ്ചാവ് കേസില്‍ അറസ്റ്റിലായി പുറത്തിറങ്ങിയ ഷംസുദ്ദീനാണ് ഓട്ടോ ഓടിച്ചിരുന്നതെന്നും പൊതുസ്ഥലത്ത് ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും മാര്‍ഗ്ഗതടസ്സമുണ്ടാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെന്നും കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ എ. ദീപകുമാര്‍ അറിയിച്ചു. സംഭവ ദിവസം കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ പരാതി നല്‍കിയ ശേഷം ബസ് സര്‍വ്വീസ് തുടര്‍ന്നിരുന്നു. ഇന്ന് ബസ് ജീവനക്കാരെ വിളിച്ചു വരുത്തിയാണ് പൊലീസ് മൊഴിയെടുത്തത്.

സംഭവത്തില്‍ മലപ്പുറം ആര്‍.ടി.ഒയുടെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷ ഷംസുദ്ദീന്റെ മാതാവ് നഫീസയുടെ പേരിലാണെന്നും ടാക്സ്, ഇന്‍ഷൂറന്‍സ് തുടങ്ങിയ രേഖകളൊന്നുമില്ലെന്നും കൊണ്ടോട്ടി സബ് ആര്‍.ടി.ഒ നിഖില്‍ സ്‌കറിയയുടെ നേതൃത്വത്തിലുള്ള സംഘവും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഓട്ടോ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം വാഹനം കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ അറിയിച്ചു.

crime

നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.

നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Continue Reading

crime

വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

Published

on

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.

ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.

Continue Reading

crime

അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ, പിന്നാലെ അണുബാധ; യുവതിയുടെ 9 വിരലുകള്‍ മുറിച്ചുമാറ്റി

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ വിരലുകള്‍ മുറിച്ചുമാറ്റി. അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനാണ് ഇവര്‍ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തെ സമീപിച്ചത്. മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില്‍ പത്മജിത്തിന്റെ ഭാര്യ എം എസ് നീതു (31) വിന്റെ ഇടതു കൈയിലെ നാലു വിരലുകളും ഇടതു കാലിലെ അഞ്ച് വിരലുകളുമാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്.

പത്മജിത്ത് പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ കഴക്കൂട്ടം അരശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ‘കോസ്‌മെറ്റിക് ഹോസ്പിറ്റല്‍’ എന്ന സ്ഥാപനത്തിന് എതിരെ തുമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോസ്‌മെറ്റിക് ആശുപത്രിയിലെ ഡോ. ഷെനാള്‍ ശശാങ്കനെ പ്രതിയാക്കിയാണ് കേസെടുത്തത്.

ഫെബ്രുവരി 22നാണ് നീതു അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 23നു ഡിസ്ചാര്‍ജ് ആയി. വീട്ടില്‍ എത്തി ഉച്ചയോടെ അമിത ക്ഷീണം ഉണ്ടാവുകയും ക്ലിനിക്കിലെ ഡോക്ടറെ ഫോണില്‍ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഉപ്പിട്ട് കഞ്ഞിയും വെള്ളവും കുടിക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം. രാത്രിയോടെ അവശയായ നീതുവിനെ 24ന് ക്ലിനിക്കില്‍ എത്തിച്ചു പരിശോധന നടത്തി.

രക്തസമ്മര്‍ദം കുറഞ്ഞെന്നും മറ്റും പറഞ്ഞ് ക്ലിനിക്കിലെ ഡോക്ടര്‍ സ്വന്തം നിലയ്ക്കു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതായി പറഞ്ഞു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരിശോധനയില്‍ ആന്തരിക അവയവങ്ങളില്‍ അണുബാധയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നു 21 ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നു. ഡയാലിസിസിനു വിധേയയായി കഴിയുന്ന നീതുവിന്റെ ഇടതുകാലിലെ ആര്‍ട്ടറി ബ്ലോക്കായതിനെ തുടര്‍ന്നു പാദത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞു ചലനശേഷി നഷ്ടമാവുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

Continue Reading

Trending