Sports
ഈ സ്വിസ് ബ്രാന്‍ഡ് വിജയത്തില്‍ ബ്രസീലിനാണ് നെഞ്ചിടിക്കുന്നത്
മുഹമ്മദ് ഷാഫി
സെര്‍ബിയ 1 – സ്വിറ്റ്സര്‍ലാന്റ് 2
ഈ ലോകകപ്പ് ഏറെക്കുറെ എല്ലാം കണ്ടുകഴിഞ്ഞിരുന്നു – ടീം ഗോളുകള്‍, സോളോ ഗോളുകള്‍, ലോങ് റേഞ്ചറുകള്‍, പെനാല്‍ട്ടി ഗോള്‍, ഫ്രീകിക്ക് ഗോള്‍, പെനാല്‍ട്ടി സേവ്, പെനാല്‍ട്ടി മിസ്സ്, മഞ്ഞക്കാര്‍ഡ്, ചുവപ്പു കാര്‍ഡ്, വമ്പന്മാരുടെ വീഴ്ച, അട്ടിമറി, ബസ് പാര്‍ക്കിങ് പ്രതിരോധം, അതിനെ അതിജയിച്ചുകൊണ്ടുള്ള സ്കോറിങ്, ടാക്ടിക്കല്‍ അത്ഭുതങ്ങള്‍, ടാക്ടിക്കല്‍ അബദ്ധങ്ങള്‍… അങ്ങനെ ഏറെക്കുറെ എല്ലാം. ഇന്നലെ രാത്രി അതുംകൂടി സംഭവിച്ചു – ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം പൊരുതിക്കയറിയുള്ള ഒരു ടീമിന്റെ വിജയം. അഞ്ചാം മിനുട്ടില്‍ മിത്രോവിച്ചിലൂടെ സെര്‍ബിയ നേടിയ ഒരു സാധാരണ ഹെഡ്ഡര്‍ ഗോളിന് രണ്ടാംപകുതിയിലെ രണ്ട് കിടിലന്‍ ഗോളുകളുമായി സ്വിറ്റ്സര്‍ലാന്റ് മറുപടി നല്‍കിയതോടെ ബ്രസീല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കിട്ടണമെങ്കില്‍ ബുധനാഴ്ച നട്ടപ്പാതിര വരെ കാത്തിരിക്കണമെന്ന സ്ഥിതിയായി.
ഡ്യൂട്ടിയും മൂസസാഹിത്യവും കഴിഞ്ഞ് ഞാന്‍ കളികാണാനിരിക്കുമ്പോഴേക്ക് സെര്‍ബിയക്കാര്‍ ഒരു ഗോളടിച്ചു കഴിഞ്ഞിരുന്നു. ഈ ടൂര്‍ണമെന്റിന്റെ സ്വഭാവം വെച്ച് അതോടെ കളി തീരുമാനമാവേണ്ടതാണ്. പക്ഷേ, മറുവശത്ത് സ്വിറ്റ്സര്‍ലാന്റ് ആയതുകൊണ്ടും അവര്‍ അത്യാവശ്യം നന്നായി കളിക്കുന്നതു കൊണ്ടും പ്രതീക്ഷ കൈവിട്ടില്ല. ഉറക്കത്തിലേക്ക് വഴുതിയും ഞെട്ടിയുണര്‍ന്നുമൊക്കെയായി കണ്ട മത്സരത്തിനൊടുവില്‍ ആഗ്രഹിച്ച റിസള്‍ട്ട് തന്നെ ലഭിച്ചു.
4-2-3-1 ശൈലിയില്‍ കളിച്ച സ്വിറ്റ്സര്‍ലന്റിനായിരുന്നു മത്സരത്തില്‍ ആധിപത്യം. തുടക്കത്തില്‍ തന്നെ ഗോളടിച്ചതോടെ സെര്‍ബിയ തങ്ങള്‍ക്കറിയാവുന്ന പണി വൃത്തിക്ക് ചെയ്യാന്‍ തീരുമാനിച്ചതായി തോന്നി. നന്നായി പ്രതിരോധിക്കുക, എതിര്‍ഹാഫ് തുറന്നുകിട്ടുമ്പോള്‍ ആക്രമിക്കുക എന്നതായിരുന്നു സെര്‍ബ് രീതി. ടോസിച്ച്, മിലങ്കോവിച്ച്, മാറ്റിച്ച്, മിലിവോജെവിച്ച് ചത്വരം ഡിഫന്‍സ് നയിച്ചപ്പോള്‍ ഒരുവശത്ത് കോളറോവും മറുവശത്ത് ഇവാനോവിച്ചും പ്രതിരോധത്തിനൊപ്പം മധ്യ-മുന്‍ നിരകളെയും സഹായിച്ചു.
സ്വിസ് കോച്ച് പെറ്റ്കോവിച്ചിന്റെ വജ്രായുധം ഷെര്ദാന് ഷഖീരി ആയിരുന്നു. അയാള്‍ കരുത്തരും പരിചയ സമ്പന്നരുമായ സ്വിസ് ഡിഫന്റര്‍മാരെ സമാധാനത്തോടെ നില്ക്കാന് സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഗ്രനിത് ഷാക്കയും ബെഹ്റാമിയും ഷഖീരിയുമെല്ലാം നിറഞ്ഞുനിന്നപ്പോള്‍ മധ്യനിരയിലെ ആധിപത്യം സ്വിസ്സുകാര്‍ക്കായി. സ്വന്തം പകുതി സംരക്ഷിക്കുക എന്നതിനാണ് സെര്‍ബിയക്കാര്‍ പ്രാധാന്യം നല്‍കിയത്.
വലതുവിങ്ങിലായിരുന്നു സ്ഥാനമെങ്കിലും ഇന്നലെ കളിക്കളത്തില്‍ എവിടെ നോക്കിയാലും ഷഖീരിയെ കാണാമായിരുന്നു. ഡീപ് മിഡ്ഫീല്‍ഡ് മുതല്‍ ബോക്സ് വരെ അയാളുടെ കുറിയ കാലുകള്‍ വല്ലാത്ത ശല്യമാണുണ്ടാക്കിയത്. ഒപ്പമുള്ളവരെ കളിപ്പിക്കാന്‍ മാത്രമല്ല, തഞ്ചംകിട്ടിയാല്‍ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യാനും അയാള്‍മടിച്ചില്ല. സ്വിറ്റ്സര്‍ലാന്റിന്റെ ആദ്യഗോളും വന്നതങ്ങനെയാണ്. ഇടതുവിങില്‍ നിന്ന് ഗോള്‍ഏരിയ മുറിച്ചുകടന്നുവന്ന ഷഖീരിയുടെ പ്ലേസിങ് ഡിഫന്റര്‍ തടഞ്ഞു. എന്നാല്‍ ഡീപ്പില്‍ നിന്ന് ഓടിക്കയറി വന്ന ഗ്രാനിത് ഷാക്ക തൊടുത്ത ഷോട്ട് വളഞ്ഞ് പോസ്റ്റില്‍ കയറി. വര്‍ഷങ്ങളുടെ പരിചയമുള്ള ബ്രാനിസ്ലാവ് ഇവാനോവിച്ചിനെ നിലത്തുവീഴ്ത്തിയതില്‍ നിന്നുതന്നെ അറിയാം, ഷാക്കയുടെ അടിക്ക് എത്രമാത്രം ഭാരമുണ്ടായിരുന്നു എന്ന്. ഇവാനോവിച്ചിന്റെ മറ അവസാന നിമിഷമേ നീങ്ങിയുള്ളൂ എന്നതിനാല്‍ ഗോള്‍കീപ്പര്‍ക്ക് ഒന്ന് ഡൈവ് ചെയ്യാന്‍പോലും സമയം കിട്ടിയില്ല.
അവസാനഘട്ടത്തില്‍ എല്ലാംമറന്ന് ആക്രമിക്കാന്‍ തുനിഞ്ഞ സെര്‍ബിയ സ്വയം കുളംതോണ്ടുകയാണുണ്ടായത്. സ്വിസ് ബോക്സില്‍ സെര്‍ബിയക്ക് നഷ്ടമായ പന്ത് എതിര്‍ഹാഫില്‍ ഷഖീരിയുടെ കാലില്‍കിട്ടുമ്പോള്‍ ഒരു ഡിഫന്ററേ അയാള്‍ക്കൊപ്പമുണ്ടായിരുന്നുള്ളൂ. അയാള്‍തന്നെ ഷഖീരിയേക്കാള്‍ ഒരുമീറ്റര്‍ പിന്നിലായിരുന്നു. ചടുലമായ ഫുട്ട്വര്‍ക്ക് കൊണ്ട് അതുവരെ കളംനിറഞ്ഞ ഷഖീരിക്കാകട്ടെ അതില്‍പ്പരം സുവര്‍ണാവസരം കിട്ടാനുണ്ടായിരുന്നില്ല. പന്തിനെയും പിന്നാലെ തന്നെ മാര്‍ക്ക് ചെയ്ത ഡിഫന്ററെയും വഹിച്ച് ഇടതുബോക്സില്‍ കയറിയ ഷഖീരി, സെര്‍ബിയന്‍ കീപ്പറെ മുന്നോട്ടു വിളിച്ചുവരുത്തി. പ്രതിഭകൊണ്ടു മാത്രം കഴിയുന്ന വിധത്തില്‍ കീപ്പര്‍ക്കും ഡിഫന്റര്‍ക്കുമിടയിലൂടെ ശാന്തമായി പന്ത് വലയിലേക്ക് ഉരുട്ടിവിട്ടു. റഫറിയോടും മഞ്ഞക്കാര്‍ഡിനോടും കളിയുടെ മാന്യതയോടുമൊക്കെ പോകാന്‍ പറ; 90-ാം മിനുട്ടില്‍ അടിക്കുന്ന അത്തരമൊരു ഗോള്‍ കുപ്പായമൂരാതെ എങ്ങനെയാണ് ആഘോഷിക്കുക!
ജെമയ്ലി ക്ലോസ് റേഞ്ചില്‍ നിന്ന് തുലച്ച സുവര്‍ണാവസരവും ക്രോസ്ബാറില്‍ തട്ടി മടങ്ങിയ ഷഖീരിയുടെ കേര്‍ളിങ് ഷോട്ടും ബോക്സിലുണ്ടാക്കിയ അങ്കലാപ്പുമെല്ലാം മത്സരത്തിലെ സ്വിസ് മേധാവിത്വത്തിന്റെ തെളിവായിരുന്നു. പ്രതിരോധത്തില്‍ കരുത്തരായ എതിരാളികളെ സ്വന്തം ഹാഫിലേക്ക് വിളിച്ചുവരുത്തി ക്ഷണവേഗത്തില്‍ പ്രത്യാക്രമണം നടത്തുകയെന്ന തന്ത്രമാണ് സ്വിസ്സുകാര് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ആ കെണിയില്‍ സെര്‍ബിയ വീണതാണ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത്.
ഈ ഗ്രൂപ്പില്‍ ഇനിയാണ് ആവേശം പതിയിരിക്കുന്നത്. ബ്രസീല്‍, സ്വിറ്റ്സര്‍ലാന്റ്, സെര്‍ബിയ ടീമുകള്‍ക്കു മു്ന്നില്‍ രണ്ടാം റൗണ്ടില്‍ കയറാനുള്ള സാധ്യതയുണ്ട്. നാല് പോയിന്റോടെ ഗോള്‍വ്യത്യാസത്തില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്താണെങ്കിലും അടുത്ത കളി അവര്‍ക്ക് സെര്‍ബിയയുമായാണ്. ജയത്തില്‍കുറഞ്ഞ ഒന്നും സെര്‍ബിയക്ക് ഗുണകരമാവില്ല എന്നതിനാല്‍ ബ്രസീല്‍ യഥാര്‍ത്ഥ പരീക്ഷണം നേരിടാന്‍ പോവുകയാണ്. അതേസമയം, ബ്രസീലിനും സ്വിസ്സുകാര്‍ക്കും സമനില മതി. സമനിലക്കു വേണ്ടി കളിക്കുക എന്നത് ടിറ്റേയുടെ ആവനാഴിയിലുള്ള അമ്പല്ലാത്തതിനാല്‍ നല്ലൊരു ആക്രമണ – പ്രത്യാക്രമണ മത്സരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
News
ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്‍; അപേക്ഷകരില്‍ ഇതിഹാസ താരങ്ങളും
അപേക്ഷ സമര്‍പ്പിച്ച് ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും.

ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ച് ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും. ഈസ്റ്റ് ബംഗാള്‍ പരിശീലകനായിരുന്ന ഫൗളര്‍ 2023 ല്‍ സൗദി ക്ലബ് അല്‍ ഖദ്സിയാഹ് പരിശീലകനായിരുന്നു.
മുന്‍ ഇന്ത്യന്‍ ടീം പരിശീലകനായിരുന്ന സ്റ്റീഫന്‍ കോണ്സ്റ്റന്റൈന്, ജംഷഡ്പ്പൂര്‍ പരിശീലകന് ഖാലിദ് ജമീല്‍, ഐഎസ്എല്ലില്‍ പരിചയസമ്പത്തുള്ള ലോപസ് ഹബ്ബാസ്, സെര്‍ജിയോ ലൊബേര ഉള്‍പ്പടെയുള്ള പ്രമുഖരും അപേക്ഷ നല്‍കിയിട്ടുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഐ ലീഗ് ജേതാക്കളാക്കിയ ഗ്രീക്ക് പരിശീലകന് സ്റ്റായ്ക്കോസ് വെര്‍ഗേറ്റിസ്, മുന്‍ മുഹമ്മദന്‍സ് പരിശീലകന് ആന്ദ്രേ ചെര്‍ണിഷോവ്, ഇന്ത്യന്‍ പരിശീലകരായ സാഞ്ചോയ് സെന്‍, സന്തോഷ് കശ്യപ് തുടങ്ങിയവരും അപേക്ഷ നല്‍കിയിട്ടുണ്ട്.
170 അപേക്ഷകരില്‍ 2018 ലോകകപ്പില്‍ ഓസ്ട്രേലിയന്‍ കോച്ചിങ് സ്റ്റാഫ് അംഗമായിരുന്ന ആര്‍ട്ടിസ് ലോപസ് ഗരായ,് മുന്‍ ബ്രസീലിയന്‍ അണ്ടര്‍ 17 പരിശീലകന് സനാര്‍ഡീ, മുന്‍ ബാഴ്സലോണ റിസേര്‍വ്സ് പരിശീലകന് ജോര്‍ഡി വിന്‍യല്‍സ്, അഫ്ഘാന്‍, മാല്‍ദീവ്സ് ടീമുകളുടെ പരിശീലകനായിരുന്ന പീറ്റര്‍ സെഗ്ര്ട്ട് എന്നിവരും ഉള്‍പ്പെടുന്നു.
india
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന് 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന് 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.
‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.
വിരമിച്ചെങ്കിലും, കായികരംഗത്ത് നല്കാന് തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.
‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന് എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.
india
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ് അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.
എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ് തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.
നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.
എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്കുന്നതില് പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന് എട്ട് അംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
-
kerala3 days ago
സ്വകാര്യബസ് സമരം മാറ്റിവെച്ചു, പരീക്ഷകള്‍ മാറ്റി
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
യുദ്ധക്കുറ്റം ആരോപിച്ച് രണ്ട് ഇസ്രാഈലികളെ ബെല്‍ജിയന്‍ പോലീസ് ചോദ്യം ചെയ്തു
-
kerala3 days ago
വി.എസിന് വിട; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു
-
india3 days ago
ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ കണ്ണില്‍ കണ്ടതിനേക്കാള്‍ അപ്പുറമെന്തോ ഉണ്ട്; കോണ്‍ഗ്രസ്
-
kerala3 days ago
‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി
-
Film2 days ago
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്
-
india2 days ago
ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്ലിം ലീഗ് എം.പിമാര്‍