Sports
ഈ സ്വിസ് ബ്രാന്‍ഡ് വിജയത്തില്‍ ബ്രസീലിനാണ് നെഞ്ചിടിക്കുന്നത്
മുഹമ്മദ് ഷാഫി
സെര്‍ബിയ 1 – സ്വിറ്റ്സര്‍ലാന്റ് 2
ഈ ലോകകപ്പ് ഏറെക്കുറെ എല്ലാം കണ്ടുകഴിഞ്ഞിരുന്നു – ടീം ഗോളുകള്‍, സോളോ ഗോളുകള്‍, ലോങ് റേഞ്ചറുകള്‍, പെനാല്‍ട്ടി ഗോള്‍, ഫ്രീകിക്ക് ഗോള്‍, പെനാല്‍ട്ടി സേവ്, പെനാല്‍ട്ടി മിസ്സ്, മഞ്ഞക്കാര്‍ഡ്, ചുവപ്പു കാര്‍ഡ്, വമ്പന്മാരുടെ വീഴ്ച, അട്ടിമറി, ബസ് പാര്‍ക്കിങ് പ്രതിരോധം, അതിനെ അതിജയിച്ചുകൊണ്ടുള്ള സ്കോറിങ്, ടാക്ടിക്കല്‍ അത്ഭുതങ്ങള്‍, ടാക്ടിക്കല്‍ അബദ്ധങ്ങള്‍… അങ്ങനെ ഏറെക്കുറെ എല്ലാം. ഇന്നലെ രാത്രി അതുംകൂടി സംഭവിച്ചു – ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം പൊരുതിക്കയറിയുള്ള ഒരു ടീമിന്റെ വിജയം. അഞ്ചാം മിനുട്ടില്‍ മിത്രോവിച്ചിലൂടെ സെര്‍ബിയ നേടിയ ഒരു സാധാരണ ഹെഡ്ഡര്‍ ഗോളിന് രണ്ടാംപകുതിയിലെ രണ്ട് കിടിലന്‍ ഗോളുകളുമായി സ്വിറ്റ്സര്‍ലാന്റ് മറുപടി നല്‍കിയതോടെ ബ്രസീല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കിട്ടണമെങ്കില്‍ ബുധനാഴ്ച നട്ടപ്പാതിര വരെ കാത്തിരിക്കണമെന്ന സ്ഥിതിയായി.
ഡ്യൂട്ടിയും മൂസസാഹിത്യവും കഴിഞ്ഞ് ഞാന്‍ കളികാണാനിരിക്കുമ്പോഴേക്ക് സെര്‍ബിയക്കാര്‍ ഒരു ഗോളടിച്ചു കഴിഞ്ഞിരുന്നു. ഈ ടൂര്‍ണമെന്റിന്റെ സ്വഭാവം വെച്ച് അതോടെ കളി തീരുമാനമാവേണ്ടതാണ്. പക്ഷേ, മറുവശത്ത് സ്വിറ്റ്സര്‍ലാന്റ് ആയതുകൊണ്ടും അവര്‍ അത്യാവശ്യം നന്നായി കളിക്കുന്നതു കൊണ്ടും പ്രതീക്ഷ കൈവിട്ടില്ല. ഉറക്കത്തിലേക്ക് വഴുതിയും ഞെട്ടിയുണര്‍ന്നുമൊക്കെയായി കണ്ട മത്സരത്തിനൊടുവില്‍ ആഗ്രഹിച്ച റിസള്‍ട്ട് തന്നെ ലഭിച്ചു.
4-2-3-1 ശൈലിയില്‍ കളിച്ച സ്വിറ്റ്സര്‍ലന്റിനായിരുന്നു മത്സരത്തില്‍ ആധിപത്യം. തുടക്കത്തില്‍ തന്നെ ഗോളടിച്ചതോടെ സെര്‍ബിയ തങ്ങള്‍ക്കറിയാവുന്ന പണി വൃത്തിക്ക് ചെയ്യാന്‍ തീരുമാനിച്ചതായി തോന്നി. നന്നായി പ്രതിരോധിക്കുക, എതിര്‍ഹാഫ് തുറന്നുകിട്ടുമ്പോള്‍ ആക്രമിക്കുക എന്നതായിരുന്നു സെര്‍ബ് രീതി. ടോസിച്ച്, മിലങ്കോവിച്ച്, മാറ്റിച്ച്, മിലിവോജെവിച്ച് ചത്വരം ഡിഫന്‍സ് നയിച്ചപ്പോള്‍ ഒരുവശത്ത് കോളറോവും മറുവശത്ത് ഇവാനോവിച്ചും പ്രതിരോധത്തിനൊപ്പം മധ്യ-മുന്‍ നിരകളെയും സഹായിച്ചു.
സ്വിസ് കോച്ച് പെറ്റ്കോവിച്ചിന്റെ വജ്രായുധം ഷെര്ദാന് ഷഖീരി ആയിരുന്നു. അയാള്‍ കരുത്തരും പരിചയ സമ്പന്നരുമായ സ്വിസ് ഡിഫന്റര്‍മാരെ സമാധാനത്തോടെ നില്ക്കാന് സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഗ്രനിത് ഷാക്കയും ബെഹ്റാമിയും ഷഖീരിയുമെല്ലാം നിറഞ്ഞുനിന്നപ്പോള്‍ മധ്യനിരയിലെ ആധിപത്യം സ്വിസ്സുകാര്‍ക്കായി. സ്വന്തം പകുതി സംരക്ഷിക്കുക എന്നതിനാണ് സെര്‍ബിയക്കാര്‍ പ്രാധാന്യം നല്‍കിയത്.
വലതുവിങ്ങിലായിരുന്നു സ്ഥാനമെങ്കിലും ഇന്നലെ കളിക്കളത്തില്‍ എവിടെ നോക്കിയാലും ഷഖീരിയെ കാണാമായിരുന്നു. ഡീപ് മിഡ്ഫീല്‍ഡ് മുതല്‍ ബോക്സ് വരെ അയാളുടെ കുറിയ കാലുകള്‍ വല്ലാത്ത ശല്യമാണുണ്ടാക്കിയത്. ഒപ്പമുള്ളവരെ കളിപ്പിക്കാന്‍ മാത്രമല്ല, തഞ്ചംകിട്ടിയാല്‍ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യാനും അയാള്‍മടിച്ചില്ല. സ്വിറ്റ്സര്‍ലാന്റിന്റെ ആദ്യഗോളും വന്നതങ്ങനെയാണ്. ഇടതുവിങില്‍ നിന്ന് ഗോള്‍ഏരിയ മുറിച്ചുകടന്നുവന്ന ഷഖീരിയുടെ പ്ലേസിങ് ഡിഫന്റര്‍ തടഞ്ഞു. എന്നാല്‍ ഡീപ്പില്‍ നിന്ന് ഓടിക്കയറി വന്ന ഗ്രാനിത് ഷാക്ക തൊടുത്ത ഷോട്ട് വളഞ്ഞ് പോസ്റ്റില്‍ കയറി. വര്‍ഷങ്ങളുടെ പരിചയമുള്ള ബ്രാനിസ്ലാവ് ഇവാനോവിച്ചിനെ നിലത്തുവീഴ്ത്തിയതില്‍ നിന്നുതന്നെ അറിയാം, ഷാക്കയുടെ അടിക്ക് എത്രമാത്രം ഭാരമുണ്ടായിരുന്നു എന്ന്. ഇവാനോവിച്ചിന്റെ മറ അവസാന നിമിഷമേ നീങ്ങിയുള്ളൂ എന്നതിനാല്‍ ഗോള്‍കീപ്പര്‍ക്ക് ഒന്ന് ഡൈവ് ചെയ്യാന്‍പോലും സമയം കിട്ടിയില്ല.
അവസാനഘട്ടത്തില്‍ എല്ലാംമറന്ന് ആക്രമിക്കാന്‍ തുനിഞ്ഞ സെര്‍ബിയ സ്വയം കുളംതോണ്ടുകയാണുണ്ടായത്. സ്വിസ് ബോക്സില്‍ സെര്‍ബിയക്ക് നഷ്ടമായ പന്ത് എതിര്‍ഹാഫില്‍ ഷഖീരിയുടെ കാലില്‍കിട്ടുമ്പോള്‍ ഒരു ഡിഫന്ററേ അയാള്‍ക്കൊപ്പമുണ്ടായിരുന്നുള്ളൂ. അയാള്‍തന്നെ ഷഖീരിയേക്കാള്‍ ഒരുമീറ്റര്‍ പിന്നിലായിരുന്നു. ചടുലമായ ഫുട്ട്വര്‍ക്ക് കൊണ്ട് അതുവരെ കളംനിറഞ്ഞ ഷഖീരിക്കാകട്ടെ അതില്‍പ്പരം സുവര്‍ണാവസരം കിട്ടാനുണ്ടായിരുന്നില്ല. പന്തിനെയും പിന്നാലെ തന്നെ മാര്‍ക്ക് ചെയ്ത ഡിഫന്ററെയും വഹിച്ച് ഇടതുബോക്സില്‍ കയറിയ ഷഖീരി, സെര്‍ബിയന്‍ കീപ്പറെ മുന്നോട്ടു വിളിച്ചുവരുത്തി. പ്രതിഭകൊണ്ടു മാത്രം കഴിയുന്ന വിധത്തില്‍ കീപ്പര്‍ക്കും ഡിഫന്റര്‍ക്കുമിടയിലൂടെ ശാന്തമായി പന്ത് വലയിലേക്ക് ഉരുട്ടിവിട്ടു. റഫറിയോടും മഞ്ഞക്കാര്‍ഡിനോടും കളിയുടെ മാന്യതയോടുമൊക്കെ പോകാന്‍ പറ; 90-ാം മിനുട്ടില്‍ അടിക്കുന്ന അത്തരമൊരു ഗോള്‍ കുപ്പായമൂരാതെ എങ്ങനെയാണ് ആഘോഷിക്കുക!
ജെമയ്ലി ക്ലോസ് റേഞ്ചില്‍ നിന്ന് തുലച്ച സുവര്‍ണാവസരവും ക്രോസ്ബാറില്‍ തട്ടി മടങ്ങിയ ഷഖീരിയുടെ കേര്‍ളിങ് ഷോട്ടും ബോക്സിലുണ്ടാക്കിയ അങ്കലാപ്പുമെല്ലാം മത്സരത്തിലെ സ്വിസ് മേധാവിത്വത്തിന്റെ തെളിവായിരുന്നു. പ്രതിരോധത്തില്‍ കരുത്തരായ എതിരാളികളെ സ്വന്തം ഹാഫിലേക്ക് വിളിച്ചുവരുത്തി ക്ഷണവേഗത്തില്‍ പ്രത്യാക്രമണം നടത്തുകയെന്ന തന്ത്രമാണ് സ്വിസ്സുകാര് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ആ കെണിയില്‍ സെര്‍ബിയ വീണതാണ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത്.
ഈ ഗ്രൂപ്പില്‍ ഇനിയാണ് ആവേശം പതിയിരിക്കുന്നത്. ബ്രസീല്‍, സ്വിറ്റ്സര്‍ലാന്റ്, സെര്‍ബിയ ടീമുകള്‍ക്കു മു്ന്നില്‍ രണ്ടാം റൗണ്ടില്‍ കയറാനുള്ള സാധ്യതയുണ്ട്. നാല് പോയിന്റോടെ ഗോള്‍വ്യത്യാസത്തില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്താണെങ്കിലും അടുത്ത കളി അവര്‍ക്ക് സെര്‍ബിയയുമായാണ്. ജയത്തില്‍കുറഞ്ഞ ഒന്നും സെര്‍ബിയക്ക് ഗുണകരമാവില്ല എന്നതിനാല്‍ ബ്രസീല്‍ യഥാര്‍ത്ഥ പരീക്ഷണം നേരിടാന്‍ പോവുകയാണ്. അതേസമയം, ബ്രസീലിനും സ്വിസ്സുകാര്‍ക്കും സമനില മതി. സമനിലക്കു വേണ്ടി കളിക്കുക എന്നത് ടിറ്റേയുടെ ആവനാഴിയിലുള്ള അമ്പല്ലാത്തതിനാല്‍ നല്ലൊരു ആക്രമണ – പ്രത്യാക്രമണ മത്സരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
Sports
സഞ്ജുവിനും കേരളത്തിനും നിരാശ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെയില്‍വേസിനോട് 32 റണ്‍സ് തോല്‍വി
25 പന്തില്‍ 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ് ആണ് കേരളത്തിന്റെ ടോപ്പ് സ്കോറര്‍.
ആലപ്പുഴ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ റെയില്‍വേസിനെതിരെ കേരളത്തിന് 32 റണ്‍സിന്റെ നിരാശാജനക തോല്‍വി. 150 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സില്‍ ഒതുങ്ങി. 25 പന്തില്‍ 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ് ആണ് കേരളത്തിന്റെ ടോപ്പ് സ്കോറര്‍. സല്മാന് നിസാര്‍ (18), അഖില്‍ സ്കറിയ (15), അങ്കിത് ശര്‍മ്മ (15) എന്നിവര്‍ ചെറിയ സംഭാവന നല്കി. റെയില്‍വേസിനായി അടല്‍ ബിഹാരി റായി മൂന്ന് വിക്കറ്റും ശിവം ചൗധരി രണ്ട് വിക്കറ്റും നേടി. മുന്‍പ് ബാറ്റ് ചെയ്ത റെയില്‍വേസ് 20 ഓവറില്‍ 149/8 എന്ന നിലയില്‍ ഇന്നിംഗ്സ് പൂര്‍ത്തിയാക്കി. നവ്നീത് (35), രവി സിംഗ് (25), ശിവം ചൗധരി (24) എന്നിവരാണ് റണ്‍സിന് അടിസ്ഥാനം പാകിയത്. കേരളത്തിനായി ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷറഫുദ്ധീനും അഖില്‍ സ്കറിയയും രണ്ട്് വീതം വിക്കറ്റ് നേടി. ഒഡീഷയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ടൂര്‍ണമെന്റ് ആരംഭിച്ച കേരളത്തിന് രണ്ടാം മത്സരത്തിലെ ഈ തോല്‍വി തിരിച്ചടിയായി.
Sports
ഫിഫ അണ്ടര്‍-17 ലോകകിരീടം പോര്‍ച്ചുഗലിന്
പരിശീലകന് ബിനോ മാസെയ്സ് നയിക്കുന്ന യുവസംഘം കഴിഞ്ഞ ആറുമാസമായി ഉജ്ജ്വല ഫോമിലാണ്.
ഫിഫ അണ്ടര്‍-17 ലോകകപ്പ് കലാശപ്പോരില്‍ ഓസ്ട്രിയയെ 1-0ന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ കിരീടം സ്വന്തമാക്കി. ബെന്‍ഫിക്കയുടെ യുവതാരം അനീഷ്യോ കബ്രാള്‍ ആദ്യ പകുതിയുടെ 32ാം മിനിറ്റില്‍ നേടിയ ഗോളാണ് പോര്‍ച്ചുഗലിന്റെ വിജയകഥയെഴുതിയത്. പരിശീലകന് ബിനോ മാസെയ്സ് നയിക്കുന്ന യുവസംഘം കഴിഞ്ഞ ആറുമാസമായി ഉജ്ജ്വല ഫോമിലാണ്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ക്കു ശേഷം ലോകകപ്പും സ്വന്തമാക്കിയത് അതിന്റെ തുടര്‍ച്ചയായി. മികച്ച പ്രകടനം കാഴ്ചവെച്ച ഓസ്ട്രിയ ഉപവിജയികളായി തൃപ്തിപ്പെടേണ്ടിവന്നപ്പോള്‍, ബ്രസീലിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇറ്റലി മൂന്നാം സ്ഥാനം നേടി. ഈ ലോകകപ്പ് 48 രാജ്യങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച ആദ്യ എഡിഷന് ആയിരുന്നു.
അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ ഇരു ടീമുകളും ആദ്യമായാണ് എത്തുന്നത്. സെമിഫൈനലില്‍ ബ്രസീലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയെത്തിയ പോര്‍ച്ചുഗല്‍, ഫൈനലിലും കൃത്യമായ പാസിങ്ങുകളിലൂടെ കളിയുടെ നിയന്ത്രണം കൈവശം വെച്ചു. 32ാം മിനിറ്റില്‍ വിങ്ങര്‍ ദുവാര്‍ട്ടെ കുന്‍ഹ നല്കിയ പാസ് സ്വീകരിച്ച കബ്രാള്‍ ഓഫ്സൈഡ് കെണി മറികടന്ന് പന്ത് വലയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇംഗ്ലണ്ട്, ജപ്പാന്, ഇറ്റലി എന്നീ ശക്തരെ തോല്പിച്ച് ഫൈനലിലെത്തിയ ഓസ്ട്രിയ രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുള്ള ശ്രമം തുടര്‍ന്നുവെങ്കിലും, പോര്‍ച്ചുഗലിന്റെ പ്രതിരോധം അതിവിശ്വാസ്യതയോടെ എല്ലാതും ചെറുത്തു. മുഴുവന്‍ മത്സരവും ഓസ്ട്രിയന്‍ പ്രതിരോധത്തിന് നിരന്തര സമ്മര്‍ദ്ദമുണ്ടാക്കിയ മാറ്റിയസ് മൈഡ്, ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം നേടി. ‘ഇത് ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരം, പോര്‍ച്ചുഗീസ് യൂത്ത് സിസ്റ്റത്തിന്റെയും ടീം വര്‍ക്കിന്റെയും വിജയമാണ്,’ എന്ന് പരിശീലകന് മാസെയ്സ് പ്രതികരിച്ചു. 1991ല്‍ സ്വന്തം മണ്ണില്‍ നേടിയ ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിനുശേഷം പോര്‍ച്ചുഗല്‍ ഉയര്‍ത്തുന്ന ആദ്യ ഫിഫ കിരീടമാണിത്. മുന്‍പ് നടന്ന മൂന്നാംസ്ഥാനം നിര്‍ണയ മത്സരത്തില്‍, ഗോള്‍രഹിത സമനിലയ്ക്ക് പിന്നാലെ നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ 42ന് പരാജയപ്പെടുത്തി ഇറ്റലി വെങ്കലം നേടി.
വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലാണ് 48 ടീമുകളുടെ ആദ്യ വിശ്വമേളയുടെ നറുക്കെടുപ്പ് നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ പൂര്‍ത്തിയാവുകയും, 42 ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ശേഷിക്കുന്ന ആറ് സ്ഥാനങ്ങള്‍ക്കുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് ഈ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ് നടക്കുന്നത്.
ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്
റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള നാല് ടീമുകളായ സ്പെയിന്, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ സെമി വരെ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കിയാണ് ഫിഫ സീഡും ഫിക്സ്ചറും തയ്യാറാക്കിയത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ സ്പെയിനും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും തമ്മില്‍ ഫൈനലിന് മുമ്പ് മുഖാമുഖമെത്തില്ല. മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സും-നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലും ഫൈനലിന് മുമ്പൊരു പോരാട്ടവുമുണ്ടാവില്ല.
ഗ്രൂപ്പ് റൗണ്ടിനു ശേഷം രണ്ട് ഭാഗങ്ങളായാവും നോക്കൗട്ട്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി വരെ മത്സരങ്ങള്‍ നടക്കുന്നത്. മുന്‍നിര ടീമുകള്‍ ഗ്രൂപ്പിലെ മത്സരത്തിനു ശേഷം രണ്ടുവഴിക്കാവും മുന്നോട്ട് കുതിക്കുന്നത് എന്നതിനാല്‍ ഫൈനലിന് മുമ്പ് ഒരു ഏറ്റുമുട്ടല്‍ ഒഴിവാകും.
ലോകകപ്പ് നറുക്കെടുപ്പ് ക്രമം
Pot 1: Canada, Mexico, United States, Spain, Argentina, France, England, Brazil, Portugal, Netherlands, Belgium, Germany
Pot 2: Croatia, Morocco, Colombia, Uruguay, Switzerland, Japan, Senegal, Iran, South Korea, Ecuador, Austria, Australia
Pot 3: Norway, Panama, Egypt, Algeria, Scotland, Paraguay, Tunisia, Ivory Coast, Uzbekistan, Qatar, South Africa
Pot 4: Jordan, Cape Verde, Ghana, Curaçao, Haiti, New Zealand, European playoff winners A-D, Inter-confederation playoff winners 1-2
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
-
News1 day agoഹോങ്കോങ്ങിലെ ഫ്ലാറ്റുകളിലെ തീപിടിത്തം; മരണം 55 ആയി

