Culture
ക്രൊയേഷ്യ പ്ലാന്‍ ചെയ്തത് 120 മിനുട്ടിനാണ്; ഇംഗ്ലണ്ടിനത് മനസ്സിലായില്ല
മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി
ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് കഴിഞ്ഞ ദിവസം പറഞ്ഞൊരു വാചകം കൗതുകമുണര്‍ത്തുന്നതായിരുന്നു: ‘ലോകകപ്പിനു മുമ്പ് ഞങ്ങള്‍ക്ക് മൂന്നാം സ്ഥാനം നല്‍കാമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനത് ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. ഇപ്പോള്‍ അതിനു പറ്റില്ല.’ സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം നിറഞ്ഞുനില്‍ക്കുന്ന വാക്കുകളായിരുന്നു അത്. സെമിയില്‍ അഞ്ചാം മിനുട്ടില്‍ തന്നെ കീറണ്‍ ട്രിപ്പിയര്‍ മനോഹരമായ ഫ്രീകിക്കില്‍ ഗോള്‍ നേടുകയും ആദ്യപകുതിയില്‍ ഇംഗ്ലണ്ട് വിജയികളുടെ ശരീരഭാഷയില്‍ കളിക്കുകയും ചെയ്തപ്പോള്‍ ഡാലിച്ചിന്റെ വാക്കുകളാണ് ഞാനോര്‍ത്തത്; ഒരല്‍പം സഹതാപത്തോടെ. എന്നാല്‍, എഴുപതു മിനുട്ടുകള്‍ക്കു ശേഷം ക്രൊയേഷ്യ കളിച്ച കളിയിലൂടെ ഡാലിച്ച് തന്റെ വാക്കുകളുടെ ഉദ്ദേശ്യം വിശദീകരിച്ചു. സമനില ഗോള്‍ വഴങ്ങിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് ഏറെക്കുറെ ലോകകപ്പില്‍ നിന്നു പുറത്തായിക്കഴിഞ്ഞിരുന്നു.
3-5-2 തനതുശൈലിയില്‍ കളി തുടങ്ങിയ ഇംഗ്ലണ്ടും 4-1-3-2ല്‍ കളിച്ച ക്രൊയേഷ്യയും കളിയില്‍ സെറ്റില്‍ ചെയ്യുന്നതിനു മുമ്പാണ് ആ ഗോള്‍ പിറന്നത്. കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ലോകകപ്പ് സെമിയില്‍, അതും കൃത്യതയാര്‍ന്ന ഒരു ഫ്രീകിക്കിലൂടെ നേടുക എന്നത് ഏതു കളിക്കാരനും സ്വപ്‌നം കാണുന്ന കാര്യമാവും. നേരിട്ട് ഗോള്‍ ലക്ഷ്യം വെക്കാവുന്ന പൊസിഷനില്‍ നിന്ന് പാദത്തിന്റെ ഉള്‍ഭാഗം കൊണ്ട് തൊടുത്ത ആ കിക്കിന് ഒരു പ്ലേസിങിന്റെ സ്വഭാവമായിരുന്നെങ്കിലും അതിലടങ്ങിയ കരുത്തും വേഗതയും സുബാസിച്ചിനെ നിസ്സഹായനാക്കി. പ്രതിരോധ മതില്‍ കടന്നതിനു ശേഷവും പന്ത് അതിന്റെ ഉയരം നിലനിര്‍ത്തി വലയുടെ മുകള്‍ഭാഗത്തേക്ക് തുളച്ചുകയറുമ്പോള്‍ ഗോള്‍കീപ്പര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിനു പരിധിയുണ്ട്.
അന്തിമ വിശകലനത്തില്‍ ആ ഗോളാണ് ഇംഗ്ലണ്ടിനെ ചതിച്ചത് എന്നുപറയാം. ആ സമയത്ത് അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവരുടെ കോച്ചിന്റെ ശരീരഭാഷയില്‍ നിന്നു തന്നെ വ്യക്തമായിരുന്നു. ലീഡ് നിലനിര്‍ത്തുന്നതിനായി പ്രതിരോധം ശക്തമാക്കാനാണോ അതോ ഇനിയും ഗോളടിക്കാനാണോ കളിക്കേണ്ടത് എന്ന കാര്യത്തിലുള്ള സന്ദേഹമാണ് ഇംഗ്ലീഷ് നിരയില്‍ അത് സൃഷ്ടിച്ചത്. എങ്കിലും, കൃത്യമായ മാര്‍ക്കിങും ചടുലമായ നീക്കങ്ങളുമായി അവര്‍ തന്നെയാണ് മേല്‍ക്കൈ പുലര്‍ത്തിയത്. കോര്‍ണര്‍ കിക്കെടുക്കുമ്പോള്‍ സ്‌കൂള്‍കുട്ടികളെ പോലെ വരിയില്‍ നിന്ന് പലഭാഗത്തേക്കായി ചിതറുന്ന ഇംഗ്ലീഷ് തന്ത്രത്തിന് ക്രൊയേഷ്യന്‍ ഡിഫന്‍സിന്റെ പരിചയ സമ്പത്തിനെ മുതലെടുക്കാനായില്ല. അതേസമയം, ലീഡ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരങ്ങള്‍ അലസ സമീപനങ്ങളോടെ ഡെലെ അലിയും ഹാരി കെയ്‌നും റഹീം സ്റ്റര്‍ലിങ്ങും തുലക്കുകയും ചെയ്തു.
ക്രൊയേഷ്യയുടെ ആദ്യപകുതിയിലെ കളി ഏറെക്കുറെ ദുരൂഹമായിരുന്നു. ഒരു ഗോളിന് പിന്നിലായിട്ടും ഇംഗ്ലണ്ടിന്റെ ഗോള്‍ ഏരിയക്കുചുറ്റും കളി മെനയാനും ഉയരക്കാരനായ മാന്ദ്‌സുകിച്ചിന് പന്തെത്തിക്കാനും അവര്‍ ശ്രമിച്ചില്ല. പകരം ലോങ് റേഞ്ചറുകളിലൂടെയുള്ള ഭാഗ്യപരീക്ഷണങ്ങളാണ് ശ്രമിച്ചത്. അവയ്ക്കാകട്ടെ വലകുലുക്കാനുള്ള കൃത്യതയുമുണ്ടായിരുന്നില്ല. ലൂക്കാ മോഡ്രിച്ചിനെ ഇംഗ്ലണ്ട് നന്നായി മാര്‍ക്ക് ചെയ്തതും ഇനിയുമൊരു ഗോള്‍ വഴങ്ങേണ്ടെന്ന് നിര്‍ദേശം ലഭിച്ചതുമായിരിക്കണം ഇതിനു കാരണം. അവരുടെ മിഡ്ഫീല്‍ഡ് ജനറല്‍ ലൂക്കാ മോഡ്രിച്ചിന്, കനത്ത മാര്‍ക്കിങ് കാരണം ആദ്യപകുതിയിലുടനീളം ഡീപ്പായി തന്നെ തുടരേണ്ടിവന്നു. മൂന്നു പ്രതിരോധക്കാര്‍ വട്ടമിട്ട മോഡ്രിച്ച് പല നീക്കങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതായും തോന്നി. റെബിച്ചിന്റെ നീക്കങ്ങള്‍ ആഷ്‌ലി യങും സ്‌കെച്ച് ചെയ്തതോടെ സ്ട്രിനിച്ചും പെരിസിച്ചും റാകിറ്റിച്ചും കളിച്ച ഇടതുഭാഗമായിരുന്നു ആ ഘട്ടത്തില്‍ ക്രൊയേഷ്യയുടെ ശക്തിമേഖല. മൂന്നംഗ ഡിഫന്‍സിനു പുറമെ രണ്ടുപേരെക്കൂടി പ്രതിരോധത്തില്‍ നിര്‍ത്തി ഇംഗ്ലണ്ട് അപകടമൊഴിവാക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ ക്രൊയേഷ്യയുടെ നീക്കങ്ങള്‍ക്ക് കുറച്ചുകൂടി ലക്ഷ്യബോധം കൈവന്നു. എങ്കില്‍പ്പോലും മൈതാനം നിറഞ്ഞുനില്‍ക്കുന്നുവെന്ന് തോന്നിച്ച വെള്ളക്കുപ്പായക്കാരെ കടന്നുപോവുക എളുപ്പമായിരുന്നില്ല. അഞ്ചുപേര്‍ സദാസമയവും ഇംഗ്ലീഷ് ഡിഫന്‍സിലുണ്ടായിരുന്നു. ആക്രമണം നടത്തിയ ഡിഫന്‍സ് തുറക്കേണ്ടെന്നായിരിക്കണം സൗത്ത്‌ഗേറ്റ് ഇടവേളയില്‍ കളിക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതോടെ ഇടതുഭാഗത്ത് പെരിസിച്ചും റാകിറ്റിച്ചും ചില ലോങ് റേഞ്ച് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഭീഷണിയായില്ല. എന്നാല്‍, അപ്രതീക്ഷിതമായി വലതുഭാഗത്തു നിന്ന് വിര്‍സാല്‍കോ തൊടുത്ത ക്രോസാണ് കളിയുടെ ഗതിമാറ്റിയത്. ബോക്‌സിലേക്ക് പന്ത് തൂങ്ങിയിറങ്ങുമ്പോള്‍ ഇംഗ്ലണ്ടുകാര്‍ മരിയോ മാന്ദ്‌സുകിച്ചിനെ മാര്‍ക്ക് ചെയ്യാന്‍ ജാഗ്രത പുലര്‍ത്തവെ ഫ്രീയായി ഓടിക്കയറിയ പെരിസിച്ച് പണിപറ്റിച്ചു. ഹെഡ്ഡ് ചെയ്‌തൊഴിവാക്കാനായി ഡൈവ് ചെയ്ത കെയ്ല്‍ വാക്കറുടെ തലയില്‍ കൊള്ളുന്നതിന്റെ തൊട്ടുമുന്നത്തെ അര്‍ധനിമിഷത്തില്‍ പെരിസിച്ചിന്റെ ബൂട്ട് പന്തിന് അന്ത്യചുംബനം നല്‍കി. ഹൈബൂട്ട് ഫൗളിന് ഇംഗ്ലണ്ടുകാര്‍ ഹതാശരായി അപ്പീല്‍ ചെയ്‌തെങ്കിലും പെരിസിച്ചിന്റെ ഫിനിഷിങ് പിക്ചര്‍ പെര്‍ഫക്ട് ആയിരുന്നു.
യഥാര്‍ത്ഥത്തില്‍ ആ ഗോളിനു പിന്നില്‍ ഇവാന്‍ റാകിറ്റിച്ചിന്റെ തലച്ചോറിന് വലിയ പങ്കുണ്ട്. ഇടതുവശത്തുകൂടിയുള്ള ആക്രമണം ഇംഗ്ലീഷുകാര്‍ പ്രതീക്ഷിച്ചു നില്‍ക്കവെ റാകിറ്റിച്ച് ആണ് മൈതാനത്തിന്റെ മറുവശത്ത് ഫ്രീയായി നില്‍ക്കുന്ന വിര്‍സാല്‍കോയെ കണ്ടതും പന്ത് അങ്ങോട്ടെത്തിച്ചതും. ആ നീക്കത്തിലാണ് ഡിഫന്‍സിന് പെരിസിച്ചിനു മേലുള്ള ശ്രദ്ധ തെറ്റുന്നത്. ക്രോസ് കുറ്റമറ്റതായിരുന്നു, അതിനേക്കാള്‍ കൃത്യമായിരുന്നു പെരിസിച്ചിന്റെ റണ്ണിങും പ്ലേസിങും. ഹൈബോളുകളില്‍ മാന്ദ്‌സുകിച്ച് മാത്രമാവും അപകടമുണ്ടാക്കുക എന്ന ഇംഗ്ലണ്ടിന്റെ മുന്‍വിധിക്ക് നല്‍കേണ്ടി വന്ന വലിയ വിലയായിരുന്നു അത്. പെരിസിച്ച് വന്ന ഭാഗത്ത് ഒന്നും ചെയ്യാതെ പന്തിന്റെ വരവിനെയും മാന്ദ്‌സുകിച്ചിനെയും നോക്കി നില്‍ക്കുകയായിരുന്ന ട്രിപ്പിയറാണ് ഇതിലെ ഒന്നാം പ്രതി. പരിചയസമ്പത്താണ് ഗോളടിച്ചത്.
കൃത്യസമയത്തു തന്നെയായിരുന്നു ക്രൊയേഷ്യക്കാര്‍ ഗോള്‍ കണ്ടെത്തിയത്. ആ ഗോളോടെ, ഇംഗ്ലണ്ട് അതുവരെ സംഭരിച്ചുനിന്ന ആത്മവിശ്വാസം ചോര്‍ന്നുപോയി. മാത്രവുമല്ല, അവര്‍ക്ക് മോഡ്രിച്ചിനെ സ്വതന്ത്രനാക്കേണ്ടിയും വന്നു. ക്ഷീണിതനായിരുന്നെങ്കിലും മോഡ്രിച്ച് അവസാന ഘട്ടങ്ങളില്‍ ക്രൊയേഷ്യന്‍ നീക്കങ്ങളില്‍ സജീവമായി പങ്കെടുത്തു.
ആദ്യപകുതിയില്‍ തന്നെ ഭീഷണി മുഴക്കിക്കൊണ്ടിരുന്ന പെരിസിച്ച് 71ാം മിനുട്ടിലേ കളി കൊല്ലേണ്ടതായിരുന്നു. പക്ഷേ, ഡിഫന്‍സിനെ വെട്ടിയൊഴിഞ്ഞു തൊടുത്ത ആ ഷോട്ടിന് സൈഡ് ബാര്‍ തടസ്സമായി. റീബൗണ്ടില്‍ നിന്ന് റെബിച്ച് സുവര്‍ണാവസരം തുലക്കുകയും ചെയ്തു. പക്ഷേ, കളിയുടെ ആധിപത്യം എതിര്‍ധ്രുവത്തിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്. മാന്ദ്‌സുകിച്ച് വണ്‍വണ്‍ സിറ്റ്വേഷനില്‍ തൊടുത്ത ഷോട്ട് പിക്ക്‌ഫോഡ് തട്ടിയകറ്റിയെങ്കിലും ക്രൊയേഷ്യ ഏതുനിമിഷവും ഗോള്‍ നേടാമെന്നു തോന്നി. ഇംഗ്ലീഷുകാരുടെ സ്റ്റാമിനയില്‍ ഉണ്ടായ ഇടിവും ക്രൊയേഷ്യ അവസാന നിമിഷങ്ങളില്‍ കൈവരിച്ച ഊര്‍ജവും അതിലേക്ക് വിരല്‍ചൂണ്ടി.
നിര്‍ണായക ഘട്ടങ്ങളില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിരക്കാര്‍ക്ക് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ആരാണ് പോസ്റ്റിനെ ലക്ഷ്യംവെക്കുക എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഗോള്‍ ഏരിയയിലെ ഓരോ അധിക ടച്ചും ക്രൊയേഷ്യന്‍ ഡിഫന്‍സിന് കൂടുതല്‍ നിലയുറപ്പിക്കാന്‍ അവസരം നല്‍കി. ലോവ്‌റനും വിദായും മികച്ച ഫോമിലുമായിരുന്നു. സ്റ്റര്‍ലിങ്ങിനു പകരം വന്ന റാഷ്‌ഫോര്‍ഡ് സ്റ്റാമിന കൊണ്ട് വേറിട്ടുനിന്നെങ്കിലും അയാളെ പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ല. ക്യാപ്ടനും പ്രധാന സ്‌െ്രെടക്കറുമായ ഹാരി കെയ്ന്‍ പലപ്പോഴും ചിത്രത്തിലേ ഇല്ലായിരുന്നു.
എക്‌സ്ട്രാ ടൈമില്‍ വിര്‍സാല്‍കോയുടെ ജാഗ്രതയാണ് ഇംഗ്ലണ്ട് അര്‍ഹിച്ച രണ്ടാം ഗോള്‍ നിഷേധിച്ചത്. ട്രിപ്പിയറുടെ ഡെലിവറിയും ജോണ്‍സിന്റെ ഹെഡ്ഡറും പെര്‍ഫക്ട് ആയിരുന്നു. പക്ഷേ, ഗോള്‍ലൈനില്‍ വിര്‍സാല്‍കോ അപകടമൊഴിവാക്കി. അതേസമയം, മറുവശത്ത് മാന്ദ്‌സുകിച്ചിന്റെ ഉറച്ച ഗോള്‍ അപാരമായ മനക്കട്ടിയുമായി പിറ്റ്‌ഫോര്‍ഡ് വിഫലമാക്കുകയുംചെയ്തു. സ്‌റ്റോണ്‍സിനെ മാന്ദ്‌സുകിച്ച് മറികടന്നുവെന്നു തിരിച്ചറിഞ്ഞ നിമിഷത്തില്‍ തന്നെ പിക്ക്‌ഫോര്‍ഡ് ഒരടി മുന്നോട്ടുവെച്ചു. ഇല്ലായിരുന്നെങ്കില്‍ കളി അവിടെ തീര്‍ന്നേനെ. പക്ഷേ, അനിവാര്യമായ പരാജയം ഒഴിവാക്കാനോ ക്രൊയേഷ്യയെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഷൂട്ടൗട്ടിന് നിര്‍ബന്ധിക്കാനോ ഇംഗ്ലണ്ടിനായില്ല. ഗോള്‍മുഖത്ത് സ്‌റ്റോണ്‍സ് വരുത്തിയ മറ്റൊരു അലസത യുവനിരയുടെ വിധിയെഴുതി. പിവാരിച്ചിന്റെ ക്രോസില്‍ വാക്കറുടെ അര്‍ധമനസ്സോടെയുള്ള ക്ലിയറിങ് പന്ത് കുത്തനെ ഉയര്‍ത്തി. ട്രിപ്പിയറുടെ സമ്മര്‍ദം വകവെക്കാതെ റെബിച്ച് പന്ത് ബോക്‌സിലേക്ക് ഹെഡ്ഡ് ചെയ്തപ്പോള്‍ പ്രതികരിക്കാന്‍ സ്‌റ്റോണ്‍സ് ഒരുനിമിഷം വൈകി. നിരവധി സമ്മര്‍ദ ഘട്ടങ്ങളെ കൈകാര്യം ചെയ്തു പരിചയമുള്ള മാന്ദ്‌സുകിച്ചിന് അത് ധാരാളമായിരുന്നു. ക്ലോസ്‌റേഞ്ചില്‍ നിന്നുള്ള അയാളുടെ പ്രഹരം തടയുക പിക്ക്‌ഫോഡിനെന്നല്ല, ലോകത്ത് ഒരു ഗോളിക്കും സാധ്യമാകുന്ന കാര്യമല്ല.
സെമിഫൈനല്‍ മത്സരത്തോട് ഇംഗ്ലണ്ടിന്റെയും ക്രൊയേഷ്യയുടെയും കോച്ചുമാര്‍ പുലര്‍ത്തിയ സമീപനമാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചതെന്നു ഞാന്‍ വിശ്വസിക്കുന്നു. 90 മിനുട്ടില്‍ തന്നെ ജയിച്ചുകയറാമെന്ന് സൗത്ത്‌ഗേറ്റ് കണക്കുകൂട്ടിയിരുന്നു. ഗോള്‍ നേടാനായതോടെ ആ വിശ്വാസം അദ്ദേഹം ഊട്ടിയുറപ്പിക്കുകയും ചെയ്തു. എന്നാല്‍, മുമ്പത്തെ രണ്ടു മത്സരങ്ങളുടെ അനുഭവജ്ഞാനമുള്ളതിനാല്‍ 120 മിനുട്ട് മത്സരത്തിനു വേണ്ടിയാണ് ഡാലിച്ച് ഒരുങ്ങിയത്. ക്രൊയേഷ്യ നടത്തിയ എല്ലാ സബ്സ്റ്റിറ്റിയൂഷനും എക്‌സ്ട്രാ ടൈമിലായിരുന്നു എന്നകാര്യം ഈ നിഗമനത്തിന് ബലംപകരുന്നു. ഇംഗ്ലണ്ട് കളിക്കാരുടെ സ്റ്റാമിന കൂടി വിലയിരുത്തിക്കൊണ്ടാണ് 65 മിനുട്ടിനു ശേഷം ടോപ്പ് ഗിയറില്‍ കളിച്ചാല്‍ മതിയെന്ന് അദ്ദേഹം കണക്കുകൂട്ടിയത്. മോഡ്രിച്ചിനെ മാര്‍ക്ക് ചെയ്യുമെന്നു മുന്‍കൂട്ടിക്കണ്ട് പ്ലാന്‍ ബി അദ്ദേഹം തയ്യാറാക്കുകയും ചെയ്തു. റിസ്‌കെടുത്താണെങ്കിലും റാകിറ്റിച്ചിനെയും വിര്‍സാല്‍കോയെയും ഡാലിച്ച് കളിപ്പിച്ചു എന്നതും അവര്‍ നിര്‍ണായക നീക്കങ്ങളുടെ ഭാഗമായി എന്നതും ശ്രദ്ധിക്കുക. സൗത്ത്‌ഗേറ്റിനാകട്ടെ, കെയ്‌നിനെ മാറ്റിക്കൊണ്ടുള്ള ഒരു ആക്രമണപദ്ധതിക്കും ധൈര്യമുണ്ടായിരുന്നില്ല. സ്റ്റര്‍ലിങിനു പകരം കെയ്ന്‍ കയറുകയും വാര്‍ദി 85 മിനുട്ടിനു ശേഷം ഇറങ്ങുകയും ചെയ്തിരുന്നെങ്കില്‍ ക്രൊയേഷ്യയെ വിറപ്പിക്കാന്‍ അവര്‍ക്കാകുമായിരുന്നു.
ഏതായാലും, അട്ടിമറികളും അത്ഭുതങ്ങളും വന്‍വീഴ്ചകളും ഏറെ കണ്ട ലോകകപ്പിന് അതര്‍ഹിച്ച സമാപ്തി തന്നെയാണ് ലഭിച്ചിരിക്കുന്നത്. മൈതാനമധ്യത്ത് കളി തളക്കുകയും കളിക്കാരുടെ വ്യക്തിഗത മികവില്‍ വിശ്വസിക്കുകയും ചെയ്യുന്ന ദെഷാംപ്‌സിനെതിരെ ഡാലിച്ച് എന്താണ് പ്രയോഗിക്കാന്‍ പോകുന്നത്? ഇന്നലെ കളികഴിഞ്ഞപ്പോള്‍ ‘ഞങ്ങള്‍ ഫ്രാന്‍സ് മാച്ചിന് ഒരുങ്ങിക്കഴിഞ്ഞു’ എന്നാണദ്ദേഹം പറഞ്ഞത്. അത് വെറുമൊരു ആത്മവിശ്വാസ പ്രഖ്യാപനമാണോ; അതോ ഇന്നലത്തേതു പോലെ എന്തെങ്കിലും ഗൂഢാര്‍ത്ഥങ്ങളുണ്ടോ?
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala17 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala19 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala21 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

