Connect with us

Video Stories

ആശാന്‍ നെഞ്ചത്ത്

Published

on

കോട്ടയം കിടങ്ങൂര്‍ മുണ്ടക്കല്‍ മാധവന്‍ ‘ശാന്തി’ യായാണ് ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലെത്തുന്നത്, അമ്പലത്തില്‍ പ്രതിഷ്ഠ നടത്താന്‍. എന്നാല്‍ പത്തില്‍ മൂത്ത മകന്‍ മണിയെ ഇടുക്കിയിലെ രാഷ്ട്രീയത്തിലെ ഹൈറേഞ്ചില്‍ പ്രതിഷ്ഠിച്ചപ്പോള്‍ നാടിന്റെ ശാന്തി നഷ്ടപ്പെട്ടെന്നാവും വിമര്‍ശക പക്ഷം. കേരളത്തിനാകെ വെളിച്ചം നല്‍കുന്ന ഇടുക്കി പദ്ധതിയുടെ ജില്ലയില്‍ നിന്ന് വൈദ്യുതി മന്ത്രിയാകുന്ന ആദ്യത്തെയാളായത് കാലത്തിന്റെ ഒരു കളി തന്നെ. സി.പി.എം. ചരിത്രത്തില്‍ 27 വര്‍ഷം തുടര്‍ച്ചയായി ജില്ലാ സെക്രട്ടറിയായത് മണി മാത്രം- 1985 മുതല്‍ ഒമ്പതു തവണ. എന്നാല്‍ അദ്ദേഹം ശ്രദ്ധേയനായത് വണ്‍ ടു ത്രീ പ്രസംഗത്തിലായിരുന്നു. കേരളത്തോളവും അതിനപ്പുറവും കേളി കേള്‍ക്കാനിടയായ പ്രസംഗത്തിന്റെ പേരില്‍ ചെറിയ കാലം ജയിലിലും കിടന്നു. ആദ്യമായി നിയമസഭ കാണുന്ന മണി മന്ത്രിയാകുമ്പോള്‍ ആ പണിക്ക് യോഗ്യരെന്ന് ആരും കരുതുന്ന നിയമസഭയില്‍ പരിചിതരായ പലര്‍ സി.പി.എമ്മില്‍ ഉണ്ട്. ഈ തെരഞ്ഞെടുപ്പ് പിണറായി വിജയന്റെ അപ്രമാദിത്വം വെളിവാക്കുക കൂടിയാണ്. മണി വൈദ്യുതി മന്ത്രിയായത് ഇ.പി.ജയരാജന് ഷോക്കായി. സുരേഷ് കുറുപ്പ് മുതല്‍ പേര്‍ വേറെയും ആഘാതത്തില്‍ നിന്ന് മുക്തമായിട്ടില്ല.

ലക്കില്ലാതെ വാ തുറന്നതിന്റെ കൂടി ഫലമായാണ് ഇ.പി.ജയരാജന്റെ പിന്‍നടത്തം. മണി പ്രസംഗ പീഠത്തിലേക്ക് കയറുമ്പോഴും മാധ്യമങ്ങള്‍ ചിലത് പ്രതീക്ഷിക്കുന്നു. സംസ്ഥാനം വലിയ ഊര്‍ജപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് കരുതുന്ന ഘട്ടത്തിലാണ് ലോക പരിചയം (എല്‍.പി.) കൈമുതലായ ഒരാള്‍ വൈദ്യുതി മന്ത്രിയാകുന്നത്. കിടങ്ങൂര്‍ എന്‍.എസ്.എസ്. സ്‌കൂളില്‍ നിന്ന് അഞ്ചാം തരത്തില്‍ പഠിപ്പ് നിര്‍ത്തി ചില്ലറ ജോലിയുമായി നടക്കുമ്പോഴായിരുന്നുവല്ലോ കുടുംബത്തിന്റെ ഇടുക്കിയിലേക്കുള്ള പറിച്ചു നടല്‍. പിന്നെ സ്‌കൂളിലൊന്നും പോവാന്‍ പറ്റിയില്ല. ഏലമലക്കാടുകളിലും എസ്റ്റേറ്റുകളിലും ചുമടെടുപ്പുകാരനും കൃഷിപ്പണിക്കാരനുമായി ജീവിച്ച് കുടുംബത്തെ സഹായിച്ച മണി പക്ഷെ വളരെ വേഗം പാവപ്പെട്ട തൊഴിലാളികളുടെ അനിഷേധ്യ നേതാവായി.

മോഹന്‍ലാല്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന് മുണ്ടക്കല്‍ ശേഖരന്‍ എന്ന് പേരിട്ടത് മുണ്ടക്കല്‍ മാധവന്‍ മണിയെ പറ്റി കേട്ടിട്ടല്ല. മുണ്ടക്കല്‍ മണിക്ക് വില്ലന്‍ പരിവേഷമുണ്ട്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് സി.പി.എം. ഏറെ പ്രതിരോധത്തിലായ ഘട്ടത്തിലാണ് തൊടുപുഴക്കടുത്ത രാജാക്കാട്ട് മണിയാശാന്റെ പ്രസിദ്ധ പ്രസംഗം. പാര്‍ട്ടിശത്രുക്കളെ ഞങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട പ്രസംഗം ഏതോ ചാനല്‍ ക്യാമറയിലൂടെ വൈറലായി. ”ഞങ്ങള്‍ 13 പേരുടെ പട്ടിക തയ്യാറാക്കി. ഒരാളെ വെടി വെച്ചുകൊന്നു, ഒരാളെ കുത്തിക്കൊന്നു, ഒരാളെ തല്ലിക്കൊന്നു. അതോടെ കോണ്‍ഗ്രസുകാര്‍ ഖദറിട്ട് നടക്കാന്‍ ഞങ്ങളുടെ അനുവാദം ചോദിക്കുമായിരുന്നു”വെന്ന രീതിയിലായിരുന്നു പ്രസംഗം. അതിന്റെ പേരില്‍ കേസും വക്കാണവുമായി.27 വര്‍ഷം ഇരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോകേണ്ടിവന്നു. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനും ജയില്‍വാസത്തിനും ഇടയാക്കി. ഈ പ്രസംഗത്തില്‍ നിന്ന് മണിയാശാന്‍ പിറകോട്ട് പോയില്ലെങ്കിലും ‘മര്‍ക്കട മുഷ്ടി'(വെള്ളാപ്പള്ളിയുടെ കരിങ്കുരങ്ങല്ല) കൈ വെടിഞ്ഞ ചില സന്ദര്‍ഭമുണ്ടായതില്‍ ഒന്നാണ് പൈനാവ് പോളി ടെക്‌നിക്ക് പ്രിന്‍സിപ്പല്‍ക്കെതിരായ പരാമര്‍ശം. എസ്.എഫ്.ഐ.ക്കാരുമായുണ്ടായ കശപിശയെ പറ്റി പ്രസംഗിച്ചപ്പോഴാണ് വനിതാ പ്രിന്‍സിപ്പല്‍ക്ക് അടച്ചിട്ട മുറിയില്‍ എന്താ പണിയെന്നു ചോദിച്ചത്. അവര്‍ക്ക് മറ്റുചില അസുഖങ്ങളുള്ളത് അറിയാമെന്നു കൂടി ചേര്‍ത്തതോടെ സ്ത്രീവിരുദ്ധനെന്ന കേളിയുമായി. പെട്ടെന്ന് തന്നെ ഖേദം പ്രകടിപ്പിച്ച് അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ബുദ്ധിയും ഈ സ്വയം പ്രഖ്യാപിത ആശാന്‍ -കെ.എം.മാണി മാണിസാര്‍ ആയ പോലെ- പ്രകടമാക്കി.

ഉടുമ്പുംചോലയില്‍ 1958ലെ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണിക്ക് വയസ്സ് 14. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവം. റോസമ്മ പുന്നൂസാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി. വി.എസ്.അച്യുതാനന്ദന് തെരഞ്ഞെടുപ്പ് പ്രചരണ ചുമതലയും. അഞ്ചു വീടുകളുള്ള ഒരു മേഖലയുടെ ചുമതല മണിക്കുമുണ്ടായി. റോസമ്മ ജയിച്ചു. അന്ന് തുടങ്ങിയതായിരുന്നു വി.എസുമായുള്ള ബന്ധമെങ്കില്‍ പിന്നീട് ഉലഞ്ഞു. അത് പലപ്പോഴും പരസ്യമാകുകയും ചെയ്തു. കേന്ദ്ര നേതൃത്വത്തിന് വി.എസ്. അയച്ച കത്തിനെ കുറിച്ച് മാധ്യമ പ്രചാരണത്തെ പ്രതിരോധിക്കാത്ത വി.എസിന്റെ നടപടിയെ പാര്‍ട്ടിവിരുദ്ധമെന്ന് വിശേഷിപ്പിക്കാന്‍ മണി മടിച്ചില്ല. മൂന്നാറിലേക്ക് മൂന്നു പൂച്ചകളേയും ജെ.സി.ബി.യെയും കൊണ്ട് ചുരം കയറി വി.എസ്. എത്തിയപ്പോഴും ഇടച്ചില്‍ പരസ്യമാകാതിരുന്നില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങളിലൊന്ന് മണിയുടെ പ്രസംഗമാണെന്ന് പറയാന്‍ വി.എസും തയ്യാറായി.

1996ല്‍ മുവായിരം വോട്ടിന് ഉടുമ്പുംചോലയില്‍ ഇ.എം.അഗസ്തിയോട് തോറ്റെങ്കില്‍ ഇക്കുറി സേനാപതിവേണു (കോണ്‍.ഐ.)വിനെ 1109വോട്ടിന് തോല്‍പിച്ച് നിയമസഭയിലെത്തി. ഇരുപതാമത്തെ വയസ്സില്‍ ലക്ഷ്മിക്കുട്ടിയെ വേട്ടതാണ്. അഞ്ചു പെണ്‍മക്കള്‍. അഞ്ചു പേരും പാര്‍ട്ടിയാല്‍ സുരക്ഷിതര്‍. ഒരു മണിപ്രസംഗം പോലെ. ഒരാള്‍ പഞ്ചായത്ത് പ്രസിഡന്റ്. രണ്ടു പേര്‍ പഞ്ചായത്ത് അംഗങ്ങള്‍. രണ്ടു പേര്‍ സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍. .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending