Connect with us

Video Stories

ചെന്നൈയെ കടപുഴക്കി വര്‍ധ; വ്യാപക നാശനഷ്ടം- നാലു മരണം

Published

on

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരം വഴി കരയിലേക്ക് പ്രവേശിച്ചു. മണിക്കൂറില്‍ 130-150 കിലോമീറ്റര്‍ വേഗതയില്‍ കരതൊട്ട ചുഴലിക്കാറ്റിലും അകമ്പടിയായി എത്തിയ കനത്ത മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ സ്ഥലങ്ങളിലായി നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വ്യോമ, റെയില്‍, റോഡ് ഗതാഗതങ്ങള്‍ താറുമാറായി. വൈകീട്ടോടെ കര്‍ണാടകയിലേക്ക് കടന്ന കാറ്റ് നാളെ ഗോവ തീരത്തെത്തുന്നതോടെ ദുര്‍ബലപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങുന്നുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെതുടര്‍ന്ന് വ്യാപക മുന്നൊരുക്കങ്ങളാണ് ചെന്നൈ കോര്‍പ്പറേഷനും തമിഴ്‌നാട് സര്‍ക്കാറും നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഇതേ സമയത്തുണ്ടായ പ്രളയം ചെന്നൈ നഗരത്തെ ദിവസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഇത് മുന്നില്‍ കണ്ടായിരുന്നു വിപുലമായ മുന്നൊരുക്കങ്ങള്‍. താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ നേരത്തെതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.

കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലും നാല് പട്രോളിങ് യാനങ്ങളും വിശാഖപട്ടണം, ചെന്നൈ, കരൈക്കല്‍ തീരങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. നാല് ഡ്രോണിയര്‍ എയര്‍ക്രാഫ്്റ്റുകള്‍, രണ്ട് ഛേതക് എയര്‍ക്രാഫ്റ്റുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജമാക്കുകയും ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘം നേരത്തെതന്നെ സംസ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

കാറ്റും മഴയും കാരണം സബര്‍ബന്‍ റെയില്‍വ സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു. മരങ്ങള്‍ കടപുഴകി വീണതിനെതുടര്‍ന്ന് റോഡ് ഗതാഗതവും താറുമാറായി. അപകട സാധ്യത മുന്നില്‍ കണ്ട് വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ മടിച്ചതോടെ നഗരം ഏതാണ്ട് നിശ്ചലാവസ്ഥയിലായിരുന്നു. ചുരുക്കം ചില ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. ചെന്നൈ വിമാനത്താവളവും അടച്ചിരുന്നു. ചെന്നൈ വഴി കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളേയും ചുഴലിക്കാറ്റ് ബാധിച്ചു.

ഉച്ചക്ക് 12.30ഓടെയാണ് കാറ്റ് ചെന്നൈ തീരത്ത് കരതൊട്ടത്. കരയിലേക്ക് പ്രവേശിച്ച കാറ്റ് 120 കിലോമീറ്ററായി വേഗം കുറഞ്ഞു. മൂന്ന്- നാല് മണിക്കൂര്‍ പിന്നിട്ടതോടെ മണിക്കൂറില്‍ 85 കിലോമീറ്ററായി വേഗം ദുര്‍ബലപ്പെട്ടു. അതേസമയം കാറ്റ് വേഗം വീണ്ടെടുക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് ജാഗ്രത തുടരുന്നുണ്ട്. വൈകീട്ട് ഏഴ് മണിയോടെ വര്‍ധ പൂര്‍ണമായും തമിഴ്‌നാട്ടില്‍നിന്ന് പിന്‍വാങ്ങി. തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ആന്ധ്രയിലെ നെല്ലൂര്‍ എന്നീ ജില്ലകളിലൂടെയാണ് കാറ്റ് വിശീയത്. വേഗത പകുതിയായി കുറയുന്നതിനാല്‍ കര്‍ണാടകയില്‍ കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. അതേസമയം കനത്ത മഴക്ക് സാധ്യതയുണ്ട്.

കാഞ്ചീപുരം ജില്ലയില്‍ മതില്‍ ഇടിഞ്ഞുവീണ് എട്ടു വയസ്സുകാരി മരിച്ചു. ചെങ്കല്‍പേട്ട് താലൂക്കിലെ മെലമിയൂരില്‍ ടെല്ക് സ്‌കൂള്‍സ്ട്രീറ്റ് വഴി വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് എട്ടുവയസ്സുകാരി അശ്വതി, സഹോദരന്‍ നാലു വയസ്സുകാരന്‍ അഭിനേഷ് എന്നിവരുടെ ദേഹത്തേക്ക് മതില്‍ ഇടിഞ്ഞുവീണത്. അശ്വതി സംഭവ സ്ഥലത്തുതന്നെ മരിച്ചു. അഭിനേഷ് ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തെ ഫോണില്‍വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. എല്ലാ സഹായവും നല്‍കാന്‍ കേന്ദ്രം ഒരുക്കമാണെന്ന് ആഭ്യന്തരമന്ത്രി സംസ്ഥാന മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ സമിതിയുടെ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആന്ധ്രയിലും (0866 24880000), തമിഴ്‌നാട്ടിലും (044 593990) കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Trending