Connect with us

Video Stories

ആശങ്കകള്‍ ബാക്കിനില്‍ക്കുന്ന നര്‍മ്മദ

Published

on

അര നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ ഡാം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നാടിനു സമര്‍പ്പിച്ചു. പ്രതിഷേധങ്ങളും സമരങ്ങളും കൊടുമ്പിരികൊണ്ട ഇന്നലെകളെ വകഞ്ഞുമാറ്റി നര്‍മ്മദയുടെ മാറില്‍ കെട്ടിപ്പൊക്കിയ പടുകൂറ്റന്‍ ജലസംഭരണി നാടിനു സമര്‍പ്പിക്കപ്പെടുമ്പോള്‍ ഇതുവരെ നിലനിന്ന ആശങ്കകള്‍ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. വികസന സങ്കല്‍പങ്ങളെക്കുറിച്ചുള്ള പെരുമ്പറ ശബ്ദങ്ങള്‍ക്കിടയില്‍ കുടിയിറക്കപ്പെടുന്നവരുടെയും ആവാസം നഷ്ടപ്പെടുന്നവരുടേയും നിലവിളികള്‍ എങ്ങുമെത്താതെ പോകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് വേണമെങ്കില്‍ നര്‍മ്മദാ സമരത്തെ വിശേഷിപ്പിക്കാം. 1961 ഏപ്രില്‍ അഞ്ചിനാണ് പ്രഥമ പ്രധാനമന്ത്രി ജവര്‍ലാല്‍ നെഹ്‌റു ഈ ജലസംഭരണിക്ക് തറക്കല്ല് പാകിയത്. പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്വപ്‌നത്തിന് നെഹ്‌റു ശിലയിടുമ്പോള്‍ ഒരു സ്വപ്‌നത്തിനൊത്തുള്ള ചുവടുവെപ്പ് എന്നതില്‍ കവിഞ്ഞ് കാര്യമായ പഠനങ്ങളുടേയോ പരിശോധനകളുടേയോ പിന്തുണയില്ലായിരുന്നു. തറക്കല്ല് പാകിയ ശേഷമാണ് പദ്ധതിയെക്കുറിച്ചുള്ള പഠനങ്ങള്‍ പോലും നടന്നത്. അതുകൊണ്ടു തന്നെയാണ് ഓരോ ഘട്ടത്തിലും തടസ്സങ്ങളുടെ വന്‍മലകള്‍ പദ്ധതിക്കു മുന്നില്‍ രൂപപ്പെട്ടത്. നര്‍മ്മദയുടെ സ്വാഭാവിക നീരൊഴുക്കിന് തടസ്സം സൃഷ്ടിച്ച് അണക്കെട്ട് പണിയുമ്പോള്‍, നീരൊഴുക്കിനെ ആശ്രയിച്ച് കഴിയുന്ന സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വെള്ളത്തിന്റെ വിഹിതത്തെച്ചൊല്ലിയായിരുന്നു ആദ്യ തര്‍ക്കം.
മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ 1969ല്‍ നര്‍മ്മദ ജലതര്‍ക്ക ട്രൈബ്യൂണലിന് രൂപം നല്‍കി. മധ്യപ്രദേശിന് 65 ശതമാനം ജലവും ഗുജറാത്തിന് 32ഉം ശേഷിക്കുന്ന മൂന്നു ശതമാനം വെള്ളം മഹാരാഷ്ട്രക്കും രാജസ്ഥാനും തുല്യമായി പങ്കിട്ടുനല്‍കാമെന്നുമുള്ള വ്യവസ്ഥകളിലാണ് ജലതര്‍ക്ക കമ്മീഷന്‍ പ്രശ്‌നം പരിഹരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1988ല്‍ ആസൂത്രണ കമ്മീഷന്‍ പദ്ധതിക്ക് അനുമതി നല്‍കി. നര്‍മ്മദ അപ്പോഴേക്കും വലിയൊരു പരിസ്ഥിതി സമരത്തിന്റെ വേദിയായി രൂപപ്പെട്ടു തുടങ്ങിയിരുന്നു. 1985ലെ മേധാപട്കറുടെ നര്‍മ്മദാ സന്ദര്‍ശനവും തുടര്‍ന്ന് നടന്ന ജലസത്യഗ്രഹവും നര്‍മ്മദാ ആന്ദോളന്‍ ബച്ചാവോ എന്ന പേരില്‍ രൂപം നല്‍കിയ സമരമുന്നേറ്റവുമെല്ലാം പരിസ്ഥിതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള സമരങ്ങളെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തി. ബാബാ ആംതെ, അരുന്ധതി റോയി തുടങ്ങിയവരുടെ രംഗപ്രവേശം സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു. പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നുള്ള അനുമതി ലഭിക്കാതെയും കിടപ്പാടം നഷ്ടപ്പെടുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കാതെയും അണക്കെട്ട് നിര്‍മാണവുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പുതിയ നിയമ പോരാട്ടത്തിനും വഴിതുറന്നു. ഒടുവില്‍ ഉപാധികളോടെയാണ് സുപ്രീംകോടതി അണക്കെട്ട് നിര്‍മാണം തുടരാന്‍ അനുമതി നല്‍കിയത്. അണക്കെട്ട് നിര്‍മാണത്തെതുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെടുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ പുനരധിവസിപ്പിക്കണമെന്നതായിരുന്നു ഉപാധികളില്‍ പ്രധാനം. ഇതുപോലും പാലിക്കപ്പെടാതെയാണ് പ്രധാനമന്ത്രി കൊട്ടിഘോഷിച്ച് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. 4,00000 കുടുംബങ്ങളെ അണക്കെട്ട് പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുമെന്നാണ് സമരസമിതി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളില്‍ 18,356 കുടുംബങ്ങളെ മാത്രമാണ് പുനരധിവസിപ്പിക്കേണ്ടത്. 80 മീറ്റര്‍ ഉയരത്തില്‍ നിര്‍മാണത്തിന് അനുമതി നല്‍കിയിടത്തുനിന്നാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം 163 മീറ്റര്‍വരെ ആവാമെന്നതിലേക്ക് എത്തിയത്.
1.2 കിലോമീറ്റര്‍ നീളം വരുന്ന അണക്കെട്ടിന്റെ നിലവിലെ സംഭരണ അളവ് 138.68 മീറ്റര്‍ ആണ്. ദരിദ്ര കര്‍ഷകരെ സമ്പന്നരാക്കാനുള്ള മോദിയുടെ സ്വപ്‌നം പൂവണിയുന്നു എന്നാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉദ്ഘാടനത്തെ കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. നാലു കോടി ജനങ്ങള്‍ക്ക് കുടിവെള്ളം, 22000 ഹെക്ടറില്‍ കൃഷിക്ക് ജലസേചനം, മൂന്നു സംസ്ഥാനങ്ങളിലായി 9000 ഗ്രാമങ്ങളില്‍ വൈദ്യുതി തുടങ്ങി ഈ അണക്കെട്ടിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ ഏറെ വലുതാണ്. ഈ കണക്കുകളത്രയും അതിശയോക്തി നിറഞ്ഞതാണെന്ന് ബദല്‍ പഠനങ്ങള്‍ തെളിയിച്ചതാണ്. വികസനം നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ വികസനം എന്നത് പരിസ്ഥിതിയുടെ നിലനില്‍പ്പും അതിനെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ സംരക്ഷണവുംകൂടി മുന്നില്‍ കണ്ടുകൊണ്ടാകണം. അത്തരമൊരു സമഗ്ര കാഴ്ചപ്പാട് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഇപ്പോഴും കൈവന്നിട്ടില്ലെന്ന് വേണം പറയാന്‍. സുപ്രീംകോടതി നിര്‍ദേശിച്ചതുപ്രകാരമുള്ള പുനരധിവാസംപോലും സാധ്യമായിട്ടില്ല എന്നതു തന്നെ ഇതിനു തെളിവാണ്. 56 വര്‍ഷമായി പദ്ധതിക്കു വേണ്ടിയും നിയമ പോരാട്ടത്തിനു വേണ്ടിയും ചെലവഴിച്ച തുക, കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തിനു വേണ്ടി വരുന്ന ചെലവ്, ഹെക്ടര്‍ കണക്കിന് വനഭൂമി വെള്ളക്കെട്ടില്‍ അമരുമ്പോള്‍ ജൈവ വ്യവസ്ഥക്ക് നേരിടുന്ന കോട്ടം, എല്ലാറ്റിനുമുപരി അണക്കെട്ട് സമ്മാനിക്കുന്ന ജീവഭയം.., ഇവക്കെല്ലാം പകരം വെക്കാനുള്ള നേട്ടങ്ങള്‍ ഈ പദ്ധതിക്ക് സമ്മാനിക്കാനാവുമോ എന്ന ചോദ്യമാണ് പ്രസക്തം. ഒരു പദ്ധതിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഉണ്ടായതെന്നാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. അണക്കെട്ട് ബാക്കിവെക്കുന്ന ദുരന്ത ഭീതിക്കും പ്രധാനമന്ത്രി പറഞ്ഞ അത്രതന്നെ ആഴമുണ്ടെന്ന കാര്യം പക്ഷേ അദ്ദേഹം വിസ്മരിക്കുന്നു.
നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ എന്നത് കേവലം ഒരു പ്രതിഷേധ സമരമായിരുന്നില്ല. നാടിന്റെ, ജനതയുടെ, പരിസ്ഥിതിയുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു. അണക്കെട്ട് വരുന്നതിലല്ല, അത് മുന്നോട്ടുവെക്കുന്ന ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിലും പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിലും ഭരണകൂടങ്ങള്‍ വരുത്തുന്ന ബോധപൂര്‍വ്വമായ വീഴ്ചകളാണ് ഭാവിയുടെ വെല്ലുവിളി. 140 അടി മാത്രം ഉയരമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റെ തലക്കുമീതെ സൃഷ്ടിക്കുന്ന ഭീതിയുടെ ഉയരം എത്രത്തോളമെന്നത് മലയാളിയെ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അപ്പോള്‍ 500ലധികം അടി ഉയരവും 1200 മീറ്റര്‍ നീളവും വരുന്ന, 3500 കോടി ഘനയടി ജലം ഉള്‍കൊള്ളുന്ന ഒരു ജലബോംബ് സൃഷ്ടിക്കുന്ന ഭീതിയുടെ ആഴവും പരപ്പും നമുക്ക് അളക്കാനാവും. ആ ഭീഷണിയെ അഭിമുഖീകരിക്കാന്‍ കാര്യമായി ഒന്നും ചെയ്തില്ല എന്നിടത്താണ് വികസനം തോറ്റുപോകുന്നത്. മനുഷ്യനും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending