Video Stories
ആശാന്‍ നെഞ്ചത്ത്

കോട്ടയം കിടങ്ങൂര്‍ മുണ്ടക്കല്‍ മാധവന്‍ ‘ശാന്തി’ യായാണ് ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലെത്തുന്നത്, അമ്പലത്തില്‍ പ്രതിഷ്ഠ നടത്താന്‍. എന്നാല്‍ പത്തില്‍ മൂത്ത മകന്‍ മണിയെ ഇടുക്കിയിലെ രാഷ്ട്രീയത്തിലെ ഹൈറേഞ്ചില്‍ പ്രതിഷ്ഠിച്ചപ്പോള്‍ നാടിന്റെ ശാന്തി നഷ്ടപ്പെട്ടെന്നാവും വിമര്‍ശക പക്ഷം. കേരളത്തിനാകെ വെളിച്ചം നല്‍കുന്ന ഇടുക്കി പദ്ധതിയുടെ ജില്ലയില്‍ നിന്ന് വൈദ്യുതി മന്ത്രിയാകുന്ന ആദ്യത്തെയാളായത് കാലത്തിന്റെ ഒരു കളി തന്നെ. സി.പി.എം. ചരിത്രത്തില്‍ 27 വര്‍ഷം തുടര്‍ച്ചയായി ജില്ലാ സെക്രട്ടറിയായത് മണി മാത്രം- 1985 മുതല്‍ ഒമ്പതു തവണ. എന്നാല്‍ അദ്ദേഹം ശ്രദ്ധേയനായത് വണ്‍ ടു ത്രീ പ്രസംഗത്തിലായിരുന്നു. കേരളത്തോളവും അതിനപ്പുറവും കേളി കേള്‍ക്കാനിടയായ പ്രസംഗത്തിന്റെ പേരില്‍ ചെറിയ കാലം ജയിലിലും കിടന്നു. ആദ്യമായി നിയമസഭ കാണുന്ന മണി മന്ത്രിയാകുമ്പോള്‍ ആ പണിക്ക് യോഗ്യരെന്ന് ആരും കരുതുന്ന നിയമസഭയില്‍ പരിചിതരായ പലര്‍ സി.പി.എമ്മില്‍ ഉണ്ട്. ഈ തെരഞ്ഞെടുപ്പ് പിണറായി വിജയന്റെ അപ്രമാദിത്വം വെളിവാക്കുക കൂടിയാണ്. മണി വൈദ്യുതി മന്ത്രിയായത് ഇ.പി.ജയരാജന് ഷോക്കായി. സുരേഷ് കുറുപ്പ് മുതല്‍ പേര്‍ വേറെയും ആഘാതത്തില്‍ നിന്ന് മുക്തമായിട്ടില്ല.
ലക്കില്ലാതെ വാ തുറന്നതിന്റെ കൂടി ഫലമായാണ് ഇ.പി.ജയരാജന്റെ പിന്‍നടത്തം. മണി പ്രസംഗ പീഠത്തിലേക്ക് കയറുമ്പോഴും മാധ്യമങ്ങള്‍ ചിലത് പ്രതീക്ഷിക്കുന്നു. സംസ്ഥാനം വലിയ ഊര്‍ജപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് കരുതുന്ന ഘട്ടത്തിലാണ് ലോക പരിചയം (എല്‍.പി.) കൈമുതലായ ഒരാള്‍ വൈദ്യുതി മന്ത്രിയാകുന്നത്. കിടങ്ങൂര്‍ എന്‍.എസ്.എസ്. സ്‌കൂളില്‍ നിന്ന് അഞ്ചാം തരത്തില്‍ പഠിപ്പ് നിര്‍ത്തി ചില്ലറ ജോലിയുമായി നടക്കുമ്പോഴായിരുന്നുവല്ലോ കുടുംബത്തിന്റെ ഇടുക്കിയിലേക്കുള്ള പറിച്ചു നടല്‍. പിന്നെ സ്‌കൂളിലൊന്നും പോവാന്‍ പറ്റിയില്ല. ഏലമലക്കാടുകളിലും എസ്റ്റേറ്റുകളിലും ചുമടെടുപ്പുകാരനും കൃഷിപ്പണിക്കാരനുമായി ജീവിച്ച് കുടുംബത്തെ സഹായിച്ച മണി പക്ഷെ വളരെ വേഗം പാവപ്പെട്ട തൊഴിലാളികളുടെ അനിഷേധ്യ നേതാവായി.
മോഹന്‍ലാല്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന് മുണ്ടക്കല്‍ ശേഖരന്‍ എന്ന് പേരിട്ടത് മുണ്ടക്കല്‍ മാധവന്‍ മണിയെ പറ്റി കേട്ടിട്ടല്ല. മുണ്ടക്കല്‍ മണിക്ക് വില്ലന്‍ പരിവേഷമുണ്ട്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് സി.പി.എം. ഏറെ പ്രതിരോധത്തിലായ ഘട്ടത്തിലാണ് തൊടുപുഴക്കടുത്ത രാജാക്കാട്ട് മണിയാശാന്റെ പ്രസിദ്ധ പ്രസംഗം. പാര്‍ട്ടിശത്രുക്കളെ ഞങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട പ്രസംഗം ഏതോ ചാനല്‍ ക്യാമറയിലൂടെ വൈറലായി. ”ഞങ്ങള്‍ 13 പേരുടെ പട്ടിക തയ്യാറാക്കി. ഒരാളെ വെടി വെച്ചുകൊന്നു, ഒരാളെ കുത്തിക്കൊന്നു, ഒരാളെ തല്ലിക്കൊന്നു. അതോടെ കോണ്‍ഗ്രസുകാര്‍ ഖദറിട്ട് നടക്കാന്‍ ഞങ്ങളുടെ അനുവാദം ചോദിക്കുമായിരുന്നു”വെന്ന രീതിയിലായിരുന്നു പ്രസംഗം. അതിന്റെ പേരില്‍ കേസും വക്കാണവുമായി.27 വര്‍ഷം ഇരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോകേണ്ടിവന്നു. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനും ജയില്‍വാസത്തിനും ഇടയാക്കി. ഈ പ്രസംഗത്തില്‍ നിന്ന് മണിയാശാന്‍ പിറകോട്ട് പോയില്ലെങ്കിലും ‘മര്‍ക്കട മുഷ്ടി'(വെള്ളാപ്പള്ളിയുടെ കരിങ്കുരങ്ങല്ല) കൈ വെടിഞ്ഞ ചില സന്ദര്‍ഭമുണ്ടായതില്‍ ഒന്നാണ് പൈനാവ് പോളി ടെക്‌നിക്ക് പ്രിന്‍സിപ്പല്‍ക്കെതിരായ പരാമര്‍ശം. എസ്.എഫ്.ഐ.ക്കാരുമായുണ്ടായ കശപിശയെ പറ്റി പ്രസംഗിച്ചപ്പോഴാണ് വനിതാ പ്രിന്‍സിപ്പല്‍ക്ക് അടച്ചിട്ട മുറിയില്‍ എന്താ പണിയെന്നു ചോദിച്ചത്. അവര്‍ക്ക് മറ്റുചില അസുഖങ്ങളുള്ളത് അറിയാമെന്നു കൂടി ചേര്‍ത്തതോടെ സ്ത്രീവിരുദ്ധനെന്ന കേളിയുമായി. പെട്ടെന്ന് തന്നെ ഖേദം പ്രകടിപ്പിച്ച് അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ബുദ്ധിയും ഈ സ്വയം പ്രഖ്യാപിത ആശാന്‍ -കെ.എം.മാണി മാണിസാര്‍ ആയ പോലെ- പ്രകടമാക്കി.
ഉടുമ്പുംചോലയില്‍ 1958ലെ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണിക്ക് വയസ്സ് 14. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവം. റോസമ്മ പുന്നൂസാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി. വി.എസ്.അച്യുതാനന്ദന് തെരഞ്ഞെടുപ്പ് പ്രചരണ ചുമതലയും. അഞ്ചു വീടുകളുള്ള ഒരു മേഖലയുടെ ചുമതല മണിക്കുമുണ്ടായി. റോസമ്മ ജയിച്ചു. അന്ന് തുടങ്ങിയതായിരുന്നു വി.എസുമായുള്ള ബന്ധമെങ്കില്‍ പിന്നീട് ഉലഞ്ഞു. അത് പലപ്പോഴും പരസ്യമാകുകയും ചെയ്തു. കേന്ദ്ര നേതൃത്വത്തിന് വി.എസ്. അയച്ച കത്തിനെ കുറിച്ച് മാധ്യമ പ്രചാരണത്തെ പ്രതിരോധിക്കാത്ത വി.എസിന്റെ നടപടിയെ പാര്‍ട്ടിവിരുദ്ധമെന്ന് വിശേഷിപ്പിക്കാന്‍ മണി മടിച്ചില്ല. മൂന്നാറിലേക്ക് മൂന്നു പൂച്ചകളേയും ജെ.സി.ബി.യെയും കൊണ്ട് ചുരം കയറി വി.എസ്. എത്തിയപ്പോഴും ഇടച്ചില്‍ പരസ്യമാകാതിരുന്നില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങളിലൊന്ന് മണിയുടെ പ്രസംഗമാണെന്ന് പറയാന്‍ വി.എസും തയ്യാറായി.
1996ല്‍ മുവായിരം വോട്ടിന് ഉടുമ്പുംചോലയില്‍ ഇ.എം.അഗസ്തിയോട് തോറ്റെങ്കില്‍ ഇക്കുറി സേനാപതിവേണു (കോണ്‍.ഐ.)വിനെ 1109വോട്ടിന് തോല്‍പിച്ച് നിയമസഭയിലെത്തി. ഇരുപതാമത്തെ വയസ്സില്‍ ലക്ഷ്മിക്കുട്ടിയെ വേട്ടതാണ്. അഞ്ചു പെണ്‍മക്കള്‍. അഞ്ചു പേരും പാര്‍ട്ടിയാല്‍ സുരക്ഷിതര്‍. ഒരു മണിപ്രസംഗം പോലെ. ഒരാള്‍ പഞ്ചായത്ത് പ്രസിഡന്റ്. രണ്ടു പേര്‍ പഞ്ചായത്ത് അംഗങ്ങള്‍. രണ്ടു പേര്‍ സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍. .
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും