Connect with us

Video Stories

ഐക്യം കരുത്ത് പകരും

Published

on

കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ഇരുവിഭാഗങ്ങളുടെയും ഐക്യസമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കുകയാണ്. ഛിദ്രതയുടെയും അനൈക്യത്തിന്റെയും നൈരന്തര്യമായ വര്‍ത്തമാനലോകത്ത് നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്കുശേഷം രണ്ടു സംഘടനകള്‍ പുനരേകീകരിക്കപ്പെടുക എന്നത് കാലിക പ്രസക്തവും പ്രശംസിക്കപ്പെടേണ്ടതും അത്യന്തം മാതൃകാപരവുമാണ്. സമുദായ സ്‌നേഹികളും പൊതു സമൂഹവും ഈ കൂടിച്ചേരലിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും മുസ്്‌ലിംകളെയും സംബന്ധിച്ചിടത്തോളം വിശ്വാസപരമായും ഭൗതികമായും നിരവധി ആകുലതകള്‍ അലട്ടുന്ന ആപത് സന്ധിയാണിത്.

2015 ഡിസംബര്‍ മുതല്‍ കഴിഞ്ഞ മാസംവരെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന അനുരഞ്ജന ചര്‍ച്ചകളാണ് ഇരുവിഭാഗത്തിന്റെയും നേതാക്കള്‍ തമ്മില്‍ കാലം ആവശ്യപ്പെടുന്ന ഐക്യമെന്ന അനിവാര്യതയിലേക്ക് നയിച്ചത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ഇരു വിഭാഗങ്ങളും അവയുടെ പോഷക സംഘടനകളും ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ ചരിത്രപരമായ തീരുമാനമെടുത്തത്. കോഴിക്കോട് മുജാഹിദ് സെന്ററില്‍ നടന്ന സംയുക്ത എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഇരുപക്ഷത്തിന്റെയും നേതാക്കള്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയും ഇന്ന് കോഴിക്കോട് കടപ്പുറത്ത് വിപുലമായ ഐക്യസമ്മേളനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇരുവിഭാഗത്തിന്റെയും നേതാക്കള്‍ പങ്കെടുത്ത യോഗം ഐകകണ്‌ഠ്യേനയാണ് ഐക്യപ്രമേയം അംഗീകരിച്ചത്. ലയനം യാഥാര്‍ഥ്യമാക്കുന്നതിന് ഇരുവിഭാഗവും അവരവരുടെ കീഴ്ഘടകങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവേകത്തിന്റെ ഹൃദയംതുടിക്കുന്ന ഭാഷയാണ് ഇരു നേതാക്കളും ഇന്നലെ ചന്ദ്രികയില്‍ എഴുതിയ ലേഖനങ്ങളിലുള്ളത്.

വിദ്യാഭ്യാസപരമായും മറ്റും കേരളത്തിലെ മുസ്‌ലിം നവോത്ഥാനപന്ഥാവില്‍ സ്വന്തമായ സംഭാവനകള്‍ നല്‍കിയ പ്രസ്ഥാനമാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍. 1924ല്‍ രൂപംകൊണ്ട കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്നാണ് അമ്പതുകളില്‍ മുജാഹിദ് പ്രസ്ഥാനം വിപുലപ്പെടുന്നത്. മക്തി തങ്ങള്‍, വക്കം മൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കെ.എം മൗലവി, സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹ്്മാന്‍ സാഹിബ് മുതലായ ഉല്‍പതിഷ്ണുക്കള്‍ നേതൃത്വം നല്‍കിയ സംഘടനക്കിടയില്‍ നീണ്ട അരനൂറ്റാണ്ടിനു ശേഷമാണ് ഒരു പിളര്‍പ്പിലേക്കെത്തിയ അനൈക്യമുണ്ടാകുന്നത്. ആശയ വ്യാഖ്യാനങ്ങളിലെ ഭിന്ന രീതികളും സംഘടനാപരമായുള്ള ഭിന്നതകളുമാണ് ഒന്നര പതിറ്റാണ്ടുമുമ്പ് നിര്‍ഭാഗ്യകരമായ വേര്‍പിരിയലിലേക്ക് നയിച്ചത്. വ്യക്തിബന്ധങ്ങളിലേക്കും സ്ഥാപനളെ സംബന്ധിച്ച അനാവശ്യ ഏറ്റുമുട്ടലുകള്‍ക്കും കോടതി വരാന്തകളിലേക്കും വരെ അത് വഴിവെച്ചു.

ഏക ദൈവ വിശ്വാസമാണ് ഇസ്‌ലാമിന്റെ അടിത്തറ. ഖുര്‍ആനും തിരുനബി ചര്യകളുമാണ് അവയുടെ തൂണുകള്‍. ആദര്‍ശപരമായ വ്യാഖ്യാനങ്ങളിലെ ഭിന്ന സ്വരങ്ങളാണ് എക്കാലത്തും ഐക്യത്തിന്റെ ശത്രുവെങ്കിലും ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളാണ് വിശ്വാസികളുടെ ഐക്യത്തിന്റെ കണ്ണികളെ എന്നും ബലപ്പെടുത്തി നിര്‍ത്തുന്നത്. ഇതരമതങ്ങളില്‍ നിന്നും കേവല യുക്തിവാദത്തില്‍ നിന്നും ഇസ്്‌ലാമിനെയും മുസ്‌ലിംകളെയും വേറിട്ടുനിര്‍ത്തുന്നത് ഈയൊരു അടിസ്ഥാന ആശയം തന്നെയെന്നതില്‍ രണ്ടു പക്ഷമില്ല. സത്യവിശ്വാസികള്‍ സഹോദരന്മാരാണെന്നാണ് ഇസ്‌ലാമിന്റെ പാഠം. എന്നിട്ടും സമുദായത്തിനിടയില്‍ പല തരത്തിലുള്ള കേവല അഭിപ്രായ ഭിന്നതകള്‍ നിലകൊള്ളുന്നു എന്നത് യാഥാര്‍ഥ്യമാണ്. വിവിധ തരം ചിന്താധാരകള്‍ ഇസ്്‌ലാമിനകത്ത് ഉണ്ടെങ്കിലും അവയെല്ലാം വിശ്വാസത്തേക്കാളുപരി ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ചുള്ളവയാണ്. മത പണ്ഡിതര്‍ ആധികാരിക രേഖകളിലൂടെയും പരസ്പര ആശയ കൈമാറ്റങ്ങളിലൂടെയുമാണ് ഇവക്കെല്ലാം പരിഹാരം കണ്ടിട്ടുള്ളത്. ഏക മാനമായ സ്വരൂപം എല്ലാത്തിലും മേലെ നിലകൊള്ളുന്നുണ്ട്. ഈ ഐക്യം ഒരിക്കലും തമ്മില്‍മാത്രം ഒതുങ്ങേണ്ടതുമല്ല. ഇതര വിഭാഗങ്ങളിലേക്കുകൂടി വ്യാപിക്കേണ്ടതാണ്. ഇസ്‌ലാം സംവദിച്ചതും ഇരുട്ടിലകപ്പെട്ട ഒരു സമുദായത്തോടല്ല. തുറന്നിട്ട ജനാലകളാണതിനുള്ളത്.

ലോകത്ത് പൊതുവെയും ഇന്ത്യയില്‍ പ്രത്യേകിച്ചും, വര്‍ധിച്ചുവരുന്ന നാസിസ-ഫാസിസ പ്രവണതകള്‍ കാലത്തിന്റെ വെല്ലുവിളിയും ആശങ്കയുമായി കാണേണ്ട ബാധ്യതയാണ് മറ്റു ജനവിഭാഗങ്ങളെ പോലെ തന്നെ മുസ്‌ലിംകളുടെ മേലും വന്നുപതിച്ചിട്ടുള്ളത്. ഇതോടൊപ്പം പടിഞ്ഞാറിന്റെ സാമ്രാജ്യത്വ ഭീഷണിയെയും തൃണവല്‍ഗണിക്കരുത്. ഇവക്കെതിരെ സര്‍വസാമൂഹികമായ, രചനാത്മക നേതൃത്വമാണ് ഇന്നിന്റെ ആവശ്യം. ശാഖാപരമായ അഭിപ്രായ ഭിന്നതകള്‍ക്കപ്പുറമാവണം ഈ ഫാസിസ്റ്റ് വിരുദ്ധ ഐക്യപ്പെടല്‍. അതുകൊണ്ടാണ് മുസ്്‌ലിം ലീഗ് എന്നും ‘ഐക്യ’ ത്തിന് വേണ്ടി മുന്‍കയ്യെടുത്തുവരുന്നത്. കേവലമായ വാഗ്മയങ്ങള്‍ കൊണ്ട് ഇസ്്‌ലാമിന്റെ പൊതു ഭീഷണികളെ നേരിട്ട് പരാജയപ്പെടുത്താനാവില്ല എന്ന തിരിച്ചറിവാണ് ഇതിന് അടിസ്ഥാനം. ഇന്ത്യന്‍ ഭരണകൂടം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഏകീകൃത വ്യക്തിനിയമം എന്ന ആശയം വിവേകപൂര്‍വം അഭിമുഖീകരിക്കേണ്ട ഇത്തരം പ്രശ്‌നങ്ങളിലൊന്നാണ്. ലോകത്ത് വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവണതകളും ഇസ്‌ലാമിനെ വക്രീകരിച്ച് പരിഹാസ്യമാക്കാനുള്ള നീക്കങ്ങളും ഒത്തൊരുമിച്ച് ചെറുക്കപ്പെടേണ്ടതാണെന്ന് ഇസ്്‌ലാമിന് പുറത്തുള്ളവര്‍ പോലും സമ്മതിക്കുന്നു. യുവാക്കള്‍ക്കിടയിലും മറ്റും ഇതുസംബന്ധിച്ച് ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണിത്. ആത്മപരിശോധനക്കും സമുദായം വിധേയമാകണം. ഇവയൊക്കെ ഏതെങ്കിലുമൊരു പക്ഷത്ത് കെട്ടിവെച്ച് ഒഴിഞ്ഞുനില്‍ക്കാനാവില്ല.

മുജാഹിദ് പ്രസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിനിധീകരിക്കുന്ന ഏതൊരു വ്യക്തിക്കും സംഘടനക്കും അവരുടേതായ ബാധ്യത ഇക്കാര്യത്തിലുണ്ട്. ഇല്ലെങ്കില്‍ ഉണ്ടായേ തീരു. മുജാഹിദ് ഐക്യമെന്നോ, സുന്നി ഐക്യമെന്നോ മാത്രം പറഞ്ഞ് വിഷയത്തെ നാമവല്‍കരിക്കുന്നതിനു പകരം ഇസ്‌ലാമിക സമൂഹത്തിന്റെ മൊത്തം ഐക്യമാണ് സാധ്യമാവേണ്ടത്. ഇതില്‍ കഴിയാവുന്ന മുഴുവന്‍ മതേതര വിശ്വാസികളെയും ഭാഗഭാക്കാക്കുകയും വേണം. ഈ പ്രക്രിയയില്‍ നിന്ന് വേറിട്ടുപോകുന്നത് സമുദായത്തിന് ഭൂഷണമല്ല. ഇസ്‌ലാം വിരുദ്ധരുടെ ഉന്നം ഇസ്‌ലാം മാത്രമല്ല. അത് അവസരത്തിനൊത്ത് മാറ്റം ചെയ്യപ്പെടുന്നതാണ് എന്നതുകാണണം. അതുകൊണ്ടാണ് മുസ്‌ലിം ഐക്യത്തോടൊപ്പം തന്നെ പൊതുസമൂഹത്തിന്റെ ഐക്യവും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാവുന്നത്. മുജാഹിദ് പ്രസ്ഥാനങ്ങളുടെ ഐക്യത്തിലൂടെ വിളിച്ചോതപ്പെടുന്ന മഹിതമായ സന്ദേശം ഇതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending